പുതിയ ലോകത്തിനുള്ള ഹരിതദർശനം
ഡോ. ടി.വി. മുരളീവല്ലഭൻ
Friday, May 23, 2025 11:27 PM IST
ഫ്രാൻസിസ് മാർപാപ്പ 2015 മേയ് 24ന് പ്രസിദ്ധീകരിച്ച ‘ലൗദാത്തോ സി’ (അങ്ങേക്ക് സ്തുതി) എന്ന ചാക്രികലേഖനത്തിന്റെ പത്താം വാർഷികമാണിന്ന്. ആഗോളതലത്തിൽ വലിയ ചർച്ചയായ ഈ ചാക്രികലേഖനത്തിന്റെ പത്താം വാർഷികവും ലോകത്തിന്റെ പല ഭാഗത്തും ആഘോഷിക്കപ്പെടുന്നു. പലയിടത്തും ഇന്നു മുതൽ 31 വരെ ചർച്ചകളും സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. പത്തു വർഷം മുമ്പ് ഫ്രാൻസിസ് മാർപാപ്പ ചൂണ്ടിക്കാട്ടിയ വിഷയങ്ങൾക്ക് പ്രസക്തി ഏറിവരുന്നു എന്നതാണ് യാഥാർഥ്യം.
ദൈവം, പ്രകൃതി, മനുഷ്യൻ എന്നീ മൂന്നു പ്രതിഭാസങ്ങളും പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഈ ചാക്രികലേഖനത്തിൽ പാപ്പാ വിശദമാക്കുന്നു. ഐക്യരാഷ്ട്ര സഭ 2015 സെപ്റ്റംബറിൽ പ്രഖ്യാപിച്ച സുസ്ഥിര വികസനലക്ഷ്യങ്ങളുടെ ഒരു പ്രചോദനം, ഈ ചാക്രികലേഖനമായിരുന്നു. ഫലപ്രദമായി പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് എങ്ങനെ ലോകരാജ്യങ്ങൾക്കു വികസനം നേടാൻ സാധിക്കും എന്ന വിഷയത്തെക്കുറിച്ച് 2015 സെപ്റ്റംബർ 25നു ഫ്രാൻസിസ് മാർപാപ്പ യുഎൻ പൊതുസഭയിൽ പ്രഭാഷണം നടത്തുകയുമുണ്ടായി.
►മനുഷ്യന്റെ പ്രാധാന്യം◄
മനുഷ്യരും വന്യമൃഗങ്ങളും തമ്മിൽ നിലനിൽപ്പിനായുള്ള സംഘർഷം ലോകത്തിലാകെ വർധിച്ചുവരുന്ന ഇക്കാലത്ത് മാർപാപ്പയുടെ ചാക്രികലേഖനം ശ്രദ്ധിച്ചു പഠിച്ചാൽ പരിഹാരം കണ്ടെത്താൻ കഴിയും. മനുഷ്യരുടെയും മൃഗങ്ങളുടെയും പ്രകൃതിവിഭവങ്ങളുടെയും ഒന്നിച്ചുള്ള നിലനിൽപ്പാണ് ചാക്രികലേഖനം ലക്ഷ്യമാക്കുന്നത്. ഒരു വർഗത്തിനും മറ്റൊരു വർഗത്തിന്റെ മേൽ ആധിപത്യം പാടില്ല. ആധുനിക ശാസ്ത്രബോധമനുസരിച്ച്, ഓരോ പ്രദേശത്തിന്റെയും ആവാസവ്യവസ്ഥയുടെ സ്വഭാവമനുസരിച്ച്, സസ്യങ്ങളുടെയും ജന്തുക്കളുടെയും മനുഷ്യരുടെയും എണ്ണം ആ പ്രദേശത്തിന് വഹിക്കാൻ സാധിക്കുന്നതായിരിക്കണം. മനുഷ്യൻ കണ്ടുപിടിച്ച വാഹനങ്ങൾക്കെല്ലാം പരമാവധി എത്രപേരെ കയറ്റി അപകടരഹിതമായി യാത്ര ചെയ്യാൻ പറ്റുമെന്നതുപോലെ തന്നെയാണ് ഭൂമിയും. ഏതു ജീവിവർഗത്തിന്റേതാണെങ്കിലും എണ്ണം കൂടിയാൽ അപകടവും കൂടും.
