വന്യമൃഗങ്ങളെയും തെരുവുനായ്ക്കളെയും ഭയക്കാതെ ജീവിക്കാനാകണം
കെ.ജെ. ദേവസ്യ
Friday, May 30, 2025 12:07 AM IST
പെരുകിവരുന്ന വന്യജീവികളുടെയും തെരുവുനായ്ക്കളുടെയും ഉപദ്രവങ്ങൾ കാണാനും പ്രതിരോധ നടപടികളെടുക്കാനും അധികൃതർ ജാഗ്രതയോടെ പ്രവർത്തിക്കുന്നില്ല. ഇന്ത്യയിലാകമാനം ഇതാണു സ്ഥിതി. ധാരാളം നിയമങ്ങളും പിന്നീട് അവയ്ക്ക് ഭേദഗതികളുമുണ്ടായി. 1929ലെ വനനിയമത്തിന് 1972ൽ ഇന്ദിരഗാന്ധി നിയമഭേദഗതി കൊണ്ടുവന്നു. 2003ൽ വാജ്പേയ് ഗവണ്മെന്റ് നിയമം കൂടുതൽ കർശനമാക്കി ഭേദഗതി ചെയ്തു. 2023ൽ നരേന്ദ്ര മോദി സർക്കാരും നിയമ ഭേദഗതി കൊണ്ടുവന്നു. എന്നാൽ, ഇതൊന്നും ജനപക്ഷ നിലപാടുള്ളതായിരുന്നില്ല. മൃഗങ്ങളുടെ ആക്രമണത്തിൽ നൂറുകണക്കിന് മനുഷ്യർ മരിക്കുന്നു. വളർത്തുമൃഗങ്ങളെ പിടിച്ചു കൊല്ലുന്നു. കൃഷി നശിപ്പിക്കുന്നു. വീടടക്കമുള്ള നിർമിതികൾ തകർക്കുന്നു. ഇക്കാര്യത്തിലുള്ള ഭരണക്കാരുടെ മൗനം സജീവചർച്ചയ്ക്ക് വിധേയമാക്കണം. ഇടപെടൽ ഫലപ്രദമല്ലെങ്കിൽ നിയമലംഘന സമരത്തിനും തയാറാകണം.
കാലോചിതമായ ഭേദഗതികൾ വേണം
ഈ സാഹചര്യത്തിൽ കേന്ദ്രം എന്തുതന്നെ നിർദേശിച്ചാലും പ്രശ്നബാധിത സംസ്ഥാനങ്ങൾക്ക് ഒരു പ്രൊട്ടക്ഷൻ പ്ലാൻ ആവശ്യമാണ്. 1972ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അക്കാലത്തെ പ്രത്യേക സാഹചര്യത്തിലാണ് കേന്ദ്ര പരിസ്ഥിതി വകുപ്പ് രൂപീകരിച്ചതും വനം-വന്യജീവി സംരക്ഷണ നിയമവും പ്രോജക്ട് ടൈഗറും നിയമമാക്കി നടപ്പിൽ വരുത്തിയതും. അര നൂറ്റാണ്ടിനിപ്പുറം ആ നിയമങ്ങളിൽ കാലോചിതമായ ഭേദഗതികളുണ്ടായേ തീരൂ. കേന്ദ്രനിയമങ്ങൾ എന്തുതന്നെ നിർദേശിച്ചാലും ഓരോ സംസ്ഥാനത്തും പല പ്രശ്നങ്ങളിലും കൃത്യമായും എല്ലാ നിയമങ്ങളെയും ചട്ടങ്ങളെയും ചേർത്തു പിടിച്ചല്ല നടപ്പാക്കുന്നത്.
