വ്യാപാരക്കരാറിലെ ഒളിവിടങ്ങൾ
അഡ്വ. വി.സി. സെബാസ്റ്റ്യന്‍
Thursday, May 22, 2025 11:43 PM IST
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരക്കരാറിന് മേയ് ആറിന് അന്തിമരൂപമായി. മൂന്നുവര്‍ഷത്തെ ചര്‍ച്ചകള്‍ക്കു ശേഷമാണ് ആഗോള വ്യാപാര ചലനാത്മകതയില്‍ സുപ്രധാന മാറ്റം വിളിച്ചറിയിക്കുന്ന കരാർ യാഥാർഥ്യമാവുന്നത്. ലോകത്തെ അഞ്ചാമത്തെയും ആറാമത്തെയും വലിയ സമ്പദ്വ്യവസ്ഥകളാണ് ഇന്ത്യയും യുകെയും.
2024-25 സാമ്പത്തികവര്‍ഷത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 21.33 ബില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍നിന്ന് യുകെയിലേക്കുള്ള കയറ്റുമതി 13.3 ശതമാനം വര്‍ധിച്ച് 12.9 ബില്യൺ ഡോളറിലെത്തി. ഇറക്കുമതിയാകട്ടെ 6.1 ശതമാനം കുറഞ്ഞ് 8.4 ബില്യൺ ഡോളറുമായി. അതിനാല്‍ത്തന്നെ പുത്തന്‍ വ്യാപാരക്കരാര്‍ ഏറെ നിര്‍ണായകമാണ്. യൂറോപ്യന്‍ യൂണിയന് വിട്ടതിനുശേഷം യുകെ ഒപ്പുവയ്ക്കാനൊരുങ്ങുന്ന ഏറ്റവും വലിയ കരാറാണിത്.
ഏതാനും വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്നാണ് പ്രവചനം. 145 കോടിയോളം വരുന്ന ജനസംഖ്യ യുകെയിലെ ജനസംഖ്യയുടെ 20 മടങ്ങാണ്. അതിനാല്‍ത്തന്നെ ആഗോള ഉപഭോക്തൃ വിപണിയായി ഇന്ത്യ മാറുമ്പോള്‍ ബ്രിട്ടന് സാധ്യത ഏറെയാണ്. യുകെയുമായുള്ള ഈ വ്യാപാരക്കരാറോടെ ഓസ്ട്രേലിയ, യുഎഇ, യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്, ആസിയാന്‍, മൗറീഷ്യസ്, ജപ്പാന്, കൊറിയ തുടങ്ങി ഇന്ത്യ പങ്കാളിയാകുന്ന 16 സ്വതന്ത്ര വ്യാപാരക്കരാറുകളാകും. ഇന്ത്യ-യുകെ വ്യാപാരക്കരാറുമായി ബന്ധപ്പെട്ട് 15 റൗണ്ട് ചര്‍ച്ച നടത്തി. ഇന്ത്യയുമായുള്ള മൊത്തവ്യാപാരത്തില്‍ യുകെ നിലവില്‍ 16-ാം സ്ഥാനത്താണ്. ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്ന രാജ്യങ്ങളില്‍ ആറാം സ്ഥാനത്തും.
2022ല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോണ്‍സന്റെ ഭരണസമയത്ത് വ്യാപാരക്കരാര്‍ ഒപ്പുവയ്ക്കാന്‍ ഇരുരാജ്യങ്ങളും ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. പിന്നീട് ഋഷി സുനക് 2022 ഡിസംബറില്‍ ചര്‍ച്ചകള്‍ പുനരാരംഭിച്ചു. ഈ വർഷം ഫെബ്രുവരി 24ന് വീണ്ടും ഇന്ത്യയും ബ്രിട്ടനും ഒരുമേശയ്ക്കു ചുറ്റുമിരുന്നതാണിപ്പോള് ലക്ഷ്യം കണ്ടെത്തിയിരിക്കുന്നത്.
