സമുദ്രസംരക്ഷണം ഇനിയും വൈകരുത്
റിത മരിയ എൽ സഖ്ലോൽ
Tuesday, May 27, 2025 12:27 AM IST
1971 മുതൽ, മനുഷ്യൻ കാരണമായ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന അധികതാപത്തിന്റെ 90 ശതമാനവും സമുദ്രമാണ് ആഗിരണം ചെയ്തത്. ഇതു സമുദ്രത്തെ നാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നു. രേഖപ്പെടുത്തിയതിൽവച്ച് ഏറ്റവും വലിയ കോറൽ ബ്ലീച്ചിംഗ് അനുഭവിക്കുകയാണ് ലോകം. സമുദ്ര താപനവും മറ്റു കാലാവസ്ഥാ മാറ്റങ്ങളും മൂലം പവിഴപ്പുറ്റുകളുടെ വർണവൈവിധ്യം നഷ്ടപ്പെടുന്ന അവസ്ഥയാണ് കോറൽ ബ്ലീച്ചിംഗ്. പവിഴപ്പുറ്റുകളിൽ പറ്റിപ്പിടിച്ച് സഹജീവനം നടത്തുന്ന ആൽഗകളുടെ നാശമാണ് കാരണം. വരാനിരിക്കുന്ന അപകടങ്ങളുടെ സൂചനയാണ് കോറൽ ബ്ലീച്ചിംഗ്. അടിയന്തര നടപടിയില്ലെങ്കിൽ സൂചനയിൽനിന്നു കാര്യത്തിലേക്കു കടക്കും. സമുദ്രജീവിതവും മനുഷ്യരുടെ അനേകം ജീവിതമാർഗങ്ങളും ഇല്ലാതാകും.
വളർന്നുവരുന്ന ഭീഷണി
300 കോടിയിലധികം ജനങ്ങളുടെ പ്രോട്ടീൻ സ്രോതസാണ് മത്സ്യങ്ങൾ. സമുദ്രവുമായി ബന്ധപ്പെട്ട ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നതാകട്ടെ 270 ദശലക്ഷത്തിലധികം പേരും. ബഹാമാസ്, സെയ്ഷെൽസ് തുടങ്ങിയ സമുദ്രതീര വിനോദസഞ്ചാരകേന്ദ്രങ്ങൾ അനേകായിരങ്ങൾക്കു തൊഴിൽ നല്കുന്നു. പവിഴപ്പുറ്റുകളെ മാത്രം ആശ്രയിച്ചു വർഷത്തിൽ രണ്ടു ലക്ഷം കോടി ഡോളറിലധികം വിലമതിക്കുന്ന വാണിജ്യ-വ്യവസായ സേവനങ്ങളുണ്ട്. ജൈവവൈവിധ്യത്തകർച്ചയും കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തങ്ങളും ലക്ഷക്കണക്കിനു കോടി ഡോളറിന്റെ നഷ്ടമാണു വരുത്തുന്നത്. കൂടാതെ, പൊതുജനാരോഗ്യത്തിനും സാന്പത്തികസ്ഥിരതയ്ക്കും ആഗോള സുരക്ഷയ്ക്കും വ്യാപക ഭീഷണിയും.
സമുദ്രതാപനത്തിന്റെയും അമ്ലീകരണത്തിന്റെയും വളർന്നുവരുന്ന ഭീഷണി രാജ്യാന്തരസമൂഹം തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. 2022ലെ ഐക്യരാഷ്ട്ര ജൈവവൈവിധ്യ സമ്മേളനം (കോപ്-15) കുൺമിങ്-മോൺട്രിയോൾ ആഗോള ജൈവവൈവിധ്യ ചട്ടക്കൂട് അംഗീകരിച്ചു. 2030ഓടെ ലോകത്തിലെ 30 ശതമാനം കര-സമുദ്ര മേഖലകളിലെ ജൈവവൈവിധ്യം സംരക്ഷിക്കാനുള്ള പദ്ധതിയാണിത്. ഈ 30-30 പ്രതിജ്ഞ ഏറ്റവും ചുരുങ്ങിയ സംരക്ഷണത്തിനുള്ള ശാസ്ത്രീയ രീതിയാണ്. എന്നാൽ, ഈ ലക്ഷ്യം നേടുന്നതിനുള്ള ശ്രമങ്ങൾ എത്രയോ പിറകിലാണ്. ഏകദേശം 17.6 ശതമാനം കരഭൂമിയും 8.4 ശതമാനം സമുദ്രവും മാത്രമേ ഇപ്പോൾ സംരക്ഷിക്കപ്പെട്ടിട്ടുള്ളൂ.കോപ്-15നു ശേഷം സമുദ്രസംരക്ഷണത്തിൽ 0.5 ശതമാനം വർധന മാത്രമേ ഉണ്ടായിട്ടുള്ളൂ.
