തീക്ഷ്ണാനുഭവങ്ങളുടെ അക്ഷരക്കൂട്ട്
സന്ദീപ് സലിം
Wednesday, May 21, 2025 10:43 PM IST
തന്റെയും ചുറ്റുവട്ടത്തെ മനുഷ്യരുടെയും തീക്ഷ്ണമായ ജീവിതാനുഭവങ്ങളെ അക്ഷരങ്ങളിലേക്ക് ആവാഹിക്കാൻ അനിതരസാധാരണമായ കഴിവുണ്ട് ബാനു മുഷ്താഖിന്. ബാനുവിനെ തേടി ഇന്റർനാഷണൽ ബുക്കർ പ്രൈസ് എത്തുന്പോൾ സവിശേഷമായ എഴുത്തുശൈലിക്കു ലഭിക്കുന്ന അംഗീകാരമാണത്. വ്യക്തിപരവും സാമൂഹികവുമായ അനുഭവങ്ങളോടൊപ്പം ആന്തരികമായ അനുഭൂതിയും ചേരുന്പോൾ ബാനുവിന്റെ എഴുത്തുകളെല്ലാം ആത്മനിഷ്ഠവുമാകുന്നു.
ബാനു മുഷ്താഖ് 1990 മുതൽ 2023 വരെ എഴുതിയ 12 ചെറുകഥകൾ ഉൾക്കൊള്ളുന്ന ‘ഹാർട്ട് ലാന്പി’നാണ് ബുക്കർ സമ്മാനം ലഭിച്ചത്.
ദക്ഷിണേന്ത്യയിൽ താമസിക്കുന്ന മുസ്ലിം സ്ത്രീകളുടെ ബുദ്ധിമുട്ടുകൾ ഹൃദയസ്പർശിയായി പകർത്തിയ കഥകളാണ് ഈ സമാഹാരത്തിലുള്ളത്. തന്റെ ഏറ്റവും പ്രിയപ്പെട്ട കഥകളാണ് ഹാർട്ട് ലാന്പിലേതെന്ന് ബാനു പറഞ്ഞു. “ഒരു കഥയും ഒരിക്കലും ചെറുതല്ല എന്ന വിശ്വാസത്തിൽ നിന്നാണ് ഈ പുസ്തകം പിറന്നത്; മനുഷ്യാനുഭവത്തിന്റെ ചിത്രപ്പണികളിൽ, ഓരോ നൂലും ജീവിതത്തിന്റെ മുഴുവൻ ഭാരവും പേറുന്നുണ്ട്. പലപ്പോഴും നമ്മെ വിഭജിക്കാൻ ശ്രമിക്കുന്ന ഒരു ലോകത്ത്, പരസ്പരം മനസിനുള്ളിൽ ജീവിക്കാൻ കഴിയുന്ന അവസാനത്തെ പവിത്രമായ ഇടങ്ങളിൽ ഒന്നാണ് സാഹിത്യം. പക്ഷേ, അതിൽ കുറച്ച് പേജുകൾ മാത്രമേയുള്ളൂ. എന്റെ ഏറ്റവും പ്രിയപ്പെട്ട കഥകൾക്കു ലഭിക്കുന്ന പുരസ്കാരങ്ങളെല്ലാം സന്തോഷം നല്‍കുന്നതാണ്. ബുക്കർ സമ്മാനം വലിയ സന്തോഷം നൽകുന്നു”- ബാനുവിന്റെ വാക്കുകൾ.
ബാനു മുഷ്താഖിന്റെ കൃതികൾ വായനക്കാർക്ക് സുപരിചിതവും പ്രിയപ്പെട്ടതുമാണ്. മത യാഥാസ്ഥിതികത്വത്തെയും ആഴത്തിൽ വേരൂന്നിയ പുരുഷാധിപത്യ സമൂഹത്തെയും തന്റെ കൃതികളിലൂടെ വിമർശിക്കാൻ ബാനു എല്ലാക്കാലത്തും ശ്രമിച്ചിട്ടുണ്ട്. സ്ത്രീകൾ നേരിടുന്ന നിരവധി വെല്ലുവിളികൾ മിക്ക കഥകളിലും പ്രതിഫലിക്കാറുണ്ട്.
