കെപിസിസിയിൽ വീണ്ടും നാമനിർദേശം അതെ, ഹൈക്കമാൻഡിന്റെ അനുഗ്രഹത്തോടെ...
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
Monday, May 26, 2025 12:32 AM IST
അത്ഭുതപ്പെടാനൊന്നുമില്ല: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി വീണ്ടും നാമനിർദേശം ചെയ്യപ്പെടുന്നു. ഉൾപ്പാർട്ടി തെരഞ്ഞെടുപ്പുകളൊന്നുമില്ലെന്നതിലും അദ്ഭുതപ്പെടാനില്ല. പക്ഷേ, പതിവുപോലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഹൈക്കമാൻഡിന്റെ അനുഗ്രഹത്തോടെ. ചർച്ചകളിലൂടെയും സമവായത്തിലൂടെയും ഇത് പുനസംഘടിപ്പിക്കുകയും; കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഉന്നത മേധാവികളുടെ പൂർണ സംതൃപ്തിയോടെ. പുഞ്ചിരിയോടെയുള്ള കസേരകളിക്കുശേഷം കെപിസിസിയിലെ മുതിർന്ന അംഗങ്ങളുടെ സമ്മതത്തിനും ശേഷം. എല്ലാവരും സന്തുഷ്ടരാണ്. നിലവിലുള്ള സാധ്യതയനുസരിച്ച്, കേരളത്തിൽ നാമനിർദേശം ചെയ്യപ്പെട്ട മറ്റൊരു കോൺഗ്രസ് സംസ്ഥാന കമ്മിറ്റി വിദൂരമാവില്ല.
പുതിയ കമ്മിറ്റി
വിശ്വസിച്ചാലും ഇല്ലെങ്കിലും, കെപിസിസി പുനഃസംഘടനയോ പുനർനാമകരണമോ സംബന്ധിച്ച തീരുമാനം പുതിയ ഭാരവാഹികളുടെയും അംഗങ്ങളുടെയും ആദ്യയോഗത്തിൽ എടുത്തതാണ്. ചില വാർത്താ റിപ്പോർട്ടുകൾ വിശ്വസനീയമാണെങ്കിൽ അങ്ങനെതന്നെ കരുതാം. കെപിസിസിയെ ഏറ്റെടുക്കേണ്ട അടുത്ത കമ്മിറ്റിയെ തീരുമാനിക്കുന്ന ഒരു പുതിയ കമ്മിറ്റിയെ സങ്കൽപ്പിക്കുക.
എന്നാൽ ന്യായമായി പറഞ്ഞാൽ, പുതിയ കമ്മിറ്റി വളരെ ഉത്തരവാദിത്വത്തോടെയും നർമബോധത്തോടെയും കാര്യങ്ങൾ തീരുമാനിച്ചു. കാരണം, അവർ പൂർണമായും പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തില്ല. പഴയ കമ്മിറ്റി അംഗങ്ങളെയെല്ലാം മാറ്റി പുതിയ അംഗങ്ങളെ നിയമിച്ചില്ല. ഭാവി തെരഞ്ഞെടുപ്പുകൾ കണക്കിലെടുക്കുന്പോൾ കെപിസിസിയിലും ഡിസിസിയിലും മാറ്റങ്ങൾ ആവശ്യമായി വരും. അത്രമാത്രം. പുതിയതായി നാമനിർദേശം ചെയ്യപ്പെട്ട കമ്മിറ്റി പിൻഗാമി കമ്മിറ്റിയെക്കുറിച്ച് തീരുമാനിക്കുന്നത് സാധാരണമല്ലെങ്കിലും, തീരുമാനം വളരെ പ്രശംസനീയമായും ഉത്തരവാദിത്വത്തോടെയും എടുത്തതാണ്! തീർച്ചയായും, കുറച്ച് ആശ്വാസം!
എന്നാൽ പിന്നീട് പുതിയ കമ്മിറ്റി ശ്രദ്ധേയമായ ചില തീരുമാനങ്ങൾ എടുത്തു, ഇതൊരുപക്ഷേ തെരഞ്ഞെടുപ്പ് വേഗത്തിൽ അടുത്തുവരുന്ന സാഹചര്യത്തിലാവും.
പിണറായി വിജയന്റെ നവകേരള സദസിൽ പൊതുജനങ്ങളുടെ പരാതികൾക്ക് പരിഹാരം ലഭിക്കാത്ത സാഹചര്യത്തിൽ അവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ. കടലാസിൽ മാത്രം തുടരുന്ന കെഫോൺ ഉൾപ്പെടെയുള്ള വലിയ പദ്ധതികളുടെ ക്രെഡിറ്റ് എൽഡിഎഫ് തെറ്റായി അവകാശപ്പെടുന്നത് തുറന്നുകാട്ടാൻ. പ്രദർശനങ്ങളും പരിപാടികളും ഉൾപ്പെടുത്തിയ എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികാഘോഷം നികുതിദായകരുടെ ചെലവിലുള്ള തെരഞ്ഞെടുപ്പു പ്രചാരണമാകുന്നത്.
