കര്‍ഷകമുന്നേറ്റ യാത്ര ആർക്കെതിരേ?
Wednesday, May 28, 2025 12:20 AM IST
സിപിഎമ്മിന്റെ പോഷകസംഘടനയായ ഓള് ഇന്ത്യ കിസാന്‍ സഭയുടെ ഭാഗമായ കേരള കര്‍ഷകസംഘം ഇ.പി. ജയരാജന്റെയും വത്സന് പനോളിയുടെയും നേതൃത്വത്തില്‍ വന്യജീവി ആക്രമണങ്ങള്‍ക്കെതിരേ കാസര്‍ഗോഡ് ബോവിക്കാനത്തുനിന്നു തുടങ്ങിയ കര്‍ഷകമുന്നേറ്റ യാത്ര നാളെ തിരുവനന്തപുരം വെള്ളറടയിൽ സമാപിക്കും. തുടർന്ന് 30, 31 തീയതികളില്‍ സംസ്ഥാന വനംവകുപ്പിന്റെ ആസ്ഥാനമന്ദിരത്തിനു മുമ്പില്‍ രാപകല്‍ ഉപരോധ സമരവും നടത്തും. ഈ യാത്രയിലും സമരത്തിലും ഉന്നയിക്കുന്ന വിഷയങ്ങൾ തീർച്ചയായും കേരളം ചർച്ചചെയ്തുകൊണ്ടിരിക്കുന്നവയാണ്. എന്നാൽ, ഇവയ്ക്കു പരിഹാരമുണ്ടാക്കാൻ സംസ്ഥാന സർക്കാരിനു ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യുന്നുണ്ടോ എന്നതുകൂടി ജയരാജനും കൂട്ടരും പറയണം.
വകുപ്പുകളെ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രിക്കാകണം
വന്യജീവി ആക്രമണ വിഷയങ്ങളില്‍ ഓള് ഇന്ത്യ കിസാന്‍ സഭ ഉയര്‍ത്തുന്ന നാല് ആവശ്യങ്ങളും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന വനംവകുപ്പിനുതന്നെ നടപ്പിലാക്കാവുന്നതാണ്. അതില്‍ വനം-വന്യജീവി നിയമം ഭേദഗതി വരുത്തുക എന്ന ഒന്നാമത്തെ ആവശ്യത്തില്‍ കേരളത്തില്‍ പ്രാബല്യത്തിലുള്ള സംസ്ഥാന വനനിയമം ഭേദഗതി ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ്. വനത്തിനു പുറത്ത് നടക്കുന്ന വനം-വന്യജീവി കേസുകളില്‍ സാധാരണക്കാരെ സംശയത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് കഠിനമായി പീഡിപ്പിക്കുന്നതൊഴിവാക്കാന് വനത്തിനു പുറത്തുള്ള വനം സംബന്ധമായ കേസുകളില്‍ കേസെടുക്കാനും കേസ് രജിസ്റ്റര്‍ ചെയ്യാനുമുള്ള അധികാരം പോലീസിനു മാത്രമാക്കുകയാണു ചെയ്യേണ്ടത്. അത്തരം നിയമലംഘനങ്ങളില്‍ വനംവകുപ്പിന് പരാതിക്കാരന്റെ റോള്‍ മാത്രമേ നല്‍കാവൂ. പശ്ചിമഘട്ട മലയോര ജനതയുടെ പതിറ്റാണ്ടുകളായുള്ള ആവശ്യം അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കും. അതിന് കര്‍ഷകമുന്നേറ്റ ജാഥ നടത്തിയിട്ട് എന്തു പ്രയോജനമാണ് ഉണ്ടാവുക? ഇക്കാര്യത്തിൽ നിയമം, വനം വകുപ്പുകളെ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രിക്കാകണം.
