അപശ്രുതികൾ ഉണ്ടാകാതിരിക്കട്ടെ
അനന്തപുരി / ദ്വിജൻ
Saturday, May 24, 2025 11:53 PM IST
കേരളത്തിലെ കോണ്‍ഗ്രസിന്റെ സമീപകാല ചരിത്രത്തിൽ അപസ്വരമില്ലാതെ ഒരു അധികാരകൈമാറ്റം മേയ് 12ന് നടന്നു. കെ. സുധാകരനു പകരം അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത ശിഷ്യൻ സണ്ണി ജോസഫ് കെപിസിസി അധ്യക്ഷനായി ചുമതലയേറ്റു. അദ്ദേഹത്തോടൊപ്പം അടൂർ പ്രകാശ് യുഡിഎഫ് കണ്‍വീനറും ഷാഫി പറന്പിൽ, പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ എന്നിവർ വർക്കിംഗ് പ്രസിഡന്റുമാരുമായി സ്ഥാനമേറ്റു.
സമീപകാലത്ത് ആദ്യമായാണ് വലിയ അപശ്രുതികളും സങ്കടങ്ങളും ഇല്ലാതെ ഇത്തരം ഒരു നേതൃമാറ്റം നടക്കുന്നത് - കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാംവട്ടവും തോറ്റ കോണ്‍ഗ്രസിന്റെ സാരഥ്യം 2021ൽ ഏറ്റെടുത്ത, സ്ഥാനം ഒഴിയുന്ന പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. കോണ്‍ഗ്രസിനെ കേരളത്തിൽ അധികാരത്തിൽ തിരിച്ചെത്തിക്കുക എന്ന വലിയ സ്വപ്നം ബാക്കിയുണ്ട്. അതിനുള്ള പോരാട്ടത്തിൽ താൻ മുന്നിൽത്തന്നെ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതാണ് സുധാകരന്റെ മനസെങ്കിൽ ഇത്തരം ഒരു വികാരം എല്ലാ കോണ്‍ഗ്രസുകാരനും ഏറ്റെടുത്താൽ പുതിയ ടീമിന്റെ പ്രയാണം സുഖകരമാവും. അതിനുള്ള ഏറ്റവും സുപ്രധാനമായ ആവശ്യം കോണ്‍ഗ്രസിൽ അപശ്രുതികൾ ഉയരാതിരിക്കലാണ്.
സ്ഥാനമാറ്റത്തെക്കുറിച്ച്
മുൻ പ്രസിഡന്റ് കെ. മുരളീധരൻ നേതൃമാറ്റത്തെക്കുറിച്ചു പറഞ്ഞത് ബെസ്റ്റ് ടീം ബെസ്റ്റ് ടൈമിൽ ചുമതല ഏൽക്കുന്നു എന്നാണ്. കെപിസിസി അധ്യക്ഷനായിരിക്കെ മുരളി കണ്ണൂർ ജില്ലാ പ്രസിഡന്റായി നിയമിച്ച ആളാണ് സണ്ണി ജോസഫ്. അതിനു കാരണം സുധാകരനായിരുന്നു എന്നും മുരളി പറഞ്ഞു. നാം ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ട കാലമാണിത് - മുൻ പ്രസിഡന്റ് രമേശ് ചെന്നിത്തല ഓർമിപ്പിച്ചു.
കെ. സുധാകരൻ തനിക്കു ലഭിച്ച നാലു വർഷം കോണ്‍ഗ്രസിന് നേട്ടങ്ങളുടെ വർഷങ്ങളായിരുന്നു എന്ന് കണക്കുകളും സംഭവങ്ങളും ഉദ്ധരിച്ച് സമർഥിച്ചു. പ്രവർത്തകർക്ക് ഒപ്പംനിന്ന നേതാവാണ് സുധാകരൻ. പാർട്ടിക്കുവേണ്ടി ഏറ്റുമുട്ടേണ്ടിവരുന്നവർക്ക് പാർട്ടിയുടെ സംരക്ഷണം ഉണ്ടാകുമെന്ന് അദ്ദേഹം കാണിച്ചുകൊടുത്തു.
