കപ്പലപകടം; മത്സ്യസന്പത്തിൽ ആശങ്ക?
ഡോ. ആർ. രതീഷ്കുമാർ
Friday, May 30, 2025 12:12 AM IST
സമുദ്രസങ്കടങ്ങൾ അടുത്തിടെയായി കേരളതീരത്തെ ആകുലപ്പെടുത്തുന്നുണ്ട്. കേരള തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ നടന്ന എംഎസ്സി എൽസ-3 കപ്പൽ അപകടത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സത്യ, അസത്യ പ്രചാരണങ്ങൾ ഇത്തരം ആകുലതകളുടെ ആഴം കൂട്ടുന്നുമുണ്ട്.
മുങ്ങിയ കണ്ടെയ്നറുകളിൽ അപകടകരമായ കാത്സ്യം കാർബൈഡ്, മത്സ്യസന്പത്ത് നശിക്കുന്നു, കടൽമത്സ്യം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരം, ഡോൾഫിൻ ചത്തുപൊങ്ങി... തുടങ്ങിയ തലക്കെട്ടുകളും ചരക്കുകപ്പലപകടത്തെത്തുടർന്നു സാമൂഹ്യമാധ്യമങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റെടുത്ത പ്രചാരണങ്ങളിൽ ചിലതാണ്. മത്സ്യം കഴിക്കുന്ന മലയാളിയെയും മത്സ്യബന്ധനമേഖലയിലുള്ളവരെയും തീരവാസികളെയുമെല്ലാം ആശങ്കയിലാക്കുന്നതാണ് ഇത്തരം പ്രചാരണങ്ങൾ. ഇത്തരം പ്രചാരണങ്ങളിൽ സത്യമുണ്ടോ?
മീൻ കഴിക്കാം
കടലിലെ മീൻ കഴിക്കുന്നതിൽ നിലവിലെ സ്ഥിതിയിൽ യാതൊരു പ്രശ്നവുമില്ല. മുങ്ങിയ കപ്പലിലെ ഇന്ധനടാങ്കിൽനിന്ന് ഇതുവരെ കാര്യമായ ചോർച്ചയുണ്ടായിട്ടില്ലെന്നു ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗിലെ ഉദ്യോഗസ്ഥർതന്നെ വ്യക്തമാക്കിയിട്ടുണ്ട്. കപ്പലിൽനിന്നു ചോർന്ന എണ്ണ നിശ്ചിത ചുറ്റളവിൽത്തന്നെ നിർത്താൻ സാധിച്ചിട്ടുണ്ട്. അതു കൂടുതൽ സ്ഥലങ്ങളിലേക്കു പടരാതിരിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചുവെന്നും അധികൃതർ അറിയിച്ചു.
അപകടം നടന്ന മേഖലയുടെ നിശ്ചിത ചുറ്റളവിൽ മത്സ്യബന്ധനം നിലവിൽ നടക്കുന്നില്ല. അതുകൊണ്ടുതന്നെ അവിടെനിന്നുള്ള മത്സ്യങ്ങൾ കരയിലേക്കോ വിപണിയിലേക്കോ എത്തുന്നുമില്ല. അപകടസ്ഥലത്തു മത്സ്യസന്പത്തിന് വലിയ തോതിൽ ഹാനികരമായി ബാധിക്കുന്ന എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്ന സ്ഥിതിയുണ്ടാകും. ഇതുവരെ അങ്ങനെയൊന്നും റിപ്പോർട്ട് ചെയ്തിട്ടുമില്ല.
എണ്ണ നിയന്ത്രണവിധേയം
അപകടമേഖലയിൽ പടർന്ന എണ്ണയുടെ അംശം നിയന്ത്രണവിധേയമാണ്. രാസവസ്തുക്കൾ സ്പ്രേ ചെയ്ത് എണ്ണ നീക്കം ചെയ്യുകയാണ്. മുങ്ങിയതിൽ 50 കണ്ടെയ്നറുകൾ തീരത്തടിഞ്ഞു. ഇതിലൊന്നും അപകടകരമായതൊന്നും കണ്ടെത്തിയിട്ടുമില്ല. കപ്പലിലെ ഓയിൽ ടാങ്ക് പെട്ടെന്ന് പൊട്ടുന്നതല്ല. ഇപ്പോൾ അതു കൈകാര്യം ചെയ്യാൻ കഴിയുന്ന ഘട്ടത്തിലാണ്. നിലവിൽ ഇതിൽ ചോർച്ചയില്ല.