കരാര്‍ ലക്ഷ്യമിടുന്നത്
2030ഓടുകൂടി ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരം 60 ബില്യണ്‍ ഡോളര്‍ എന്നതാണ് മുഖ്യലക്ഷ്യം. സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കുക, വ്യാപാരമേഖലയിലെ നിയമതടസങ്ങള്‍ നീക്കം ചെയ്യുക, നിലവിലുള്ള ഇറക്കുമതിച്ചുങ്കങ്ങള്‍ കുറയ്ക്കുക, കാലക്രമേണ ഇറക്കുമതിത്തീരുവ ഇല്ലാതാക്കുക, നിക്ഷേപവും തൊഴിലവസരവും വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളുമുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്ന വ്യാപാരയുദ്ധത്തിന് തിരിച്ചടിയായും ഇതിനെ വിലയിരുത്താം. മെച്ചപ്പെട്ട വിപണിപ്രവേശനം, താരിഫ് ഇളവുകള്‍, ലളിതമായ നിയന്ത്രണങ്ങള്‍ എന്നിവയിലൂടെ ഇന്ത്യയിലെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് രാജ്യാന്തര വിപണികള്‍ കണ്ടെത്താനും മത്സരശേഷി വര്‍ധിപ്പിക്കാനും സാധ്യതകളുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം.
ഉള്ളടക്കത്തിലെന്ത്?
ഇന്ത്യയില്‍നിന്നു യുകെയിലേക്ക് കയറ്റുമതി ചെയ്യുന്ന വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ശീതീകരിച്ച ചെമ്മീന്‍ തുടങ്ങിയ ഭക്ഷ്യോത്പന്നങ്ങള്‍, ആഭരണങ്ങള്‍, രത്നങ്ങള്‍, ചിലയിനം കാറുകള്‍ എന്നിവയ്ക്ക് നികുതി കുറയും. യുകെയില്‍നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന സൗന്ദര്യവര്‍ധക വസ്തുക്കള്‍, സ്കോച്ച് വിസ്കി, ജിന്‍, സോഫ്റ്റ് ഡ്രിങ്കുകള്‍, ഉയര്‍ന്ന മൂല്യമുള്ള കാറുകള്‍, സാല്‍മണ്‍ മത്സ്യം, ചോക്ലേറ്റ്, ബിസ്കറ്റ് ഉള്‍പ്പെടെയുള്ള ഭക്ഷണം, മെഡിക്കല്‍ ഉപകരണങ്ങള്‍, ബഹിരാകാശ ഉപകരണങ്ങള്‍, വൈദ്യുത യന്ത്രങ്ങള്‍ എന്നിവയുടെ നികുതിയും കുറയും. യുകെയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയുടെ 99 ശതമാനത്തിനും താരിഫ് ഒഴിവാക്കാനും യുകെയില്‍നിന്ന് ഇന്ത്യയിലേക്ക് വരുന്ന 90 ശതമാനം സാധനങ്ങളുടെ തീരുവ കുറയ്ക്കാനും ധാരണയായി. 10 വര്‍ഷത്തിനുള്ളില്‍ 85 ശതമാനം ഇനങ്ങളും തീരുവരഹിതമാകും.
കരാറനുസരിച്ച് യുകെയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന വിസ്കി, ജിന്‍ എന്നിവയുടെ തീരുവ നിലവിലുള്ള 150 ശതമാനത്തില്‍നിന്ന് 75 ശതമാനമായും തുടര്‍ന്ന് 10 വര്‍ഷത്തിനുള്ളില്‍ 40 ശതമാനമായും കുറയ്ക്കും. വാഹനങ്ങളുടെ ഇറക്കുമതിത്തീരുവ 100 ശതമാനമായിരുന്നത് 10 ശതമാനമാകും. ഇന്ത്യന്‍ വിസ്കി വിപണിയുടെ 2.5 ശതമാനം സ്കോച്ച് വിസ്കിയുടേതാണ്. എൻജിന് ശേഷിയും ഇലക്ട്രിക്കല്‍ വാഹനവിലയും അടിസ്ഥാനമാക്കിയാണ് ഓട്ടോമൊബൈല്‍ താരിഫ് ഇളവുകള്‍ നീട്ടുന്നത്. ആറാം വര്‍ഷം മുതല്‍ മാത്രമേ മെഡിക്കല്‍ ഉപകരണങ്ങളുടെ ഇറക്കുമതിത്തീരുവ ഇന്ത്യ കുറയ്ക്കുകയുള്ളൂ.