തന്റെ രചനകളെക്കുറിച്ച് ഒരിക്കൽ ബാനു പറഞ്ഞത് ഇങ്ങനെയാണ്: “വംശീയമായ, മതപരമായ വ്യാഖ്യാനങ്ങളെ ഞാൻ നിരന്തരം വെല്ലുവിളിച്ചിട്ടുണ്ട്. ഈ വിഷയങ്ങൾ ഇപ്പോഴും എന്റെ എഴുത്തിന്റെ കേന്ദ്രബിന്ദുവാണ്. സമൂഹം വളരെയധികം മാറിയിട്ടുണ്ട്, പക്ഷേ കാതലായ വിഷയങ്ങൾ അതേപടി തുടരുന്നു. സന്ദർഭം മാറുന്നുണ്ടെങ്കിലും സ്ത്രീകളുടെയും പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളുടെയും അടിസ്ഥാന ആവശ്യങ്ങൾക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനുള്ള സമയമായെന്നു ഞാൻ ചിന്തിക്കുന്നില്ല. ഞാൻ എഴുത്തിന്റെ അവസാന കാലത്താണെന്ന് എനിക്കറിയാം. എഴുത്തിലൂടെ ഞാൻ ഉയർത്താൻ ശ്രമിച്ച ആശയങ്ങളെ പിൻപറ്റാൻ പുതിയ ആളുകൾ വരുമെന്ന പ്രതീക്ഷ എനിക്കുണ്ട്. അവർ പോരാട്ടങ്ങൾ തുടരും.”
2000ൽ, മോസ്കുകളിൽ പ്രാർഥന നടത്താനുള്ള സ്ത്രീകളുടെ അവകാശത്തെ പിന്തുണച്ച് അഭിപ്രായം പ്രകടിപ്പിച്ചതിന് ബാനുവിനെതിരേ വലിയ തോതിലുള്ള ഭീഷണി ഉയർന്നിരുന്നു. ഇസ്ലാമിക സംഘടനകൾ ബാനുവിനെതിരേ ഫത്വ പുറപ്പെടുവിക്കുകയും ചെയ്തു. ഒരിക്കൽ ഒരാൾ കത്തികൊണ്ട് ബാനുവിനെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഈ സംഭവങ്ങളൊന്നും ബാനുവിനെ തളർത്തിയില്ല. എന്നു മാത്രമല്ല, എഴുത്തിലൂടെ ഇത്തരം മാമൂലുകളെയും അന്ധവിശ്വാസങ്ങളെയും തുടർന്നും എതിർക്കുകയും ചെയ്തു.
കർണാടകയിലെ ഒരു ചെറിയ പട്ടണത്തിലാണ് ബാനു മുഷ്താഖ് ജനിച്ചതും വളർന്നതും. ചുറ്റുമുള്ള മിക്ക പെണ്‍കുട്ടികളെയും പോലെ, സ്കൂളിൽ ഉറുദു ഭാഷയിലാണ് മുഷ്താഖ് പഠിച്ചത്. എന്നാൽ, സർക്കാർ ജീവനക്കാരനായ അവളുടെ പിതാവ് അവൾ കൂടുതൽ പഠിക്കണമെന്ന് ആഗ്രഹിച്ചു. തുടർന്ന് അദ്ദേഹം അവളെ എട്ടാം വയസിൽ, ഒരു കോണ്‍വെന്റ് സ്കൂളിൽ ചേർത്തു. അവിടെ പഠനമാധ്യമം കന്നഡയായിരുന്നു. കന്നഡയിൽ പ്രാവീണ്യം നേടാൻ മുഷ്താഖ് കഠിനമായി പരിശ്രമിച്ചു.
സ്കൂളിൽ പഠിക്കുന്പോൾത്തന്നെ ബാനു എഴുത്തിലേക്കു തിരിഞ്ഞു. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ സമപ്രായക്കാരായ മുസ്ലിം പെണ്‍കുട്ടികൾ വിവാഹിതരാകുകയും കുട്ടികളെ വളർത്തുകയും ചെയ്തപ്പോൾ തനിക്ക് കോളജിൽ പോകണമെന്ന ആഗ്രഹം വീട്ടിലറിയിച്ചു. 1964ലായിരുന്നു ബാനു സ്കൂൾ പഠനം പൂർത്തിയാക്കിയത്. അന്ന് മുസ്ലിം സമൂഹത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത കാര്യമായിരുന്നു പെണ്‍കുട്ടികൾ കോളജിൽ പഠിക്കുക എന്നത്. ബന്ധുക്കളുടെയും നാട്ടുകാരുടെയും എതിർപ്പുയർന്നെങ്കിലും കുടുംബത്തിന്റെ പിന്തുണ ബാനുവിനു ലഭിച്ചു.
