കൂടിനു പുറത്തുചാടി ഇഡി!
ജോർജ് കള്ളിവയലിൽ / ഡൽഹിഡയറി
Friday, May 23, 2025 11:23 PM IST
“എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എല്ലാ പരിധികളും ലംഘിക്കുന്നു. ഇഡിയുടെ നടപടികൾ ഇന്ത്യയുടെ ഫെഡറൽ ഘടന ലംഘിക്കുന്നു.” സുപ്രീംകോടതിയുടേതാണ് ഈ മുന്നറിയിപ്പുകൾ.
ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചിന്റേതാണു പരാമർശം. നിഷ്പക്ഷമതികളായ പലരും പലതവണ പരസ്യവും രഹസ്യവുമായി പറഞ്ഞിട്ടുള്ള കാര്യമാണിത്. സർക്കാരിന്റെ മദ്യവിൽപ്പനക്കാരനായ തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപറേഷനെ (ടാസ്മാക്) കുറിച്ചുള്ള ഇഡിയുടെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. 1,000 കോടി രൂപയുടെ അഴിമതി ആരോപിച്ചാണ് ചെന്നൈയിലെ ടാസ്മാക് ആസ്ഥാനം ഉൾപ്പെടെ 20 സ്ഥലങ്ങളിൽ ഇഡി ഉദ്യോഗസ്ഥർ കഴിഞ്ഞ മാർച്ചിൽ റെയ്ഡ് നടത്തിയത്.
മദ്യവിൽപ്പനശാലകളിൽ ക്രമക്കേട് കണ്ടതിനെത്തുടർന്ന് 42 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിരുന്നുവെന്നു തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി. ഇതിനിടെയാണ് ഇഡിയുടെ റെയ്ഡ്. സർക്കാരിന്റെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണു സുപ്രീംകോടതിയെ സമീപിച്ചത്. എന്തിന്റെയടിസ്ഥാനത്തിലാണ് സർക്കാരിന്റെ കോർപറേഷനെതിരേ കേസെടുത്തതെന്നും എവിടെയാണു മുൻകൂട്ടി നിശ്ചയിച്ച കുറ്റകൃത്യമെന്നുമുള്ള പരമോന്നത കോടതിയുടെ ചോദ്യം ഇഡിയുടെ വിശ്വാസ്യതയ്ക്കേറ്റ കനത്ത പ്രഹരമാണ്. പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനുമിടയിൽപോലും ശ്രദ്ധ നേടിയ വാർത്തയാണിത്.
►സിബിഐ കൂട്ടിലടച്ച തത്ത◄
“കൂട്ടിലടച്ച തത്തയാണ് സിബിഐ” എന്ന സുപ്രീം കോടതിയുടെ മുൻ പരാമർശം മറക്കാറായിട്ടില്ല. സിബിഐയും ഇഡിയും പലതവണ കോടതികളുടെ രൂക്ഷവിമർശം വാങ്ങിയിട്ടുണ്ട്. നോട്ടീസ് അയയ്ക്കുന്നതു മുതലുള്ള രാഷ്ട്രീയക്കളികളും അഴിമതികളുമാണു കേന്ദ്ര അന്വേഷണ ഏജൻസികളുടെ മാനം കെടുത്തുന്നത്. എത്ര വലിയ അഴിമതിക്കാരനായാലും ബിജെപിയിൽ ചേർന്നാൽ പിന്നെ ഇഡിക്കും സിബിഐക്കും മൗനമാണ്. ബിജെപി സഖ്യകക്ഷി നേതാക്കൾക്കെതിരേയും കേന്ദ്ര ഏജൻസിയുടെ കണ്ണുകളടയും. ഭരിക്കുന്നവരുടെ താളത്തിനൊത്തു തുള്ളുകയാണ് കേന്ദ്ര ഏജൻസികളെന്നു കോടതികളെക്കൊണ്ടു പറയിച്ച ഗതികേട്!
