അന്തസോടെ മരിക്കാൻ അന്തസില്ലാത്ത നിയമങ്ങൾ
റവ. ഡോ. ടോം കൈനിക്കര
Saturday, May 24, 2025 11:45 PM IST
മരണമാണ് ഏറ്റവും ദാരുണമായ യാഥാർഥ്യമെന്നു പറഞ്ഞതു തത്വചിന്തകനായ അരിസ്റ്റോട്ടിലാണ്. ഒരു ആത്മാവിന്റെ നാശം ആയിരം മരണത്തേക്കാൾ നഷ്ടമാണെന്നു പറഞ്ഞത് നാലാം നൂറ്റാണ്ടിലെ ദൈവശാസ്ത്രജ്ഞനായ അഗസ്റ്റിനും. മരണാസന്നരാകുന്പോൾപോലും ജീവനെ കൃത്രിമമായി വലിച്ചുനീട്ടുന്നത് പതിവാണ്. ഇത്തരം സന്ദർഭങ്ങളിൽ ഏതൊക്കെ ചികിത്സയാണ് സാധാരണമെന്നും അസാധാരണമെന്നും തിരിച്ചറിയാനാകാതെ ആകുലപ്പെടുന്നതും സ്ഥിരം കാഴ്ചയാണ്.
മരണാസന്നർക്ക് ആശുപത്രികളിലെ ഒറ്റപ്പെട്ടതും യാന്ത്രികവുമായ പരിചരണത്തേക്കാൾ ആവശ്യം കുടുംബാന്തരീക്ഷത്തിൽ പ്രിയപ്പെട്ടവരുടെ സാന്നിധ്യവും സ്നേഹവും കരുതലുമാണെന്നത് പലപ്പോഴും മറക്കുന്നു. ചികിത്സ ഫലപ്രദമല്ലാത്ത സാഹചര്യത്തിൽപോലും രോഗിക്ക് അടിസ്ഥാനപരമായ പരിചരണം നൽകി, ആത്മീയമായി ഒരുക്കി നല്ല മരണത്തിനു സഹായിക്കണമെന്ന ചിന്തതന്നെ ഇല്ലാതായി. അനാവശ്യവും അസാധാരണവുമായ ചികിത്സ നടത്തി സാന്പത്തിക ചൂഷണം നടത്തുന്ന ആശുപത്രികളും കൂടിവരുന്നു. ഇന്നു ജീവിക്കുന്നതിനു വേണ്ടതിനേക്കാൾ ചെലവ് മരിക്കാനാണ്.
ലഭ്യമായ എല്ലാ ചികിത്സകളും നടത്തേണ്ടതുണ്ടോ?
ഗൗരവതരവും മരണാസന്നവുമായ രോഗാവസ്ഥയിലിരിക്കുന്ന രോഗികളെ ശുശ്രൂഷിക്കാൻ വേണ്ട നിർദേശങ്ങളടങ്ങിയ വത്തിക്കാനിലെ വിശ്വാസ കാര്യാലയത്തിന്റെ നല്ല സമരിയാക്കാരൻ (Samaritanus Bonus) എന്ന രേഖ 2020 ജൂലൈ 20നാണ് പുറത്തിറങ്ങിയത്. സാധാരണവും അസാധാരണവുമായ ചികിത്സകൾ എന്താണെന്ന് അതിൽ കൃത്യമായി നിർവചിക്കുന്നുണ്ട്. ഒരു രോഗിക്ക് ചികിത്സവഴി ന്യായമായ പ്രയോജനം ലഭിക്കുകയും കൂടുതൽ ബുദ്ധിമുട്ടും ചെലവും ഇല്ലാതെ ശരിയായ ആരോഗ്യസ്ഥിതി നേടാൻ ഇടയാവുകയും ചെയ്താൽ അത്തരം ചികിത്സകളെയാണ് സാധാരണമെന്നു പറയുന്നത്. സാധാരണ ചികിത്സ നേടി ആരോഗ്യം സംരക്ഷിക്കുകയെന്നത് ഓരോരുത്തരുടെയും ധാർമിക ഉത്തരവാദിത്വമാണ്.