ജന്മവാസനയാൽ മാത്രം നിയന്ത്രിക്കപ്പെടുന്ന ഇതര ജീവികളും വിശേഷ ബുദ്ധിയാൽ നിയന്ത്രിക്കപ്പെടുന്നു എന്നു പറയുന്ന മനുഷ്യനും തമ്മിലുള്ള വ്യത്യാസം ഇവിടെയാണ് കാണേണ്ടത്. ശാസ്ത്രീയ പഠനങ്ങളുടെ സഹായത്തോടെയും വിവേചനബുദ്ധിയോടെയും മൃഗങ്ങൾക്കുള്ളത് മൃഗങ്ങൾക്കും മനുഷ്യനുള്ളത് മനുഷ്യനും വേർതിരിച്ചെടുക്കണമെന്നാണ് ‘ലൗദാത്തോ സി’ നമ്മെ ഉദ്ബോധിപ്പിക്കുന്നത്. മൃഗങ്ങളുടെ എണ്ണം കൂടിയാൽ അവയെ ഒന്നുകിൽ മാറ്റിപ്പാർപ്പിക്കണം. അല്ലെങ്കിൽ മറ്റു രാജ്യങ്ങളിൽ ചെയ്യുന്നതുപോലെ അവയെ ഇല്ലാതാക്കുകയോ വംശവർധന തടയാനുള്ള നടപടികൾ കൈക്കൊള്ളുകയോ വേണം. പക്ഷേ മനുഷ്യന്റെ സങ്കുചിത ചിന്തയും അധികാര രാഷ്ട്രീയവും കച്ചവട മനസ്ഥിതിയും അപക്വ മതചിന്തകളും പരിസ്ഥിതി പ്രശ്നങ്ങളെ കൂടുതൽ വഷളാക്കിക്കൊണ്ട് ഇന്ന് വൻ പ്രതിസന്ധികളാക്കിയിരിക്കുന്നു. ഈ പ്രതിസന്ധികൾക്ക് ആഗോളതലത്തിലും പ്രാദേശിക തലത്തിലും ശാശ്വത പരിഹാരം നിർദേശിക്കുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട കൃതികളിൽ ഒന്നാണ് ‘ലൗദാത്തോ സി’.
►നമ്മുടെ പൊതുഭവനം◄
നമ്മുടെ പൊതുഭവനമായ ഈ ഭൂമിക്ക് എന്തു സംഭവിക്കുന്നു എന്നതിനെക്കുറിച്ച് വളരെ ആകുലതയോടെയും ഗൗരവത്തോടെയുമാണ് ഫ്രാൻസിസ് മാർപാപ്പ വിവരിക്കുന്നത്. മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, ജലദൗർലഭ്യം, ജൈവവൈവിധ്യ നാശം, ആഗോളതല അസമത്വങ്ങൾ, ഭരണകൂടങ്ങളുടെ ദുർബലമായ പ്രതികരണങ്ങൾ എന്നീ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ ശാസ്ത്രസമൂഹത്തിനും ഭരണകൂടത്തിനുമുള്ളത്രയുംതന്നെ ഉത്തരവാദിത്വം, മത-ആധ്യാത്മിക നേതൃത്വങ്ങൾക്കുമുണ്ടെന്നു ഫ്രാൻസിസ് മാർപാപ്പ ലോകം കേൾക്കെ ഉറക്കെ പറഞ്ഞു. ഈ വാക്കുകളിലൂടെ വാസ്തവത്തിൽ മാർപാപ്പ ക്രൈസ്തവരുടെ നേതൃത്വത്തോടൊപ്പംതന്നെ ലോകജനതയുടെ മുഴുവൻ നേതൃത്വത്തിലേക്കുയർത്തപ്പെടുകയായിരുന്നു. കാരണം, അദ്ദേഹം ഉന്നയിച്ച പ്രശ്നം ലോകജനതയുടെ പൊതുവായ പ്രശ്നമായിരുന്നു.
