മനുഷ്യത്വം മറന്ന നഷ്ടപരിഹാരം
Thursday, May 29, 2025 12:42 AM IST
കർഷകമുന്നേറ്റ യാത്ര ആർക്കെതിരേ? -2
സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്നുതന്നെ വിശേഷിപ്പിക്കാവുന്ന വന്യജീവികള്‍ നടത്തുന്ന നരഹത്യകളില്‍ നഷ്ടപരിഹാരം 24 ലക്ഷത്തില്‍നിന്നു 10 ലക്ഷമാക്കി കുറച്ച ഇടതു സര്‍ക്കാരിന്റെ വരവ് ചെലവ് കണക്കുകള്‍കൂടി പരിശോധിക്കുമ്പോഴേ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരുന്നതിലെ തീവ്രത മനസിലാകൂ.
ഒന്നാം പിണറായി സർക്കാരിന്റെ തുടക്കത്തിൽ, 2015-16 സാമ്പത്തികവര്‍ഷം സംസ്ഥാനത്തിന്റെ മൊത്തം വരവ് 86,997.95 കോടി രൂപയും ചെലവ് 87,031.76 കോടി രൂപയുമായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മൊത്തം സാമ്പത്തിക ഇടപാട് 1,74,029.71 കോടി രൂപ. 2025-26 സാമ്പത്തികവര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന വരവ് 1,98,582.40 കോടി രൂപയും പ്രതീക്ഷിക്കുന്ന ചെലവ് 1,98,582.40 കോടി രൂപയുമാണ്. 2025-26ല്‍ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ഇടപാട് 3,97,164.80 കോടി രൂപ. 2025-26ല്‍ സര്‍ക്കാര്‍ കടം 4,90,085 കോടിയും ഗാരന്റി 62,868.15 കോടിയുമടക്കം സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത (കടം) 5,52,953 കോടി രൂപയാണ്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കാട്ടാന കൊന്നത് 111 പേരെ. മറ്റു വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ 382, ആകെ 493 പേര്. ഈ 493 പേര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കാന് ഉത്തരവാദപ്പെട്ട 24 ലക്ഷം രൂപവച്ച് നല്കിയാല് കൊടുക്കേണ്ടിയിരുന്നത് 118.32 കോടി രൂപ. അത് 10 ലക്ഷമാക്കി കുറയ്ക്കുമ്പോള്‍ കൊടുക്കേണ്ടത് 49.30 കോടി. നഷ്ടപരിഹാരം കുറയ്ക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് 69.02 കോടി രൂപയുടെ ലാഭം.
വന്യജീവികള്‍ വനത്തിനുള്ളില്‍ത്തന്നെ കഴിയുന്നു എന്നുറപ്പാക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന വനംവകുപ്പിനും അതിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും ഉണ്ടെന്നും വന്യജീവികള്‍ നാട്ടിലിറങ്ങി കൊലപാതകമോ നഷ്ടമോ ഉണ്ടാക്കിയാല്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും വനംവകുപ്പുദ്യോഗസ്ഥര്‍ക്കും സര്‍ക്കാരിനുമാണെന്നും ഹൈക്കോടതി വിധിയുണ്ട്. ഈ വിധി വനംവകുപ്പോ സംസ്ഥാന സര്‍ക്കാരോ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തിട്ടുമില്ല. ഈ സാഹചര്യത്തില്‍ മോട്ടോര്‍ വാഹന അപകടത്തില്‍ മരണമടയുന്നവര്‍ക്കുള്ള നഷ്ടപരിഹാരം നിശ്ചയിക്കുന്ന മാനദണ്ഡത്തില്‍ നഷ്ടപരിഹാരം നിശ്ചയിക്കേണ്ടതുണ്ട്. മനുഷ്യത്വപരമായി ചിന്തിച്ചാൽ കേരളത്തിലെ മിനിമം കൂലിയായി സംസ്ഥാന സര്‍ക്കാര്‍ 2025-26 ബജറ്റില്‍ പ്രഖ്യാപിച്ച 710 രൂപ (പ്രതിമാസം 19,170 രൂപ) അടിസ്ഥാന വരുമാനമായി കണക്കാക്കി വേണം ഈ നഷ്ടപരിഹാരം നിശ്ചയിക്കാൻ.