അതേസമയം, ഒരു ചികിത്സവഴി രോഗിക്കു ന്യായമായ പ്രയോജനം ഇല്ലാതിരിക്കുകയും ചെലവും ബുദ്ധിമുട്ടും വളരെയധികം വർധിക്കുകയും ശരിയായ ആരോഗ്യസ്ഥിതി പ്രാപിക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ലാതിരിക്കുകയും ചെയ്യാനിടയായാൽ അത്തരം ചികിത്സകളെയാണ് അസാധാരണമെന്നു പറയുന്നത്. ഭീമമായ ചെലവ്, ചികിത്സയുടെ അപകടസ്വഭാവം, മോശമായ പാർശ്വഫലങ്ങൾ, ചികിത്സയ്ക്കുശേഷം രോഗിയുടെ ബന്ധുക്കൾക്കും കുടുംബാംഗങ്ങൾക്കും സാന്പത്തികമായും മാനസികമായും ഉണ്ടാകുന്ന ആഘാതം ഇവയെല്ലാം അസാധാരണ ചികിത്സകളുടെ പ്രത്യേകതകളാണ്.
ഓരോ രോഗിയുടെയും രോഗാവസ്ഥയെയും സാഹചര്യങ്ങളെയും ആശ്രയിച്ചു മാത്രമേ ഒരു ചികിത്സയെ സാധാരണമെന്നോ അസാധാരണമെന്നോ പറയാനാവൂ. കത്തോലിക്കാ സഭയുടെ പ്രബോധനമനുസരിച്ച് അസാധാരണ ചികിത്സകൾക്കു വിധേയമാകണമെന്നതിനു യാതൊരു ധാർമിക ബാധ്യതയും ഇല്ല. അത് ദയാവധത്തിന്റെ പരിധിയിൽ വരുന്ന കാര്യമേയല്ല.
മരണതാത്പര്യപത്രം അഥവാ ലിവിംഗ് വിൽ
2018 മാർച്ച് ഒമ്പതിനാണ് Common cause V/s Union of India കേസിലുള്ള സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയിലൂടെ ലിവിംഗ് വിൽ നിയമാനുസൃതമാകുന്നത്. ലിവിംഗ് വിൽ എന്നാൽ, ഒരാൾക്ക് തീവ്രമായ രോഗാവസ്ഥയിലും മരണാസന്നമായ അവസ്ഥയിലും പ്രത്യേകിച്ച് ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കാത്തതാണ് തന്റെ രോഗമെന്ന് വ്യക്തമാകുന്ന സാഹചര്യത്തിലും മെഡിക്കൽ സംവിധാനങ്ങളും ചികിത്സകളും ഒഴിവാക്കാനോ അനാവശ്യവും പ്രയോജനരഹിതവുമായ ചികിത്സകൾ പിൻവലിക്കാനോ നിർദേശിച്ചുകൊണ്ട് മുൻകൂട്ടി തയാറാക്കുന്ന നിയമപ്രകാരമുള്ള പ്രമാണമാണ്. ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന, അന്തസോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് ഒരു പൗരന്റെ അന്തസാർന്ന മരണത്തിനുള്ള അവകാശമെന്നാണ് സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കിയിരിക്കുന്നത്. പിന്നീട് 2024ൽ ജസ്റ്റീസ് കെ.എം. ജോസഫ് അധ്യക്ഷനായുള്ള ഭരണഘടനാ ബെഞ്ച് 2018ലെ വിധി ഭേദഗതി ചെയ്യുകയും ലിവിംഗ് വിൽ അഥവാ Advance Medical Directives നടത്താനുള്ള പ്രക്രിയ കൂടുതൽ ലളിതവത്കരിക്കുകയും ചെയ്തു. അതേസമയം, ഈ വിധിയുടെ ഏറ്റവും പ്രധാനപ്പെട്ട അപര്യാപ്തതയും അധാർമികതയും പരോക്ഷമായി ദയാവധത്തെ നിയമാനുസൃതമാക്കുന്നുവെന്നതാണ്.
അധാർമികവും ക്രൂരവുമായ ദയാവധവും ജീവന്റെ മഹത്വത്തെ നിഷേധിക്കുന്ന മറ്റു പ്രക്രിയകളും ഒഴിവാക്കി പ്രയോജനരഹിതമായ ചികിത്സകൾ വേണ്ടെന്നു വിശദീകരിച്ച് ലിവിംഗ് വിൽ തയാറാക്കുന്നതിൽ കുഴപ്പമില്ല. എന്നാൽ, ഒരിക്കലും രോഗിയുടെയോ രോഗിക്കു സമ്മതം നൽകാൻ കഴിവില്ലാത്ത അവസ്ഥയിൽ ബന്ധുക്കളുടെയോ സമ്മതമില്ലാതെ ഒരു ഡോക്ടർക്കും ഒരു ചികിത്സയും നടത്താൻ ആകില്ല എന്ന യാഥാർഥ്യവും വിസ്മരിച്ചുകൂടാ. അതായത്, ചികിത്സയെ സംബന്ധിച്ച് തീരുമാനമെടുക്കാൻ പാശ്ചാത്യനാടുകളിൽ പ്രചരിക്കുന്ന മരണതാത്പര്യപത്രം വേണമെന്നില്ല.