ഭൂമി നമ്മുടെ പൊതുഭവനമാണെന്ന (വസുധൈവ കുടുംബകം) ആശയം ഭാരതത്തിൽ പണ്ടേയുള്ളതാണ്. പക്ഷേ, ആധുനിക ശാസ്ത്രവും വ്യവസായവത്കരണവും കൈകോർത്തുകൊണ്ട് കണ്ണഞ്ചിപ്പിക്കുന്ന ഭൗതിക പുരോഗതി (?) നേടിയ പാശ്ചാത്യലോകത്തിലെ ആർഭാടജീവിതത്തിലേക്ക്, ഭൂമിയുടെ സംരക്ഷണത്തിനു വേണ്ട ആത്മസംയമനത്തിന്റെയും ലളിതജീവിതത്തിന്റെയും ആധ്യാത്മിക സന്ദേശം എത്തിക്കുന്നതിന് അപാരമായ വിശ്വാസവും ധൈര്യവും വേണം.
ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ എന്ന നിലയിൽ നിന്നുകൊണ്ട് അദ്ദേഹം യുക്തിയോടെയും ഭക്തിയോടെയും ശക്തിയോടെയും പ്രചരിപ്പിച്ച വിശ്വസാഹോദര്യത്തിന്റെ സന്ദേശം, ഭൂമിയെയും ജീവജാലങ്ങളെയും മനുഷ്യരെയുമെല്ലാം പാരസ്പര്യത്തിന്റെ കുടക്കീഴിൽ ഒരുമിച്ചു നിർത്തി.
►മനുഷ്യന്റെ കടമ◄
മനുഷ്യന്റെ കടമ, ദൈവം സൃഷ്ടിച്ച ഈ പ്രപഞ്ചത്തെ കാത്തു സൂക്ഷിക്കുകയാണെന്ന്, പാശ്ചാത്യലോകത്തെ നേരത്തെ ഉദ്ബോധിപ്പിച്ചത്, ‘ഹരിത പാപ്പാ’ എന്നറിയപ്പെട്ട ബെനഡിക്ട് പതിനാറാമനായിരുന്നു. വിശുദ്ധ ജോൺ പോൾ മാർപാപ്പയും ഇതേ കാര്യം ആവർത്തിച്ച് ഓർമിപ്പിച്ചിട്ടുണ്ട്. ഇവരെല്ലാം പിന്തുടർന്നത് പരിസ്ഥിതിയെയും ദൈവത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നതിൽ പ്രസിദ്ധനായിരുന്ന വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ വഴിയാണ്. ഫ്രാൻസിസ് മാർപാപ്പയുടെ പ്രകൃതിദർശനം ഒരിക്കലും ഒരു രാഷ്ട്രീയക്കാരന്റെയോ ശാസ്ത്രജ്ഞന്റെയോ ഭരണകർത്താവിന്റെയോ ആയിരുന്നില്ല. കാരണം, അദ്ദേഹം, വെറും വിവരത്തിനും അറിവിനുമപ്പുറം വിവേകത്തിന്റെ ഭാഷയിലാണ് ദൈവത്തെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും പറഞ്ഞത്. അതുകൊണ്ടുതന്നെ മേൽപ്പറഞ്ഞ കൂട്ടർക്കെല്ലാം മാർഗദർശനമായി, ഫ്രാൻസിസ് പാപ്പായുടെ ‘ലൗദാത്തോ സി’ എന്ന ചാക്രികലേഖനം നിലകൊള്ളുന്നു.