ഇന്ത്യയിൽ വനനശീകരണം, വന്യമൃഗങ്ങൾക്കു നേരേയുള്ള കടന്നാക്രമണം, പരിസ്ഥിതിനാശ പ്രവർത്തനങ്ങൾ എന്നിവയൊന്നും നടക്കുന്നില്ല എന്നല്ല. ആവശ്യമായ നിയമങ്ങളും നടപടികളും ജാഗ്രതയും വേണം. അതേസമയം, പരിസ്ഥിതിയെക്കുറിച്ച് ജനങ്ങൾക്ക് കൂടുതൽ അവബോധമുണ്ടായെന്നത് കാണാതിരിക്കരുത്. ഒരു വന്യമൃഗം ഒരാളെ കൊന്നാൽ നാട്ടുകാർ ഓടിക്കൂടി പ്രതിഷേധിക്കും. വനംവകുപ്പിനെതിരേ സമരം നടത്തും. അധികൃതർ ചർച്ച നടത്തി ജനരോഷം തണുപ്പിക്കാൻ ശ്രമിക്കും. ഒടുവിൽ പല അക്കൗണ്ടുകളിലായി കുറച്ചു രൂപ നൽകി പണി തീർക്കും. പരിസ്ഥിതി സംഘടനകളാകട്ടെ ഇതിന്റെയെല്ലാം കാരണം തദ്ദേശീയരും കർഷകരുമാണെന്നാരോപിച്ച് എതിർശബ്ദുമുണ്ടാക്കുന്നു. ഇവിടുത്തെ പരിസ്ഥിതി സംഘടനകളിലെ മേലാളന്മാരുടെ യോഗ്യതയെന്താണ്? ഡോക്ടർക്കും എൻജിനിയർക്കും വക്കീലിനും അധ്യാപകനും രേഖാപരമായ അംഗീകാരം ഉണ്ടെന്നിരിക്കെ കുറെ മുറിവൈദ്യന്മാർ ചേർന്നാണ് പരിസ്ഥിതി സംരക്ഷണം.
സർക്കാരിന്റെ കർശന നിലപാട് ശരിയല്ല
കേന്ദ്രനിയമത്തിന്റെ പേരിലുള്ള സർക്കാരിന്റെ കർശന നിലപാട് ശരിയല്ല. മുഴുവൻ സംസ്ഥാന സർക്കാരുകളും നിയമമാറ്റത്തിനായി കേന്ദ്രത്തിൽ സമ്മർദം ചെലുത്തണം. എംപിമാരും എംഎൽഎമാരും ഇക്കാര്യത്തിൽ സ്വമേധയാ മുന്നോട്ടു വരണം. അമേരിക്ക, കാനഡ, ജർമനി തുടങ്ങിയ വികസിത രാജ്യങ്ങളിൽ വേട്ടയാടൽ നടത്തുന്നു. ലോകത്തിലെ വികസിതരാജ്യങ്ങൾ അനുവർത്തിക്കുന്ന മൃഗനിയന്ത്രണത്തിനായുള്ള നല്ല കാര്യങ്ങൾ നമുക്കും ചെയ്തു കൂടേ? ഉപദ്രവകാരികളായ മൃഗങ്ങളെ വെടിവച്ചു കൊല്ലുകതന്നെ വേണം.