എഴുതുമായിരുന്നെങ്കിലും ബാനുവിന്റെ ഒരു കഥ പ്രസിദ്ധീകരിക്കപ്പെടുന്നത് 29-ാമത്തെ വയസിലാണ്. അതിനുമുന്‍പ് 26-ാം വയസിൽ ബാനു മുഷ്താഖ് മൊഹിയുദീൻ എന്നയാളെ പ്രണയിച്ചു വിവാഹം കഴിച്ചിരുന്നു. പക്ഷേ ബാനുവിന്റെ ദാന്പത്യത്തിന്റെ ആദ്യവർഷങ്ങൾ സംഘർഷങ്ങളും കലഹങ്ങളും നിറഞ്ഞതായിരുന്നു. അതിനെക്കുറിച്ച് ബാനുതന്നെ പറഞ്ഞത് ഇങ്ങനെയാണ്: “എഴുതണമെന്ന് എനിക്ക് എപ്പോഴും ആഗ്രഹമുണ്ടായിരുന്നു, പക്ഷേ എഴുതാൻ ഒന്നുമില്ലായിരുന്നു. കാരണം, ഒരു പ്രണയവിവാഹത്തിനുശേഷം പെട്ടെന്ന് ബുർഖ ധരിക്കാനും വീട്ടുജോലികളിൽ മുഴുകാനും എന്നോട് പറഞ്ഞു. 29 വയസുള്ളപ്പോൾ പ്രസവാനന്തര വിഷാദം ബാധിച്ച് ഞാൻ അമ്മയായി. പ്രസവാനന്തര വിഷാദം അനിയന്ത്രിതമായ ഒരിക്കൽ, നിരാശയുടെ മൂർധന്യത്തിൽ സ്വയം തീകൊളുത്താൻ ഉദ്ദേശിച്ച് ഞാൻ വെളുത്ത പെട്രോൾ എന്റെ ദേഹത്ത് ഒഴിച്ചു. ഭാഗ്യവശാൽ, മുഷ്താഖ് അത് തടയുകയും തീപ്പെട്ടി എന്റെ കൈയിൽനിന്നു വാങ്ങിക്കുകയും ചെയ്തു. തുടർന്ന് എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് ഞങ്ങളെ ഉപേക്ഷിക്കരുത് എന്ന് അദ്ദേഹം അപേക്ഷിച്ചു.”
ആറ് ചെറുകഥാ സമാഹാരങ്ങളും ഒരു നോവലും ഉപന്യാസ സമാഹാരവും കവിതാ സമാഹാരവും ബാനു പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ‘കരി നാഗരാഗലു’ എന്ന കഥ 2003ൽ ഹസീന എന്ന പേരിൽ സിനിമയാവുകയും ചെയ്തു. ദക്ഷിണേന്ത്യയിലെ മുസ്ലിം സമൂഹത്തെ പശ്ചാത്തലമാക്കിയുള്ള, പ്രത്യേകിച്ച് മുസ്ലിം സ്ത്രീകളുടെ പ്രശ്നങ്ങൾ പ്രതിപാദിക്കുന്ന 12 സ്ത്രീ കേന്ദ്രീകൃത കഥകളാണ് സമ്മാനിതമായ ഹാർട്ട് ലാന്പിലുള്ളത്. പെൻ അവാർഡും ബാനുവിന്റെ മാസ്റ്റർ പീസിനെ തേടിയെത്തിയിരുന്നു.
എഴുത്തുകാരി എന്നതിനപ്പുറം ഒരു ആക്ടിവിസ്റ്റും അഭിഭാഷകയും പത്രപ്രവർത്തകയുമായിരുന്നു ബാനു. മുഷ്താഖ് മുന്‍പ് ‘ലങ്കേഷ് പത്രികെ’ എന്ന പത്രത്തിൽ ഒരു ദശാബ്ദക്കാലം റിപ്പോർട്ടറായിരുന്നു. കൂടാതെ, ബംഗളൂരുവിൽ ഓൾ ഇന്ത്യ റേഡിയോയിലും ജോലി ചെയ്തിരുന്നു. 1980കൾ മുതൽ കർണാടകയിലെ മതമൗലികവാദത്തെയും സാമൂഹിക അനീതികളെയും തുറന്നെതിർക്കാൻ ബാനു മുന്നിട്ടിറങ്ങി. അതോടെ ആക്ടിവിസ്റ്റ് എന്ന നിലയിലും ബാനു ശ്രദ്ധിക്കപ്പെട്ടു. ഇതേ ആശയം പിൻപറ്റുന്ന നിരവധി പ്രസ്ഥാനങ്ങളിൽ ബാനു പങ്കാളിയാവുകയും ചെയ്തു.
മാധ്യമപ്രവർത്തക കൂടിയായ ദീപ ബസ്തിയാണ് ഹാർട്ട് ലാന്പ് ഇംഗ്ലീഷിലേക്കു മൊഴിമാറ്റം നടത്തിയത്. മറ്റു ഭാഷകളിൽനിന്ന് ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യപ്പെടുന്ന പുസ്തകങ്ങൾക്കാണു ബുക്കർ ഇന്റർനാഷണൽ സമ്മാനം ലഭിക്കുക. ഇന്റർനാഷണൽ ബുക്കർ നേടിയ ആദ്യ ഇന്ത്യൻ വിവർത്തകയാണ് ബസ്തി. ഈ വിജയം കന്നഡയിൽനിന്നും മറ്റ് ദക്ഷിണേഷ്യൻ ഭാഷകളിൽനിന്നും കൂടുതൽ വിവർത്തനങ്ങൾക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പുരസ്കാരനേട്ടത്തിനു പിന്നാലെ ദീപ ബസ്തി പറഞ്ഞു.