വിശ്വാസപ്രമാണം രൂപപ്പെട്ട സമ്മേളനം
Tuesday, May 20, 2025 12:19 AM IST
നിഖ്യാ സൂനഹദോസിന്റെ 1700-ാം വാർഷികം -1/ റവ. ഡോ. ജയിംസ് പുലിയുറുന്പിൽ
സഭാ ചരിത്രത്തിലെ എന്നല്ല, റോമൻ ചരിത്രത്തിലെയും പാശ്ചാത്യലോകചരിത്രത്തിലെ തന്നെയും ഒരു മഹത്സംഭവമായ നിഖ്യാ സൂനഹദോസിന്റെ 1700-ാം വാർഷികം ആചരിക്കുന്പോൾ ഈ മഹാസമ്മേളനത്തിന്റെ അനന്തരഫലങ്ങളും ചരിത്രപശ്ചാത്തലവും പ്രാധാന്യവും പ്രസക്തിയും പഠനവിഷയമാക്കേണ്ടതുണ്ട്. ക്രൈസ്തവലോകത്തെ ആദ്യ പൊതുസമ്മേളനം, ഒരു റോമൻ ചക്രവർത്തി വിളിച്ചുകൂട്ടിയ സമ്മേളനം, ദൈവശാസ്ത്രചിന്തകൾക്ക് ആരംഭം കുറിച്ച സമ്മേളനം, വിശ്വാസപ്രമാണം രൂപപ്പെട്ട സമ്മേളനം, കാനൻ നിയമങ്ങൾക്ക് ആരംഭം കുറിച്ച സമ്മേളനം എന്നതെല്ലാം ഇതിന്റെ സവിശേഷതകളാണ്. 21-ാം നൂറ്റാണ്ടിൽ എത്തിയിരിക്കുന്ന സാർവത്രികസഭയിൽ 21 സാർവത്രിക സൂനഹദോസുകളാണ് (എക്യുമെനിക്കൽ കൗണ്‍സിൽ, ജനറൽ അസംബ്ലി, പൊതുസിനഡുകൾ എന്നും അറിയപ്പെടുന്നു) നടന്നത്. 325ലെ നിഖ്യാ I മുതൽ 787ലെ നിഖ്യ II വരെയുള്ള എട്ടു പൊതുസമ്മേളനങ്ങളാണ് ഇവയിൽ കൂടുതൽ പ്രാധാന്യമർഹിക്കുന്നത് എന്നു പറയുന്നത് എല്ലാസഭകളും അംഗീകരിക്കുന്നതും സഭയുടെ അടിസ്ഥാനതത്വങ്ങളും സ്വഭാവങ്ങളും രൂപപ്പെട്ടതും ഇവയിൽ ആയതിനാലാണ്.
സൂനഹദോസിന്റെ പശ്ചാത്തലം
ആര്യൻ പാഷണ്ഡതയാണ് നിഖ്യാ സൂനഹദോസ് വിളിച്ചുകൂട്ടാനുള്ള പ്രധാന കാരണം. പരിശുദ്ധ ത്രിത്വത്തിലെ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നീ മൂന്നാളുകൾ തമ്മിലുള്ള ബന്ധമെന്ത്? വ്യത്യാസം എന്ത്? തുടങ്ങിയ ചോദ്യങ്ങളും, വചനമായി അവതരിച്ച രണ്ടാമത്തെ ആളായ പുത്രന് പിതാവിന്റെ തന്നെ ‘സ്വഭാവ’മാണോ, ഒരേ ‘സത്ത’യാണോ, അവ ‘ദൈവിക’മാണോ, അതോ ‘മാനുഷിക’മാണോ തുടങ്ങിയ ചിന്തകളും സഭയിൽ രൂപപ്പെടാൻ തുടങ്ങി. എഡി 64ൽ നീറോ ചക്രവർത്തി ആരംഭം കുറിച്ച് ഡയക്ലീഷൻ ചക്രവർത്തിയുടെ കാലംവരെ (എഡി 306) ഏതാണ്ട് രണ്ടര നൂറ്റാണ്ടു നീണ്ടുനിന്ന ക്രൈസ്തവ മതപീഡനകാലത്ത് ക്രിസ്ത്യാനികൾ ഈശോയുടെയും ശ്ലീഹന്മാരുടെയും ജീവിതം മാതൃകയാക്കി ക്രൈസ്തവ വിശ്വാസത്തിൽ ജീവിക്കുകയായിരുന്നു, അന്ന് ദൈവശാസ്ത്ര വിചിന്തനങ്ങൾക്ക് സാധ്യതയും സാഹചര്യവും ഇല്ലായിരുന്നു.