കാലാവസ്ഥാ വ്യതിയാനം മത്സ്യലഭ്യതയിൽ കുറവുണ്ടാക്കിയിട്ടുണ്ട്. നിലവിൽ വിപണിയിൽ വിവിധ മത്സ്യങ്ങൾക്കു ക്ഷാമമുണ്ടായിട്ടുള്ളതിന്റെ കാരണമിതാണ്. അല്ലാതെ മീൻ ലഭ്യതയിൽ കണ്ടെയ്നറുകൾക്കോ എണ്ണയ്ക്കോ യാതൊരു പങ്കുമില്ല.
ഈ ദിവസങ്ങളിൽ വിപണിയിൽ ലഭിക്കുന്ന മീനുകൾ പ്രധാനമായും കായലിൽനിന്നോ മറ്റു ജലാശയങ്ങളിൽനിന്നോ ഉള്ളതാണ്. മീൻ ലഭ്യത കുറയുന്നതിനു കാരണം കാലാവസ്ഥ മോശമായതും മത്സ്യബന്ധനം കുറഞ്ഞതുമാണ്. ഇതിനു മുങ്ങിയ കണ്ടെയ്നറുകളുമായി ബന്ധമില്ല.
കാർബൈഡ് പ്രശ്നമോ?
കാത്സ്യം കാർബൈഡ് ഉൾപ്പെട്ട ഏതാനും കണ്ടെയ്നറുകൾ മുങ്ങിയ കപ്പലിലുണ്ട്. സുരക്ഷിതമായ ഡ്രമ്മുകളിലാണ് ഇവയെന്നതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് അധികൃതർ പറയുന്നത്.
സാധാരണയായി പഴങ്ങൾ കേടു വരാതിരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവാണിത്. വെള്ളത്തിൽ കലർന്നാൽ അസറ്റിലീൻ ഗ്യാസായി മാറും. ചെറിയ പൊട്ടിത്തെറി പോലെയുള്ള പ്രതിഭാസങ്ങൾ ഉണ്ടാകാൻ സാധ്യതയുമുണ്ട്. ഇതും നിയന്ത്രണവിധേയമാണെന്നാണ് പരിശോധന നടത്തുന്നവർ നൽകുന്ന വിവരം.
മത്സ്യബന്ധന നിരോധനം
തീരത്തുനിന്ന് 20 നോട്ടിക്കൽ മൈൽ ദൂരം വരെ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കടലിൽ ഇപ്പോഴും കണ്ടെയ്നറുകൾ ഒഴുകുന്നതിനാൽ മത്സ്യബന്ധന യാനങ്ങൾക്കുണ്ടായേക്കാവുന്ന അപകടസാധ്യത ഒഴിവാക്കാനാണ് ഈ നടപടി. പ്രതികൂല കാലാവസ്ഥയാണു മത്സ്യത്തൊഴിലാളികളെ കടലിൽ പോകുന്നതിൽനിന്നു പിന്തിരിപ്പിക്കുന്നത്.
ഡോൾഫിൻ പ്രചാരണം
മുങ്ങിയ കണ്ടെയ്നറുകളിൽ അടങ്ങിയ രാസവസ്തുക്കൾ ഉള്ളിൽച്ചെന്നാണ് ആലപ്പുഴ തീരത്ത് ഡോൾഫിൻ ചത്തുപൊങ്ങിയതെന്ന ആരോപണം വ്യാപകമാണ്. എന്നാൽ ഇത് തെറ്റായ വിശദീകരണമാണെന്നു മനസിലാക്കാം. ചത്ത ഡോൾഫിന് ഏകദേശം ഏഴു ദിവസത്തെ പഴക്കമുണ്ടായിരുന്നതായാണ് വിലയിരുത്തൽ. കടലിലെ മാറ്റങ്ങളും സ്വാഭാവിക പ്രതിഭാസങ്ങളും പലപ്പോഴും കടൽജീവികൾ ചാകാന് കാരണമാകാറുണ്ട്.