സമുദ്രസംരക്ഷണത്തിനുള്ള കൂടുതൽ നിക്ഷേപം ആരോഗ്യകരമായ സാമുദ്രിക സന്പദ്വ്യവസ്ഥയ്ക്കു വഴിയൊരുക്കും. ഇത് ഭക്ഷ്യ-ജല സുരക്ഷ ഉറപ്പാക്കും. സ്ഥിരതയുള്ള ഉപജീവനമാർഗങ്ങൾ ഉണ്ടാക്കും. സംരക്ഷണമില്ലെങ്കിൽ അമിത മത്സ്യബന്ധനവും മറ്റ് അമിതചൂഷണ ശീലങ്ങളും വർധിക്കും. മത്സ്യസമൃദ്ധിയെയും മത്സ്യസംസ്കരണ വ്യവസായത്തെയും ബാധിക്കുകയും ചെയ്യും. കൂടാതെ, എണ്ണ പരന്നും വ്യവസായ-പ്ലാസ്റ്റിക് മാലിന്യങ്ങൾ വഴിയും സമുദ്ര പരിസ്ഥിതി നശിക്കും.
സമുദ്രസംരക്ഷിത മേഖലകൾ (Marine Protected Areas- MPA) ഉണ്ടാക്കുകയാണ് ഈ ആവാസവ്യവസ്ഥ സംരക്ഷിക്കാനുള്ള ഫലപ്രദമായ മാർഗങ്ങളിലൊന്ന്. ‘സമുദ്ര ദേശീയ പാർക്കു’കളായി ഇവയെ വികസിപ്പിക്കാം. തദ്ദേശീയരായ ആളുകളും തീരദേശവാസികളുമാണ് ഈ പാർക്കുകളുടെ പരിപാലനത്തിന് പ്രധാനമായും മുന്നിൽ നിൽക്കേണ്ടത്. അവരുടെ അറിവ്, പ്രകൃതിയുമായുള്ള സാംസ്കാരികബന്ധം, പരന്പരാഗത രീതികൾ എന്നിവ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും പാരിസ്ഥിതിക ബന്ധങ്ങൾക്കും അത്യാവശ്യമാണ്.
എച്ച്എസി കൂട്ടായ്മ
പല രാജ്യങ്ങൾക്കും സമുദ്രസംരക്ഷിത മേഖലകൾ ഉണ്ടാക്കാനുള്ള ഭരണസംവിധാനങ്ങളോ സാന്പത്തികസ്രോതസോ ഇല്ല. ഇക്കാര്യത്തിൽ High Ambition Coalition for Nature and People (H A C) എന്ന സംവിധാനത്തിന് സഹായിക്കാനാകും. 120 രാജ്യങ്ങളുടെ ഈ കൂട്ടായ്മയെ നയിക്കുന്നത് കോസ്റ്റാറിക്കയും ഫ്രാൻസുമാണ്. കടൽസംരക്ഷണത്തിൽ മുന്നിലുള്ള ബ്രിട്ടനും കൂടെയുണ്ട്. അംഗരാജ്യങ്ങളെ 30-30 ലക്ഷ്യം കൈവരിക്കാൻ എച്ച്എസി കൂട്ടായ്മ സഹായിക്കുന്നു. ഇതിനുവേണ്ട സാങ്കേതികവിദ്യയും വൈദഗ്ധ്യവും എച്ച്എസി വികസിപ്പിച്ചിട്ടുണ്ട്. എന്താണു വേണ്ടതെന്ന് തിരിച്ചറിയാൻ എച്ച്എസി സർക്കാരുകളെ സഹായിക്കും. വിഭവങ്ങൾ കണ്ടെത്താനും ഫലപ്രദമായ പരിഹാരം നടപ്പാക്കാനും സഹായിക്കും. ഇത് ഒരേ പ്രശ്നം നേരിടുന്നവർ തമ്മിലുള്ള വിഭവ-വിവര കൈമാറ്റം വഴിയാകാം. കൂടാതെ, വിദഗ്ധ പരിശീലനത്തിനുള്ള ശില്പശാലകൾ നടത്താറുണ്ട്. സാന്ദർഭികമായ മറ്റു മാർഗങ്ങളും സ്വീകരിക്കും.