ഒരു പുള്ളിമാൻ പിഡബ്ല്യുഡി റോഡിൽ കെഎസ്ആർടിസി ബസിന്റെ മുന്പിലേക്ക് ചാടി ബസിടിച്ചു ചത്തതിന് 21 ദിവസം ബസ് പിടിച്ചിട്ടു. വനംവകുപ്പിന് 13 ലക്ഷം രൂപ കൊടുത്ത ശേഷമാണ് ബസ് വിട്ടത്. ഡ്രൈവർക്കെതിരേ കേസെടുത്തു. ഒരു ഫോറസ്റ്റ് ജീവനക്കാരൻ സ്വയരക്ഷാർഥം വന്യമൃഗത്തെ വെടിവച്ചാൽ അതിന് കേസില്ല. പിഡബ്ല്യുഡി റോഡിലേക്കു ചാടിക്കയറി ബസിനുമുന്നിൽ പെട്ടു മാൻ ചത്ത കേസിൽ മാനടക്കമുള്ള മൃഗങ്ങളെ നോക്കാൻ ചുമതലയുള്ള ഫോറസ്റ്റുകാർക്കെതിരേയും കേസില്ല. ഈ സംഭവത്തിലെ വിചിത്രമായ ഭാഗം ചർച്ചയെങ്കിലും ചെയ്യേണ്ടേ ? ജനസംഖ്യാവർധന നിയന്ത്രിക്കാൻ കുടുംബാസൂത്രണമുള്ളതും നിയമപരമായി വധശിക്ഷ നിലവിലുള്ളതും നമ്മുടെ നാട്ടിൽത്തന്നെയാണ്. സ്വയംരക്ഷയ്ക്കുവേണ്ടി വെടിവയ്ക്കാനുള്ള അധികാരവും അവകാശവും പൗരന്മാർക്കു നൽകണം. കാട്ടിനുള്ളിൽ വസിക്കാവുന്ന വന്യജീവികളുടെ എണ്ണം കണക്കാക്കണം. മൃഗങ്ങളെ ആവശ്യമുള്ളവരുണ്ടെങ്കിൽ നൽകാനുള്ള ക്രമീകരണം ചെയ്യണം. ഇന്ത്യയിലുള്ള 160ഓളം വരുന്ന മൃഗശാലകളിൽ പലതിലും മൃഗങ്ങൾ നന്നേ കുറവാണ്. സഞ്ചാരികൾക്ക് കൗതുകകരമാകുന്ന വിധത്തിൽ വന്യജീവികളെ മൃഗശാലകളിൽ പാർപ്പിച്ചാൽ അങ്ങനെയും നേട്ടമുണ്ടാകും.
മനുഷ്യൻ വന്യജീവികളാൽ മരണപ്പെട്ടാൽ വനംവകുപ്പ് 25 ലക്ഷം രൂപയും ആശ്രിതജോലിയും നൽകണം. (ഇത് കാലോചിതമായി വർധിപ്പിക്കണം) കൃഷിനാശം, നിർമിതികളുടെ നഷ്ടം, ഉപദ്രവകാരണങ്ങളാൽ കഷ്ടപ്പെടുന്ന പ്രശ്നം എന്നിവയ്ക്ക് നഷ്ടപരിഹാരം 10 ദിവസത്തിനുള്ളിൽ നൽകണം. ഇത്തരം കാര്യങ്ങൾക്കായി ട്രൈബ്യൂണൽ രൂപീകരിക്കണം. വന്യമൃഗങ്ങൾ നാട്ടിലിറങ്ങി കൊലചെയ്താൽ/ ഉപദ്രവിച്ചാൽ കൃഷിയും ജീവനോപാധികളും നശിപ്പിച്ചാൽ, നിർമിതികൾ നശിപ്പിച്ചാൽ, വനപാലക സമൂഹത്തിലെ തദ്ദേശാധികാരികൾക്കെതിരേ നിയമനടപടികളെടുക്കുക.
തെരുവുനായ്ക്കളുടെ ശല്യത്തിനിരയായവരോടും നീതി പുലർത്താൻ ഗ്രമപഞ്ചായത്ത് അംഗം മുതൽ കേന്ദ്രസർക്കാർ വരെയുള്ള ഭരണക്കാർ ബാധ്യസ്ഥരാണ്. മനേക ഗാന്ധിയും അനുയായികളും അവരുടെ വാദഗതികളെ പിന്തുണയ്ക്കുന്നവരും എന്തുതന്നെ പറഞ്ഞാലും തെരുവിൽ നായ്ക്കളും പേപിടിച്ച നായ്ക്കളും അനവധിയുണ്ട്.