ഹെമിംഗ്വേ
ഡോ. മുഞ്ഞിനാട് പത്മകുമാര്‍
Wednesday, May 28, 2025 12:18 AM IST
ഏണസ്റ്റ് മില്ലെര്‍ ഹെമിംഗ്വേയെ വായിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഹെമിംഗ്വേയിലെ പ്രതിഭയെ ഒരു പാതിയോളം വായിച്ചിട്ടുണ്ട് എന്നുതന്നെ പറയാം. എന്നാല്‍, ഹെമിംഗ്വേയിലെ മനുഷ്യനെ എനിക്കിന്നേവരെ മനസിലാക്കാനായിട്ടില്ല.
ഒരു സങ്കീര്‍ണ വ്യക്തിത്വം. ഭൂമിയില്‍ ജീവിച്ചിരിക്കുമ്പോള്‍തന്നെ അപരലോകങ്ങള്‍ കണ്ടുവരുന്ന ഒരാള്‍. കുട്ടിക്കാലത്ത് പിറന്നാള്‍ സമ്മാനമായി പിതാവു നല്കിയ കളിത്തോക്ക് ജീവിതാന്ത്യം വരെ കൂടെക്കൊണ്ടുനടന്ന ഒരാള്‍. സംഗീതജ്ഞയായ അമ്മ ഗ്രേസ് ഹാള്‍ ഹെമിംഗ്വേയുടെ ശുദ്ധസംഗീതത്തെ നരകത്തിന്റെ സംഗീതം എന്നു വിളിച്ച് അധിക്ഷേപിച്ച മകൻ. കുട്ടിക്കാലത്ത് അപാരമായ ലജ്ജകൊണ്ട് ഉള്ളിലേക്കോടിപ്പോയ ഒരാളാണ് നായാട്ടിലും മീന്‍പിടിത്തത്തിലും കാളപ്പോരിലും ഉത്സാഹം കാട്ടിയത്.
‘ഫെയര്‍വെല്‍ ടു ആംസ്’ എന്ന നോവലെഴുതിയ ഒരാളാണ് ആയുധംകൊണ്ട് തന്റെ ജീവിതത്തിനു വിരാമമിട്ടത്. ഇങ്ങനെ വൈരുധ്യങ്ങളുടെ ആള്‍രൂപമായിരുന്നു ഹെമിംഗ്വേ.
‘കിഴവനും കടലു’മാണ് ഹെമിംഗ്വേയുടെതായി ഞാനാദ്യം വായിച്ച പുസ്തകം. മേതിലിന്റെ ഒരു കവിത വായിച്ചു മടക്കിയതിനു പിന്നാലെയാണ് ഞാന്‍ ‘കിഴവനും കടലും’ വായിക്കാനെടുത്തത്. “സ്നേഹിക്കുന്നവരെല്ലാം ഒറ്റിക്കൊടുക്കപ്പെടുമെന്നറിയായ്കയാല് ക്രൂശിക്കപ്പെടുന്നവരെല്ലാം ഉയിര്ത്തെഴുന്നേല്ക്കുമെന്ന് ഞാന്‍ ധരിച്ചുവച്ചിരിക്കുന്നു” എന്നാണാ കവിത.
കാലത്തിന്റെ ഒറ്റിക്കൊടുപ്പും ജീവിതത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പും മനസില്‍ കണ്ടുകൊണ്ടാണ് ഹെമിംഗ്വേയെ വായിക്കാനെടുത്തത്. പക്ഷേ, കൂറ്റന്‍ തിരമാലകള്‍കൊണ്ട് പണിത ആ നോവല്‍ പ്രശാന്തമായ എന്റെ തോണിയെ ആകെ ആടിയുലച്ചു. ഭ്രമസഞ്ചലിതമായ ഒരരങ്ങായിരുന്നു നോവലിലെ കടല്‍. കടലിനുമേലെ ഘനീഭൂതമായ ആകാശം. കടലിനും ആകാശത്തിനുമിടയില് ആരോ ചൂണ്ടയില്‍ കൊരുത്തിട്ട സാന്തിയാഗോ എന്ന കിഴവന്. അയാള്‍ മത്സ്യത്തിനുവേണ്ടി മറ്റൊരു ചൂണ്ടയിടുന്നു. കിഴവനെങ്കിലും പേശീബലമുള്ള ശരീരമാണ് അയാള്‍ക്കുള്ളത്. അയാള്‍ സാഹസികനാണ്. എണ്‍പത്തിനാലു ദിവസമാണ് അയാള്‍ കടലില്‍ പട്ടിണി കിടന്നത്. എണ്‍പത്തിയഞ്ചാം ദിവസം ചൂണ്ടയില്‍ വലിയൊരു മത്സ്യം കുടുങ്ങുന്നു. ആ മത്സ്യം അയാളെയുംകൊണ്ട് കടലിന്റെ അജ്ഞാതലോകങ്ങളിലേക്ക് നീങ്ങി.