കഴിഞ്ഞ ഒമ്പതു വര്‍ഷത്തില്‍ സമസ്ത മേഖകളിലും വികസനവും വളര്‍ച്ചയും കൈവരിച്ചെന്നവകാശപ്പെടുന്ന സംസ്ഥാന സര്‍ക്കാര്‍, വന്യമൃഗ ആക്രമണത്തില്‍ കൃഷി നശിച്ചാല്‍ ലഭ്യമാകുന്ന നഷ്ടപരിഹാരം ഉയര്‍ത്താന്‍ മാത്രം താത്പര്യം കാണിച്ചില്ല. എന്നു മാത്രമല്ല സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് 2014 ജൂലൈ രണ്ടിനും സെപ്റ്റംബർ നാലിനും ഇറക്കിയ ഉത്തരവുകളിൽ, നശിപ്പിക്കപ്പെടുന്ന വിളകളില്‍നിന്നു ഭാവിയില്‍ ലഭിക്കാവുന്ന വരുമാനംകൂടി കണക്കിലെടുത്ത് നഷ്ടപരിഹാരം നിശ്ചയിക്കണമെന്നു നിർദേശിച്ചിരുന്നു.
എല്ലാ വര്‍ഷവും സംസ്ഥാന സഹകരണ വകുപ്പിന്റെയും സംസ്ഥാന ബാങ്കേഴ്സ് അവലോകന സമിതിയുടെയും മേല്‍നോട്ടത്തില്‍ കാര്‍ഷികവിളകള്‍ക്ക് ബാങ്കുകള്‍ ധനസഹായം ചെയ്യുന്നതിനുള്ള വായ്പാ പരിധി (സ്കെയില്‍ ഓഫ് ഫിനാന്‍സിംഗ് ക്രോപ്സ്) നിശ്ചയിക്കാറുണ്ട്. വ്യത്യസ്തങ്ങളായ കൃഷി ചെയ്യാന്‍ ഒരേക്കറിന് എന്തു ചെലവ് വരും എന്നതിനെ ശാസ്ത്രീയമായി വിശകലനം ചെയ്താണ് ഈ ധനസഹായതോത് നിശ്ചയിക്കുന്നത്.
വന്യജീവി ആക്രമണത്തില്‍ വിളകള്‍ നശിക്കുന്ന സാഹചര്യത്തില്‍ സ്കെയില്‍ ഓഫ് ഫിനാന്‍സിംഗ് ആയിരിക്കണം ഏറ്റവും കുറഞ്ഞ മാനദണ്ഡം. സ്കെയില്‍ ഓഫ് ഫിനാന്‍സ് പ്രകാരം 83,500 രൂപ ചെലവുള്ള ഒരേക്കര്‍ നെല്‍കൃഷി വന്യജീവി നശിപ്പിച്ചാൽ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത് 11,000 രൂപ മാത്രമാണ്. വന്യജീവികള്‍ നശിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ക്ക് നല്കുന്ന ധനസഹായ കണക്ക് പരിശോധിച്ചാല്‍ വന്യജീവികളെക്കാള്‍ ക്രൂരരാണ് സംസ്ഥാന സര്‍ക്കാരും വനംവകുപ്പുമെന്ന് ബോധ്യപ്പെടും.
ഇത്തരം വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയെയും വനംമന്ത്രിയെയും ഉദ്യോഗസ്ഥരെയും കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാൻ കഴിവും സ്വാധീനവുമുള്ള നേതാവാണ് ഇ.പി. ജയരാജൻ എന്നാണ് കേരള ജനത മനസിലാക്കുന്നത്. എന്നാൽ, അത്തരമൊരു ഉത്തരവാദിത്വം നിർവഹിക്കാതെ, മരണഭയത്തിൽ കഴിയുന്ന ജനങ്ങൾക്ക് ആശ്വാസകരമായ തീരുമാനം ഉണ്ടാക്കുന്നതിന് ഇടപെടലുകൾ നടത്താതെയാണ് കർഷകരെ രക്ഷിക്കാനെന്ന പേരിലുള്ള ജാഥ നടത്തുന്നത്.
(അവസാനിച്ചു)