വന്യജീവി ആക്രമണം; നഷ്ടം ജനങ്ങൾക്ക്, നേട്ടം വനംവകുപ്പിന്
സിജുമോൻ ഫ്രാൻസിസ്
Tuesday, May 27, 2025 12:33 AM IST
2008 മുതലാണ് കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ മൂലമുള്ള മരണങ്ങൾ ജനശ്രദ്ധ ആകർഷിക്കപ്പെടുന്നതും അതു സംബന്ധിച്ച വിവരങ്ങൾ സർക്കാർ തലത്തിൽ രേഖയായി സൂക്ഷിച്ചു തുടങ്ങിയതും കൃത്യമായ കണക്കുകൾ ലഭ്യമായിത്തുടങ്ങിയതും. പിന്നീട് 2013ൽ കസ്തൂരിരംഗൻ റിപ്പോർട്ടും അതിന്മേൽ കാർഷികമേഖലയിലുണ്ടായ പ്രതിരോധ സമരങ്ങളും സാധാരണക്കാരിൽ ഭയത്തിന്റെ വിത്തു പാകിയ അതേ സമയത്തുതന്നെയാണ് എറണാകുളം ജില്ലയിലെ കുഞ്ചിപ്പാറയിൽ ഏകാധ്യാപക സ്കൂളിലെ ലിസി എന്ന അധ്യാപികയെ കാട്ടാന ചവിട്ടിക്കൊന്നത്. എന്നാൽ, 2016 മുതലിങ്ങോട്ട് ഇത്തരം ദുരന്തങ്ങളുടെ എണ്ണം കൂടുകയായിരുന്നു.
2008 മുതൽ 2015 വരെയുള്ള ഏഴ് വർഷങ്ങളിൽ ആകെ മരണങ്ങൾ 579. ആ കാലയളവിൽ വന്യജീവികളാൽ മുറിവേൽക്കപ്പെട്ടവരുടെ എണ്ണം 1,425. എന്നാൽ 2016 മുതൽ 2021 വരെയുള്ള അഞ്ച് വർഷക്കാലം കൊല്ലപ്പെട്ടവരുടെ എണ്ണം 679. ഇക്കാലയളവിൽ മുറിവേൽക്കപ്പെട്ടവരുടെ എണ്ണം 5,509. നിരായുധരായ മലയോര ജനതയുടെ കൈ കെട്ടിയിട്ട് വനം വളർത്താൻ ഭരണക്കാർ എടുത്ത തീരുമാനത്തിന്റെ പരിണതഫലമായിരുന്നു ഈ മരണങ്ങളൊക്കെയും. അതോടൊപ്പം കൂട്ടിവായിക്കേണ്ട ഒന്നാണ് 12-06-2024ൽ വനം മന്ത്രി നിയമസഭയിൽ ആബിദ് ഹുസൈൻ തങ്ങൾക്ക് കൊടുത്ത മറുപടി. അതനുസരിച്ച് 2016 മുതൽ 2024 ജൂൺ വരെ കൊല്ലപ്പെട്ടവരുടെ എണ്ണം 968, ജൂൺ മുതൽ 2025 ജനുവരി വരെ കൊല്ലപ്പെട്ടവർ 30. എട്ട് വർഷങ്ങൾക്കൊണ്ട് വന്യജീവികൾ കൊന്നുതള്ളിയത് ആയിരം പേരെ. പക്ഷേ, ഇതാരും ഭരണനേട്ടങ്ങളിൽ എടുത്തുപറയുന്നില്ല.പ്ലാൻ ചെയ്തും ഉദാസീനതയുടെ മറവിലും നടന്ന ഈ കൊലപാതകങ്ങളെ തീർച്ചയായും ഭരണനേട്ടങ്ങളിൽ എടുത്ത് പറയേണ്ടതായിരുന്നു.
തെറ്റായ പൊതുബോധം സൃഷ്ടിക്കപ്പെടുന്നു
ജനം തെരുവിലിറങ്ങി പ്രതിഷേധിച്ചു തുടങ്ങിയിട്ടും ഫോറസ്റ്റ് ഓഫീസിന് തീയിടുമെന്ന് ഒരു ഭരണകക്ഷി എംഎൽഎ ഭീഷണി മുഴക്കിയിട്ടും യാതൊരു മാറ്റവുമില്ലാതെ കാർഷികമേഖലയെ തകർക്കാനുള്ള പതിവ് പണികളുമായി വനംവകുപ്പ് മുന്നോട്ടുതന്നെ പോകുന്നു. അതിനു കുഴലൂത്തുമായി വകുപ്പ് മന്ത്രിയും; വകുപ്പിന് പ്രതിരോധം തീർക്കാൻ കളത്തിലിറങ്ങി ഭരണകക്ഷിയുടെ നേതാക്കന്മാരും. ഇത്രയും നാൾ ഇതൊക്കെ വനംവകുപ്പിന്റെ മാത്രം പണിയാണെന്നും ഇതിനൊക്കെ ഒരു മാറ്റമുണ്ടാകും എന്ന ചിന്തയിൽ മലയോര മേഖലയ്ക്ക് ഒരു പ്രതീക്ഷയെങ്കിലും ഉണ്ടായിരുന്നു. ഇന്ന് അതും ഇല്ലാതായി. ഇതൊക്കെ ഭരണകൂട ഭീകരതയുടെയും കൂട്ടായ തീരുമാനങ്ങളുടെയും പരിണത ഫലങ്ങളാണെന്ന് ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു.