‘സുധാകരേട്ടൻ’ കോണ്‍ഗ്രസിന് ആത്മവിശ്വാസം തിരികെ കൊണ്ടുവന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജനാധിപത്യ മുന്നണി നൂറിലധികം സീറ്റ് നേടും - പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
അപശ്രുതികൾ ഇല്ലാതെ നേതൃമാറ്റം നടക്കുന്നു എന്നത് പുതിയ നേതൃത്വത്തിന്റെ വലിയ ഭാഗ്യമാണ്. അതല്ല കോണ്‍ഗ്രസിന്റെ ചരിത്രം. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ നോമിനിയായ സി.വി. പത്മരാജനായിരുന്നു 1983 മുതൽ കെപിസിസി അധ്യക്ഷൻ. പത്മരാജനെ മാറ്റി 1987ൽ ആന്റണിയെ കെപിസിസി അധ്യക്ഷനായി രാജീവ് ഗാന്ധി നിയമിച്ചു. കരുണാകരനോട് ആലോചിക്കാതെയായിരുന്നു നിയമനം. കരുണാകരൻ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു. ആന്റണി മൈൻഡ് ചെയ്തില്ല. 1992ൽ നടന്ന സംഘടനാ തെരഞ്ഞെടുപ്പിൽ കരുണാകരൻ പക വീട്ടി. ആന്റണി ഗ്രൂപ്പിലെ ശക്തനായ നേതാവ് വയലാർ രവിയെ മുന്നിൽ നിർത്തി ആന്റണിയെ തോൽപ്പിച്ചു.
1995ൽ കരുണാകരനെ മാറ്റി ആന്റണി മുഖ്യമന്ത്രിയായി. 1998 വരെ വയലാർ രവി കെപിസിസി അധ്യക്ഷനായിരുന്നു. 1996ലെ തെരഞ്ഞെടുപ്പിൽ ജനാധിപത്യമുന്നണി തോറ്റു. ആന്റണിയും രവിയും തുടർന്നു. 1998ൽ രവിക്കു പദവി ഒഴിയേണ്ടിവന്നു. പകരം തെന്നല ബാലകൃഷ്ണ പിള്ള അധ്യക്ഷനായി. കെ. മുരളീധരൻ ഏക വൈസ് പ്രസിഡന്റും. അപശ്രുതികൾ ഉയർന്ന മാറ്റം. 2001 ൽ കോണ്‍ഗ്രസ് ജയിച്ചു. മേയ് 17ന് ആന്റണി മുഖ്യമന്ത്രിയായി. അന്നുതന്നെ തെന്നലയെ രാജിവയ്പിച്ച് മുരളി പ്രസിഡന്റായി. സങ്കടകരമായ മാറ്റം.
കരുണാകരൻ ആന്റണിക്കെതിരേ എല്ലാ കരുക്കളും നീക്കി. ഉമ്മൻചാണ്ടി മുന്നണി കണ്‍വീനറായി. ആന്റണി മുഖ്യമന്ത്രി, മുരളി കെപിസിസി അധ്യക്ഷൻ. ഇതിനിടെ മുരളി ആന്റണി മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായി. പാർട്ടി അധ്യക്ഷപദവിയിലേക്കു കരുണാകരൻ പി.പി. തങ്കച്ചനെ നിയോഗിച്ചു. അതും കളിയായിരുന്നു. മുഖ്യമന്ത്രി, കണ്‍വീനർ, കെപിസിസി പ്രസിഡന്റ് എന്നീ മൂന്നു പദവികളും ക്രൈസ്തവർക്ക്. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പു വന്നു. കോണ്‍ഗ്രസ് തോറ്റു. ലോക്സഭയിലെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് 2004 ഓഗസ്റ്റ് 28ന് ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. ഓഗസ്റ്റ് 31ന് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി. കരുണാകരൻ ഉടക്ക് പൂർവാധികം ശക്തമാക്കി. പി.പി. തങ്കച്ചനെ മുന്നണി കണ്‍വീനറാക്കി. തെന്നലയെ വീണ്ടും കെപിസിസി അധ്യക്ഷനാക്കി. ഒന്നും ആർക്കും പിടിച്ചില്ല.