ദയാവധം അവകാശമോ?
നല്ല മരണം എന്നർഥമുള്ള എവുത്തനാസിയ എന്ന ഗ്രീക്ക് പദമാണ് ഇന്നത്തെ ദയാവധത്തിനു പകരം ആദ്യം ഉപയോഗിച്ചത്. ഭാര്യയുടെ മടിയിൽക്കിടന്നു മരിച്ച അഗസ്റ്റസ് സീസറിന്റെ നല്ല മരണത്തെ സൂചിപ്പിക്കാനാണ് സ്വെത്തോണിയസ് എന്ന ചരിത്രകാരൻ ഈ പദം ഉപയോഗിക്കുന്നത്. പിന്നീട് പത്തൊന്പതാം നൂറ്റാണ്ടുവരെ നല്ലതും പെട്ടെന്നുള്ളതും എളുപ്പമായതുമായ സ്വാഭാവിക മരണത്തെ സൂചിപ്പിക്കാൻ ഉപയോഗിച്ചു. 19-ാം നൂറ്റാണ്ടു മുതൽ രോഗിക്ക് നല്ല മരണം ലഭിക്കാൻ സഹായിക്കുന്ന വൈദ്യസഹായത്തെ കൂട്ടിച്ചേർത്ത് മെഡിക്കൽ എവുത്തനേസിയ എന്നാൽ എളുപ്പത്തിൽ മരിക്കാൻ സഹായിക്കുന്ന വൈദ്യസഹായം എന്നു പറയാൻ തുടങ്ങി.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് പുതിയ അർഥം കൈവന്നത്. ഒരാളുടെ രോഗാവസ്ഥയെയും വേദനയെയുംപ്രതി അനുകന്പ തോന്നി വധിക്കുക എന്നയർഥത്തിൽ കാരുണ്യവധം, ദയാവധം, സമ്മതത്തോടെയുള്ള വധം എന്നീ പ്രയോഗങ്ങൾ ഈ കാലത്താണ് രൂപപ്പെട്ടത്. നല്ല മരണത്തിൽ ആരംഭിച്ച് പിന്നീടു നല്ല മരണത്തിന് സഹായിക്കുന്ന പ്രക്രിയയിലൂടെ അവസാനം നല്ല മരണത്തിനായി രോഗിയെ വധിക്കുകയെന്ന അർഥവും ആശയവും കൈവന്നതാണ് ദയാവധം. ഒരു രോഗിയുടെ വേദന ഒഴിവാക്കാൻ അയാളുടെ സമ്മതത്തോടെയോ അല്ലാതെയോ പരോക്ഷമായോ പ്രത്യക്ഷമായോ വധിക്കുന്നതാണ് ഇന്ന് ദയാവധം. പത്ത് രാജ്യങ്ങളിലാണ് ദയാവധം നിയമാനുസൃതമാക്കിയിട്ടുള്ളത്. ഈ രാജ്യങ്ങളിലെല്ലാം അന്തസോടെയുള്ള മരണം, മരിക്കാനുള്ള വൈദ്യസഹായം, മരണാസന്നരുടെ അവകാശവും താത്പര്യവും തുടങ്ങിയ വാക്കുകളാണ് ദയാവധത്തിനു പകരം ഒട്ടും അന്തസില്ലാത്ത ദയാവധനിയമങ്ങളിൽ മയപ്പെടുത്തി ഉപയോഗിച്ചിരിക്കുന്നത്.
