നിലന്പൂരിൽ ചിത്രം തെളിയുന്നു
Saturday, May 31, 2025 12:25 AM IST
വി. മനോജ്
നിലന്പൂരിലെ ഉപതെരഞ്ഞെടുപ്പുചിത്രം കുറേക്കൂടി വ്യക്തമായിവരികയാണ്. യുഡിഎഫും എൽഡിഎഫും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇരുമുന്നണികളുടെയും സ്ഥാനാർഥികൾ പ്രമുഖരാണ്.
കോണ്‍ഗ്രസ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെയും ഇടതുസ്ഥാനാർഥി എം. സ്വരാജിനെയും മണ്ഡലത്തിലെ വോട്ടർമാർക്ക് പരിചയപ്പെടുത്തേണ്ടതില്ല. ഇനി കാണാനുള്ളത് അടിയൊഴുക്കുകളാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരേ പോരിനിറങ്ങി എംഎൽഎസ്ഥാനം രാജിവച്ച പി.വി. അൻവർ അവസാനം എന്ത് നിലപാടെടുക്കും എന്നതാണ് ഇനി തെളിയാനുള്ളത്. അൻവറിനെ യുഡിഎഫ് കൂടെ നിർത്തുമോ അതോ അൻവർ ഒറ്റയ്ക്ക് മത്സരിക്കുമോ എന്നൊക്കെ വൈകാതെ അറിയാം.
സ്ഥാനാർഥിനിർണയത്തിൽ കോണ്‍ഗ്രസും സിപിഎമ്മും വ്യക്തമായ രാഷ്ട്രീയ സൂചനയാണു നൽകിയിരിക്കുന്നത്. ഒരു തരത്തിൽ രണ്ടിനും ഒരു പൊതുസ്വഭാവവുമുണ്ട്. ആർക്കും വഴങ്ങേണ്ട എന്നുള്ളതാണത്. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കരുതെന്ന അൻവറിന്റെ ആവശ്യത്തിനു കോണ്‍ഗ്രസ് വഴങ്ങിയിട്ടില്ല.
സ്വതന്ത്ര സ്ഥാനാർഥിയെന്ന സമ്മർദത്തിനു വഴങ്ങാൻ സിപിഎമ്മും തയാറായിട്ടില്ല. അൻവർ നൽകിയ പാഠത്തിൽനിന്നുള്ള തിരിച്ചറിവാണത്. സ്വതന്ത്ര സ്ഥാനാർഥികളെ മത്സരിപ്പിച്ചു ജയിപ്പിച്ച് ഒടുവിൽ അവർ തിരിഞ്ഞുകൊത്തുന്പോൾ, ഇനി പാർട്ടിതന്നെ നോക്കിക്കൊള്ളാം എന്നൊരു സന്ദേശവും ഇതിൽ വായിച്ചെടുക്കാം.
പതിറ്റാണ്ടുകളോളം ആര്യാടൻ മുഹമ്മദിലൂടെ കോണ്‍ഗ്രസിനൊപ്പം നിന്ന നിലന്പൂർ മണ്ഡലം ഒന്‍പതു വർഷം മുന്‍പാണ് പി.വി. അൻവറിലൂടെ സിപിഎം വരുതിയിലാക്കിയത്. പഴയ കോണ്‍ഗ്രസുകാരനായ അൻവറിനെ ഉപയോഗിച്ച് 2016ൽ നടത്തിയ പരീക്ഷണം വിജയിച്ചു.
അന്ന് ആര്യാടൻ ഷൗക്കത്തിനെ തോൽപ്പിച്ച അൻവർ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വി.വി. പ്രകാശിനെയും തോൽപ്പിച്ചു. സിപിഎമ്മിന് അഭിമാനവിജയങ്ങളായിരുന്നു ഇത്. എന്നാൽ പിന്നീട്, അൻവർ മുഖ്യമന്ത്രിക്കെതിരേതന്നെ തിരിഞ്ഞതു തിരിച്ചടിയായി. അദ്ദേഹം രാജിവച്ചൊഴിഞ്ഞതോടെ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഇടതുമുന്നണിക്കു വെല്ലുവിളികൾ നിറഞ്ഞതാണ്.
യുഡിഎഫിനെ മാത്രമല്ല, അൻവറിന്റെ തന്ത്രങ്ങളെയും തോൽപ്പിക്കുക എന്നതാണ് സിപിഎമ്മിനുള്ള വെല്ലുവിളി. അൻവറിനെതിരേ തെരഞ്ഞെടുപ്പുകാലത്ത് ആഞ്ഞടിക്കാൻ കരുത്തനായ ഒരു നേതാവിനെത്തന്നെ പാർട്ടി നിയോഗിച്ചിരിക്കുന്നു.
