സഹനത്തിനൊരു നൂതന ഭാഷ്യം-മദർ ഷന്താൾ
സിസ്റ്റർ റോസ് അൽഫോൻസ് എസ്എബിഎ
Saturday, May 24, 2025 11:41 PM IST
വിശുദ്ധ കുർബാനയുടെ ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സഹസ്ഥാപകയും പ്രഥമ അംഗവുമായ മദർ മേരി ഫ്രംസിസ്ക ദ് ഷന്താൾ സഭയുടെ സ്ഥാപനത്തിലും വളർച്ചയിലും ധന്യൻ മാർ തോമസ് കുര്യാളശേരി പിതാവിനോടൊപ്പം അക്ഷീണം പരിശ്രമിച്ച ധീരവനിതയും സഹനദാസിയുമാണ്.
ദിവ്യകാരുണ്യത്തിൽനിന്ന് ആർജിച്ചെടുക്കുന്ന സ്നേഹചൈതന്യം ദൈവമഹത്വത്തിനും മനുഷ്യസേവനത്തിനുമായി വിനിയോഗിക്കുകയാണ് ആരാധനാ സന്യാസിനീ സമൂഹത്തിന്റെ ദൗത്യം എന്നുള്ള യാഥാർഥ്യം തന്റെ ജീവിതത്തിലൂടെ പ്രതിഫലിപ്പിച്ച കാരുണ്യത്തിന്റെ പ്രേഷിത. അമ്മയുടെ സഹാനുഭവങ്ങളിലൂടെയുള്ള ധ്യാനാത്മകമായ ഒരു ആത്മീയയാത്ര ദിവ്യകാരുണ്യനാഥനോടുള്ള സ്നേഹതീക്ഷണതയുടെ ആഴങ്ങളിലേക്കു നമ്മെ നയിക്കും.
തലമുറകൾക്ക് അനുഗ്രഹമാകാൻ നിയോഗിക്കപ്പട്ട അമ്മയും വിധവയുമായ ഫിലോമിനയുടെ ജീവിതത്തിൽ ജനനം മുതൽ ദൈവം ശ്രദ്ധാലുവായിരുന്നുവെന്ന് അവളുടെ ജീവചരിത്രം സാക്ഷിക്കുന്നു. ജീവിതത്തിലെ ഏകലക്ഷ്യവും ഏറ്റവും വലിയ ആഗ്രഹവുമായിരുന്നു ഫിലോമിനയ്ക്കു സന്യാസജീവിതം. മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി വിവാഹജീവിതത്തിൽ പ്രവേശിച്ചെങ്കിലും കുടുംബജീവിതം അധികകാലം ദീർഘിച്ചില്ല.
ഭർത്താവിന്റെയും മകന്റെയും പിതാവിന്റെയും മരണം സമ്മാനിച്ച വേദനയെക്കുറിച്ച് ഷന്താളമ്മ എഴുതി: “സഹനത്തിന്റെ കാസ മട്ടുവരെ കുടിക്കാൻ ദൈവം ഇടയാക്കി” (ഒരു സഹനദാസിയുടെ ഓർമക്കുറിപ്പുകൾ). മരണംവരെ ഈ കയ്പുള്ള കാസ ഷന്താളമ്മയോടൊപ്പം ഉണ്ടായിരുന്നു.
സഹനത്തെ രക്ഷാകരമായി കണ്ട് സന്തോഷത്തോടെ സ്വീകരിക്കുന്നവർ ക്രൂശിതനായ ക്രിസ്തുനാഥനോട് ചേർന്നു നടക്കുന്നവരാണ്. നിശബ്ദമായ സഹനത്തിലൂടെ സ്വയം വിശുദ്ധീകരിച്ച് ജീവിതം വിലയായി കൊടുത്ത് ഒരുസന്യാസിനീസമൂഹത്തെ വളർത്തിയ രക്തസാക്ഷിയാണ് ദൈവദാസി മദർ മേരി ഫ്രംസിസ് ക ദ് ഷന്താൾ. ക്രൂശിതന്റെ പാതയിൽ സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന സഭാതനയർക്ക് എന്നല്ല ലോകത്തിനു മുഴുവൻ ഷന്താളമ്മ മാതൃകയാണ്. തനിക്ക് നേരിടേണ്ടിവന്ന എല്ലാ സഹനങ്ങളെയും ദൈവിക ഇടപെടലായി അമ്മ കണ്ടു.