വന്യജീവി ആക്രമണം മൂലമുള്ള മരണങ്ങൾ ഭരണക്കാർക്ക് ഒരു വാർത്തയേ അല്ലാതായിരിക്കുന്നു. വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് വലിയ നഷ്ടപരിഹാരം സർക്കാർ കൊടുത്തുകൊണ്ടിരിക്കുകയാണെന്നുള്ള ഒരു തെറ്റായ പൊതുബോധം സൃഷ്ടിച്ചെടുക്കുന്നതിനുള്ള തീവ്രശ്രമത്തിലാണിന്ന് ഭരണക്കാർ. ഇതാണ് ഇന്ന് മലയോര മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. 2016 മുതൽ 2024 ജൂൺ വരെ കൊല്ലപ്പെട്ടിരിക്കുന്ന 968 പേർക്ക് സർക്കാർ ആകെ നഷ്ടപരിഹാരം കൊടുത്തത് 2,818.99 ലക്ഷം രൂപ. അതായത്, ഒരു മരണത്തിന് ശരാശരി 2,90,000 രൂപ. ഇതിന്റെ പത്തിരട്ടി തുക ഇതിനായി കേന്ദ്രത്തിൽനിന്നു ലഭിച്ചിട്ടുമുണ്ട്.
ആദിവാസികൾ കൊല്ലപ്പെട്ടതിന്റെ ഞെട്ടിക്കുന്ന കണക്കുകൾ
വനാശ്രിതരായ ആദിവാസി ഗോത്രവർഗത്തിൽപ്പെട്ട നമ്മുടെ എത്രയെത്ര സഹോദരങ്ങളെയാണ് വന്യജീവികൾ കൊന്നുതള്ളിയതെന്നും ആശയറ്റുപോയ അവരുടെ ആശ്രിതർക്ക് എന്തു സഹായമാണ് സർക്കാർ നല്കിയതെന്നുമുള്ള അന്വേഷണം ചെന്നെത്തിയത് ഞെട്ടിപ്പോകുന്ന കണക്കുകളിൽ.
2014 മുതൽ 2024 വരെ ആദിവാസി സമൂഹത്തിൽപ്പെട്ട എത്ര പേർ വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട് എന്നുള്ളതിന് ബന്ധപ്പെട്ട ഡിഎഫ്ഒമാർ വിവരാവകാശ നിയമപ്രകാരം നൽകിയ വിവരങ്ങൾ സർക്കാർ അറിഞ്ഞിട്ടുണ്ടോ എന്നറിയില്ല. അതിൽ മണ്ണാർക്കാട് ഡിഎഫ്ഒ 13-05-2025നു നൽകിയ മറുപടി പ്രകാരം ഈ കാലയളവിൽ 31 ആദിവാസികളാണ് ഡിവിഷന്റെ കീഴിൽ മാത്രം കൊല്ലപ്പെട്ടത്. സൗത്ത് വയനാട് ഡിവിഷനിൽ 10 ആദിവാസികൾ കൊല്ലപ്പെട്ടിട്ടുണ്ട്.
ഒരുലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷയുടെ ആനുകൂല്യം കൊടുത്തത് ഒരാൾക്ക് മാത്രം. ഇടുക്കി, പത്തനംതിട്ട, കോഴിക്കോട് തുടങ്ങിയ ജില്ലകളിലും സ്ഥിതി ഭിന്നമല്ല. ഇവർക്കൊക്കെ എന്ത് നഷ്ടപരിഹാരം കൊടുത്തു എന്നുള്ള ചോദ്യത്തിനും വ്യക്തമായ മറുപടിയില്ല. കൊല്ലപ്പെട്ടിരിക്കുന്ന ആളുടെ മെഡിക്കൽ അനാലിസിസ് റിപ്പോർട്ട് കിട്ടിയിട്ടില്ല, കൊല്ലപ്പെട്ട ആളുടെ ബന്ധുക്കളെ തിരിച്ചറിഞ്ഞിട്ടില്ല എന്നൊക്കെയാണ് മറുപടി. മറുപടി തയാറാക്കുമ്പോൾപോലും മരിച്ചുപോയ ഒരു മനുഷ്യനോട് കാണിക്കേണ്ട മര്യാദ കാണിക്കാൻ നമ്മുടെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിയാതെപോകുന്നു.