മൂന്നു പകലും രണ്ടു രാത്രിയും അനുസരണയുള്ള കുട്ടിയെപ്പോലെ മത്സ്യത്തിനൊപ്പം നീങ്ങുന്നു. ഒടുവില്‍ സാഹസികമായി അതിനെ പിടികൂടി കരയിലേക്കു വലിച്ചുകയറ്റുമ്പോള്‍ സ്രാവുകള്‍ തിന്നുതീര്‍ത്ത കൂറ്റന്‍ മാര്‍ലിന്‍ മത്സ്യത്തിന്റെ അസ്ഥിപഞ്ജരം മാത്രമാണ് അയാള്‍ക്കു കാണാന്‍ കഴിഞ്ഞത്. പക്ഷേ, കിഴവന് തളരുന്നില്ല.
ഒഴിഞ്ഞ കല്ലറ പ്രത്യാശയുടേതാണ് എന്നു പറയുന്നതുപോലെ, ആ അസ്ഥിപഞ്ജരം നോക്കിനില്‍ക്കേ കിഴവന് മനസില്‍ പറഞ്ഞു, “ആകാശത്ത് വീണ്ടും കോള്‍ നിറഞ്ഞുതുടങ്ങുന്നുണ്ട്. അടുത്ത മീന്വേട്ടയ്ക്കു പോകാന്‍ സമയമായി” എന്ന്.
പ്രക്ഷുബ്ധമായ മനസിനെ താങ്ങാന്‍ ശരീരത്തിനു ശക്തിയില്ല എന്നു തോന്നിത്തുടങ്ങിയ കാലത്താണ് ഹെമിംഗ്വേ ‘കിഴവനും കടലും’ എഴുതുന്നത്. ആ എഴുത്ത് ആദ്യന്തം യാതനാപൂര്‍ണമായിരുന്നു. കടുത്ത നിരാശ, തൊട്ടുമുമ്പ് പ്രസിദ്ധീകരിച്ച ‘എക്രോസ് ദ റിവര്‍ ആന്‍ഡ് ടു ദ ട്രീസ്’ എന്ന നോവലിനു സംഭവിച്ച ഗുരുതരമായ വീഴ്ചകള്‍, നോവലിനു പ്രചോദനമായിത്തീര്‍ന്ന വെനീസുകാരി ആഡ്രിയാന ഇവാന്സുമായുണ്ടായ പ്രണയം, അതിനെച്ചൊല്ലി ഭാര്യ മേരി വെല്ഷിനയുമായി നടന്ന തര്‍ക്കങ്ങള്‍ ഇതെല്ലാം ഹെമിംഗ്വേയെ വല്ലാതെ ഉലച്ചിരുന്നു. ഈ മനോസംഘര്ഷങ്ങളില്നിന്ന് രക്ഷപ്പെടാനാണ് തന്റെ ഉള്ളില്‍ അഭിരമിച്ചിരുന്ന പ്രതിനായകനെ ഹെമിംഗ്വേ സൃഷ്ടിച്ചത്. തന്നിലെ ഭീരുവിനെ നിഷ്കാസനം ചെയ്ത് അവിടേക്ക് ഒരു നിര്ഭയനെ പ്രതിഷ്ഠിക്കുകയായിരുന്നു അദ്ദേഹം. സാന്തിയാഗോയുടെ പേശീബലം തന്റെ സങ്കല്പങ്ങളില്നിന്ന് രൂപപ്പെട്ടതായിരുന്നുവെന്ന് പില്ക്കാലത്ത് ഹെമിംഗ്വേ തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാല്‍, സാന്തിയാഗോയുടെ ഇച്ഛാശക്തി ഹെമിംഗ്വേയ്ക്ക് ഇല്ലായിരുന്നു. ഹെമിംഗ്വേ മനസുകൊണ്ട് ദുര്ബലനായിരുന്നു. വല്ലാത്ത രോഗഭീതി കുട്ടിക്കാലം മുതലേ അദ്ദേഹത്തിനുണ്ടായിരുന്നു.
