വർധിത കരുത്തോടെ യുഡിഎഫ് ഭരണത്തിൽ വരും
സാബു ജോണ്‍
Tuesday, May 20, 2025 11:38 PM IST
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 100 സീറ്റിലേറെ നേടി ഭരണത്തിലെത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. ജനവികാരം പിണറായി സർക്കാരിനെതിരാണ്. അതു വളരെ വ്യക്തമാണ് -ദീപികയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
? പുതുതായി നിയോഗിക്കപ്പെട്ട കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ എന്തിനാണു മുൻഗണന നൽകുന്നത്.
വരുന്ന രണ്ടു തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന്റെ വിജയസാധ്യത ഒന്നുകൂടി ഊട്ടിയുറപ്പിക്കുക എന്നതാണു പ്രധാന ദൗത്യം. കോണ്‍ഗ്രസ് സംഘടനയെ താഴേത്തട്ടിൽ വരെ ശക്തിപ്പെടുത്തുന്നതിനുള്ള അടിയന്തരനടപടികൾ സ്വീകരിക്കും. മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തി സംഘടനാ പ്രവർത്തനം ചിട്ടപ്പെടുത്തും. പിണറായി സർക്കാരിന്റെ ദുർഭരണം അവസാനിപ്പിക്കാൻ കോണ്‍ഗ്രസിന്റെ ചിട്ടയായ, സമർപ്പിതമായ ടീം വർക്ക് ആണു നടക്കാൻ പോകുന്നത്. സംഘടനയെ ആവശ്യമായ മേഖലകളിൽ ശക്തീകരിക്കും.
? ആറു പ്രവർത്തകസമിതി അംഗങ്ങൾ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി ചേർന്നു സംഘടനാ പ്രവർത്തനം എളുപ്പമാണോ.
അതൊരു പരിമിതിയല്ല. അവരുടെ പിന്തുണയും ഉപദേശങ്ങളും സംഘടനാ പ്രവർത്തനത്തിനു കരുത്തു പകരും. എല്ലാവരുമായും ദീർഘകാലത്തെ ബന്ധമുണ്ട്. 1978ൽ കെപിസിസി പ്രസിഡന്റായിരുന്ന എ.കെ. ആന്റണി എന്റെ ഗ്രാമമായ ഉളിക്കലിൽ ഫണ്ട് സ്വീകരണത്തിനായി വന്ന ദിവസം ഇന്നും ഓർമയിലുണ്ട്. വൈകുന്നേരം ഉളിക്കലിൽ എത്തേണ്ടിയിരുന്ന ആന്റണി എത്തിച്ചേർന്നപ്പോൾ പാതിരാത്രി കഴിഞ്ഞു. അപ്പോഴും വലിയ ജനക്കൂട്ടം ആന്റണിയെ കാത്തുനിന്നിരുന്നു. ആന്റണി എത്തിയതും മൈക്കിലൂടെ ഞാൻ മുദ്രാവാക്യം വിളിച്ചു കൊടുത്തു. “നട്ടപ്പാതിര നേരത്തും എ.കെ. ആന്റണി മുന്നോട്ട്...” ജനം ആവേശപൂർവം അത് ഏറ്റുവിളിച്ചു. ഇങ്ങനെ മുതിർന്ന നേതാക്കളുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായുള്ള എത്രയോ ഓർമകൾ. കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും കൊടിക്കുന്നിൽ സുരേഷും കെ. സുധാകരനുമായെല്ലാം അടുത്ത് ബന്ധപ്പെട്ടു പ്രവർത്തിച്ച പരിചയം എനിക്കുണ്ട്.
? കെ. സുധാകരന്റെ കാലത്ത് തുടക്കം കുറിച്ച കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി മികച്ച ആശയമായിരുന്നെങ്കിലും പൂർത്തീകരിക്കാൻ സാധിച്ചില്ല.
ഓരോ സമയത്തും ഓരോ സാഹചര്യമായിരിക്കും. താഴേത്തട്ടിലുള്ള ബൂത്ത് കമ്മിറ്റികൾ ശക്തീകരിക്കുക എന്നതുതന്നെയാണ് പ്രധാനം. ഒരു പക്ഷേ ഒരു ബൂത്ത് കമ്മിറ്റിക്കു കീഴിൽ തന്നെ ഒന്നിലധികം പ്രധാനപ്പെട്ട കേന്ദ്രങ്ങൾ ഉണ്ടാകാം. ജനങ്ങളുമായി കൂടുതൽ അടുക്കുന്നതിനുള്ള നടപടികളാകും കൈക്കൊള്ളുക.