►പരിസ്ഥിതി ആധ്യാത്മികത ◄
ഇന്നത്തെ പരിസ്ഥിതി ശാസ്ത്രജ്ഞരും ഇപ്പോൾ ആധ്യാത്മിക ഭാഷയിൽ സംസാരിക്കാൻ തുടങ്ങിയിട്ടുണ്ട്. 197 രാഷ്ട്രങ്ങൾ ഒപ്പുവച്ചിട്ടും ഐക്യരാഷ്ട്ര സഭ കിണഞ്ഞു പരിശ്രമിച്ചിട്ടും 2030ൽ നേടേണ്ട, 17 സുസ്ഥിര വികസനലക്ഷ്യങ്ങളുടെ 16 ശതമാനം മാത്രമേ ഇതുവരെ നേടാൻ കഴിഞ്ഞിട്ടുള്ളൂ. ഈ കുറവ് പരിഹരിക്കാൻ, ഭരണാധികാരികളും ശാസ്ത്രജ്ഞരും ബിസിനസ് ലോകവുമൊക്കെ ശ്രമിക്കുന്നതിനൊപ്പം, മതവിശ്വാസികളെയും ആധ്യാത്മികാചാര്യന്മാരെയുമൊക്കെ പരിസ്ഥിതി സംരക്ഷണത്തിൽ പങ്കെടുപ്പിക്കുന്ന പരിസ്ഥിതി ആധ്യാത്മികതയാണ് ഐക്യരാഷ്ട്ര സഭയുടെ പുതിയ സമീപനം.
“വിസ്മയത്തോടെ പ്രപഞ്ചത്തെ നോക്കിക്കാണാനും അതിൽ പ്രതിധ്വനിക്കുന്ന ദൈവികസ്വരം ശ്രവിക്കാനും അതിലെ ചെറുതും വലുതുമായ രഹസ്യങ്ങളെക്കുറിച്ച് ധ്യാനിക്കാനും നമുക്കിന്നു സമയമില്ല. പ്രകൃതിയിലെ ദൈവിക അടയാളങ്ങൾ കാണാനും കേൾക്കാനും സാധിക്കാത്തവർ ദൈവത്തിൽനിന്നുതന്നെ അകന്നു പോകുന്നു” എന്ന പ്രവാചകശബ്ദമാണ് ചാക്രികലേഖനത്തിലൂടെ നാം ശ്രവിക്കുന്നത്. മനുഷ്യനും പ്രകൃതിയും ഒന്നിച്ചു നിലനില്ക്കണമെന്ന സത്യം, അതാകട്ടെ മനുഷ്യന്റെ ആർത്തിയും ആക്രാന്തവും ഉപേക്ഷിച്ചാൽ മാത്രമേ നടക്കുകയുള്ളൂ. സമഗ്ര പരിസ്ഥിതി വികസന ദർശനത്തിലൂടെ മനുഷ്യപുരോഗതിയും മൂല്യസങ്കൽപ്പങ്ങളും തമ്മിലുള്ള പാരസ്പര്യത്തെ ആധ്യാത്മികതയുടെയും ധാർമികതയുടെയും നൈതികതയുടെയും അടിസ്ഥാനത്തിൽ പാപ്പാ നിർവചിക്കുന്നു. “നമുക്കു മീതെ മറ്റൊന്നുമില്ലെന്നു വിചാരിക്കുകയും നമ്മെയല്ലാതെ മറ്റൊന്നിനെയും കാണാൻ കഴിയാതിരിക്കുകയും ചെയ്യുമ്പോൾ നമ്മൾ സൃഷ്ടികളെ ദുരുപയോഗം ചെയ്യാനാരംഭിക്കുന്നു.”
