കോണ്സ്റ്റന്റൈൻ ചക്രവർത്തിയും നിഖ്യാ സൂനഹദോസും
Tuesday, May 20, 2025 11:34 PM IST
നിഖ്യാ സൂനഹദോസിന്റെ 1700-ാം വാർഷികം -2 /റവ. ഡോ. ജയിംസ് പുലിയുറുന്പിൽ
ചരിത്രത്തിലെ ഏറ്റവും വലിയ ചക്രവർത്തിമാരിൽ ഒരാളാണ് കോണ്സ്റ്റന്റൈൻ. റോമാ സാമ്രാജ്യത്തിന്റെയും ബൈസന്റൈൻ സാമ്രാജ്യത്തിന്റെയും ചരിത്രത്തിലെയും ക്രിസ്തുമതത്തിന്റെ ചരിത്രത്തിലെയും ഏറ്റവും പ്രധാന ചക്രവർത്തിയായി കോണ്‍സ്റ്റന്റൈനെ കണക്കാക്കാവുന്നതാണ്. കോണ്‍സ്റ്റാൻസിയൂസ് - ഹെലേന ദന്പതിമാരിൽനിന്ന് 285ൽ ഇപ്പോഴത്തെ സ്ലൊവാക്യയിലെ നായിസൂസ് എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. റോമൻ ചക്രവർത്തിയായിരുന്ന ഡയോക്ലീഷൻ ക്രിസ്ത്യാനികളെ പീഡിപ്പിച്ചിരുന്ന കാലത്ത് പടിഞ്ഞാറെ റോമാ സാമ്രാജ്യത്തിലെ അദ്ദേഹത്തിന്റെ സഹചക്രവർത്തിയായിരുന്നു കോണ്‍സ്റ്റന്റൈന്റെ പിതാവായ കോണ്‍സ്റ്റാൻസിയൂസ്.
ക്രിസ്ത്യാനികളെ നിഷ്ഠുരമായി പീഡിപ്പിക്കുന്ന ഡയോക്ലീഷന്റെ ചെയ്തികളെ കോണ്‍സ്റ്റാൻസിയൂസ് ഇഷ്ടപ്പെട്ടിരുന്നില്ല. അങ്ങനെ ക്രിസ്തുമതത്തോട് കോണ്സ്റ്റാൻസിയൂസിന് ഉണ്ടായിരുന്ന ചെറിയ ആഭിമുഖ്യം കോണ്‍സ്റ്റന്റൈനിൽ ക്രിസ്തുമതത്തോടുള്ള താത്പര്യം ചെറുപ്പത്തിലേ ജനിപ്പിച്ചു. അദ്ദേഹത്തിന്റെ അമ്മ ഹെലേന തികഞ്ഞ ഭക്തയുമായിരുന്നു. കോണ്‍സ്റ്റാൻസിയൂസ് പിന്നീട് തെയഡോറയെ വിവാഹം ചെയ്തതിനാൽ ഹെലേനയെ സംരക്ഷിച്ചത് കോണ്സ്റ്റന്റൈൻ ആണ്. കോണ്സ്റ്റന്റൈൻ ചക്രവർത്തിയും അമ്മയായ ഹെലേന രാജ്ഞിയും ചേർന്നാണ് റോമാ സാമ്രാജ്യത്തെ ക്രിസ്തീയമാക്കിത്തീർക്കാൻ ആദ്യശ്രമങ്ങൾ നടത്തിയത്.
