ഭയം
ഡോ. മുഞ്ഞിനാട് പത്മകുമാർ
Wednesday, May 21, 2025 10:41 PM IST
തമോമൂർത്തിയായ രാവിനെ എനിക്കെന്നും ഭയമായിരുന്നു. അജ്ഞാതമായ ഏതോ ഒരു സരണിയിൽ എന്നെ കാത്തുനിൽക്കുന്ന ഒരൊറ്റയാനെപ്പോലെയായിരുന്നു രാവ്. ആ ഭയം ഓർമവച്ചനാൾ മുതലേ കൂടെക്കൂടിയതാണ്. പണ്ടു വയൽക്കരയിലെ ഞങ്ങളുടെ വീട്ടിൽനിന്നു പടിഞ്ഞാട്ടേക്ക് നോക്കുമ്പോൾ അസ്തമയ ചോപ്പ് കാണാമായിരുന്നു. അതുകണ്ടുനിൽക്കുമ്പോൾ വിജനചക്രവാളത്തിൽ മദഗജംപോലൊരു മേഘം കൊമ്പുകുത്തിനിൽക്കുന്നതു കാണാം. പിന്നെ അവന്റെ തിമിർപ്പാണ്.
എല്ലാം കുത്തിമറിച്ചിട്ടൊടുവിൽ സകലതും ഇരുളിലാക്കും. പിന്നീട് അവനാ ഇരുളിൽ ഒളിഞ്ഞിരുന്നു ഭയപ്പെടുത്തും. അതു വല്ലാത്ത കാഴ്ചയാണ്. ഇരുളായാലുടൻ വീടിനകത്തു കയറി നാമം ചൊല്ലാനിരിക്കും. ചുറ്റിലുമുള്ള ഇരുട്ടിനെ അകറ്റേണമേ എന്നാണ് ഉള്ളിലുള്ള പ്രാർഥന. അതിന് ഭഗവാന്മാരെയും ഭഗവതിമാരെയും സകല പരാശക്തിമൂർത്തികളെയും കൂട്ടിനു വിളിക്കും. അതൊരുകാലം.
ഇരുട്ടിനെ പേടിയുള്ള ഒരു കുട്ടി ഇപ്പോഴുമെന്റെ ഉള്ളിലുണ്ട്. ആ കുട്ടിയെ എനിക്കിഷ്ടമായിരുന്നു. അവൻ വളർന്നുതുടങ്ങിയതോടെ എനിക്കായിഷ്ടം അല്പാല്പമായി കുറഞ്ഞു. അവൻ മുതിർന്നു ഒരു പുരുഷനായതോടെ ഞാനവനെ വെറുക്കാൻ തുടങ്ങി. ആ വെറുപ്പിനു പിന്നിലെ കാരണങ്ങളിലൊന്ന് എനിക്ക് രാത്രിയെ ഭയമില്ലാതായി എന്നുള്ളതാണ്. പകലിനെ ഭയക്കുകയും രാവിനെ ഭയക്കാതിരിക്കുകയുംചെയ്യുന്ന ഒരു കോമരമായിരുന്നു പിന്നീടുള്ള ഞാൻ.