►വിവേകത്തിന്റെ ധൈര്യം◄
പല രാജ്യങ്ങളെയും വിലയ്ക്കു വാങ്ങാൻ കെൽപ്പുള്ള ബഹുരാഷ്ട്ര കുത്തകകൾക്ക്, ഫ്രാൻസിസ് മാർപാപ്പ സധൈര്യം ഉദ്ഘോഷിച്ച സത്യങ്ങൾ അത്ര സ്വീകാര്യമല്ല. ഭരണകൂടങ്ങളും ബിസിനസ് ലോകവും മാത്രം ചേർന്നാൽ ഒരു നല്ല ലോകം കെട്ടിപ്പടുക്കാൻ കഴിയില്ലെന്ന് മാർപാപ്പ നമ്മെ ഓർമിപ്പിക്കുന്നു. ഭരണകൂടങ്ങളുടെ നിസംഗതയെയും ബിസിനസ് ശക്തികളുടെ അമിത ലാഭക്കൊതിയെയും മാർപാപ്പ ഒരുപോലെ വിമർശിക്കുന്നു. “പരിസ്ഥിതി സംരക്ഷണത്തിന് ദീർഘവീക്ഷണം ആവശ്യമാണ്... പെട്ടെന്ന് ലാഭമുണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് പരിസ്ഥിതി സംരക്ഷണത്തിൽ യഥാർഥ താത്പര്യമുണ്ടാകില്ല” എന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. ലോകസമ്പന്നരെ നോക്കി മാർപാപ്പ പറയുന്നു, “മനുഷ്യനെ വ്യക്തിയായി കണ്ടുകൊണ്ട്, കേവലം വസ്തുവായി തരംതാഴ്ത്താതിരിക്കുക.” കൃത്രിമ ബുദ്ധിയുടെയും ഇന്റർനെറ്റിന്റെയും കംപ്യൂട്ടറുകളുടെയും യുഗത്തിൽ മനുഷ്യൻ വെറുമൊരു യന്ത്രമായി തീരുന്നതിനെയാണ് പാപ്പാ വിമർശിക്കുന്നത്. യാന്ത്രിക ബുദ്ധിയും മനസുമുള്ള മനുഷ്യർക്ക് “ഭൂമിയുടെ നിലവിളിയോടൊപ്പം, ദരിദ്രരുടെ നിലവിളിയും” കേൾക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം സധൈര്യം പ്രഖ്യാപിക്കുന്നു.
►ദൈവനീതി◄
“നീതിയുടെ വിഷയങ്ങളെ ഉൾച്ചേർക്കാത്ത പരിസ്ഥിതിശാസ്ത്ര സമീപനം സത്യസന്ധമല്ല” എന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്താണാ നീതി? “നമ്മുടെ സഹോദരങ്ങളോട് ആർദ്രതയും സഹാനുഭൂതിയും പരിഗണനയും ഇല്ലെങ്കിൽ പ്രകൃതിയോട് നമുക്കുണ്ടെന്നു ഭാവിക്കുന്ന ആഴമേറിയ കൂട്ടായ്മ വാസ്തവമായിരിക്കില്ല” എന്ന് ആധുനികലോകത്തെ നോക്കി പറയണമെങ്കിൽ, ആധ്യാത്മികതയിൽ അടിയുറച്ച വിശ്വാസവും ആ വിശ്വാസത്തിൽനിന്നുയരുന്ന ഭക്തിയും ആ ഭക്തിയിൽ അധിഷ്ഠിതമായ ശക്തിയും വേണം. പ്രകൃതിയെ സംരക്ഷിക്കുന്നതിനൊപ്പം മനുഷ്യന്റെ നിലനിൽപ്പുകൂടി ഉറപ്പാക്കുമ്പോഴാണ് യഥാർഥ ദൈവനീതി നടപ്പിലാകുന്നത്. എന്ന് പറഞ്ഞാൽ, തീവ്ര പരിസ്ഥിതിവാദത്തിനും തീവ്ര വികസന വാദത്തിനുമിടയിൽ ഫ്രാൻസിസ് മാർപാപ്പ ദൈവനീതിയുടെ ഒരു പാരസ്പര്യ പാലം പണിയുന്നു. അത് രണ്ടു കൂട്ടർക്കും ഒരുമിച്ച് മുന്നോട്ടു പോകാനുള്ള ഇടം നൽകുന്നു. അതുകൊണ്ടാണ് താൻ അറിഞ്ഞ സത്യത്തെ അതേപടി ജനകോടികളിലേക്കു സംവേദനം ചെയ്യാൻ അദ്ദേഹത്തിനു സാധിച്ചത്.