ആള്‍ക്കൂട്ടത്തില്‍ അകാരണമായി ഒറ്റപ്പെട്ടുപോകുന്ന ഒരവസ്ഥ. എഴുത്തുകൊണ്ടുമാത്രം ഇതിനെ ചെറുക്കാനോ മറികടക്കാനോ കഴിയില്ല എന്ന തിരിച്ചറിവാണ് ഹെമിംഗ്വേയെ പത്രപ്രവര്‍ത്തനത്തിലേക്കു നയിച്ചത്. സ്പാനിഷ് സിവില്‍ യുദ്ധത്തെക്കുറിച്ച് യുദ്ധമുന്നണിയില്‍ നിന്നുകൊണ്ട് ഹെമിംഗ്വേ തയാറാക്കിയ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധേയങ്ങളായിരുന്നു. എന്നാല്‍, വൈകാതെ ആ സാഹസികതയ്ക്ക് ഏറെ പരിമിതിയുണ്ടെന്നു പറഞ്ഞാണ് അദ്ദേഹം ആഫ്രിക്കന്‍ സഫാരിക്ക് ഇറങ്ങിപ്പുറപ്പെടുന്നത്. ഇതിനിടയിലുണ്ടായ രണ്ടു വിമാനാപകടങ്ങളില്‍നിന്ന് ഹെമിംഗ്വേ അദ്ഭുതകരമായി രക്ഷപ്പെട്ടു. പത്രങ്ങള്‍ ഹെമിംഗ്വേ മരിച്ചു
എന്നുതന്നെ റിപ്പോര്‍ട്ട് ചെയ്തെങ്കിലും എല്ലാവരെയും വിസ്മയിപ്പിച്ചുകൊണ്ട് അദ്ദേഹം ജീവിതത്തിലേക്കു മടങ്ങിവന്നു. എന്നാല്‍, പൂര്‍ണ ആരോഗ്യസൗഖ്യം നേടാന്‍ അദ്ദേഹത്തിനായില്ല. രോഗഭീതിയും വിഷാദാത്മകതയും കൂടിക്കൂടിവന്നു. ഈ ഘട്ടത്തിലാണ് ലൈഫ് മാസിക, സ്പെയിനിലെ കാളപ്പോരിനെക്കുറിച്ചൊരു പരമ്പര ചെയ്യാന്‍ ഹെമിംഗവേയോട് ആവശ്യപ്പെടുന്നത്. പക്ഷേ, അദ്ദേഹത്തിനതു ചെയ്യാനായില്ല. എഴുതാനും എഴുതിയത് എഡിറ്റ് ചെയ്യാനും അദ്ദേഹം ഏറെ ക്ലേശപ്പെട്ടു. അക്ഷരങ്ങളില്‍ പലതും മറന്നുപോയി. അതിനുപകരം വിചിത്രലിപികള്കൊണ്ട് അതെല്ലാം പൂരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ പാഴ്ശ്രമങ്ങള്‍ വളരെ ദയനീയമായിരുന്നു.
വിഷാദരോഗത്തില്‍നിന്നു പുറത്തുകടക്കാന്‍ ഹെമിംഗ്വേയ്ക്ക് ഒരിക്കലും സാധിച്ചിരുന്നില്ല. കടുത്ത മദ്യപാനവും ആത്മവിശ്വാസക്കുറവും കാഴ്ചശക്തി കുറഞ്ഞുവരുന്നതും ഹെമിംഗ്വേയെ ആകെ തളര്‍ത്തി. തന്നെ ആരൊക്കെയോ പിന്തുടരുന്നതായും അപായപ്പെടുത്താന്‍ ശ്രമിക്കുന്നതായും ഹെമിംഗ്വേ നിരന്തരം വിളിച്ചുപറഞ്ഞു. അതോടെ രാത്രികളില്‍ ഉറക്കമില്ലാതായി. താനേതോ അപകടത്തിലേക്ക് നീങ്ങുകയാണെന്ന് അടുത്ത സുഹൃത്തുക്കളോട് ഹെമിംഗ്വേ പറയുകയുണ്ടായി.
പെട്ടിയില്‍ സൂക്ഷിച്ചിരുന്ന കൈയെഴുത്തുപ്രതികള്‍ ഓരോന്നായി വലിച്ചുവാരിയിട്ട് എന്തോ പരതുന്നത് മേരി വെല്ഷിന പലതവണ ശ്രദ്ധിച്ചിരുന്നു. എന്തായിരുന്നു തെരയുന്നത് എന്നുമാത്രം അവര്‍ക്കറിയില്ലായിരുന്നു. ഒരു ദിവസം പ്രഭാതത്തില്‍ കൈയില്‍ തോക്കും പിടിച്ചുകൊണ്ടിരിക്കുന്ന ഹെമിംഗ്വേയെയാണ് മേരി കണ്ടത്. സംശയം തോന്നിയ അവര്‍ ഹെമിംഗ്വേയെ നിര്‍ബന്ധിച്ച് മേയോ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചു.