നിരീക്ഷണം തുടരുന്നു
ചരക്കുകപ്പൽ മുങ്ങിയ കടലിന്റെ പരിസരങ്ങളിൽ സാമ്പിളുകളും പിഎച്ച് മൂല്യവും നിരന്തരം സിഎംഎഫ്ആർഐയിലെ വിദഗ്ധരും പരിശോധിച്ചുവരികയാണ്. ഇതുവരെ കൺട്രോൾ ലിമിറ്റിനു മുകളിൽ ഒന്നും കണ്ടിട്ടില്ല. പലരും തെറ്റിദ്ധരിച്ചിരിക്കുന്നതു പോലെ, തീരങ്ങളിൽ കാണുന്ന വെളുത്ത പാടകൾ ഓയിലിന്റെ അംശമല്ലെന്നും വ്യക്തമായിട്ടുണ്ട്. ഇതു പ്ലാസ്റ്റിക്കിന്റേതാണ്. ഭക്ഷ്യ, പരിസ്ഥിതി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് എല്ലാ പരിശോധനകളും നടത്തുന്നത്.
ചരക്കുകപ്പൽ അപകടത്തെത്തുടർന്ന് നിലവിൽ കടലിലെ പാരിസ്ഥിതിക അവസ്ഥയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സ്ഥിതി വസ്തുനിഷ്ഠമായും ശാസ്ത്രീയമായും അവലോകനം ചെയ്യാനും ശരിയായ വിവരങ്ങൾ തേടാനും അസത്യപ്രചാരണങ്ങളെ അകറ്റിനിർത്താനും നമുക്കു സാധിക്കണം.
നാലു ജില്ലകളിൽ പഠനം
കൊച്ചി: കപ്പലപകടം കടലിന്റെ ആവാസവ്യവസ്ഥയിലുണ്ടാക്കുന്ന മാറ്റങ്ങൾ മനസിലാക്കാൻ സിഎംഎഫ്ആർഐ പഠനം തുടങ്ങി. നാലംഗ സംഘങ്ങളായി എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളിലാണ് ഇപ്പോൾ പഠനം നടത്തുന്നത്. ഈ ജില്ലകളിലെ 10 സ്റ്റേഷനുകളിൽനിന്നെടുത്ത വെള്ളത്തിന്റെയും മണ്ണിന്റെയും സാമ്പിളുകൾ പരിശോധിച്ചുവരികയാണ്.
ഓക്സിജന്റെ അളവ്, അമ്ലീകരണം, പോഷകങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന ജലഗുണനിലവാരം പഠനവിധേയമാക്കുന്നുണ്ട്. എണ്ണ ചോർച്ചയുണ്ടോ എന്നറിയാനായി വെള്ളത്തിലെയും മണ്ണിലെയും ഓയിലിന്റെയും ഗ്രീസിന്റെയും സാന്നിധ്യവും പരിശോധിക്കുന്നുണ്ട്. സസ്യ പ്ലവകങ്ങളും തീരത്തെ മണ്ണിലുള്ള ജീവികളെയും (ബെൻതിക്) ശേഖരിച്ച് പരിശോധിച്ചുവരികയാണ്.
നിശ്ചിത കാലയളവുകളിൽ ഈ സ്റ്റേഷനുകളിൽനിന്ന് സാമ്പിളുകൾ ശേഖരിക്കും. കടലിന്റെ അടിത്തട്ടിലെ ജീവികളെ ഗ്രാബ് ഉപയോഗിച്ച് ശേഖരിച്ച് പഠനവിധേയമാക്കും.
(കൊച്ചിയിലെ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സീനിയർ സയന്റിസ്റ്റാണു ലേഖകൻ)