ഇൻഷ്വറൻസ് പരിരക്ഷ കിട്ടിയത് വിരലിൽ എണ്ണാവുന്നവർക്ക്
1995 മുതൽ സർക്കാർ യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ട് ഓരോ വർഷവും ലക്ഷക്കണക്കിന് രൂപ പ്രീമിയവും അടയ്ക്കുന്നുണ്ട്. വനാശ്രിത കുടുംബങ്ങളിലെ (ആദിവാസികൾ) ആരെങ്കിലും വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടാൽ ഒരു ലക്ഷം രൂപ വരെ ഇൻഷ്വറൻസ് പരിരക്ഷ കൊടുക്കാനാണ് സർക്കാർ പ്രീമിയം അടയ്ക്കുന്നത്. ഇതു പ്രകാരം എത്ര പേർക്ക് പരിരക്ഷ കൊടുത്തു എന്നുള്ള ചോദ്യത്തിനു കിട്ടിയ മറുപടി പ്രകാരം വിരലിൽ എണ്ണാവുന്നവർക്ക് മാത്രമാണ് കൊടുത്തിട്ടുള്ളത്. 31 പേർ കൊല്ലപ്പെട്ട മണ്ണാർക്കാട് ഡിഎഫ്ഒയുടെ കീഴിൽ 13 പേർക്കാണ് പത്ത് വർഷംകൊണ്ട് ഇൻഷ്വറൻസ് പരിരക്ഷ കൊടുത്തിട്ടുള്ളത്. എറണാകുളം ജില്ലയിലെ മലയാറ്റൂർ ഡിവിഷനിൽ രണ്ട് ആദിവാസികൾ കൊല്ലപ്പെട്ടിട്ടുണ്ട്. പക്ഷേ, അധികാരികൾക്കാർക്കും ഇങ്ങനെയൊരു ഇൻഷ്വറൻസിനെക്കുറിച്ച് അറിയില്ല. 2024-25 സാമ്പത്തികവർഷം 18,18,750 രൂപയാണ് സർക്കാർ പ്രീമിയമായി ഇൻഷ്വറൻസ് കമ്പനിക്ക് കൊടുത്തിട്ടുള്ളത്. അർഹതപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ വാങ്ങിക്കൊടുക്കാനല്ലെങ്കിൽ പിന്നെന്തിനാണ് സർക്കാർ ഖജനാവിൽനിന്ന് ഓരോ വർഷവും കോടികൾ മുടക്കുന്നത് എന്ന് ഉത്തരവാദപ്പെട്ടവർ ചിന്തിക്കണം.
ഇതും ഭരണനേട്ടങ്ങളിൽ ഉൾപ്പെടുത്തണം
2024ൽ സംസ്ഥാനം വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന മരണങ്ങളെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. അതിന്റെ ആനുകൂല്യമാകട്ടെ നാലു ലക്ഷം രൂപയും. എന്നാൽ, ഈ മാസം ഒമ്പതിന് സർക്കാർ ഇറക്കിയ ഉത്തരവ് പ്രകാരം 2018 മുതൽ കൊടുത്തുകൊണ്ടിരുന്ന നഷ്ടപരിഹാരത്തുകയായ 10 ലക്ഷത്തിൽതന്നെ ഈ നാലു ലക്ഷവും ഉൾപ്പെടുത്തി. 2024 മാർച്ച് ഏഴു മുതൽ മുൻകാല പ്രാബല്യവും നൽകി. ഫലത്തിൽ, ഈ കാലയളവിൽ വനം വകുപ്പ് 10 ലക്ഷം രൂപ നഷ്ടപരിഹാരം ആർക്കൊക്കെ കൊടുത്തിട്ടുണ്ടോ അത്തരം ഓരോ കേസിനും നാല് ലക്ഷം വച്ച് സർക്കാർ വനംവകുപ്പിന് തിരികെ കൊടുക്കണം. കൂടാതെ, 2023 മുതൽ കേന്ദ്രാവിഷ്കൃത പദ്ധതികളായ പ്രോജക്ട് എലിഫന്റ് ആൻഡ് ടൈഗർ, ഇൻറ്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് വൈൽഡ് ലൈഫ് ഹാബിറ്റാറ്റ് എന്നിവ വഴി കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകുന്ന സമാശ്വാസ ധനസഹായമായ 10 ലക്ഷത്തിൽ ആറ് ലക്ഷം മാത്രം കൊല്ലപ്പെട്ടവരുടെ നിയമപരമായ അവകാശികൾക്ക് കൊടുക്കുമ്പോൾ അവിടെയും നാല് ലക്ഷം രൂപ വനംവകുപ്പിനു ലാഭം. സംസ്ഥാന ദുരന്തപ്രതികരണ ഫണ്ടിന്റെ 75 ശതമാനം വിഹിതവും നൽകുന്നത് കേന്ദ്രസർക്കാരാണ്. അതായത്, സവിശേഷ ദുരന്തമായി പ്രഖ്യാപിക്കപ്പെട്ടതിന്റെ ആനുകൂല്യമായി കൊടുക്കുന്ന തുകയും കേന്ദ്രത്തിന്റേതാണ്. ഫലത്തിൽ വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണുന്നതിൽനിന്നും അതിന് നഷ്ടപരിഹാരം നൽകുന്നതിൽനിന്നും സർക്കാർ പിന്മാറി എന്നു മാത്രമല്ല, അതൊരു ലാഭക്കച്ചവടമാക്കുകയും ചെയ്തു.