2006ലെ നിയമസഭാ തെരഞ്ഞെടുപ്പു മുന്നിൽക്കണ്ട് ഹൈക്കമാൻഡ് രമേശ് ചെന്നിത്തലയെ പിസിസി അധ്യക്ഷനാക്കി. 2005 മുതൽ 14 വരെ രമേശ് കെപിസിസിയെ നയിച്ചു. 2006ൽ ജനാധിപത്യ മുന്നണി തോറ്റു. ഉമ്മൻചാണ്ടി പ്രതിപക്ഷ നേതാവായി. രമേശും ഉമ്മൻചാണ്ടിയും വളരെ ഐക്യത്തിൽ പാർട്ടിയെ മുന്നോട്ടു നയിച്ചു. 2011 ൽ കോണ്‍ഗ്രസ് ജയിച്ചു. ഇതിനിടെ പഴയ ഐക്കാരെല്ലാം ഒന്നിച്ചു കൂടി രമേശ് ചെന്നിത്തലയെ നേതാവായി അംഗീകരിച്ചു. അതോടെ രമേശ് കളി തുടങ്ങി. 2014 ജനുവരി ഒന്നിന് രമേശ് ആഭ്യന്തരമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
കേരളത്തിലെ രണ്ടു കോണ്‍ഗ്രസ് ഗ്രൂപ്പുകളുടെയും നേതാക്കന്മാരായ ഉമ്മൻ ചാണ്ടിയും രമേശും ചേർന്ന് കെപിസിസിയുടെ പുതിയ അധ്യക്ഷനായി ജി. കാർത്തികേയനെ ശിപാർശ ചെയ്തു. എന്നാൽ, ഹൈക്കമാൻഡ് നിയോഗിച്ചത് വി.എം. സുധീരനെ ആയിരുന്നു. വി.ഡി. സതീശനെ വൈസ് പ്രസിഡന്റുമാക്കി. 2014 മുതൽ 2017 വരെ സുധീരനായിരുന്നു അധ്യക്ഷൻ. ഈ നിയമനം രണ്ടു ഗ്രൂപ്പിനും പിടിച്ചില്ല. പല കാര്യത്തിലും മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും പരസ്യമായി ഏറ്റുമുട്ടി. ആന്റണിയുടെ കാലത്തെ മുരളിയെപ്പോലെ രമേശ് മുഖ്യമന്ത്രി ആകാനുള്ള രഹസ്യകളികളും ആരംഭിച്ചു. എല്ലാവരും കളിച്ച് 2016ൽ ജനാധിപത്യമുന്നണി തോറ്റു. 2016 മേയ് 15ന് പിണറായി മുഖ്യമന്ത്രി ആയി. ഉത്തരവാദിത്വം ഏറ്റെടുത്ത ഉമ്മൻചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനം അടക്കം എല്ലാപദവികളും രാജിവച്ചു. സുധീരനെ വെട്ടിലാക്കുകയായിരുന്നു ലക്ഷ്യം. അവസാനം ഹൈക്കമാൻഡിന് സുധീരനെ മാറ്റേണ്ടിവന്നു. അങ്ങനെ 2017ൽ എം.എം. ഹസന് താത്കാലിക ചുമതല കിട്ടി. അത് 2018 സെപ്റ്റംബർ 19 വരെ തുടർന്നു. ലോട്ടറി അടിച്ചതുപോലെ കിട്ടിയ കെപിസിസി അധ്യക്ഷസ്ഥാനം ഹസൻ ഏറ്റുവാങ്ങുന്പോൾ പാർട്ടി ഖജനാവ് കാലിയായിരുന്നു.