ഷോക്ക് ചികിത്സകളോട് സഹകരിക്കാതിരുന്ന അദ്ദേഹം ബഹളം വച്ചതിനെത്തുടര്‍ന്ന് വീട്ടിലേക്കു കൊണ്ടുപോന്നു. വീട്ടിലെത്തിയ ഹെമിംഗ്വേ ഏറെക്കുറെ ശാന്തനായിരുന്നു. എന്നാല്‍, രണ്ടു ദിവസം കഴിഞ്ഞ്, മറ്റൊരു പ്രഭാതത്തില്‍ വീടിന്റെ ബാല്‍ക്കണിയിലേക്കു പോയി അവിടെ സൂക്ഷിച്ചിരുന്ന ഗേജ് ബോസ്റ്റ് ഷോട്ട് ഗണ്‍ എടുത്തു വായിലേക്കു കടത്തി കാഞ്ചി വലിക്കുകയായിരുന്നു ഹെമിംഗ്വേ.
ഇരുപത്തിയഞ്ചാം വയസില്‍ ഹെമിംഗ്വേ തീരെ അപ്രധാനമായൊരു കഥയെഴുതിയിരുന്നു. കഥയിലെ പ്രധാന കഥാപാത്രം തോക്ക് വായില്‍ വച്ച് കാല്‍വിരലുകള്‍കൊണ്ട് ട്രിഗര്‍ ചലിപ്പിച്ച് ആത്മഹത്യ ചെയ്യുന്നുണ്ട്. എന്നാല്‍, ഈ കഥയൊഴിച്ചുനിര്ത്തിയാല് മറ്റൊരു കൃതിയിലും ഇത്തരമൊരു മരണത്തിന്റെ തുടര്‍ച്ചകളില്ല. പക്ഷേ, മരണത്തെക്കുറിച്ചുള്ള ഹൃദ്യമായ ചില മുന്നറിയിപ്പുകളുണ്ട്.
ലോകം എല്ലാവരെയും തകര്‍ക്കുമെന്നും തകര്‍ക്കാന്‍ കഴിയാത്തവയെ അവ ദാരുണമായി കൊല്ലുമെന്നും, നിങ്ങള്‍ മാന്യനോ ധൈര്യശാലിയോ ഭീരുവോ സല്‍ഗുണസമ്പന്നനോ ആയിക്കോട്ടെ, നിങ്ങള്‍ക്കും ഇതില്‍നിന്ന് രക്ഷപ്പെടാനാവില്ലെന്നും ‘എ ഫെയര്‍വെല്‍ ടു ആംസി’ല്‍ ഹെമിംഗ്വേ പറഞ്ഞുവയ്ക്കുന്നുണ്ട്. ഈ സൂചനകള്‍ ആത്മഘാതിയായ ഒരെഴുത്തുകാരന്റെ തുറന്നുപറച്ചിലുകളായിരുന്നുവെന്ന അര്‍ഥത്തില്‍ ഇന്നു പഠനങ്ങള്‍ നടക്കുന്നുണ്ട്. എല്ലാ പഠനങ്ങള്‍ക്കും മീതെ ദുരൂഹമായി തുടരുന്ന ഹെമിംഗ്വേയുടെ ജീവിതത്തിനു പിന്നാലെ ഞാന്‍ കൂടിയിട്ട് കാലമേറെയായി.
സിംഹങ്ങളുമൊത്തു മേയുന്ന ഒരെഴുത്തുകാരനെ പിന്തുടരുക അത്ര എളുപ്പമല്ല. മാറിമാറി ഭരിക്കപ്പെടുന്ന ഒരു ഹൃദയത്തിന്റെ ഉടമയെ അനുഭവിച്ചറിയുക എളുപ്പമല്ല. ഹെമിംഗ്വേ ഒരു വിഷാദോന്മാദിയായിരുന്നു. അതുകൊണ്ടുതന്നെ കിഴവന് സാന്തിയാഗോയെ കടലിന്റെ കാണാക്കയങ്ങളിലേക്കു വലിച്ചുകൊണ്ടുപോയ മാര്‍ലിന്‍ മത്സ്യത്തെപ്പോലെയായിരുന്നു ഹെമിംഗ്വേ. ആ എഴുത്തുകാരന് കണ്ടുതീര്‍ത്ത അപരലോകങ്ങള്‍ ഇന്നും അജ്ഞാതമായി തുടരുന്നു.