ചരക്കും സേവനവും
യൂറോപ്പ് പ്രധാന വിപണിയായ ഇന്ത്യയുടെ തുണിത്തരവ്യവസായത്തിന് ഈ കരാര്‍ ഏറെ നേട്ടമുണ്ടാക്കും. വിയറ്റ്നാം, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള തുണിത്തരങ്ങളെ അപേക്ഷിച്ച് ബ്രിട്ടനില്‍ ഇന്ത്യന്‍ വസ്ത്രങ്ങള്‍ക്ക് സ്വീകാര്യത കൂടും. ബ്രിട്ടീഷ് സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ കൂടുതല്‍ സേവനകരാറുകള്ക്കായി മത്സരിക്കാനാകും. ബാങ്കിംഗ്, ഇന്‍ഷ്വറന്‍സ് മേഖലകള്‍ക്ക് തുല്യപരിഗണന നല്കുന്ന സഹകരണത്തിനും സാധ്യതയേറെ.
വീസകള്‍ക്ക് സംഭവിക്കുന്നത്
കരാർ ചര്‍ച്ചകള്‍ ഇത്രയും കാലം നീളാൻ പ്രധാന കാരണം വീസ നിയമങ്ങളില്‍ തീരുമാനമാകാത്തതായിരുന്നു. ഇന്ത്യയിലെ പ്രഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും യുകെയില്‍ ജോലി ചെയ്യാനും പഠിക്കാനുമുള്ള വീസ സംബന്ധിച്ച് ഇന്ത്യ പ്രത്യേക ആവശ്യങ്ങള്‍ മുന്നോട്ടു വച്ചിരുന്നു. ഹ്രസ്വകാല വീസകളില്‍ യുകെയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ജീവനക്കാര്‍ നല്കുന്ന സാമൂഹ്യസുരക്ഷാ നികുതിക്ക് മൂന്നുവര്‍ഷത്തെ ഇളവ് കരാര്‍ പ്രഖ്യാപിക്കുന്നു. ചില പ്രത്യേക മേഖലകളില്‍ വൈദഗ്ധ്യമുള്ള ആളുകള്‍ക്ക് യുകെയില്‍ താത്കാലിക ജോലികളിലേര്‍പ്പെടാന്‍ ഈ കരാര്‍ നേട്ടമാകുമെന്ന വാദവുമുണ്ട്.
കുടിയേറ്റനയം വേറെ
ബ്രിട്ടന്റെ പുതിയ കുടിയേറ്റനയത്തിലെ നിര്‍ദേശങ്ങള്‍ക്ക് വ്യാപാരക്കരാറുമായി ബന്ധമില്ല. യുകെയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യയില്‍നിന്നുള്ള വിദ്യാര്‍ഥികളെ ഈ കരാര്‍ എത്രത്തോളം ബാധിക്കുമെന്ന് ഇതുവരെ വ്യക്തമല്ല. യുകെയിലേക്ക് വിദ്യാര്‍ഥികളെ അയയ്ക്കുന്നതില്‍ ഇന്ത്യ മുന്‍നിരയില്‍ തുടരുന്നു. 2022-23 അധ്യയനവര്‍ഷത്തില്‍ 1,73,190 ഇന്ത്യന്‍ വിദ്യാര്‍ഥികളെ യുകെ സ്വീകരിച്ചു. അതേസമയം, രാജ്യാന്തര വിദ്യാഭ്യാസ പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള പ്രധാന സ്ഥലമായി ഇന്ത്യയെ ബ്രിട്ടന് ലക്ഷ്യമിടുന്നു.
ബ്രിട്ടന്റെ കുടിയേറ്റനയം വ്യക്തമാക്കുന്ന ധവളപത്രം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. നയം നടപ്പാക്കിയാല്‍ ഇന്ത്യക്കാരെ ബാധിക്കും. പൗരത്വം ലഭിക്കാന്‍ അഞ്ചുവര്ഷമെന്നതു മാറ്റി 10 വര്‍ഷമാക്കും, ഉയര്‍ന്ന ഇംഗ്ലീഷ് മാനദണ്ഡങ്ങൾ വേണം, ഗ്രാജ്വേറ്റ് റൂട്ട് വീസ ആകര്‍ഷകമല്ലാതാകും, പഠനത്തിനുശേഷം രണ്ടു വര്‍ഷം തുടരാമെന്ന വ്യവസ്ഥ 18 മാസമായി കുറയ്ക്കും തുടങ്ങിയവ തിരിച്ചടിയാകും.