ഫലം കണ്ടുതുടങ്ങി
ഈ ശ്രമങ്ങൾ 30-30 ലക്ഷ്യത്തിലേക്കുള്ള വേഗം കൂട്ടുന്നു. ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിലെ ഏറ്റവും വലിയ സമുദ്രസംരക്ഷിത മേഖലയുണ്ടാക്കാനുള്ള നിയമനിർമാണത്തിന് പോർട്ടുഗൽ അംഗീകാരം നൽകിക്കഴിഞ്ഞു. 2,87,000 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്നതാണിത്.
പോർട്ടുഗലിന്റെ അധീനതയിലുള്ള അഗ്നിപർവത ദ്വീപുകൾക്കു ചുറ്റുമുള്ള സമുദ്രത്തിന്റെ ഏകദേശം 30 ശതമാനം വരും ഇത്. ഡൊമിനിക്കൻ റിപ്പബ്ലിക് 30 ശതമാനം സംരക്ഷണ ലക്ഷ്യം കൈവരിക്കുന്ന ആദ്യ കരീബിയൻ രാജ്യമായി. പുതിയൊരു എംപിഎ ഉണ്ടാക്കുന്നതു വഴിയും നിലവിലുള്ള സംരക്ഷിതമേഖല വികസിപ്പിച്ചുമാണ് നേട്ടം കൈവരിച്ചത്.
ഹേഡ് ദ്വീപിനും മക്ഡൊണാൾഡ് ദ്വീപിനും ചുറ്റുമുള്ള സംരക്ഷിതമേഖല വികസിപ്പിച്ച് ഓസ്ട്രേലിയ അതിന്റെ പകുതിയിലധികം സമുദ്രമേഖല സുരക്ഷിതമാക്കിയിട്ടുണ്ട്. ഇവർ തെളിയിച്ച പാതയിലൂടെ മറ്റ് എച്ച്എസി അംഗങ്ങളും മുന്നോട്ടു വരുമെന്നാണു പ്രതീക്ഷ.
തദ്ദേശീയ വിഭവങ്ങൾ വേണ്ടത്ര സ്വരുക്കൂട്ടാൻ വികസ്വര രാജ്യങ്ങൾക്ക് കഴിയുന്നില്ലെന്നതു യാഥാർഥ്യമാണ്. ഈ പ്രശ്നം നേരിടാൻ ഞങ്ങൾ (എച്ച്എസി) 30-30 ലക്ഷ്യം കൈവരിക്കാനായി ചെറിയ സഹായങ്ങൾ അനുവദിക്കുന്നുണ്ട്. റാപിഡ് ഡിപ്ലോയ്മെന്റ് മെക്കാനിസം എന്ന സംവിധാനം വഴിയാണിതു നടപ്പാക്കുന്നത്. കൊറിയയിലെ ബുസാനിൽ നടന്ന ‘നമ്മുടെ സമുദ്രം’ സമ്മേളനത്തിലാണ് ഈ സംവിധാനം രൂപപ്പെടുത്തിയത്. നിലവിലുള്ള എംപിഎ വികസിപ്പിക്കാനും പുതിയവ ഉണ്ടാക്കാനും സമുദ്ര സംരക്ഷണത്തിന് രാഷ്ട്രീയ പിന്തുണ ഉണ്ടാക്കാനുമുള്ള പ്രാഥമിക സാന്പത്തിക സഹായം ഇതുവഴി ലഭ്യമാക്കും.
മനുഷ്യന്റെ ക്ഷേമം ആരോഗ്യമുള്ള സമുദ്രത്തെ ആശ്രയിച്ചാണിരിക്കുന്നത്. നിർണായകമായ ഈ പരിസ്ഥിതിയുടെ 30 ശതമാനമെങ്കിലും സംരക്ഷിക്കേണ്ടത് മനുഷ്യരുടെയും ഭൂമിയുടെ തന്നെയും അഭിവൃദ്ധിക്കു വേണ്ട ഏറ്റവും കുറഞ്ഞ ആവശ്യമാണ്. തലമുറകൾക്കുവേണ്ടി സമുദ്രങ്ങൾ സംരക്ഷിക്കേണ്ടത് നമ്മുടെ സംയുക്ത ഉത്തരവാദിത്വമാണെന്ന് ഓർമിക്കേണ്ടതുണ്ട്. ആ ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് ഇച്ഛാശക്തിയുണ്ടായിട്ടും വിഭവങ്ങളില്ലാതെ കുഴങ്ങുന്ന രാജ്യങ്ങളെ സഹായിക്കുന്നത്.
(ലേഖിക High Ambition Coalition for Nature and People എന്ന രാജ്യാന്തര കൂട്ടായ്മയുടെ ഡയറക്ടറാണ്)
©Project Syndicate (www.project-syndicate.org)