ഈ സാഹചര്യത്തിലാണ് 2018 സെപ്റ്റംബർ 19ന് മുല്ലപ്പള്ളി പാർട്ടി അധ്യക്ഷനാകുന്നത്. 2021 ജൂണ്‍16 വരെ പദവിയിൽ തുടർന്നു. കോണ്‍ഗ്രസ് എത്ര ശ്രമിച്ചിട്ടും 2021ലും പിണറായി സർക്കാർ കേരളത്തിൽ അധികാരത്തിൽ വന്നു. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുല്ലപ്പള്ളി രാജിവയ്ക്കണം എന്ന മുറവിളി ഉയർന്നു. പദവി അദ്ദേഹം രാജിവച്ചു. തുടർന്നാണ് 2021 ജൂണ്‍ 16ന് ജനകീയ നേതാവായ കെ. സുധാകരൻ പിസിസിയുടെ ചുമതല ഏറ്റത്. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസ് പാർട്ടിയെ പുനരുദ്ധരിക്കുന്നതിന് പുതിയ പദ്ധതിയുമായാണ് കെ. സുധാകരൻ വന്നത്. താഴേത്തട്ടു മുതൽ പാർട്ടി പുനഃസംഘടിപ്പിക്കാനും മുഴുവൻസമയ പ്രവർത്തകർക്കു സാന്പത്തിക പ്രതിഫലം ക്രമീകരിക്കുന്നതിനുമുള്ള പദ്ധതിയാണ് സുധാകരൻ തയാറാക്കിയത്. അതു പൂർണമായല്ലെങ്കിലും നടപ്പാക്കിത്തുടങ്ങി. അതിന് ഫലവും ഉണ്ടായി. ആ സുധാകരനാണ് ഇപ്പോൾ മാറിയിരിക്കുന്നത്. അദ്ദേഹത്തിന്റെ മാനസപുത്രൻ പകരക്കാരനായി വുന്നു.
ഈഴവവിരുദ്ധ പാർട്ടിയോ കോണ്‍ഗ്രസ്?
കോണ്‍ഗ്രസ് ഈഴവവിരുദ്ധ പാർട്ടിയോ? കെ. സുധാകരനെ അധ്യക്ഷസ്ഥാനത്തുനിന്നു മാറ്റിയ കോണ്‍ഗ്രസ് ഈഴവവിരുദ്ധ പാർട്ടിയാണെന്ന് ഈഴവരുടെ സാമുദായിക സംഘടനയായ എസ്എൻഡിപിയുടെ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞപ്പോൾ ആലോചിച്ചുപോയതാണ്. ക്രൈസ്തവസഭ പറഞ്ഞിട്ടാണ് സുധാകരനെ മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരും വലിയ വിലകൊടുക്കാത്ത, പ്രതികരിക്കാത്ത ഒരു പ്രസ്താവനയായി അതു മാറിയെങ്കിലും എല്ലാറ്റിലും ഈഴവ വർഗീയത പറയുന്ന വെള്ളാപ്പള്ളി ഇപ്പോഴും കടുത്ത മതേതരക്കാരനായ പിണറായി വിജയന്റെ ആത്മമിത്രവും അദ്ദേഹം നേതൃത്വം കൊടുക്കുന്ന നവോത്ഥാന പ്രസ്ഥാനത്തിന്റെ നേതാവുമാണ് എന്നതു വലിയ വിരോധാഭാസമല്ലേ? സിപിഎമ്മിനും ബിജെപിക്കുംവേണ്ടി വിടുപണി ചെയ്യുന്നവനാണ് വെള്ളാപ്പള്ളി. അതുകൊണ്ടാണ് ഇത്തരം പ്രസ്താവന ഇറക്കിയത് എന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവായ ആന്റോ ആന്റണി പറഞ്ഞതിൽ വ്യക്തിപരമായ സങ്കടവുമുണ്ട്.
പഴയകാല കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായിരുന്ന സി. കേശവനും ആർ. ശങ്കറും മാത്രമല്ല, കേന്ദ്രമന്ത്രിസഭയിൽ ഒരു വ്യാഴവട്ടക്കാലത്തിലധികം കാബിനറ്റ് മന്ത്രിയായിരുന്ന വയലാർ രവിയും ഏതു സമുദായക്കാരായിരുന്നു എന്ന് ആർക്കാണറിയാത്തത്. എ.പി. ഉദയഭാനു മുതൽ കേരളത്തിലെ പിസിസിയെ നയിച്ച എത്രയോ നേതാക്കൾ ഈഴവ സമുദായത്തിൽ പെട്ടവരായിരുന്നു!