ഒരു ദളിത് സ്ത്രീയെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തതും സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളോടുള്ള എൽഡിഎഫിന്റെ നിസംഗതയും തുറന്നുകാട്ടാൻ. ജാതി അധിക്ഷേപങ്ങൾ നടത്തി വേടനെ സംഘപരിവാർ നേതാക്കൾ പൈശാചികവത്കരിക്കുകയും കളങ്കപ്പെടുത്തുകയും ചെയ്തതിനെതിരേ. മാത്രമല്ല, തെരഞ്ഞെടുപ്പിൽ പോരാടുന്നതിന് കെപിസിസി താഴെത്തട്ടിൽ സംഘടന ശക്തിപ്പെടുത്തും. അധികാരത്തിൽ കണ്ണുവച്ച് തെരഞ്ഞെടുപ്പിൽ പൊതുജനപിന്തുണ നേടുന്നതിനുള്ള ബഹുജന പ്രക്ഷോഭങ്ങൾ പ്രതീക്ഷിക്കാം.
ഉൾപ്പാർട്ടി തെരഞ്ഞെടുപ്പുകൾ നടന്നിരുന്നെങ്കിൽ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ കണക്കിലെടുത്ത്, ബഹുജന പിന്തുണയുള്ള നേതാക്കളെ കെപിസിസിയിലേക്കും ഡിസിസിയിലേക്കും തെരഞ്ഞെടുക്കാമായിരുന്നു. പക്ഷേ അതു നാമനിർദേശങ്ങൾ ഇല്ലാതാക്കുമായിരുന്നു. അങ്ങനെ വരുന്പോൾ മധ്യനിര നേതാക്കൾക്ക് സ്വന്തം സ്ഥാനാർഥികളെ തെരഞ്ഞെടുക്കാനാകില്ല. സമീപദശകങ്ങളിലെ കോൺഗ്രസിന്റെ പശ്ചാത്തലം കണക്കിലെടുക്കുമ്പോൾ, സംഘടനാ തെരഞ്ഞെടുപ്പ് അവസാന ആശ്രയമാണ്. നേതാക്കളെയും അവരുടെ ഗ്രൂപ്പുകളെയും അധികാരത്തിൽ നിലനിർത്തുക എന്നതാണ് ഏറ്റവും നല്ല അതിജീവന മാർഗം.
അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല
കെപിസിസിയിലെ നേതൃത്വപ്രശ്നം അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടെയും നേതൃത്വത്തിൽ രണ്ട് പ്രധാന ഗ്രൂപ്പുകൾ ഉണ്ടായിരുന്ന പഴയ കാലത്ത്, അവരുടെ പരാതികളും ആവശ്യങ്ങളും ഹൈക്കമാൻഡിലേക്കും പിന്നീട് പാർട്ടി അധ്യക്ഷ ഇന്ദിരാഗാന്ധിയിലേക്കും എത്തിച്ചിരുന്നു. അവർ വസ്തുതകൾ പൂർണമായി മനസിലാക്കി പാർട്ടിയുടെ താത്പര്യത്തിനനുസരിച്ച് തീരുമാനങ്ങൾ എടുക്കാറുണ്ടായിരുന്നു. യുഡിഎഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് പോലും എഐസിസിയുടെ മുമ്പാകെ അവരുടെ ആവശ്യങ്ങൾ അവതരിപ്പിച്ചു. ഐക്യം കെട്ടിപ്പടുക്കുകയും യുഡിഎഫിന്റെ വോട്ടുകൾ ഭിന്നിക്കുന്നത് തടയുകയും ചെയ്യുക എന്നതായിരുന്നു തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പ്രധാന പരിഗണന.
ജനങ്ങളുടെ ജാതി, സാമുദായിക, സാമൂഹിക പ്രശ്നങ്ങൾ ഒരുമിച്ചു കൊണ്ടുവരിക, ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന വിധത്തിൽ യുഡിഎഫ് സ്ഥാനാർഥിയെ തെരഞ്ഞെടുക്കുക, സമീപ മണ്ഡലങ്ങളിലെ വോട്ടർമാരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിൽ സ്ഥാനാർഥികളെ നിർത്തുക, രാഷ്ട്രീയ എതിരാളികളുടെ വീഴ്ചകൾ ഏറ്റവും നന്നായി വെളിപ്പെടുത്തി വോട്ടർമാരുടെ മനസിനെ സ്വാധീനിക്കുക എന്നിവയിലായിരുന്നു നേതാക്കളുടെ ശ്രദ്ധ.
വനിതാ സ്ഥാനാർഥികൾക്ക് അർഹമായ പ്രാതിനിധ്യം നൽകുക, മതേതര തുല്യത നൽകുക, യുഡിഎഫ് പട്ടികയിൽ മുതിർന്ന നേതാക്കൾക്ക് പ്രാതിനിധ്യം നൽകുക, വിവിധ പ്രദേശങ്ങളിലെ പ്രസക്തമായ പ്രശ്നങ്ങൾ ഏറ്റെടുക്കുക എന്നിവയ്ക്ക് വേണ്ട സ്ഥലങ്ങളിൽ ആവശ്യമായ ശ്രദ്ധയും പരിഹാരവും നൽകി.