നഷ്ടപരിഹാരത്തിനു പണമില്ല
വന്യജീവി ആക്രമണങ്ങൾ മൂലമുള്ള സർക്കാർ സ്പോൺസേഡ് കൊലപാതകങ്ങൾ ഒരു ഭാഗത്ത് നടക്കുമ്പോൾ മറുഭാഗത്ത് മനുഷ്യന്റെ ജീവനോപാധികൾ നശിപ്പിച്ചുകൊണ്ടുള്ള ദുരന്തങ്ങൾ സകല അതിർവരമ്പുകളും ഭേദിച്ച് മുന്നോട്ടു പൊയ്കൊണ്ടിരിക്കുകയാണ്.
2022 മാർച്ച് 31ന് അവസാനിച്ച വിവിധ ‘സർക്കാർ വകുപ്പുകളുടെ അനുവർത്തന ഓഡിറ്റ് റിപ്പോർട്ടിൽ’ വനംവകുപ്പുമായി ബന്ധപ്പെട്ട വന്യജീവി ആക്രമണങ്ങൾ മൂലമുണ്ടാകുന്ന കൃഷിനാശവും അതിന് അർഹമായ നഷ്ടപരിഹാരം കൊടുക്കാൻ വിമുഖത കാണിക്കുന്നതിനെപ്പറ്റിയും വിശദമായി പരാമർശിക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുക്കപ്പെട്ട ഡിവിഷനുകളിലെ മാത്രം കണക്കുകൾ പുറത്തുവിട്ടപ്പോൾ 2017-22 കാലയളവിൽ 25,547 അപേക്ഷകൾ ലഭിച്ചതിൽ 19,267 അപേക്ഷകൾ മാത്രമാണ് അംഗീകരിച്ചത്. അതിൽത്തന്നെ അംഗീകരിച്ചതും നിരസിച്ചതും വീണ്ടും സമർപ്പിച്ചതുമായ അപേക്ഷകൾ കുറച്ചതിനുശേഷം ഈ കാലയളവിൽ 4,593 അപേക്ഷകൾ തീർപ്പാക്കാതെ കിടക്കുകയാണ്. സർക്കാർ പണം അനുവദിക്കുന്നില്ലന്നാണ് വനംവകുപ്പിന്റെ വാദം. ഒരുവർഷംകൊണ്ട് പുതിയ ഇന്നോവ കാറിന്റെ ടയർ 31 എണ്ണം മാറിയതൊക്കെ ഒരുഭാഗത്ത് നടക്കുന്നുണ്ടുതാനും.
വർഷം നൂറിനു മുകളിൽ പച്ചമനുഷ്യർ വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന കേരളത്തിൽ ഒരിക്കലെങ്കിലും കൊല്ലപ്പെട്ടവരുടെ ആശ്രിതർ എങ്ങനെയാണ് ജീവിക്കുന്നതെന്ന്, ആശയറ്റുപോയ അവരുടെ കടബാധ്യതകൾ എത്രയുണ്ടെന്ന്, അക്കാരണത്താൽ അനാഥരായിപ്പോയിട്ടുള്ള എത്ര കുട്ടികൾ തെരുവിലേക്ക് വലിച്ചെറിയപ്പെട്ടിട്ടുണ്ടെന്ന്, എത്ര സഹോദരിമാർ അകാലത്തിൽ വിധവകളായിപ്പോയിട്ടുണ്ടെന്ന് അവരുടെയൊക്കെ ഇന്നത്തെ ജീവിതസാഹചര്യങ്ങൾ എന്താണന്ന് ഒരു ആഘാതപഠനം സർക്കാർ അടിയന്തരമായി നടത്തണം.