ഇഡിയുടെ കേസുകൾ, റെയ്ഡ്, അറസ്റ്റ്, സ്വത്തു കണ്ടുകെട്ടൽ അടക്കമുള്ള നടപടികളും അത്രതന്നെ പരസ്യമല്ലാത്ത ചില ഭീഷണികളും രാഷ്ട്രീയതാത്പര്യത്തിലും കൈക്കൂലിക്കുവേണ്ടിയുമാണെന്ന ആരോപണം ഏറെക്കാലമായി പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെയും പ്രതിപക്ഷ നേതാക്കളെയും ഇഡി, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു വേട്ടയാടുന്നുവെന്നത് ആരോപണം മാത്രമാകില്ല. തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് ഇഡിയുടെ കേസിന്റെ പേരിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവച്ചതും അദ്ദേഹത്തെ അറസ്റ്റ് ചെയ്തു ജയിലിലടച്ചതും അടക്കം പ്രമാദമായ നിരവധി കേസുകൾ രാജ്യം ഓർക്കും. അഞ്ചു മാസം ജയിലിൽ കിടന്ന സോറൻ മുഖ്യമന്ത്രിയായി തിരിച്ചെത്തുകയും ചെയ്തു.
►കൈക്കൂലിക്കേസിൽ പ്രതി◄
കേരളത്തിലും ഇഡിയുടെ നടപടികൾ സംശയനിഴലിലാണ്. കള്ളപ്പണം വെളുപ്പിക്കൽ കേസ് ഒതുക്കാൻ രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിൽ ഇഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാർ ജാമ്യത്തിനായി ഇന്നലെയാണു കേരള ഹൈക്കോടതിയെ സമീപിച്ചത്. കൊല്ലത്തെ കശുവണ്ടി വ്യവസായിയിൽനിന്നു വൻതുക കൈക്കൂലി ആവശ്യപ്പെട്ട കേസിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസാണ് കേസെടുത്തത്. ഈ കേസിൽ ഇഡിയുടെ ഇടനിലക്കാരായി പ്രവർത്തിച്ച മൂന്നുപേർക്കു മൂവാറ്റുപുഴ വിജിലൻസ് കോടതി ജാമ്യം നൽകിയെങ്കിലും അതിനു കാരണമായതു വിജിലൻസിനു പറ്റിയ സാങ്കേതിക പിഴവുകളാണ്.
പരാതിക്കാരനായ വ്യവസായി അനീഷ് ബാബുവിനെതിരേ ഇഡി എടുത്ത കള്ളപ്പണം വെളുപ്പിക്കൽ (പിഎംഎൽഎ) കേസിന്റെ വിശദാംശങ്ങൾ, അന്വേഷണ പുരോഗതി, സമൻസ് വിവരങ്ങൾ, ചോദ്യം ചെയ്ത ദിവസങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമാക്കാനാണു വിജിലൻസ് നോട്ടീസ് നൽകിയത്. ഇഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറാണ് ഒന്നാം പ്രതി. അഡീഷണൽ ഡയറക്ടർ വിനോദ് കുമാറും ഭീഷണിപ്പെടുത്തിയതായി പരാതിക്കാരൻ മൊഴി നൽകിയിട്ടുണ്ട്. വിജിലൻസ് നോട്ടീസിനു തടയിടാൻ രേഖകൾ ചോദിച്ച് ഇഡി തിരിച്ചു വിജിലൻസിനും കത്തു നൽകിയിട്ടുണ്ട്. കൈമാറാൻ കഴിയുന്ന രേഖകൾ പരസ്പരം കൈമാറിയാലും സത്യം പുറത്തുവരുമെന്നോ കൈക്കൂലിക്കാർ കുടുങ്ങുമെന്നോ പറയാൻ കഴിയില്ല.