പിതാവായ ദൈവത്തിനു തന്നെ പൂർണമായി വിട്ടുകൊടുത്ത് ദിവ്യകാരുണ്യമായി മാറിയ ഈശോയെപ്പോലെ ദൈവമഹത്വത്തിനും ആത്മാക്കളുടെ രക്ഷയ്ക്കുമായി തന്റെ ജീവിതം മുഴുവൻ അമ്മ സമർപ്പിച്ചു. ദിവ്യകാരുണ്യ സന്നിധിയിൽ ലയിച്ചിരിക്കുന്ന ഒരു ആത്മാവിനു മാത്രമേ ആ ദിവ്യഹൃദയത്തിന്റെ സ്നേഹസ്പന്ദനം സ്വന്തമാക്കാൻ സാധിക്കുകയുള്ളൂ. താൻ അനുഭവിച്ചറിഞ്ഞ ആ സ്നേഹം ലോകം മുഴുവനും പകർന്നു കൊടുത്ത് ഏവരെയും ദിവ്യകാരുണ്യനാഥനിലേക്ക് ആനയിക്കുവാൻ ജീവിതം സമർപ്പിച്ച വ്യക്തിയാണ് ഷന്താളമ്മ. തന്റെയും ലോകത്തിന്റെയും പാപങ്ങൾക്കും തെറ്റുകൾക്കും പരിഹാരമായി 24 മണിക്കൂറും വിശുദ്ധ കുർബാനയുടെ മുൻപിൽ മുട്ടുകുത്തി നിൽക്കാൻ അമ്മ ആഗ്രഹിച്ചു. ദിവസം മുഴുവനും തിരുസന്നിധാനത്തിൽ ആരാധന നടത്തുവാൻ 24 മഠങ്ങൾ ഉണ്ടാകണമെന്ന അമ്മയുടെ ആഗ്രഹത്തിന്റെ പൂർത്തീകരണമാണ് ധന്യൻ മാർ തോമസ് കുര്യാളശേരി പിതാവിനോടു ചേർന്നു സ്ഥാപിതമായ വിശുദ്ധ കുർബാനയുടെ ആരാധനാ സന്യാസിനീ സമൂഹം.
അശരണരുടെയും ആലംബഹീനരുടെയും സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരുടെയും ആവശ്യങ്ങളിലേക്ക് ഒഴുകിയിറങ്ങുന്ന നീർച്ചാലാണ് ‘ദിവ്യകാരുണ്യ സംസ്കാരം’ എന്ന് അമ്മ അറിഞ്ഞിരുന്നു. മനുഷ്യത്വം തളരുകയോ തകർക്കുകയോ ചെയ്യുന്നിടത്തെല്ലാം സഹായഹസ്തവുമായി ഓടിയെത്തുന്ന ആവേശജനകമായ സംഭവങ്ങളുടെ പരന്പരയാണ് അമ്മയുടെ ജീവിതം. സമൂഹത്തിൽ അധഃകൃതരായി കാണപ്പെട്ടവർക്കെല്ലാം അമ്മയുടെ സേവനം സ്വർഗീയ ആശ്വാസമായി അനുഭവപ്പെട്ടു. ദൈവത്തിന്റെ പൈതൃക സംരക്ഷണയിലുള്ള വിശ്വാസമാണ് കൈയിലുള്ളതും മറ്റുള്ളവരോട് യാചിച്ചു കിട്ടിയതും പാവപ്പെട്ടവർക്ക് നൽകാൻ അമ്മയെ പ്രേരിപ്പിച്ചത്.
കൈയിൽ കിട്ടുന്നതെന്തും വ്യക്തിയുടേതായാലും സമൂഹത്തിന്റേതായാലും അത് ആവശ്യക്കാരുടെ കൈകളിൽ എത്തും. മഠത്തിലെ പറന്പിൽ ഉണ്ടാകുന്ന വിളവുകളുടെ ഒരു പങ്ക് അടുത്തുള്ള ദരിദ്രർക്ക് നൽകിയാലേ അമ്മയ്ക്ക് തൃപ്തി വന്നിരുന്നുള്ളൂ. ഭക്ഷണത്തിന്റെ ഒരു ഓഹരി എന്നും മറ്റുള്ളവർക്കുള്ളതായിരുന്നു. തണത്തു വിറയ്ക്കുന്ന വ്യക്തിക്ക് സ്വന്തം ഉടുപ്പ് നൽകാനും അമ്മ മടിച്ചില്ല. ഇപ്രകാരമുള്ള ദാനശീലവും പരസ്നേഹപ്രവൃത്തികളും ഷന്താളമ്മയ്ക്ക് സഹനത്തിനു കാരണമായിട്ടുണ്ട്.
ഏറെ മാനസികസംഘർഷങ്ങൾക്കു നടുവിലും അമ്മ തന്റെ പ്രസന്നഭാവം കൈവെടിഞ്ഞില്ല. സഹനങ്ങളൊന്നും അമ്മയുടെ മനഃശക്തിയെ തകർത്തതുമില്ല. ആഴമുള്ള നിശബ്ദതയായിരുന്നു സഹനത്തെ മാധുര്യമാക്കാനുള്ള അമ്മയുടെ ആയുധം. കൊല്ലാൻ കൊണ്ടുപോകുന്പോഴും നിശബ്ദമായി നിൽക്കുന്ന കുഞ്ഞാടിനെ പ്പോലെ നിശബ്ദമായിരുന്നു അമ്മ. ഈ നിശബ്ദത, ബലഹീനതയോ കഴിവില്ലായ്മയോ ആയിരുന്നില്ല. അതു തന്റെ ലക്ഷ്യത്തിലേക്കുള്ള, ക്രൂശിതനുമായി താദാത്മ്യപ്പെടാനുള്ള ചവിട്ടുപടികൾ ആയിരുന്നു.