ആരിയൂസിന്റെ പ്രസക്തി
കോണ്സ്റ്റന്റൈൻ ചക്രവർത്തിയുടെ എഡി 313ലെ ‘മിലാൻ വിളംബര’ത്തിനു ശേഷമാണ് ഇത്തരം ദൈവശാസ്ത്ര ചിന്തകൾ രൂപപ്പെട്ടത്. തന്റെ ഗുരുവായ അന്ത്യോഖ്യായിലെ ലൂഷ്യന്റെ ആശയത്തോട് യോജിച്ചുകൊണ്ട് അലക്സാൻഡ്രിയൻ സഭയിലെ ആരിയൂസ് എന്ന വൈദികൻ പിതാവിനോടുള്ള പുത്രന്റെ ബന്ധത്തെക്കുറിച്ചുള്ള തന്റെ പഠനങ്ങൾ ജനത്തെ പഠിപ്പിക്കാൻ തുടങ്ങി. ത്രിത്വത്തിലെ മൂന്ന് ആളുകളെപ്പറ്റി, പ്രത്യേകിച്ച് മനുഷ്യനായി അവതരിച്ച പുത്രനെപ്പറ്റി, അതുവരെ ആരും ഗൗരവമായി ചിന്തിക്കാനോ പറയാനോ ധൈര്യപ്പെടാതിരുന്ന കാലത്താണ് ആരിയൂസ് അതിന് മുതിർന്നത്. അദ്ദേഹത്തന്റ പഠനങ്ങൾ പിന്നീട് സഭ ഔദ്യോഗികമായി തള്ളിക്കളഞ്ഞെങ്കിലും ദൈവശാസ്ത്രപഠനത്തിനും വിചിന്തനത്തിനും വഴി തുറന്നതും അതിന് ആദ്യം ധൈര്യപ്പെട്ടതും അദ്ദേഹമാണ് എന്നതാണ് ആരിയൂസിന്റെ പ്രസക്തി.
പുത്രന് പിതാവിനോടുള്ള ബന്ധം എന്താണ്? പുത്രൻ എങ്ങനെ പിതാവിൽനിന്ന് വ്യത്യസ്തനായിരിക്കുന്നു? പുത്രന് ഏതെല്ലാം കാര്യങ്ങളിലാണ് പിതാവിനോട് സാദൃശ്യം തുടങ്ങിയ കാര്യങ്ങളാണ് അദ്ദേഹം ആദ്യമായി വിചിന്തനം ചെയ്തത്. ഗ്രീക്ക് തത്വശാസ്ത്രത്തിലെ ‘സബ് ഓർഡിനേഷനിസം’ എന്ന തത്വമാണ് തന്റെ ചിന്തയ്ക്ക് ഉപോദ്ബലകമായി അദ്ദേഹം സ്വീകരിച്ചത്. അന്നത്തെ സഭാ പിതാക്കന്മാരിലെ ചിലർ ആരിയൂസിന്റെ പഠനങ്ങളെ അനുകൂലിച്ചെങ്കിൽ വേറെ ചിലർ എതിർത്തു.
അസ്വസ്ഥതകളും പൊതുസമ്മേളനവും
ആരിയൂസിന്റെ പുതിയ പഠനങ്ങൾ റോമാ സാമ്രാജ്യത്തിൽ ഉളവാക്കിയ അസ്വസ്ഥതകൾ ഒരു സഭാ സമ്മേളനം വിളിച്ചുകൂട്ടുന്നതിന് അന്നത്തെ റോമൻ ചക്രവർത്തിയായ കോണ്‍സ്റ്റന്റൈനെ പ്രേരിപ്പിച്ചു. കൊർദോവായിലെ(സ്പെയിന്) ഹോസിയൂസിന്റെ മാധ്യസ്ഥശ്രമവും പരാജയപ്പെട്ടപ്പോഴാണ് കൗണ്‍സിൽ വിളിച്ചുകൂട്ടാൻ ചക്രവർത്തി തീരുമാനിച്ചത്. ആരിയൂസിനെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്തവർ ഉണ്ടായിരുന്നതുകൊണ്ട് എന്താണ് സത്യം, ഏതാണ് ശരിയായ പഠനം എന്ന് ആർക്കും നിശ്ചയമില്ലായിരുന്നു. അതിനാലാണ് ഒരു പൊതുസമ്മേളനത്തിൽ ഇക്കാര്യം ചർച്ചചെയ്ത് കൃത്യമായ തീരുമാനത്തിലെത്താൻ കോണ്സ്റ്റന്റൈൻ ചക്രവർത്തി ശ്രമിച്ചത്. ഈ കൗണ്‍സിലിലേക്ക് ക്ഷണിച്ചുകൊണ്ട് കോണ്സ്റ്റന്റൈൻ ചക്രവർത്തി തന്റെ സാമ്രാജ്യത്തിലെ എല്ലാ മെത്രാന്മാർക്കും കത്തയച്ചു. അക്കാലത്ത് രാജ്യഭരണസംബന്ധമായ കാര്യങ്ങൾ ചർച്ചചെയ്യാൻ പ്രാദേശികഭരണകർത്താക്കളെയും ചക്രവർത്തിമാർ ഇങ്ങനെ വിളിച്ചുകൂട്ടാറുണ്ടായിരുന്നു. ആ രീതി തന്നെയാണ് ഈ അവസരത്തിലും രാജാവ് അവലംബിച്ചത്.