►രാഷ്ട്രീയ ചട്ടുകമാകുന്നു◄
രാഷ്ട്രീയക്കാർക്കെതിരേയുള്ള ഇഡി കേസുകളുടെ 98 ശതമാനവും പ്രതിപക്ഷ നേതാക്കൾക്കെതിരേയാണെന്ന് തൃണമൂൽ കോണ്ഗ്രസ് എംപി സാകേത് ഗോഖലെ ചൂണ്ടിക്കാട്ടിയിരുന്നു. ശേഷിച്ച രണ്ടു ശതമാനം കേസുകൾ ബിജെപി വാഷിംഗ് മെഷീനിൽ വെളുപ്പിച്ചെടുത്തു. 2014ൽ ബിജെപി അധികാരത്തിലെത്തിയ ശേഷം ഇഡി കേസുകൾ കുത്തനെ കൂടിയെന്ന് പ്രധാനമന്ത്രിയും ഇഡി തലവനും വെളിപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ 11 വർഷത്തിൽ ഇഡി ഫയൽ ചെയ്ത 5,297 കേസുകളിൽ വെറും 47 എണ്ണം മാത്രമാണു കോടതിയിൽ വിചാരണയ്ക്കെത്തിയതെന്ന് സാകേത് ചൂണ്ടിക്കാട്ടുന്നു. ഇതിൽ വെറും 0.7 ശതമാനം മാത്രമാണു ശിക്ഷിക്കപ്പെട്ടത്. 1,000 കേസുകളിൽ ഏഴു കേസുകളിലാണു കുറ്റം തെളിയിക്കപ്പെട്ടത്. എങ്കിലും ദിവസേനയെന്നോണം പുതിയ കേസുകളെടുക്കാൻ ഇഡിക്ക് ഉളുപ്പില്ല. പ്രതികളിൽ പലർക്കുമെതിരേ പിഎംഎൽഎ കേസ് ചുമത്തുന്നതിനാൽ ജാമ്യം എളുപ്പവുമല്ല. നിരപരാധികളായ പ്രതികളെ ഭീഷണിപ്പെടുത്തി ബിജെപിയുടെ ആജ്ഞകൾ പാലിക്കാൻ പ്രേരിപ്പിക്കുന്നതിനായി കേസിന്റെ പ്രക്രിയയെ ശിക്ഷയാക്കി മാറ്റുകയാണെന്നും സാകേത് കുറ്റപ്പെടുത്തുന്നു.
►വെളുപ്പിച്ച് വാഷിംഗ് മെഷീൻ ◄
കഴിഞ്ഞ വർഷം 121 രാഷ്ട്രീയ നേതാക്കൾക്കെതിരേയാണ് ഇഡി അന്വേഷണം നടത്തിയത്. ഇതിൽ 115 പേരും പ്രതിപക്ഷ നേതാക്കൾ. വെറും ആറ് കേസുകളാണ് അല്ലാത്തത്. അതിലാകട്ടെ തുടർനടപടിയില്ല. മഹാരാഷ്ട്രയിൽ 70,000 കോടിയുടെ ജലസേചന അഴിമതി അടക്കമുള്ള കേസുകളിൽ റെയ്ഡ് നടത്തിയ എൻസിപി നേതാവ് അജിത് പവാർ ബിജെപി പക്ഷത്തെത്തിയതോടെ അഴിമതിക്കാരൻ അല്ലാതായി. ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശർമ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ, നാരായണ് റാണെ, ഛഗൻ ഭുജ്ബൽ, ബംഗാളിലെ സുവേന്ദു അധികാരി, മുകുൾ റോയി, മിഥുൻ ചക്രവർത്തി, സോവൻ ചാറ്റർജി എന്നിവർ മുതൽ നവീൻ ജിൻഡൽ, ജഗൻ റെഡ്ഡി, വൈ.എസ്. ചൗധരി, ജിതേന്ദ്ര തിവാരി, ഹാർദിക് പട്ടേൽ തുടങ്ങി ബിജെപി പക്ഷത്തേക്കു മാറിയപ്പോൾ വെള്ളപൂശപ്പെട്ട നേതാക്കളേറെ.
പ്രതിപക്ഷത്തിനെതിരേ കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയുമായി രാജ്യത്തെ 14 പ്രതിപക്ഷ പാർട്ടികൾക്കു കഴിഞ്ഞ മാർച്ചിൽ സുപ്രീംകോടതിയെ സമീപിക്കേണ്ടി വന്നതുതന്നെ ഇഡിക്കും സിബിഐക്കുമുള്ള പ്രഹരമാണ്. രാഷ്ട്രീയക്കാർക്കു പ്രത്യേക പരിരക്ഷ നൽകാനാവില്ലെന്നു പറഞ്ഞാണു കേസ് കോടതി തള്ളിയത്. ഏതെങ്കിലും കേസിനെതിരേ പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്ന് അന്നത്തെ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞിരുന്നു.