പൊതുവേദിയിൽ എന്നല്ല വീടിനുവെളിയിൽ പോലും സ്ത്രീകൾക്ക് പ്രവർത്തനസ്വാതന്ത്ര്യം ഇല്ലാതിരുന്ന അക്കാലത്ത് സ്കൂളുകളുടെയും മഠങ്ങളുടെയും സ്ഥാപനത്തിനും അംഗീകാരത്തിനും വേണ്ടി അമ്മ ഗവണ്മെന്റ് ഓഫീസുകൾ കയറിയിറങ്ങി. വിദ്യാഭ്യാസത്തിലൂടെ ഭവനങ്ങളെയും കരകളെയും നാടിനെയും രാജ്യത്തെയും നവീകരിക്കുകയും ഗുണീകരിക്കുകയും ചെയ്യുക എന്ന സ്ഥാപകപിതാവ് ധന്യൻ മാർ തോമസ് കുര്യാളശേരിയുടെ വിദ്യാഭ്യാസദർശനത്തെ പിൻചെന്ന് നാടിന്റ ഉന്നമനത്തിനും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുമായി അമ്മ ചെയ്ത പ്രവർത്തനങ്ങൾ ഏറെ തെറ്റിദ്ധാരണകൾക്കും വിമർശനങ്ങൾക്കും ഇടയാക്കി. ഈ വിമർശനങ്ങളെയും കുറ്റപ്പെടുത്തലുകളെയും മധുരിക്കുന്ന സമ്മാനങ്ങളായിട്ടാണ് അമ്മ സ്വീകരിച്ചത്.
ദിവ്യകാരുണ്യഭക്തിയും നിശബ്ദമായ സഹനവും രോഗികളോടും വേദനിക്കുന്നവരോടുമുള്ള കരുണാർദ്രസ്നേഹവും വഴി ഈശോയുടെ രക്ഷാകര സ്നേഹം അനേകർക്ക് പകർന്നുകൊടുത്ത ധീരവ്യക്തിത്വത്തിന്റെ ഉടമയാണ് മദർ ഷന്താൾ. എത്ര ബുദ്ധിമുട്ടുകൾ ഉണ്ടായാലും അവയൊക്കെ മൗനമായി സഹിച്ച് താൻ ചെയ്യേണ്ട ജോലികൾ ആരാലും അറിയപ്പെടാതെ വളരെ നിഷ്ഠയോടും താൽപര്യത്തോടുകൂടി നിർവഹിച്ച് അമ്മ തന്റെ ജീവിതം നിരന്തരം ദൈവമഹത്വത്തിനും ആത്മാക്കളുടെ രക്ഷയ്ക്കുമായി സമർപ്പിച്ചു. തന്റെ സഹനത്തിലൂടെ ലോകത്തെ രക്ഷിക്കാനും പരിഹാരം കാണാനും കഴിയുമെന്ന് അമ്മ വിശ്വസിച്ചു. ഏറെ സഹനാനുഭവങ്ങളിലൂടെ കടന്നുപോയപ്പോഴും ആരാധനാ സന്യാസിനീ സമൂഹത്തിനുവേണ്ടിയുള്ള അമ്മയുടെ ആത്മസമർപ്പണത്തിന് ഒട്ടും മങ്ങലേറ്റിരുന്നില്ല. അമ്മ തന്റെ ജീവിതമാകുന്ന ബലിവേദിയിൽ സ്വയം ഹോമിച്ചു.
“നാം എന്തിനെത്തന്നെ ഉറ്റുനോക്കുന്നുവോ, അതുപോലെ ആയിത്തീരും” എന്ന ബിഷപ് ഫുൾട്ടൻ ജെ. ഷീനിന്റെ വാക്കുകൾ അമ്മയുടെ ജീവിതത്തിൽ അന്വർഥമായി. അമ്മ ദിവ്യകാരുണ്യഈശോയെ ഉറ്റു നോക്കി; അവിടുത്തെ കാരുണ്യവും സഹനവും സ്നേഹവും ഒപ്പിയെടുത്ത് സഹനദാസിയായി മാറി.
ദൈവസ്നേഹത്തിൽ ജ്വലിച്ച്, പരസ്നേഹത്തിൽ ആഴപ്പെട്ട് ക്രൂശിതനോടൊപ്പം തന്റെ ജീവിതമാകുന്ന കാൽവരി കയറിയ ദൈവദാസി മദർ മേരി ഫ്രംസിസ്ക ദ് ഷന്താൾ 1972 മേയ് 25ന്, തന്റെ നിത്യസമ്മാനത്തിനായി യാത്രയായി. തിന്മയും അനീതിയും പ്രതികാരവും വർധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സഹനത്തെ മൗനം കൊണ്ട് മുദ്രവച്ച് ഈ ലോകത്തിന്റെ തിന്മകൾക്ക് പരിഹാരമായിമാറിയ ഷന്താളമ്മയുടെ വിശുദ്ധമായ ജീവിതം ഏവർക്കും പ്രചോദനമാകട്ടെ.