കോണ്‍സ്റ്റന്റൈന്റെ മാനസാന്തരം
ഇറ്റലിയുടെയും ആഫ്രിക്കയുടെയും അധികാരിയായിരുന്ന മാക്സെൻസിയൂസിനെതിരേ 312ൽ നടത്തിയ യുദ്ധമാണ് കോണ്‍സ്റ്റന്റൈന്റെ മാനസാന്തരത്തിനു കാരണമായത്. റോമൻ ചരിത്രകാരനായ ലക്റ്റാൻസിയൂസ് ഈ സംഭവങ്ങൾ കൃത്യമായി വിവരിക്കുന്നുണ്ട്. മാക്സെൻസിയൂസിനെതിരേയുള്ള യുദ്ധത്തിന് ഒരുങ്ങുന്ന സമയത്ത് കോണ്സ്റ്റന്റൈന് ഒരു ദർശനമുണ്ടായി. കുരിശിന്റെ ചിഹ്നത്തിൽ യുദ്ധം ചെയ്യാനായിരുന്നു ദർശനം. അതിൻപ്രകാരം പട്ടാളക്കാരുടെ വസ്ത്രത്തിൽ കുരിശിന്റെ ചിഹ്നം തുന്നിച്ചേർത്തു. ആ യുദ്ധത്തിൽ കോണ്സ്റ്റന്റൈൻ വിജയിച്ചു. 312 ഒക്ടോബർ 28നായിരുന്നു ഈ വിജയം. ക്രിസ്ത്യാനികളുടെ ചിഹ്നമായ കുരിശാണ് തന്നെയും രക്ഷിച്ചത് എന്നായിരുന്നു കോണ്‍സ്റ്റന്റൈന്റെ വിശ്വാസം. ആ സംഭവം മുതൽ അദ്ദേഹത്തിന് ക്രിസ്തുമതത്തോട് കൂടുതൽ താത്പര്യമായി.
313ലെ ‘മിലാൻ വിളംബര’ത്തിലൂടെ അദ്ദേഹം ക്രിസ്തുമതത്തിന് കൂടുതൽ ആനുകൂല്യങ്ങൾ നൽകി. മതപരമായ കാര്യങ്ങളിൽ പൂർണ സ്വാതന്ത്ര്യം നൽകി. ക്രിസ്തീയ ധാർമികത സാമൂഹികധാർമികതയായി പ്രഖ്യാപിച്ചു. കോണ്സ്റ്റന്റൈൻ ഒരു ക്രിസ്ത്യാനിയെപ്പോലെ ജീവിക്കാൻ തുടങ്ങി. തന്റെ കുട്ടികൾക്ക് ക്രിസ്തീയ വിദ്യാഭ്യാസം നൽകി. റോമിൽ പല ബസിലിക്കകൾ പണിതു. വിശുദ്ധ നാട്ടിലെ ബസിലിക്കകളുടെ നിർമാണച്ചുമതല ഹെലേനയെ ഏൽപ്പിച്ചു. പഴയ റോമൻ വിജാതീയ വിനോദങ്ങളിലൊന്നും അദ്ദേഹം പങ്കെടുത്തില്ല.
337 മേയ് 22 പന്തക്കുസ്താ ദിവസം കോണ്സ്റ്റന്റൈൻ മരിച്ചു. അദ്ദേഹത്തെ ബൈസന്റൈൻ സഭ 13-ാമത്തെ അപ്പസ്തോലനായും വിശുദ്ധനായുമാണ് കണക്കാക്കുക. 330ലായിരുന്നു കോണ്സ്റ്റന്റൈൻ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനം റോമിൽനിന്ന് ഏഷ്യാ മൈനറിലുള്ള കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് മാറ്റുന്നത്. അതുകൊണ്ടാണ് ക്രിസ്തുമതത്തിന് ഏഷ്യാ മൈനറിൽ കൂടുതൽ വേരോട്ടമുണ്ടായത്.