എനിക്ക് രാത്രികളോടു മാത്രമായിരുന്നില്ല ഭയം. ചിലതിനോടൊക്കെ ഭയമായിരുന്നു. ഭയമൊഴിയാൻ ചില ഉച്ചാടനക്രിയകൾ കുട്ടിക്കാലത്തു നടത്തിയിട്ടുള്ളതായി അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാൽ, അതൊന്നും ഉള്ളിൽനിന്ന് പിൻവാങ്ങിയിരുന്നില്ല. തെരുതെരെ ചിറകടിച്ചുകൊണ്ട് അത് എല്ലായ്പോഴും ഉള്ളിൽത്തന്നെ പറന്നു നടന്നു. അതിലൊന്നു ശ്മശാനഭീതിയായിരുന്നു. വീട്ടിൽനിന്നു നഗരത്തിലേക്ക് പോകുന്ന വഴിക്കാണ് പൊതുശ്മശാനം. ബസിലിരുന്നാൽ ശ്മശാനം ശരിക്കും കാണാമായിരുന്നു. പട്ടിൽ പൊതിഞ്ഞ ശവങ്ങൾ ചിതയിൽ എരിഞ്ഞുകത്തുന്നതും അണഞ്ഞുകെടുന്നതും ഒരുപാടു കണ്ടിട്ടുണ്ട്. ശ്മശാന മതിലുകൾക്ക് അല്പംകൂടി പൊക്കമുണ്ടായിരുന്നെങ്കിലെന്ന് അപ്പോഴെല്ലാം തോന്നിയിട്ടുണ്ട്. രാത്രികാലങ്ങളിൽ പോകുമ്പോൾ അങ്ങോട്ട് നോക്കാറേയില്ലായിരുന്നു. കാലം കഴിയേ ശ്മശാനമതിലുകൾ ഇടിഞ്ഞുതാണു.
നിരത്തിലൂടെ നടന്നുപോയാൽപോലും ചിതകൾ കാണാമെന്നായി. അതിനാൽ കോളജ് പഠനകാലത്ത് അതുവഴി പോകാതെ വഴിമാറി നടന്നു. പക്ഷേ, അപ്പോഴും വൃദ്ധനായ ഒരരയാലുപോലെ ഭയം ഉള്ളിൽ വേരുകളാഴ്ത്തി പടർന്നുനിന്നു. അതിന്റെ ചോട്ടിൽ ആത്മാക്കളുടെ നിഴലുകൾ പിണഞ്ഞുകിടക്കുന്നതായും വെന്തുവെണ്ണീറാകാത്ത അസ്ഥികൾ ചിതറിക്കിടക്കുന്നതായും അക്കാലങ്ങളിൽ തുടരെ ദുഃസ്വപ്നം കണ്ടു. പിന്നീട് കുമാരനാശാന്റെ ‘കരുണ’ പഠിച്ചപ്പോൾ അതിലെ ചുടുകാട് എന്റെ ഭയത്തിന്റെ ആക്കം കൂട്ടി. ‘കരുണ’യിലെ ചുടുകാട് വർണന ഭയാനകമായിരുന്നു. ‘എല്ലാരുമെത്തുന്നിടം’ എന്ന പേരിൽ അതിന്റെ ഒരു ഭാഗം സ്കൂൾ ക്ലാസിൽ പഠിക്കാനുണ്ടായിരുന്നു. അന്ന് അതത്ര ഭയം ജനിപ്പിച്ചിരുന്നില്ല. മുറിവിൽ മുളകരച്ചു തേയ്ക്കുമ്പോഴുള്ള നീറ്റൽപോലെ പിന്നീടത് ഉള്ളിലേക്കു പടർന്നുകയറുകയായിരുന്നു.