അൻസീറാ(ഇന്നത്തെ അങ്കാറ) എന്ന സ്ഥലത്ത് കൂടാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പാശ്ചാത്യർക്ക് വന്നെത്താനുള്ള സൗകര്യത്തെ ഉദ്ദേശിച്ചും ചക്രവർത്തിയുടെ ആസ്ഥാനമായ നിക്കൊമേദിയായിൽനിന്ന് അധികം അകലത്തിൽ അല്ലാത്തതിനാലും നിഖ്യായിലേക്കു മാറ്റി.
നിഖ്യാ ഉൾപ്പെടുന്ന ബിഥീനിയ അഥവാ ‘അനത്തോലിയ’ അന്നത്തെ ഏഷ്യാമൈനറിലെ (ഇപ്പോഴത്തെ തുർക്കി) ഒരു പ്രദേശമായിരുന്നു. അവിടത്തെ ഒരു പ്രധാന ക്രൈസ്തവപട്ടണമായിരുന്നു നിഖ്യാ. പൗലോസ് സുവിശേഷമറിയിച്ച ബിഥീനിയ, ഗലാത്തിയ, ഫ്രീജിയാ തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടുന്ന ഏഷ്യാ മൈനർ അന്ന് ഏറ്റവും കൂടുതൽ ക്രൈസ്തവരുള്ള രാജ്യമായിരുന്നു. നിഖ്യാ ഒരു ഗ്രീക്ക് പട്ടണം എന്നറിയപ്പെടുന്നത് യവനസംസ്കാരത്തെ പ്രോത്സാഹിപ്പിച്ച ഒരു പട്ടണമായിരുന്നതിനാലാണ്. അങ്ങനെ ഗ്രീക്ക് സംസ്കാരത്തിന്റെയും ക്രൈസ്തവമതത്തിന്റെയും കേന്ദ്രമായ നിഖ്യായാണ് ആദ്യ സാർവത്രിക സൂനഹദോസിനായി കോണ്സ്റ്റന്റൈൻ ചക്രവർത്തി തെരഞ്ഞെടുത്തത്. നിഖ്യാ ഉൾപ്പെടുന്ന ഏഷ്യാ മൈനറിലാണ് ആദ്യത്തെ എട്ട് കൗണ്‍സിലുകളും നടന്നത് എന്നത് ആ രാജ്യത്തിന്റെ ആദ്യനൂറ്റാണ്ടുകളിലെ പ്രാധാന്യമാണ് എടുത്തുകാട്ടുന്നത്.
രണ്ടു മാസം നീണ്ട സമ്മേളനം
325 മേയ് 20 മുതൽ ജൂലൈ 25 വരെയായിരുന്നു സമ്മേളനം. രണ്ടു മാസം നീണ്ട ഈ സമ്മേളനം ചക്രവർത്തിയുടെ നിഖ്യായിലെ വേനൽക്കാലവസതിയിലെ ഹാളിലായിരുന്നു. സമ്മേളനത്തിലെ അംഗങ്ങളെ അഭിസംബോധന ചെയ്ത് ചക്രവർത്തി ലത്തീനിൽ സംസാരിച്ചു. രാജ്യത്ത് സമാധാനം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തുകാട്ടി. ചില ദിവസങ്ങളിലെ സമ്മേളനങ്ങളിൽ രാജാവുതന്നെ പങ്കെടുത്തെങ്കിലും ചർച്ചയിലും തീരുമാനമെടുക്കുന്നതിലും അദ്ദേഹം ഇടപെട്ടില്ല. കൗണ്‍സിൽ അംഗങ്ങൾക്ക് സ്വതന്ത്രമായി ചർച്ചചെയ്യാൻ അവസരം കൊടുത്തു.