നിഖ്യ വിശ്വാസപ്രമാണവും കാനോനകളുടെ ആരംഭവും
നിഖ്യാ സൂനഹദോസിൽ സത്യവിശ്വാസത്തിന്റെ രത്നച്ചുരുക്കം രൂപീകൃതമായി. “സത്യവിശ്വാസത്തിന് ഭംഗം ഉണ്ടാകാൻ പാടില്ല” എന്നും “സത്യവിശ്വാസത്തിൽ മായം ചേർക്കാൻ അനുവദിക്കരുത്” എന്നുമുള്ള ചിന്ത പിതാക്കന്മാരെ ഭരിച്ചിരുന്നതിനാൽ അവർ ഒത്തുതീർപ്പുകൾക്കൊന്നും സന്നദ്ധരായിരുന്നില്ല. ഈ വിശ്വാസപ്രമാണത്തിലെ നാല് പ്രധാന ആശയങ്ങൾ ഇവയാണ്: 1) പുത്രൻ പിതാവിൽനിന്നു ജനിച്ചവനാണ്. 2) പുത്രൻ എല്ലാറ്റിനും മുന്പുള്ളവൻ/ യുഗങ്ങൾക്ക് മുന്പേയുള്ളവനാണ്. 3) ജനിച്ചവനും എന്നാൽ സൃഷ്ടിക്കപ്പെടാത്തവനുമായ പുത്രൻ പിതാവിന്റെ സൃഷ്ടിയല്ല, പിതാവിൽനിന്ന് ജനിച്ചവനാണ്. 4) സാരാംശത്തിൽ പിതാവിനോട് സമത്വമുള്ളവനാണ്; അതായത് പുത്രന് പിതാവിന്റെ തന്നെ ‘സത്ത’യാണ്.
ഉയിർപ്പുതിരുനാൾ ഏതു ഞായറാഴ്ച ആചരിക്കണം, മെത്രാന്മാരും വൈദികരും ബ്രഹ്മചര്യവ്രതം അനുസരിക്കേണ്ടതിന്റെ ആവശ്യമുണ്ടോ, ഡയക്ലീഷൻ ചക്രവർത്തിയുടെ മതമർദനകാലത്ത് വിശ്വാസം ഉപേക്ഷിച്ചു പോയി പിന്നീട് കോണ്‍സ്റ്റന്റൈന്റെ കാലത്ത് സഭയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ തിരിച്ചു വന്നവരെ എങ്ങനെ കൈകാര്യം ചെയ്യണം തുടങ്ങിയ വിഷയങ്ങളും സൂനഹദോസ് ചർച്ച ചെയ്തു. സൂനഹദോസിലെ ഈ തീരുമാനങ്ങളെ ‘കാനോനകൾ’ എന്നാണ് വിശേഷിപ്പിച്ചത്. നിയമം, നടപ്പിലാക്കേണ്ടത്, യോജിച്ചവ എന്നൊക്കെയാണ് ‘കാനോന’ എന്ന ഗ്രീക്ക് വാക്കിന് അർഥം. സഭയുടെ ജീവിതക്രമം സംബന്ധിച്ച് ചർച്ച ചെയ്ത് നടപ്പിലാക്കുന്ന തീരുമാനങ്ങൾക്ക് അങ്ങനെ കാനോന എന്ന പദം അന്നുമുതൽ പ്രയോഗത്തിലായി. മതപീഡനകാലത്തേതിൽനിന്നു വ്യത്യസ്തമായ ഒരു കാലം തുടർന്ന് സഭയിൽ ഉണ്ടാവുകയാണ്. മതപീഡനകാലത്ത് ഔദ്യോഗികമായി സമ്മേളിച്ച് പൊതുവായ തീരുമാനങ്ങൾ സഭാ നടത്തിപ്പ് സംബന്ധിച്ച് എടുക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ റോമൻ ചക്രവർത്തിയുടെ തന്നെ നേതൃത്വത്തിൽ മെത്രാന്മാർ എല്ലാവരും ഒരുമിച്ചു കൂടി തീരുമാനങ്ങളെടുത്ത്, അവ കാനോനകളായി (നിയമങ്ങളായി) തീർന്നു എന്നത് വലിയ കാര്യംതന്നെയാണ്. റോമാ സാമ്രാജ്യം ക്രൈസ്തവമായിത്തീർന്നതോടെ ഈ കാനോനകളെല്ലാം (സഭാ നിയമങ്ങൾ) രാജ്യനിയമങ്ങൾ തന്നെയായിത്തീർന്നു എന്നതാണ് ഇവയുടെ മറ്റൊരു പ്രത്യേകത. സിസിക്കൂസിലെ ജെലാസിയൂസ്, സൈറസിലെ തെയഡൊററ്റ് തുടങ്ങിയവർ നിഖ്യായുടെ കാനോനകൾ 20 ആണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