തുടക്കത്തിൽ മരണാസന്നരായി തീവ്രവേദനയനുഭവിക്കുന്ന രോഗികൾക്കു മാത്രമാണ് പല രാജ്യങ്ങളിലും ദയാവധത്തിന് അനുമതി ലഭിക്കുമായിരുന്നത്. എന്നാൽ, ഇന്ന് ഏതൊരാൾക്കും സ്വയാവകാശത്തിന്റെ ഭാഗമായും ജീവിതത്തിൽ പ്രതീക്ഷിക്കുന്ന യോഗ്യതയോ ഗുണങ്ങളോ ഇല്ലെന്ന് തോന്നിയാലും മാനസികമായ ഏതെങ്കിലുമൊക്കെ ബുദ്ധിമുട്ടുകൾ തോന്നിയാൽ പോലും ദയാവധം ആവശ്യപ്പെടാമെന്ന സ്ഥിതിയിലെത്തി.
ജീവിക്കാനും മരിക്കാനും ഒരേ അവകാശമോ?
ജീവിക്കാനുള്ള അവകാശമാണ് എല്ലാ അവകാശങ്ങളുടെയും അടിസ്ഥാനമെന്നു പറയാറുണ്ട്. ദയാവധത്തെയും ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യയെയും അനുകൂലിക്കുന്നവർ ജീവിക്കാനുള്ള അവകാശം പോലെയാണ് മരിക്കാനുള്ള അവകാശമെന്നും വാദിക്കാറുണ്ട്. ജീവൻ എന്നത് ഒരാളുടെ വ്യക്തിപരമായ സ്വത്താണെന്നും അതിന്റെ മൂല്യം നഷ്ടപ്പെട്ടെന്ന് അയാൾക്കു തോന്നിയാൽ ഇല്ലാതാക്കാമെന്നുമാണ് ഇവർ വാദിക്കുന്നത്. ഇത്തരം ചിന്തകളും ചോദ്യങ്ങളുമെല്ലാം ഇന്ത്യയിൽ ഉയർന്നുവന്നത് 1973ൽ മുംബൈ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ ക്രൂരമായ ബലാത്സംഗത്തെ തുടർന്ന് 40 വർഷം ജീവച്ഛവമായി കിടക്കേണ്ടിവന്ന അരുണ ഷാൻബാഗിന് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2011 ജനുവരിയിൽ മനുഷ്യാവകാശ പ്രവർത്തകകൂടിയായ പിങ്കി വിരാനി കോടതിയെ സമീപിച്ചതോടുകൂടിയാണ്. പിന്നീട് പിങ്കിയുടെ ഹർജി സുപ്രീംകോടതി തള്ളുകയും 2015ൽ ശ്വാസകോശാണുബാധയെത്തുടർന്ന് അരുണ ഷാൻബാഗ് മരിക്കുകയും ചെയ്തു. എന്നാൽ, 2018ൽ സുപ്രീംകോടതിയുടെ പരോക്ഷമായ ദയാവധം അനുവദിച്ചുകൊണ്ടുള്ള വിധിപ്രസ്താവത്തിന് പ്രേരകമായത് അരുണ ഷാൻബാഗിന്റെ കേസാണെന്ന് ചിന്തിക്കുന്നവരുണ്ട്.
ഏതെല്ലാം നിയമങ്ങൾ അനുവദിച്ചാലും ദയാവധം ന്യായീകരണമില്ലാത്ത കൊലപാതകമാണ്. ഒരാൾ നിസഹായാവസ്ഥയിലും രോഗാവസ്ഥയിലും ആയിരിക്കുന്പോൾ മരിക്കാൻ അനുവദിക്കുന്നതിനും കൊല്ലുന്നതിനും പകരം സ്വാഭാവികമായ മരണംവരെ ശുശ്രൂഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതുമല്ലേ അന്തസ്. ഒരാളോട് മരിച്ചോളാൻ പറയുന്നതിനേക്കാൾ ക്ലേശവും ത്യാഗവും ആവശ്യപ്പെടുന്നതാണ് ജീവിക്കാൻ ഞാൻ സഹായിക്കാം എന്നു പറയുന്നത്.
അടുത്തകാലത്ത് വർധിച്ചുവരുന്ന ആത്മഹത്യകൾക്കു പിന്നിലുള്ള പ്രേരണ ഒരുപക്ഷേ ഇത്തരം ആശയങ്ങളുമാകാം. വേദനസംഹാരികളും പാലിയേറ്റീവ് കെയറും ആശുപത്രികളും കൂടുതൽ മെച്ചപ്പെട്ട ഇക്കാലത്ത് ദയാവധം പോലെയുള്ള പ്രാകൃതവും അധാർമികവുമായ ആശയങ്ങൾക്കുവേണ്ടി വാദിക്കുന്നത് ലജ്ജാവഹമാണ്.