കര്‍ഷകമുന്നേറ്റ യാത്രയുടെ രണ്ടാമത്തെ ആവശ്യം, ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന അക്രമകാരികളായ വന്യജീവികളെ കൊല്ലാന്‍ അനുവദിക്കുക എന്നതാണ്. നിലവിലെ വന്യജീവി സംരക്ഷണ നിയമത്തിലെ 11-ാം വകുപ്പ് പ്രകാരം സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് അതിനുള്ള അധികാരമുണ്ട്. പക്ഷേ, ജനങ്ങള്‍ക്കിടയില്‍ വന്യമൃഗങ്ങള്‍ അപകടകാരിയായാല്‍ വനംവകുപ്പ് അനങ്ങില്ല. മറിച്ച് വനപാലകര്‍ക്കെതിരേ വന്നാല്‍ വെടിവച്ചു കൊല്ലും എന്നാണല്ലോ അനുഭവം. ആ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാതെ എങ്ങനെ കടുവയെ കൊന്നു എന്നതിന് വനംവകുപ്പിന് ഉത്തരമില്ല. സമാന സാഹചര്യത്തില്‍ ജനവാസകേന്ദ്രത്തിലിറങ്ങുന്ന, കൃഷി ഭൂമിയില്‍ കൃഷി നശിപ്പിക്കുന്ന വന്യജീവികളെ കൊല്ലാന്‍ അധികാരമുള്ള സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെക്കൊണ്ട് അപകടകാരികളായ വന്യജീവികളെ കൊല്ലാന്‍ അനുമതി നൽകിക്കുകയാണു വേണ്ടത്. മലപ്പുറം കരുവാരക്കുണ്ട് കൽക്കുണ്ടിലെ നരഭോജിക്കടുവയെ ഇതുവരെയും പിടികൂടാൻ വനംവകുപ്പിനു കഴിഞ്ഞിട്ടില്ല. കടുവ ഇപ്പോഴും ജനവാസമേഖലയിൽ സ്വൈരവിഹാരം നടത്തുകയാണ്.
കര്‍ശന നടപടികൾ എടുക്കണം
ജനങ്ങളുടെ ജീവനും സ്വത്തിനും വില കൽപ്പിക്കാത്ത ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന നടപടികളെടുക്കാന്‍ വനംമന്ത്രിയും വനം സെക്രട്ടറിയും വിസമ്മതിക്കുന്നതാണ് കേരളത്തില്‍ വന്യജീവി സംഘര്‍ഷം കുത്തനെ ഉയരാന്‍ കാരണം. കര്‍ഷകമുന്നേറ്റ ജാഥ നടത്തുകയല്ല, വനംമന്ത്രിയെയും വനം സെക്രട്ടറിയെയും വനംവകുപ്പിനെയും രാഷ്ട്രീയപരമായി കര്‍ശനമായി നിയന്ത്രിക്കുക എന്ന ഉത്തരവാദിത്വം ചെയ്യേണ്ടത് സംസ്ഥാന സർക്കാർ തന്നെയാണ്. സ്വയരക്ഷയ്ക്ക് ഏതു വന്യജീവിയെയും വനത്തിനു പുറത്ത് കൊല്ലാനുള്ള അധികാരം വന്യജീവി സംരക്ഷണ നിയമം 11(2) പ്രകാരം പൗരന്മാര്ക്കുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ നാട്ടിലിറങ്ങുന്ന അപകടകാരികളായ വന്യജീവികളെ ‘ഷൂട്ട് അറ്റ് സൈറ്റ്’ നടത്തണമെന്ന് ഇടതുമുന്നണി ഘടകകക്ഷി നേതാവായ ജോസ് കെ. മാണി നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നുമുണ്ട്.
കര്‍ഷകമുന്നേറ്റ ജാഥയുടെ മൂന്നാമത്തെ ആവശ്യം നാട്ടിലിറങ്ങുന്ന പന്നിയെ വെടിവച്ചു കൊന്നാല്‍ അതിന്റെ മാംസം ജനങ്ങള്‍ക്ക് ഉപയുക്തമാക്കുക എന്നതാണ്. നിലവില്‍ 1,500 രൂപ ഫീസ് നല്‍കിയാണ് കാട്ടുപന്നിയെ വെടിവച്ചു കൊല്ലുന്നത്. എന്നാല്‍, അങ്ങനെ കൊല്ലുന്ന പന്നിയെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കാന്‍ വനംവകുപ്പ് 2,000 രൂപയാണ് നല്‍കുന്നത്. ജനങ്ങള്‍ക്ക് ഭക്ഷണത്തിനായി ഉപയോഗിക്കാവുന്നതാണ് കാട്ടുപന്നിയിറച്ചി. കാട്ടുപന്നിയുടെ ഇറച്ചി ഭക്ഷിക്കാന്‍ ജനങ്ങൾക്ക് നല്‍കണമെന്ന് കഴിഞ്ഞ കുറെ നാളുകളായി ഇടതുമുന്നണിയിലെ തന്നെ സിപിഐ നേതാവായ കൃഷിമന്ത്രി പി. പ്രസാദ് നിരന്തരം ആവശ്യപ്പെടുന്നു. ഇവിടെയും കാട്ടുപന്നിയുടെ ഇറച്ചി ജനങ്ങള്‍ക്ക് ഭക്ഷിക്കാന്‍ നല്‍കാം എന്ന് തീരുമാനിക്കാന്‍ സംസ്ഥാന സർക്കാരിനു കഴിയും.
നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കുക
ജീവഹാനി സംഭവിച്ചാല്‍ നല്കുന്ന നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കുക, കൃഷി നശിച്ചാല്‍ ലഭ്യമാകുന്ന നഷ്ടപരിഹാരം ഉയര്‍ത്തുക എന്നതാണ് മറ്റു രണ്ട് ആവശ്യങ്ങള്‍. ഈ വിഷയത്തില്‍ ഈ മാസം ഒമ്പതിന് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സംസ്ഥാന ദുരന്തനിവാരണ വകുപ്പിറക്കിയ ഉത്തരവിലൂടെ വന്യജീവി ആക്രമണത്തില്‍ മരണമടയുന്ന വ്യക്തിക്ക് ലഭിക്കേണ്ട 24 ലക്ഷം രൂപയ്ക്ക് പകരം 10 ലക്ഷം രൂപ മാത്രമാക്കി എന്നത് ജാഥ നടത്തുന്ന ഇ.പി. ജയരാജൻ അറിഞ്ഞ മട്ടില്ല.
ധൃതിപിടിച്ച് ദുരന്തനിവാരണ വകുപ്പ് ഇത്തരമൊരു ഉത്തരവിറക്കിയതിനു കാരണം കോടതിയുടെ ഇടപെടലാണ്. ഫാം സംഘടനയുടെ ആദിവാസി വിഭാഗം എറണാകുളം ജില്ലാ സെക്രട്ടറി എസ്. സന്ദീപ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്. 2022ല്‍ വന്യജീവി ആക്രമണത്തില്‍ തന്റെ പിതാവ് കൊല്ലപ്പെട്ടതിൽ തനിക്കര്‍ഹതപ്പെട്ട നഷ്ടപരിഹാരം സർക്കാരിൽനിന്നു ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സന്ദീപ് ഹൈക്കോടതിയില്‍ ഹർജി നൽകിയത്.
ഈ കേസില്‍ ജസ്റ്റീസ് സി.എസ്. ഡയസ് അമിക്കസ് ക്യൂറിമാരെ നിയമിക്കുകയും വന്യജീവി ആക്രമണ മരണങ്ങളിലെ നഷ്ടപരിഹാരത്തെ സംബന്ധിച്ച് കൃത്യമായ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അതനുസരിച്ച് അമിക്കസ് ക്യൂറിയായ അഡ്വ. എം.വി. മാധവന്‍കുട്ടി കഴിഞ്ഞ മാസം ഏഴിന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവര്‍ക്ക് 24 ലക്ഷം രൂപയുടെ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള പദ്ധതികളും ഉത്തരവുകളും നിലവിലുണ്ടെന്ന് കോടതിയെ അറിയിച്ചു.
24 ലക്ഷം രൂപയുടെ വിശദമായ കണക്ക്
ദ കേരള റൂള്‍സ് ഫോര്‍ പേമെന്റ് ഓഫ് കോമ്പന്‍സേഷന്‍ ടു വിക്ടിംസ് ഓഫ് അറ്റാക്ക് ബൈ വൈല്‍ഡ് ആനിമല്‍സ് 1980 പ്രകാരം പത്തു ലക്ഷം രൂപ.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് വൈല്‍ഡ് ലൈഫ് ഹാബിറ്റാറ്റ്സ് (IDWH) പ്രകാരം പത്തു ലക്ഷം.
സംസ്ഥാന ദുരന്തനിവാരണ വകുപ്പ് വന്യജീവി ആക്രമണം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചതിന്പ്രകാരമുള്ള നഷ്ടപരിഹാരം നാലു ലക്ഷം.
അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ട് മധ്യവേനല്‍ അവധിക്കുശേഷം ഹൈക്കോടതി പരിഗണിക്കാനിരിക്കെ തിടുക്കത്തില്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന ദുരന്തനിവാരണ (എ) വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ആകെ നഷ്ടപരിഹാരം പത്തു ലക്ഷം രൂപയായി കുറച്ചു. അതില്‍ നാല് ലക്ഷം സംസ്ഥാന ദുരന്തപ്രതികരണ നിധിയില്‍നിന്നും (എസ്ഡിആര്‍എഫ്) ബാക്കി ആറ് ലക്ഷം വനം വന്യജീവി വകുപ്പില്നിന്നുമായിരിക്കുമെന്ന് വിശദീകരിച്ചിരിക്കുന്നു. അതായത്, 24 ലക്ഷം രൂപ 10 ലക്ഷം രൂപയായി കുറച്ചത് സംസ്ഥാന സര്‍ക്കാരാണ്.
(തുടരും)