ഗൗരവമായ ശ്രമങ്ങളുണ്ടായിട്ടില്ല
മുതിർന്ന നേതാക്കളെപ്പോലും വളരെ ഗൗരവത്തോടെ അറിയിച്ച് ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ കണക്കിലെടുത്ത് പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ദുഃഖകരമെന്നു പറയട്ടെ, നേതൃനിരയിൽ ഉന്നതസ്ഥാനങ്ങളിലുള്ള മുതിർന്ന നേതാക്കൾ പോലും ഇക്കാലത്ത് യുഡിഎഫിന്റെ താത്പര്യങ്ങൾക്ക് അനുസൃതമല്ലാത്ത പ്രസ്താവനകൾ നടത്തുന്നു.
ചിലപ്പോഴത് എല്ലാവരെയും നാണംകെടുത്തുകയും ചെയ്യുന്നു. ഒന്പതാം വർഷത്തിലും അധികാരത്തിലുള്ള എൽഡിഎഫ് സർക്കാരിനെ നേരിടാൻ ഗൗരവമായ ശ്രമങ്ങളൊന്നും ഉണ്ടായിട്ടില്ല.
കൂടാതെ പല അവസരങ്ങളിലും നേതാക്കൾ പരസ്പരം ഏറ്റുമുട്ടാനാണു ശ്രമിക്കുന്നത്. ചില വിഭാഗങ്ങളിൽ മതേതര പ്രതിച്ഛായയോടെ ശക്തമായ ജാതി, സാമുദായിക സംയോജനം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്. സുധാകരനെപ്പോലുള്ള മുതിർന്ന നേതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് കാര്യമായൊന്നും ചെയ്യുന്നില്ല. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ ഗണ്യമായ പിന്തുണയുള്ള ശശി തരൂരിനെപ്പോലുള്ള നേതാക്കളെ ഉപയോഗിച്ച് പാർട്ടിയുടെ പിന്തുണ ശക്തിപ്പെടുത്തുന്നതിന് ഇതുവരെ കാര്യമായൊന്നും ചെയ്തിട്ടില്ല. മുതിർന്ന നേതാവ് കെ. മുരളീധരൻ ആവർത്തിച്ച് ഇത് നിർദേശിച്ചിട്ടുണ്ടെങ്കിലും യുഡിഎഫ് അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്ന് തോന്നുന്നു.
എ.കെ. ആന്റണി, വി.എം. സുധീരൻ, രമേശ് ചെന്നിത്തല തുടങ്ങിയ ജനപ്രിയ നേതാക്കളെ തീരുമാനമെടുക്കുന്നവർ വേണ്ടവിധം പരിഗണിക്കണം. ചില മേഖലകളിൽ ക്രിസ്ത്യാനികളുടെയും നായർ സമുദായത്തിന്റെയും ഈഴവരുടെയും പിന്തുണ യുഡിഎഫിന് ലഭിക്കുന്നില്ല. അതു പരിഹരിക്കേണ്ടതുണ്ട്. എല്ലാവരെയും ചേർത്തുനിർത്താൻ കെപിസിസി മുഖ്യ പങ്കു വഹിക്കണം.
തെരഞ്ഞെടുപ്പു യന്ത്രം ശക്തിപ്പെടുത്തുന്നതിനു വളരെയധികം കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. പ്രചാരണത്തിലെ വെല്ലുവിളികളെ നേരിടുന്നതിനും യുഡിഎഫ് സ്ഥാനാർഥികളെ മികച്ച രീതിയിൽ അവതരിപ്പിക്കുന്നതിനും ഡിസിസികളും അതിന്റെ സംഘടനാ സംവിധാനവും ശക്തിപ്പെടുത്തേണ്ടതുണ്ട്. എൽഡിഎഫിന്റെ വെല്ലുവിളി ഗൗരവമായി കാണണം. കൂടാതെ യുഡിഎഫിലെ മുതിർന്ന നേതാക്കൾ വോട്ടർമാരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കിണഞ്ഞു ശ്രമിക്കേണ്ടതുണ്ട്. എൽഡിഎഫ് വിശദീകരിക്കേണ്ട നിരവധി വിഷയങ്ങളുണ്ട് എന്നതാണു വസ്തുത.
അതുപോലെ, ചില ഭാഗത്തുനിന്നുണ്ടാകുന്ന വിമർശനങ്ങളിൽ മറുപടി നൽകാൻ കോൺഗ്രസും തയാറാകണം. യുഡിഎഫും എൽഡിഎഫും അവരുടെ പ്രചാരണ ശൈലി എങ്ങനെ രൂപപ്പെടുത്തുന്നു എന്നത് വിധിനിർണയത്തിൽ വളരെ നിർണായകമാകും. ഏറ്റവും പ്രധാനം കോൺഗ്രസ് അതിന്റെ പ്രചാരണത്തിൽ എന്തുചെയ്യും എന്നതാണ്.