അൻവറിന്റെ രാഷ്ട്രീയഭാവി നിർണയിക്കപ്പെടുന്ന തെരഞ്ഞെടുപ്പുമാണിത്. തൃണമൂൽ കോണ്‍ഗ്രസിൽ ചേർന്ന അൻവറിന് ഒറ്റയ്ക്കു മത്സരിക്കാനുള്ള ശക്തിയില്ല. യുഡിഎഫിനൊപ്പം നിൽക്കുകയാണു മുന്നിലുള്ള വഴി. എന്നാൽ, ആര്യാടൻ ഷൗക്കത്തിന്റെ സ്ഥാനാർഥിത്വം അംഗീകരിക്കില്ലെന്ന കടുത്ത വാശി തുടരുകയുമാണ്. ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയെ സ്ഥാനാർഥിയാക്കണമെന്ന അൻവറിന്റെ ആവശ്യം കോണ്‍ഗ്രസിനുള്ളിൽ ഭിന്നതയുണ്ടാക്കാൻ പോന്നതുമാണ്.
സ്വന്തം വ്യക്തിസ്വാധീനം, ഇടതുപക്ഷത്തിന്റെ രാഷ്ട്രീയവോട്ടുകൾ, കോണ്‍ഗ്രസിലെ ചെറിയൊരു വിഭാഗത്തിന്റെ പിന്തുണ തുടങ്ങിയവകൊണ്ടാണ് അൻവർ ജയിച്ചുപോന്നിരുന്നത്. ഇപ്പോൾ സിപിഎം കൂടെയില്ലെന്നു മാത്രമല്ല, കടുത്ത ശത്രുക്കളുമാണ്. അപ്പോൾ പിടിവാശികളിൽ അയവു വരുത്തി കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയെന്ന വഴിയാണു മുന്നിലുള്ളത്. നിലന്പൂരിൽ സിപിഎം ജയിച്ചാൽ അൻവർ പിന്നെ രാഷ്ട്രീയചിത്രത്തിൽ ഉണ്ടാകില്ല. പിന്തുണ നൽകി കോണ്‍ഗ്രസിനെ വിജയിപ്പിക്കാനായാൽ കുറേക്കാലംകൂടി നേതാവായി നടക്കാനാകും.
പ്രശ്നത്തിൽ മുസ്ലിം ലീഗ് നേരിട്ട് ഇടപെടുന്നില്ലെങ്കിലും അൻവറിനെ യുഡിഎഫിനൊപ്പം നിർത്തണമെന്ന അഭിപ്രായം മുതിർന്ന നേതാക്കൾക്കുണ്ട്. വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അൻവറിന്റെ പിന്തുണ ഗുണം ചെയ്യുമെന്നു ലീഗ് നേതാക്കൾക്ക് അഭിപ്രായമുണ്ട്. തെരഞ്ഞെടുപ്പുസമയത്ത് മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിക്കാൻ അൻവറിനെ ആയുധമാക്കാമെന്നും ചില യുഡിഎഫ് നേതാക്കൾ കണക്കു കൂട്ടുന്നു.
തൃണമൂൽ കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് അടുപ്പിക്കുന്നതിനുള്ള ശ്രമങ്ങളും അൻവർ നടത്തുന്നുണ്ട്. മുന്നണിയിൽ ചേർന്നാൽ പിന്നെ പാർട്ടികളുടെയോ വ്യക്തികളുടെയോ എതിർപ്പുകൾ ഫലിക്കില്ല. അതോടൊപ്പം അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ സമ്മർദം ചെലുത്തി സീറ്റുകൾ വാങ്ങാനുമാകും.
എൻഡിഎ മുന്നണി ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ വർഷം ബിഡിജെഎസ് മത്സരിച്ച സീറ്റാണ്. ഇത്തവണ മുന്നണിക്ക് ഉത്സാഹം കുറവാണ്.
പ്രചാരണ പ്രവർത്തനങ്ങൾക്കു സമയം കുറവാണെന്ന പ്രതിസന്ധി പ്രമുഖരായ സ്ഥാനാർഥികളിലൂടെ മറികടക്കാൻ ഇരുമുന്നണികൾക്കും കഴിയും. നിലന്പൂർ കോണ്‍ഗ്രസിന് തിരിച്ചുപിടിക്കാനാകുമോ? പി.വി. അൻവർ ഉയർത്തുന്ന വെല്ലുവിളികളെ അതിജയിക്കാൻ സിപിഎമ്മിന് കഴിയുമോ? അൻവർ ഈ തെരഞ്ഞെടുപ്പിൽ നിർണായകമാകുമോ? ഇനിയുള്ള നാളുകൾ ഉത്തരം പറയും.