► അർഥവത്താകണം ജനാധിപത്യം◄
കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും അന്വേഷണ ഏജൻസികൾ പൂർണ സ്വതന്ത്രരല്ലെന്നതു ദുരന്തമാണ്. നീതിക്കായുള്ള പൊതുസമൂഹത്തിന്റെ പോരാട്ടത്തിന് ഉന്നത കോടതികൾ പിന്തുണ നൽകുന്നതു വലിയ പ്രതീക്ഷയാണ്.
സത്യപാൽ മാലിക് കേസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ കടുത്ത വിമർശനങ്ങളുയർത്തിയ ജമ്മു കാഷ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിനെതിരേ സിബിഐ കുറ്റപത്രം സമർപ്പിച്ചതു കഴിഞ്ഞ ദിവസമാണ്. വലിയ അഴിമതി ചൂണ്ടിക്കാട്ടിയതിനു പിന്നാലെയാണു മാലിക്കിനെ പ്രതിയാക്കിയത്. ചെനാബ് നദിയിലെ കീരു ജലവൈദ്യുത പദ്ധതിക്കായുള്ള 2,200 കോടി രൂപയുടെ കരാർ 2019ൽ പട്ടേൽ എൻജിനിയറിംഗ് കന്പനിക്ക് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നാണു പരാതി. പദ്ധതിച്ചെലവ് പിന്നീട് 4,287 കോടിയായി കൂടിയതിന്റെ നഷ്ടവും നികുതിദായകർക്കാണ്. രാജ്യത്തെ വൻകിട നിർമാണക്കരാറുകളിലെ അഴിമതിയുടെ നേർചിത്രംകൂടിയാണിത്. മലപ്പുറം കൂരിയാട് ദേശീയപാത തകർന്നതു കണ്ട മലയാളികളും ഇത്തരം അഴിമതിയുടെ ഇരകളാണ്.
നദീജല പദ്ധതിയുടെ കരാർ അനുവദിക്കാനുള്ള രണ്ടു ഫയലുകൾക്ക് അനുമതി നൽകാൻ 300 കോടി രൂപ തനിക്കു കൈക്കൂലി വാഗ്ദാനം ചെയ്തുവെന്നു വെളിപ്പെടുത്തിയതു മാലിക്കാണ്. ആർഎസ്എസ് നേതാവിന്റെ ബന്ധു അടക്കമാണു കൈക്കൂലി വാഗ്ദാനം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ഗവർണർ സ്ഥാനത്തുനിന്നു വിരമിച്ചു രണ്ടുവർഷത്തിനു ശേഷമായിരുന്നു തുറന്നുപറച്ചിൽ. പക്ഷേ, കരാർ നൽകിയതിലെ അഴിമതിയുടെ പേരിൽ മാലിക്കിനും മറ്റ് ഏഴു പേർക്കെതിരേയുമാണു സിബിഐ കുറ്റപത്രം നൽകിയത്. മാലിക്കിന്റെ ഡൽഹിയിലെ വീട്ടിൽ ഉൾപ്പെടെ 14 കേന്ദ്രങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു.
ഡൽഹിയിലെ ആശുപത്രിയിൽ കഴിഞ്ഞ നാലുദിവസമായി ചികിത്സയിലുള്ള മാലിക്കിനെ സാക്ഷിയായാണു മൊഴിയെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ 2021 മുതൽ രൂക്ഷവിമർശനം നടത്തിയിരുന്നയാളാണ് മാലിക്. പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്രസർക്കാരിനു വീഴ്ചയുണ്ടെന്ന മാലിക്കിന്റെ ആരോപണവും ഡൽഹി കർഷകസമരത്തിനു നൽകിയ പിന്തുണയും സർക്കാരിനു തലവേദനയായി.
ജനാധിപത്യത്തിൽ സുപ്രധാനമായ വിമർശനങ്ങളെ അമർച്ച ചെയ്യാനുള്ള വളഞ്ഞ വഴിയായി കേന്ദ്ര ഏജൻസികളെ ദുരുപയോഗപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വി.പി. സിംഗ് മന്ത്രിസഭയിൽ അംഗമായിരുന്ന മാലിക് 2004ലാണു ബിജെപിയിൽ ചേർന്നത്. 2012ലും 2014ലും ബിജെപി ദേശീയ ഉപാധ്യക്ഷനായിരുന്നു.