മലയാളത്തിലെ രണ്ട് എഴുത്തുകാർ അവരുടെ ശരീരം സമർപ്പിച്ചത് എന്നെ ഭയപ്പെടുത്തിയ ശ്മശാനത്തിലായിരുന്നു. കാക്കനാടനും കെ.പി. അപ്പനും. ഇരുവരുടെയും വിലാപയാത്രയിൽ ഞാൻ പങ്കുചേർന്നിരുന്നു. അപ്പൻസാറിനെയുംകൊണ്ട് ആ വിലാപയാത്ര ശ്മശാനവാതിൽ കടന്ന് അകത്തേക്കു നീങ്ങിയപ്പോൾ എനിക്ക് ഭയം തോന്നിയില്ല. കാരണം, എനിക്കു ചുറ്റും വലിയൊരു ജനക്കൂട്ടമുണ്ടായിരുന്നു. അവർക്കുള്ളിൽ ഞാനേറെ സുരക്ഷിതനായിരുന്നു. ദഹനം കഴിഞ്ഞ് ഒന്നു രണ്ടു സുഹൃത്തുക്കൾ ശ്മശാനത്തിന്റെ മറുഭാഗത്തേക്കു നടന്നു. ഒരുദ്യാനം കണ്ടുവരാനുള്ള ഉത്സാഹം അവരുടെ മുഖത്തുണ്ടായിരുന്നു. അവരെന്നെ വിളിച്ചെങ്കിലും ഞാൻ പോയില്ല. ശ്മശാനം വിട്ട് ഓരോരുത്തരായി പുറത്തേക്ക് നീങ്ങുമ്പോൾ ഞാൻ ഒറ്റപ്പെടുന്നതുപോലെ തോന്നി. ജീർണമാം മൃതഗന്ധം അവിടെ ഒഴുകുവാനാകാതെ തളംകെട്ടിക്കിടക്കുന്നതായും വളർന്നുപന്തലിച്ച മരങ്ങൾക്കിടയിൽ ആത്മാക്കൾ പരുങ്ങിനിൽക്കുന്നതായും തോന്നി.
ഇത്രയും കാലത്തെ പരിമിതമായ വായനയ്ക്കിടയിൽ രണ്ടു പുസ്തകങ്ങളാണ് എന്നെ ഭയപ്പെടുത്തിയിട്ടുള്ളത്. പുസ്തകങ്ങളിലൊന്ന് ഫ്രാൻസ് കാഫ്കയുടെ ‘മെറ്റമോർഫിസസ്’ ആണ്. അതിൽ ഭയക്കാനെന്താണുള്ളതെന്നു ചോദിച്ചേക്കാം. പക്ഷേ, ഞാൻ ഭയന്നു. പല പകലുകളിലായാണ് ഞാനതു വായിച്ചുതീർത്തത്. അതിലെ ഗ്രേഗോർ സാംസ ഞാനായി മാറുകയായിരുന്നു.
നോവലിലെ സാംസ അസ്വസ്ഥനായ, തൊഴിൽപരമായ സംഘർഷം ഏറെ അനുഭവിക്കുന്ന ഒരു ചെറുപ്പക്കാരനാണ്. ഒരു ദിവസം പ്രഭാതത്തിൽ വിചിത്രമായ ഒരു ദുഃസ്വപ്നം കണ്ട് അയാൾ ഞെട്ടിയുണരുന്നു. താനൊരു കീടമായി മാറിയിരിക്കുന്നുവെന്ന് അയാൾ തിരിച്ചറിയുന്നു. കൃത്യമായി ഓഫീസിൽ പോകുന്ന അയാൾ സമയം കഴിഞ്ഞിട്ടും എത്താത്തതിനെത്തുടർന്ന് മാനേജർ സാംസയെ തിരക്കി വീട്ടിൽവരുന്നു. അയാളിൽനിന്നാണ് ഭയാനകമായ ആ സത്യം സാംസയുടെ വീട്ടുകാർ അറിയുന്നത്. കീടമായി മാറിക്കഴിഞ്ഞ സാംസ മാനേജരോട് സംസാരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആ ശബ്ദം പ്രാകൃതമായ ഒന്നായതിനാൽ ചിതറിപ്പോകുന്നു. മാനേജരും സാംസയുടെ മാതാപിതാക്കളും അവനെ ഭയന്ന് ഓടിയൊളിക്കുന്നു. എന്നാൽ, സഹോദരി ഗ്രേറ്റ മാത്രം അവന് കഴിക്കാനും മുറിയിൽ ഇഴഞ്ഞുനടക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നു.