തീരുമാനങ്ങളെടുത്തത് സഭാ പിതാക്കന്മാർ
രാജാവ് വിളിച്ചുകൂട്ടിയെങ്കിലും തീരുമാനങ്ങൾ എടുത്തത് സഭയിലെ പിതാക്കന്മാരായിരുന്നു. രാജാവാണ് ഇത് വിളിച്ചുകൂട്ടിയതെങ്കിലും അത് രാജാധികാരപ്രയോഗമായി കണക്കാക്കാൻ പാടില്ല. കാരണം, നേരത്തേ കണ്ടതുപോലെ സഭയെ അസ്വസ്ഥമാക്കിയ ആരിയൂസ് പ്രശ്നത്തിൽ തീരുമാനമെടുക്കാൻ സഭയിലെ നേതാക്കന്മാരെ വിളിച്ചുകൂട്ടാൻ അദ്ദേഹം ധൈര്യം കാണിച്ചു എന്നത് നല്ല കര്യംതന്നെ. പ്രശ്നങ്ങൾ പരിഹരിച്ചു എന്ന മാത്രമല്ല, സഭയ്ക്ക് വിശ്വാസസംബന്ധമായ കാര്യങ്ങളിൽ ശക്തമായ അടിത്തറയിടാനും അത് സഹായകമായി. ദൈവേഷ്ടത്തിന്റെ നടത്തിപ്പിന് അദ്ദേഹം അങ്ങനെ നിമിത്തമായി ഭവിച്ചു എന്ന് കണക്കാക്കിയാൽ മതി. റോമിലെ മാർപാപ്പമാരുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമായും ഇതിനെ കാണാൻ പാടില്ല. കാരണം, അന്ന് പല ക്രൈസ്തവകേന്ദ്രങ്ങളുണ്ടായിരുന്നു. അവയെ ഒന്നിപ്പിക്കുന്ന ഘടകം റോമൻ ചക്രവർത്തിതന്നെ ആയിരുന്നു. റോമിലെ മാർപാപ്പയുടെ സ്ഥാനം വാസ്തവത്തിൽ കൗണ്സിലുകളോടെയാണ് കൃത്യമായതും വർധിച്ചുവന്നതും; മറ്റ് കേന്ദ്രങ്ങളുടെ മേലുള്ള അധികാരം പ്രയോഗിക്കാൻ തുടങ്ങുന്നതും. അങ്ങനെ പിറകോട്ട് നോക്കുന്പോൾ ഈ അധികാരം റോമിലെ മാർപാപ്പയിൽനിന്ന് ആരംഭിക്കുന്നത് കാണാം. എന്നാൽ, അത് കൃത്യമായി കാണുന്നത് എഫേസൂസ്, കാൽസിഡൻ കൗണ്സിലുകളോടു കൂടിയാണ്.
സമ്മേളനത്തിൽ 318 പേർ പങ്കെടുത്തു. സിറിയ, സിലീഷ്യ, ഫിനീഷ്യ, അറേബ്യ, പലസ്തീനാ, ഈജിപ്ത്, തീബ്സ്, ലിബിയ, മെസൊപ്പൊട്ടാമിയാ, പോന്തുസ്, ഗലാത്തിയ, കപ്പദോക്കിയ, ഏഷ്യ, ഫ്രീജിയ, പംഫീലിയ, ത്രെയിസ്, മാസിഡോണിയ, അക്കായിയ, എപ്പിറസ്, സ്പെയിൻ എന്നിവിടങ്ങളിൽനിന്നുള്ള മെത്രാന്മാരാണ് ഇതിൽ പങ്കെടുത്തത്. റോമിലെ മെത്രാൻ സിൽവസ്റ്റർ വന്നില്ല; പകരം പ്രതിനിധികളായി വീത്തൂസ്, വിൻസെന്റ് എന്നീ വൈദികരെത്തി. ‘പേർഷ്യയുടെയും ഇന്ത്യയുടെയും മെത്രാനായ യോഹന്നാന്’ ഈ കൗണ്‍സിലിൽ പങ്കെടുത്തു എന്ന് സിസിക്കൂസിലെ ജലാസിയൂസ് 475ൽ തയാറാക്കിയ നിഖ്യായുടെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
(തുടരും)