അന്നന്ന് കിട്ടുന്ന വിവരത്തിനും അല്പകാലത്തേക്കു മാത്രമുള്ള അറിവിനുമപ്പുറം, വരും തലമുറകളെക്കൂടി കണക്കിലെടുത്തുകൊണ്ട് ലോകത്തെ മുഴുവൻ ഒന്നായി കണ്ട്, വിവേകത്തോടെ, ലോകക്ഷേമത്തെ മുൻനിർത്തി ചിന്തിക്കുകയും പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിൽ സ്ഥിരപ്രതിഷ്ഠ നേടും. കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പ അത്തരത്തിലുള്ള ഒരു മഹാത്മാവായിരുന്നു.
വികസനത്തിന്റെ ദൈവപാത
സുസ്ഥിര വികസനം ലക്ഷ്യമാക്കുന്നതും മാർപാപ്പ നമുക്ക് നൽകിയ പാഠങ്ങൾ തന്നെയാണ്. ഇപ്പോൾ ആഡംബരങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം. അത്യാവശ്യങ്ങൾ, ആവശ്യങ്ങൾ, സുഖസൗകര്യങ്ങൾ എന്നിവ സാധിച്ചതിനു ശേഷം മാത്രമേ സാധാരണക്കാർ ആഡംബരത്തിനുവേണ്ടി പണം ചെലവാക്കാവൂ. മനുഷ്യന്റെ വികസനനിഘണ്ടു പുനർക്രമീകരിക്കേണ്ടതുണ്ട്. ഇപ്പോൾ തലതിരിഞ്ഞ ഉത്പാദന, ഉപഭോഗ ക്രമമാണ് നടക്കുന്നത്. ഉത്പാദനത്തിനനുസരിച്ച്, പരസ്യങ്ങളിലൂടെ പ്രലോഭിപ്പിച്ച് ആവശ്യങ്ങളേക്കാൾ ആഡംബരത്തോടുള്ള മനുഷ്യരുടെ ഭ്രമം വർധിപ്പിക്കുമ്പോൾ, ലാഭത്തിന്റെ ആർത്തിയിൽ പ്രകൃതിയോടും മനുഷ്യരോടുമുള്ള അടിസ്ഥാന കടമകൾ നമുക്ക് അന്യമായിപ്പോകുന്നു.
“വേർപിരിക്കാനാവാത്ത വിധം ഇഴ ചേർത്തെടുത്ത മൂന്ന് അടിസ്ഥാനബന്ധങ്ങളിലാണ് മനുഷ്യജീവിതം അടിത്തറയിട്ടിരിക്കുന്നത്: ദൈവവുമായുള്ള ബന്ധം, സഹോദരരുമായുള്ള ബന്ധം, ഭുമിയോടുള്ള ബന്ധം. വിശുദ്ധ ഗ്രന്ഥ പ്രകാരം, ഈ മൂന്നു മർമപ്രധാന ബന്ധങ്ങളും നമുക്കുള്ളിലും പുറമെയും തകർന്നുപോയിരിക്കുന്നു. ഈ തകർച്ചയാണ് പാപം.” ഈ പാപമാണ് എല്ലാ സാമ്പത്തിക അസമത്വങ്ങൾക്കും അഴിമതികൾക്കും പിന്നിൽ. മേൽപ്പറഞ്ഞ പ്രശ്നങ്ങളുടെയെല്ലാം തിക്തഫലങ്ങൾ ക്രൈസ്തവനും മുസ്ലിമും ഹിന്ദുവും ബുദ്ധമതക്കാരനും ജൈനനും സിഖും അതേപോലെതന്നെ എല്ലാ രാജ്യക്കാരും അനുഭവിക്കേണ്ടിവരുന്നതിനാൽ, മാർപാപ്പ ഇവയ്ക്കൊക്കെ പരിഹാരം നിർദേശിക്കുന്ന ആഗോള ആചാര്യനായി.