ഒടുവിൽ സാംസയ്ക്കു നേരേ പിതാവ് ആപ്പിൾ വലിച്ചെറിയുകയും അതു വീണു ചതഞ്ഞരഞ്ഞ ശരീരവുമായി അവൻ ഇഴഞ്ഞിഴഞ്ഞ് മരണത്തിലേക്കു കടക്കുകയും ചെയ്യുന്നു. എന്നെ ഭയപ്പെടുത്തിയത് സാംസയുടെ മരണമായിരുന്നില്ല. കീടമായ രൂപാന്തരപ്രാപ്തിയാണ് എന്നെ അസ്വസ്ഥനാക്കിയത്. ആ അസ്വസ്ഥത പിന്നീട് ഭയമായി അരിച്ചരിച്ചു കയറുകയായിരുന്നു. നോവൽ വായിച്ചുകഴിഞ്ഞ് ഓരോ പ്രഭാതത്തിലും നിലക്കണ്ണാടിക്കു മുന്നിൽ ചെന്നുനിന്ന് സ്വയം പരിശോധിച്ച് ഞാൻ തന്നെയെന്ന് ഉറപ്പുവരുത്തുമായിരുന്നു. പുറത്തേക്കിറങ്ങുമ്പോൾ ആരെങ്കിലും സൂക്ഷിച്ചുനോക്കിയാൽ ഭയം തോന്നിത്തുടങ്ങുമായിരുന്നു. ആ ഭയം ഇപ്പോഴും ഒരു കീടമായി ഉള്ളിലിരിപ്പുണ്ട്. വളർച്ച പ്രാപിച്ചിട്ടില്ല എന്നുമാത്രം.
ഭയപ്പെടുത്തിയ മറ്റൊരു പുസ്തകം സോഫോക്ലിസിന്റെ ‘ഈഡിപ്പസ് ദി കിംഗ്’ ആയിരുന്നു. ഈഡിപ്പസ് രാജാവിന്റെ കഥ. അജ്ഞതയാൽ പിതാവിനെ വധിക്കുകയും മാതാവിനെ വിവാഹം കഴിക്കുകയും ചെയ്ത ഈഡിപ്പസ്. ഒടുവിൽ കടുത്ത പാപഭാരത്താൽ സ്വന്തം കണ്ണുകൾ കുത്തിപ്പൊട്ടിച്ച് തെരുവിലേക്കു പാഞ്ഞുപോയ ഈഡിപ്പസ്. ഒടുക്കത്തെ പാച്ചിൽ. അതു കണ്ടുനിൽക്കാനാവില്ല.
ഓരോ തവണ ഈഡിപ്പസ് വായിക്കുമ്പോഴും ഓരോതരം ഭയങ്ങൾ ഒരുതരം വഴുക്കലോടെ വന്നു മുറുകെ പിടിക്കുകയായിരുന്നു. ആ പിടിത്തം വായിക്കുമ്പോൾ മാത്രമല്ല, ഓർക്കുമ്പോഴെല്ലാമുണ്ട്. വേരുകളെല്ലാം അറത്തുനിൽക്കുമ്പോഴുള്ള അതേ അനുഭവം. ജന്മദീർഘമായ ഒരു തേങ്ങലോടെ ഞാനാദ്യം ഉപേക്ഷിച്ച ഒരു പുസ്തകം കൂടിയാണ് ‘ഈഡിപ്പസ് ദി കിംഗ്’. അങ്ങനെ ഉപേക്ഷിച്ചു നിൽക്കുമ്പോൾ പഴയ ജ്വരിതകാലങ്ങൾ മറന്നുപോകുന്നു. പുതിയ തണൽപ്പടർപ്പുകളിലേക്ക് മുളച്ചുവളരുന്ന ഉയിര്. ഞാനാ ഭയകാലങ്ങൾ വിട്ട് വായനയിൽ പുതിയ ആഹ്ലാദങ്ങളിലേക്കു നടക്കുകയാണ്. എങ്കിലും ‘അബാൻഡൻഡ്’ എന്നെഴുതി ഉപേക്ഷിച്ചുപോയ ആത്മാക്കളിലേക്ക് എനിക്കൊരിക്കൽ മടങ്ങിവരേണ്ടിവരില്ലേ? അറിയില്ല.