ഇരുപത് കാനോനകൾ
നിഖ്യായിൽ പ്രാബല്യത്തിൽ കൊണ്ടുവന്ന ഇരുപത് കാനോനകൾ അന്നത്തെ വിവിധങ്ങളായ വിഷയങ്ങൾ സംബന്ധിക്കുന്നവയായിരുന്നു. വൈദികർ, മെത്രാന്മാർ, മെത്രാന്മാരുടെ അധികാരവിനിയോഗം, മെത്രാന്മാരുടെ സ്ഥലംമാറ്റം, പാഷണ്ഡികൾ, മതത്യാഗികൾ, ക്രിസ്തുമതത്തിന് സ്വാതന്ത്ര്യം കിട്ടിയ ശേഷം ക്രിസ്തുമതത്തിലേക്ക് വരുന്നവർ മുതലായവയാണ് കാനോനകളിൽ ഉൾപ്പെട്ട ചില വിഷയങ്ങൾ. കുറഞ്ഞത് മൂന്നു മെത്രാന്മാർ ചേർന്നു വേണം ഒരാളിന് മെത്രാൻപട്ടം കൊടുക്കാൻ എന്ന് നാലാം കാനൻ പറയുന്നു. കാനൻ ആറിൽ അലക്സാന്‍ഡ്രിയായിലെ മെത്രാന്, റോമിലെ മെത്രാനു തുല്യമായ പ്രാധാന്യം കൊടുക്കാൻ എടുത്ത തീരുമാനമാണ്. അങ്ങനെ അലക്സാന്‍ഡ്രിയൻ മെത്രാന് പാത്രിയർക്കീസിന്റെ പദവി ഇതുവഴി അംഗീകരിച്ചു കൊടുക്കുകയായിരുന്നു. അന്യായ പലിശ വാങ്ങുന്നതിന് എതിരേയുള്ളതാണ് 17-ാം കാനോന. ഞായറാഴ്ചയും ഉയിർപ്പുകാലത്തും വിശ്വാസികൾ നിന്നുകൊണ്ട് പ്രാർഥനയിൽ പങ്കുകൊള്ളണമെന്ന് 20-ാം കാനൻ അനുശാസിക്കുന്നു. കാനോന്‍ നിയമ ക്രോഡീകരണത്തിന്റെ ആദ്യപടിയായിരുന്നു നിഖ്യായുടെ തീരുമാനങ്ങൾ.
രണ്ടു മാസം നീണ്ടുനിന്ന ഈ കൗണ്‍സിൽ അവസാനിക്കുന്നത് ചക്രവർത്തി ഇതിൽ പങ്കെടുത്ത മെത്രാന്മാർക്ക് ഒരുക്കിയ ഒരു വലിയ വിരുന്നോടുകൂടിയാണ്. അദ്ദേഹം ചക്രവർത്തിയായതിന്റെ ഇരുപതാം വാർഷികദിനമായിരുന്നു അന്ന്. ആര്യനിസത്തെ തള്ളിക്കളഞ്ഞെങ്കിലും അതുകൊണ്ട് കലുഷിതമായ സഭയിൽ പൂർണ സമാധാനം കൈവരിക്കാൻ ഈ സൂനഹദോസിനും കഴിഞ്ഞില്ല. എങ്കിലും ഇത്തരം ഒരു കൗണ്‍സിൽ വിളിച്ചുകൂട്ടിയതും ആര്യനിസത്തെ തള്ളിക്കളഞ്ഞതും മറ്റനേകം കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കഴിഞ്ഞതും സഭയുടെ വളർച്ചയുടെ അടിസ്ഥാനമായി. റോമാ സാമ്രാജ്യത്തിലെ മെത്രാന്മാരെ ഒരുമിച്ച് കൂട്ടിയതും സത്യവിശ്വാസം സംരക്ഷിക്കാൻ സാധിച്ചതുമെല്ലാം ഈ കൗണ്‍സിലിന്റെ വിജയങ്ങൾ തന്നെ.
(അവസാനിച്ചു)