? മൂന്നാം ഇടതു സർക്കാർ എന്ന മുദ്രാവാക്യം തന്നെ ഇടതുമുന്നണി മുന്നോട്ടു വച്ചുകഴിഞ്ഞു. അതിലൂന്നിയുള്ള പ്രചാരണമാണ് അവർ നടത്തുന്നത്. കോണ്‍ഗ്രസിന് ഇതിനു മറുപടിയുണ്ടോ.
മൂന്നാം ഇടതു സർക്കാർ ഉറപ്പുള്ള കാര്യമല്ലെന്ന് എം.എ. ബേബി തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെ പ്രചാരണം നടത്തിയതുകൊണ്ടു മാത്രം കാര്യമില്ലല്ലോ. ജനങ്ങൾക്കു വിശ്വാസം വരണ്ടേ? രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പുകളും ഞങ്ങൾ വിജയിച്ചു. പാർലമെന്റ് തെരഞ്ഞെടുപ്പു ജയിച്ചു. ഉപതെരഞ്ഞെടുപ്പുകൾ വിജയിച്ചു. ഇടതുപക്ഷം വിജയിച്ച ഏക സീറ്റ് ആയ ചേലക്കരയിൽ പോലും അവരുടെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു. തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പുകളിലും യുഡിഎഫ് മുൻതൂക്കം നേടി. ഇതിലാണു ഞങ്ങളുടെ പ്രതീക്ഷയും ആത്മവിശ്വാസവും.
? തദ്ദേശ തെരഞ്ഞെടുപ്പിലും മികച്ച വിജയം നേടുമോ.
തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വാർഡ് വിഭജനത്തിൽ അവർ ക്രമംവിട്ട് ഇടപെടലുകൾ നടത്തിയിട്ടുണ്ട്. അവർക്കു മുൻതൂക്കം ലഭിക്കാത്ത വാർഡുകളിൽ സെക്രട്ടറിമാരെ ഭീഷണിപ്പെടുത്തി അനുകൂലമാക്കിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിലും ഞങ്ങൾ മുന്നേറ്റം നടത്തും.
? സമാനമായി ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തൂത്തുവാരിയ ശേഷമാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തുടർഭരണം നേടിയത്.
അന്നു സാഹചര്യം വ്യത്യസ്തമായിരുന്നു. കോവിഡ് കാലത്ത് ഞങ്ങൾ കൂടി സർക്കാരുമായി സഹകരിച്ചു. ഞങ്ങളുടെ ഒരു തദ്ദേശ സ്ഥാപനം പോലും നിസഹകരണം കാട്ടിയിട്ടില്ല. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തായിരുന്നെങ്കിൽ ഇടതുപക്ഷം ഇത്തരത്തിലുള്ള സഹകരണം ഒരിക്കലും നൽകില്ലായിരുന്നു. ഞങ്ങൾ കൂടി സഹകരിച്ചു നടത്തിയ പ്രവർത്തനങ്ങളുടെ ഗുണഫലം അവർക്കു ലഭിച്ചു.
? ഇപ്പോഴേ ഇടതുപക്ഷം തുടർഭരണം എന്ന ബിൽഡ് അപ്പ് തുടങ്ങിക്കഴിഞ്ഞു.
അതൊന്നും ജനങ്ങൾ വിശ്വസിക്കാൻ പോകുന്നില്ല. നാലാം വാർഷികം ആഘോഷിക്കുന്പോൾ തിരുവനന്തപുരത്തു നടന്നതെന്താണ്? ഒരു കുറ്റവും ചെയ്യാത്ത ദളിത് സ്ത്രീക്ക് ഇരുപതു മണിക്കൂർ പോലീസ് സ്റ്റേഷനിൽ നിൽക്കേണ്ടി വന്നില്ലേ. കള്ളി എന്ന വിളി കേൾക്കേണ്ടിവന്നില്ലേ. ജനങ്ങൾ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്.
? മുന്‍പു കേരളത്തിൽ യുഡിഎഫ് അല്ലെങ്കിൽ എൽഡിഎഫ് എന്നായിരുന്നു നില. എന്നാൽ ഇപ്പോൾ ബിജെപി കൂടി ആ സ്ഥാനത്തേക്കു കടന്നുവന്നിരിക്കുകയാണ്. ഇതു തെരഞ്ഞെടുപ്പു സമവാക്യങ്ങളിലും മാറ്റം വരുത്തുകയില്ലേ.
ബിജെപിയുടെ ഭീഷണി നേരിടാൻ സംഘടനാ തലത്തിൽ ഞങ്ങൾ സുസജ്ജരാണ്. ബിജെപിയുടെ ശക്തികേന്ദ്രമായ പാലക്കാട്ട് എന്താണു സംഭവിച്ചതെന്നു കണ്ടതല്ലേ. അവിടെ കോണ്‍ഗ്രസ് സ്ഥാനാർഥി ഭൂരിപക്ഷം പലമടങ്ങു വർധിപ്പിച്ചാണു വിജയിച്ചത്. ഇതുതന്നെയാണ് വരുന്ന തെരഞ്ഞെടുപ്പിലും കേരളത്തിലെന്പാടും സംഭവിക്കാൻ പോകുന്നത്.
? ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 11 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാമതും എട്ടിടത്ത് രണ്ടാമതും എത്തിയത് നിസാരമായി കാണുകയാണോ.
അതിനു ശേഷമല്ലേ പാലക്കാട് ഉപതെരഞ്ഞെടുപ്പു നടന്നത്. അവർ വിജയിക്കാൻ പോകുന്നു എന്നായിരുന്നല്ലോ പറഞ്ഞുപരത്തിയിരുന്നത്. എന്നാൽ അവരുടെ വോട്ട് കുറയുകയും കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം വർധിക്കുകയുമല്ലേ ചെയ്തത്.
? അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ കേരളത്തിലെ കോണ്‍ഗ്രസിൽ തലമുറമാറ്റം സന്പൂർണമാകുമോ.
കോണ്‍ഗ്രസിൽ എന്നും യുവാക്കൾക്ക് അവസരം ലഭിക്കാറുണ്ട്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ താത്പര്യപ്രകാരം എട്ടു യുവനേതാക്കൾക്കു മത്സരിക്കാൻ സീറ്റ് കൊടുത്തു. അവരിൽ ഏഴു പേരും ജയിച്ചു വന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റുകൾ പിടിച്ചെടുത്തു കൊണ്ടാണു യുവനേതാക്കളായ സി.ആർ. മഹേഷും ഡോ. മാത്യു കുഴൽനാടനുമൊക്കെ ജയിച്ചു വന്നത്.
? കോണ്‍ഗ്രസിലേക്കു ചെറുപ്പക്കാർ കൂടുതലായി വരുന്നില്ല എന്ന ആക്ഷേപമുണ്ട്.
അതു ശരിയല്ല. കോണ്‍ഗ്രസിലേക്ക് വിദ്യാഭ്യാസമുള്ള, ഉയർന്ന നിലവാരം പുലർത്തുന്ന, ധാർഷ്ട്യമില്ലാത്ത ധാരാളം ചെറുപ്പക്കാർ കടന്നുവരുന്നുണ്ട്. അവരിൽ പലരും നേതൃനിരയിലേക്കു വളർന്നുവരുന്നുണ്ട്.
? ഉമ്മൻ ചാണ്ടിയെപ്പോലെയുള്ള നേതാക്കളുടെ വിയോഗം കോണ്‍ഗ്രസിന്റെ സോഷ്യൽ എൻജിനിയറിംഗിനെ ബാധിച്ചിട്ടില്ലേ.
ഉമ്മൻ ചാണ്ടിയുടെ വിയോഗം വല്ലാത്ത നഷ്ടംതന്നെയാണ്. ജനസന്പർക്ക പരിപാടിയിലൂടെയൊക്കെ അദ്ദേഹത്തിന്റെ ജനകീയത ബോധ്യപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ വിയോഗത്തോടെയാണ് എത്രമാത്രം ജനകീയനായിരുന്നു എന്നു കേരളത്തിനു പൂർണമായ അർഥത്തിൽ ബോധ്യമായത്. കോണ്‍ഗ്രസ് ഒരു മതേതരപാർട്ടിയാണ്. ഏതെങ്കിലും സമുദായത്തിന്റെയോ വിഭാഗത്തിന്റെയോ പാർട്ടിയല്ല. എല്ലാവരെയും പാർട്ടി ചേർത്തുനിർത്തും.
? സർക്കാർ തലത്തിൽ വരുന്ന വീഴ്ചകൾക്ക് ഉത്തരവാദികളില്ലാത്ത അവസ്ഥയുണ്ട്. സർക്കാർ ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ല. അതു പ്രതിപക്ഷത്തിന്റെകൂടി വീഴ്ചയല്ലേ.
ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പാണ് എല്ലായ്പോഴും കാണുന്നത്. നവീൻ ബാബുവിന്റെ കുടുംബത്തിനു പിന്തുണയുമായി എം.വി. ഗോവിന്ദൻമാസ്റ്റർ പോയി. ജയിലിൽനിന്നു പുറത്തിറങ്ങിയ പി.പി. ദിവ്യക്കു പിന്തുണയുമായി ഗോവിന്ദന്റെ ഭാര്യയും പോയി. ഇതാണ് എല്ലാ സംഭവങ്ങളിലും കാണുന്നത്. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട്. ജനങ്ങൾ തന്നെയാണ് ഏറ്റവും നല്ല വിധികർത്താക്കൾ.
? നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സാധ്യതകൾ.
ഒരു സംശയവുമില്ല, ഞങ്ങൾ 100 സീറ്റിലേറെ നേടി ഭരണത്തിലെത്തും.