കര്‍ഷകര്‍ക്ക് ആശങ്കകള്‍
സ്വതന്ത്ര വ്യാപാരക്കരാറുകളെ ഇന്ത്യയിലെ കര്‍ഷകര്‍ എക്കാലവും ആശങ്കകളോടെയാണു കാണുന്നത്. കരാറുകളുടെ ഭാരവും തിക്തഫലങ്ങളും ഏറ്റവും അനുഭവിക്കുന്നത് ഗ്രാമീണ കര്‍ഷകരും കാര്‍ഷിക സമ്പദ്ഘടനയുമാണ്. ആസിയാന്‍ കരാര്‍ ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെയും കാര്‍ഷികമേഖലയെ ഇന്നും തകര്ത്തുകൊണ്ടിരിക്കുന്നതു കാണാതിരിക്കരുത്. ഇന്ത്യ ഏര്‍പ്പെട്ട പല ഉഭയകക്ഷി കരാറുകളും കര്‍ഷകര്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും ഏറെ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. ആട്ടിറച്ചി, സാല്‍മണ്‍ മത്സ്യങ്ങള്‍, സോഫ്റ്റ് ഡ്രിങ്കുകള്‍, ചോക്ലേറ്റ്, ബിസ്കറ്റുകള്‍ എന്നിവ നിയന്ത്രണവും നികുതിയുമില്ലാതെ ഇന്ത്യയുടെ ആഭ്യന്തരവിപണിയില്‍ എത്തുമ്പോള്‍ അതിന്റെ ആഘാതം അനുഭവിക്കുന്നതു ഗ്രാമീണ കര്‍ഷകരും ചെറുകിട സംരംഭകരുമാണ്. ഇന്ത്യന്‍ വിപണി ആഗോള സാമ്രാജ്യത്വ ശക്തികള്‍ പിടിമുറുക്കുന്നത് അപകടകരമാണ്.
അതേസമയം, ഇന്ത്യ-ബ്രിട്ടന് വ്യാപാരക്കരാറില്‍ പാലുത്പന്നങ്ങള്‍, ആപ്പിള്‍, ചീസ്, ഓട്സ്, മൃഗങ്ങളുടെയും സസ്യങ്ങളുടെയും എണ്ണ ഉള്‍പ്പെടെ കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട ഒട്ടേറെ ഉത്പന്നങ്ങളെ സെന്‍സിറ്റീവ് ഇനങ്ങളായി കണക്കാക്കി കരാറില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ നിലവിലുള്ള നികുതിയും നിയന്ത്രണങ്ങളും തുടരും. സെന്‍സിറ്റീവായതും ചെറുകിട വ്യവസായങ്ങളുടെ ഭാഗമായതുമായ ഉത്പന്നങ്ങളെയും കരാറില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നത് ആശ്വാസകരമാണ്.
വെല്ലുവിളികള്‍ ബാക്കി
കാര്‍ബണ്‍ നികുതിയും നിക്ഷേപരംഗത്തെ മന്ദഗതിയും പുത്തന്‍ വ്യാപാരക്കരാറിന് വെല്ലുവിളി ഉയര്‍ത്തും. ബ്രിട്ടന്റെ കാര്‍ബണ്‍ നികുതി ഇന്ത്യന്‍ കയറ്റുമതിയെ ദോഷകരമായി ബാധിക്കുമെന്നു വിലയിരുത്തലുണ്ട്. ഇതു സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ കരാറിലില്ല. അതേസമയം, നികുതിരഹിതമായും തടസമില്ലാതെയും ബ്രിട്ടീഷ് ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ഒഴുകിയെത്തും.
ഇന്ത്യ-ബ്രിട്ടന് ഉഭയകക്ഷി നിക്ഷേപക്കരാറിലെ പ്രശ്നങ്ങളൊന്നും പരിഹരിക്കപ്പെട്ടിട്ടില്ല. ഇവ പരിഹരിച്ചാല്‍ മാത്രമേ കരാറിന്റെ പൂര്‍ണ സാധ്യതകള്‍ വ്യക്തമാകൂ. സ്വതന്ത്ര വ്യാപാരത്തില്‍ കാര്‍ബണ്‍ നികുതി ചുമത്തിയാല്‍ ഇന്ത്യക്ക് പ്രതികാരനികുതി ഏര്‍പ്പെടുത്തേണ്ടിവരും. പൊതുവായ ഒഴിവാക്കലുകള്‍ എന്ന അധ്യായത്തിൻകീഴിലുള്ള ഈ വ്യവസ്ഥ പ്രകാരം കാര്‍ബണ്‍ നികുതി സ്വതന്ത്ര വ്യാപാരത്തിന് പ്രതികൂലമായാല്‍ നഷ്ടപരിഹാരം തേടാന്‍ ഇന്ത്യയെ അനുവദിക്കുമെന്നു പ്രതീക്ഷിക്കാം.