ഇപ്പോൾ ജീവിച്ചിരിക്കുന്ന മുൻ കെപിസിസി അധ്യക്ഷന്മാരിൽ സി.വി. പത്മരാജൻ, വയലാർ രവി, വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. സുധാകരൻ എന്നിവർ ഈഴവ സമുദായത്തിൽപ്പെട്ടവരല്ലേ? സി.വി. പത്മരാജനുശേഷം വന്ന എ.കെ. ആന്റണി, വയലാർ രവിക്കു ശേഷം വന്ന തെന്നല ബാലകൃഷ്ണ പിള്ള, പി.പി. തങ്കച്ചൻ, കെ. മുരളിധരൻ, രമേശ് ചെന്നിത്തല, എം.എം. ഹസൻ എന്നിവർ മാത്രമല്ലേ മറ്റു സമുദായക്കാർ. വി.എം. സുധീരൻ മുതൽ കെ. സുധാകരൻ വരെ തുടർച്ചയായി കെപിസിസിയെ നയിച്ചവർ ഈഴവരായിരുന്നില്ലേ?
കത്തോലിക്കാ സഭ പറഞ്ഞിട്ടാണ് സുധാകരനെ മാറ്റിയത് എന്നു പറയുന്നത് സഭയ്ക്കും സുധാകരനും അപമാനമാണ്. ഇന്നത്തെ സാഹചര്യത്തിൽ കോണ്‍ഗ്രസ് അവർക്കു സാധിക്കുന്ന ഏറ്റവും മികച്ച നേതാവിനെ കണ്ടെത്തി. അതു സണ്ണി ജോസഫായി. സിപിഎമ്മിൽനിന്ന് ആദ്യമായി കണ്ണൂർ പിടിച്ച വർഷം സുധാകരൻ സ്വകാര്യമായി പറഞ്ഞത്, കത്തോലിക്കർ ഒരിക്കലുമില്ലാത്തതുപോലെ തനിക്കൊപ്പം നിന്നു എന്നായിരുന്നു. ഇക്കുറി അദ്ദേഹം നേടിയ റിക്കാർഡ് വിജയത്തിനു പിന്നിലും ഈ പിന്തുണ ഉണ്ടായിരുന്നു. കായികമായി അടിച്ചൊതുക്കാൻ നോക്കുന്ന സിപിഎമ്മിനെ അതേ നാണയത്തിൽ നേരിടുന്ന സുധാകരൻ കമ്യൂണിസ്റ്റുകാരുടെ അതിക്രമങ്ങളെ ഭയപ്പെടുന്ന എല്ലാവരുടെയും ആവേശമാണ്.
കൊടിക്കുന്നിലിന്റെ സങ്കടം
കെപിസിസിയുടെ തലപ്പത്ത് ഒരു ദളിതൻ വരാത്തതിലുള്ള വ്യഥയായിരുന്നു കൊടിക്കുന്നിൽ സുരേഷിന്. വിളക്കുകളെല്ലാം കെടുത്തി ഞാൻ പ്രാർഥിച്ചു, വെളിച്ചമേ നയിച്ചാലും എന്നതുപോലെയല്ലേ ഈ കൊടിക്കുന്നിൽ വിലാപം. കൊടിക്കുന്നിൽ ഒന്‍പതു തവണ എംപിയായി; കേന്ദ്രമന്ത്രിയായി. കെപിസിസിയുടെ വർക്കിംഗ് പ്രസിഡന്റ് ആയി. അത് കൊടിക്കുന്നിലിന്റെ കഴിവുകൂടിയാണ്. എന്തേ പട്ടികജാതിയിൽനിന്നു മറ്റൊരു നേതാവ് ആന്റണി വിഭാഗത്തിൽ വളരുന്നില്ല. കരുണാകരപക്ഷത്ത് പന്തളവും അനിൽ കുമാറും വേറെ പലരും ഉണ്ട്. ആന്റണി പക്ഷത്ത് വളർന്നുവരുന്നവനെ കൊടിക്കുന്നിൽ വെട്ടുന്നു എന്നല്ലേ ശ്രീനിജൻ പറഞ്ഞത്?