ഇന്ത്യ-യുകെ ദ്വിരാഷ്ട്ര നിക്ഷേപ ഉടമ്പടി 1994ല്‍ ഒപ്പുവയ്ക്കുകയും 1995ല്‍ പ്രാബല്യത്തില്‍ വരുകയും ചെയ്തു. 2017 മാര്‍ച്ച് 31ന് ഇന്ത്യ ഏകപക്ഷീയമായി ഈ ഉടമ്പടി അവസാനിപ്പിച്ചു. 2022 മുതലുള്ള വ്യാപാരചര്‍ച്ചകളില്‍ മുന്നോട്ടുവച്ച നിക്ഷേപസംരക്ഷണം, നിക്ഷേപ തര്‍ക്കപരിഹാരം എന്നിവയ്ക്ക് ഇതുവരെയും തീരുമാനമായിട്ടില്ല.
ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ ഉത്ഭവത്തിന്റെയും ഉള്ളടക്കത്തിന്റെയും വിഷയങ്ങളില്‍ കര്‍ശന നിയമമില്ലെങ്കില്‍ കരാര്‍ ദുരുപയോഗം ചെയ്യപ്പെടാം. ആസിയാന്‍ കരാറുകളില്‍ സംഭവിച്ചിരിക്കുന്നതും സമാനമായ പ്രശ്നമാണ്. ഇന്ത്യ-ബ്രിട്ടന് കരാറിന്റെ മറവില്‍ ചൈനീസ് ഉത്പന്നങ്ങള്‍ പിന്‍വാതിലിലൂടെ വിപണിയിലെത്തുന്നതിനു തടയിടാന്‍ ഉത്പന്നപ്രഭവസ്ഥാനം നിര്‍ണയിക്കുന്ന പ്രാദേശിക നിയമങ്ങളും കരാറില്‍ ഉള്‍പ്പെടുത്തേണ്ടതായുണ്ട്.
ഇനിയുമുണ്ട് കടമ്പകള്‍
കരാര്‍ ഒപ്പുവയ്ക്കുന്നതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ വൈകാതെ ഇന്ത്യയിലെത്തും. ഇന്ത്യയുമായുള്ള വ്യാപാരക്കരാര്‍ യുകെയിലെ ബിസിനസിനെ പിന്നോട്ടടിക്കുമെന്നു പ്രതിപക്ഷം ആരോപിക്കുമ്പോഴും കരാര്‍ ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്ന് കെയര്‍ സ്റ്റാര്‍മര്‍ പറയുന്നു. അഭിലാഷപൂര്‍ണവും പരസ്പര പ്രയോജനകരവുമായ ഒരു ചരിത്ര നാഴികക്കല്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കരാറിനെ വിശേഷിപ്പിച്ചത്. കരാര്‍ പ്രാബല്യത്തില്‍ വരാന്‍ ഒരുവര്‍ഷംവരെ സമയമെടുക്കാം. ഉഭയകക്ഷി ചര്‍ച്ചകള്‍ മാത്രമേ പൂര്‍ണമായിട്ടുള്ളൂ. ഇനി നിയമപരമായ പഠനം പൂര്‍ത്തീകരിക്കണം. ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളുടെയും വ്യാപാരബന്ധത്തെ നിയമപരമായി ബന്ധിപ്പിക്കുന്ന ഉടമ്പടിയുണ്ടാകണം. പാര്‍ലമെന്റില്‍ അംഗീകാരവും തേടണം. ഇത് മോദി സര്‍ക്കാരിന് എളുപ്പമാണെങ്കിലും ബ്രിട്ടനില്‍ സ്ഥിതി വ്യത്യസ്തമായിരിക്കും.
ഇന്ത്യക്ക് ബ്രിട്ടനെയല്ല, ബ്രിട്ടന് ഇന്ത്യയെയാണ് ഇന്നാവശ്യം. പക്ഷേ അതിന്റെ പേരില്‍ ഇന്ത്യയുടെ കാര്‍ഷിക സമ്പദ്ഘടന സാമ്രാജ്യത്വ ശക്തികള്‍ക്കും ആഗോളവിപണിക്കുമായി ഒരു നിയന്ത്രണവുമില്ലാതെ തുറന്നുകൊടുക്കുന്നത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും. കരാര്‍ ഒപ്പിടുന്നതിനുമുമ്പ് ആസിയാന്‍ അനുഭവങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍മിക്കണം.