പ്രതിസന്ധികളെ അതിജീവിച്ച ഭരണസംസ്കാരം
പിണറായി വിജയൻ (മുഖ്യമന്ത്രി)
Tuesday, May 20, 2025 12:04 AM IST
കേരളം വളർച്ചയുടെ പടവുകളിലൂടെ അതിവേഗം കുതിക്കുകയാണ്. നാടിന്റെ സമസ്തമേഖലകളേയും പുരോഗതിയിലേക്കു കൈപിടിച്ചുയർത്തുകയാണ് സംസ്ഥാന സർക്കാർ. ഒരു നവകേരളം പടുത്തുയർത്തുക എന്നതാണ് നമ്മുടെ ലക്ഷ്യം. സമകാലിക പ്രതിസന്ധികളെ മറികടക്കുക എന്നതിനൊപ്പം കേരളത്തിന്റെ ഭാവിയെന്തായിരിക്കണമെന്ന ഉറച്ച കാഴ്ചപ്പാടുകളും അവ സാക്ഷാത്കരിക്കാനുള്ള ദീർഘദൃഷ്ടിയോടെയുള്ള പ്രവർത്തനങ്ങളുമാണ് ഈ നവകേരള നിർമിതിയെ സവിശേഷമാക്കുന്നത്. കേരളത്തിന്റെ ഭാവിതലമുറയെകൂടി കണ്ടുകൊണ്ടാണ് സർക്കാർ നയങ്ങളും കർമപദ്ധതികളും ആവിഷ്കരിക്കുന്നത്. സമത്വവും സാഹോദര്യവും പുലരുന്ന ഒരു വികസിത സമൂഹമായിരിക്കും നവകേരളം.
ക്രമസമാധാന രംഗത്തെ ഭദ്രത, സാമൂഹിക രംഗത്തെ സാഹോദര്യം, പൊതുജീവിത രംഗത്തെ സുരക്ഷിതത്വം, ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള സമഗ്ര ക്ഷേമ ആശ്വാസ നടപടികൾ, ദീർഘകാലാടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾ എന്നിവയൊക്കെ ഭരണത്തിന്റെ മുഖമുദ്രകളായി. കർഷകത്തൊഴിലാളികൾ അടക്കമുള്ള അടിസ്ഥാന വിഭാഗത്തെ മുതൽ വരുംകാലത്തെ രൂപപ്പെടുത്തുന്ന ന്യൂജെൻ പ്രതിഭാശാലികളെ വരെ കരുതുന്നതും ദേശീയ തലത്തിൽ വേറിട്ട തലയെടുപ്പോടെ നിൽക്കുന്നതുമായ ഒരു ഭരണ സംസ്കാരം നാം രൂപപ്പെടുത്തി. പരിമിതികളെ, അവഗണനകളെ, പ്രതിസന്ധികളെ വെല്ലുവിളികളായി കണ്ട് അതിജീവിച്ച ഒരു ഭരണസംസ്കാരം!
2021 മേയിൽ അധികാരത്തിൽ വന്ന ഈ എൽഡിഎഫ് സർക്കാർ ഏറെ ചാരിതാർഥ്യത്തോടെയാണ് അഞ്ചാം വർഷത്തിലേക്ക് കടക്കുന്നത്. 2016ൽ അധികാരത്തിൽ വന്ന ഗവണ്മെന്റിന്റെ തുടർച്ചയാണ് ഈ സർക്കാരും. അതിനാൽ ഒരർഥത്തിൽ ഇത് ഒൻപതാം വാർഷികമായി മാറുകയാണ്.
കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണകൾ ഇക്കാലയളവിൽ അപ്രത്യക്ഷമായി. ഈ സർക്കാർ വിചാരിച്ചാൽ ഒന്നും നടക്കില്ലെന്നു വെല്ലുവിളിച്ചവർ നിശബ്ദരായി. ലോകഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാക്കി. പദ്ധതിയുടെ നിർമാണത്തിന്റെ നൂറു ശതമാനവും നടന്നത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലം മുതലാണ്.
പശ്ചാത്തല സൗകര്യങ്ങളുടെ കാര്യത്തിൽ കണ്ണഞ്ചിപ്പിക്കുന്ന വികസനം എന്ന് പറഞ്ഞാൽ അതിശയോക്തിയല്ല, ഓരോ മനുഷ്യനും മുന്പിൽ തെളിഞ്ഞുനിൽക്കുന്ന യാഥാർഥ്യമാണ്. യുഡിഎഫ് സർക്കാരിന്റെ കടുത്ത അലംഭാവം കാരണം വഴിമുട്ടി നിന്നിരുന്ന ദേശീയ പാത വികസനവും എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രമാണ് സാധ്യമായത്. അവരുടെ കാലത്ത് സമയബന്ധിതമായി സ്ഥലം ഏറ്റെടുത്ത് നൽകാത്തതിനാൽ കേരളത്തിൽ ദേശീയപാതാ വികസനം അവസാനിപ്പിക്കുമെന്ന് ദേശീയപാതാ അതോറിറ്റി ആവർത്തിച്ചു വ്യക്തമാക്കി. എന്നിട്ടും ഒന്നും നടക്കാതെ വന്നപ്പോൾ ഓഫീസ് അടച്ച് ദേശീയപാതാ അതോറിറ്റി കേരളം വിടുന്ന അവസ്ഥയാണുണ്ടായത്.
2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഏറ്റവും പ്രധാന ലക്ഷ്യങ്ങളിലൊന്നായി ഹൈവേ വികസനം ഏറ്റെടുത്തു. കേന്ദ്ര സർക്കാരാകട്ടെ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത നിബന്ധനകൾ നമുക്ക് മേൽ അടിച്ചേൽപ്പിച്ചു. അതിനെ തുടർന്ന് സ്ഥലമേറ്റെടുപ്പിനായുള്ള തുകയുടെ 25 ശതമാനം, അതായത് 6000 കോടിയോളം രൂപ സംസ്ഥാന സർക്കാർ വഹിക്കാൻ തീരുമാനിച്ചു. ആ പ്രതിസന്ധികളെല്ലാം മറികടന്ന്, ജനങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തി സ്ഥലമേറ്റെടുക്കാനും കേരളത്തിന്റെ ദീർഘകാല സ്വപ്നമായ ഹൈവേ വികസനം യാഥാർത്ഥ്യമാക്കാനും നമുക്കു സാധിച്ചു.
ഇഴഞ്ഞു നീങ്ങിയ കൊച്ചി മെട്രൊ റെയിലും കണ്ണൂർ വിമാനത്താവളവും യുദ്ധകാലടിസ്ഥാനത്തിൽ പൂർത്തിയാക്കി നാടിനു സമ്മാനിച്ചു. അസാധ്യമെന്നു പലരും വെല്ലുവിളിച്ച, യുഡിഎഫ് സർക്കാർ ഉപേക്ഷിച്ച ഗെയിൽ പൈപ്പ് ലൈൻ പദ്ധതി ജനങ്ങളുടെ ആശങ്കകളെല്ലാം ദൂരീകരിച്ച് എൽഡിഎഫ് സർക്കാർ പൂർത്തീകരിച്ചു. അതുപോലെ കേരളത്തിന്റെ വൈദ്യുതി പ്രസരണ വിതരണ രംഗത്തും കാർഷിക വ്യാവസായിക രംഗത്തും വൻ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കിയ ഇടമണ്-കൊച്ചി പവർഹൈവേയും ഉപേക്ഷിക്കപ്പെട്ട അവസ്ഥയിൽനിന്നു വീണ്ടെടുത്ത് സർക്കാർ പൂർത്തീകരിച്ചു.
അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം, കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴി, സിറ്റി ഗ്യാസ് വിതരണ പദ്ധതി, ഐടി കോറിഡോർ, പുതുവൈപ്പിൻ എൽപിജി ടെർമിനൽ, കോസ്റ്റൽ ഹൈവേ, വയനാട് തുരങ്കപാത, കെഫോണ്, കൊച്ചി വാട്ടർ മെട്രോ, പശ്ചിമ തീരകനാൽ വികസന പദ്ധതി, തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ്, ഡിജിറ്റൽ സയൻസ് പാർക്ക്, തുടങ്ങി കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിരവധി വൻപദ്ധതികൾ പുരോഗമിക്കുകയാണ്.
സമൂഹത്തിലെ ഏറ്റവും പരിഗണന അർഹിക്കുന്ന വിഭാഗങ്ങളുടെ ക്ഷേമവും അവരുടെ ജീവിത മുന്നേറ്റവും അടിയന്തര പ്രാധാന്യത്തോടെയാണ് സർക്കാർ പരിഗണിക്കുന്നത്. ഭവനരഹിതരില്ലാത്ത കേരളം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ആരംഭിച്ച ലൈഫ് മിഷൻ പദ്ധതി പ്രകാരം സർക്കാർ ഇതിനകം 5,79,568 വീടുകൾ അനുവദിക്കുകയും അതിൽ 4,52,156 വീടുകൾ പൂർത്തീകരിക്കുകയും ചെയ്തു. ബാക്കിയുള്ളവ നിർമാണ പുരോഗതിയുടെ വിവിധ ഘട്ടങ്ങളിലാണ്.
ക്ഷേമ പെൻഷനുകൾ ലഭ്യമാക്കാനായി പ്രതിവർഷം 11,000 കോടി രൂപയോളം സംസ്ഥാന സർക്കാർ ചെലവഴിക്കുന്നുണ്ട്. യുഡിഎഫിന്റെ കാലത്ത് 2016ൽ 34 ലക്ഷം പേർക്ക് 600 രൂപ നിരക്കിലായിരുന്നു ക്ഷേമ പെൻഷൻ ലഭിച്ചിരുന്നത്. എന്നാൽ, നിലവിൽ എൽഡിഎഫ് സർക്കാർ 60 ലക്ഷം പേർക്ക് 1,600 രൂപ വീതം നൽകിവരികയാണ്.
കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്ത സർക്കാരെന്ന അഭിമാനകരമായ നേട്ടം ഈ സർക്കാർ കൈവരിച്ചു. സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി 43,058 പട്ടയങ്ങൾ കൂടി വിതരണം ചെയ്തതോടെ ഈ നാലുവർഷത്തിനുള്ളിൽ 2,23,945 പട്ടയങ്ങളാണ് വിതരണം ചെയ്തത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 1,77,011 പട്ടയങ്ങൾ വിതരണം ചെയ്ത റെക്കോർഡാണ് ഈ എൽഡിഎഫ് സർക്കാർ മറികടന്നിരിക്കുന്നത്.
വിദ്യാഭ്യാസ രംഗത്താകട്ടെ, അടിസ്ഥാനസൗകര്യ രംഗത്തും അക്കാദമിക രംഗത്തും സമാനതകളില്ലാത്ത ഇടപെടലുകളാണ് കഴിഞ്ഞ ഒന്പതു വർഷമായി സംസ്ഥാന സർക്കാർ നടത്തിവരുന്നത്. സ്കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി മാത്രം 5,000 കോടിയോളം രൂപ ഇതിനോടകം അനുവദിച്ചിട്ടുണ്ട്
കാർഷികരംഗവും വ്യവസായരംഗവും വലിയ തോതിൽ അഭിവൃദ്ധിപ്പെട്ടു. കാർഷിക മേഖല മുൻപില്ലാതിരുന്ന വളർച്ച രേഖപ്പെടുത്തിയ ഭരണകാലമാണിത്. 2016ൽ രണ്ടു ശതമാനമായിരുന്ന കാർഷിക വളർച്ചാ നിരക്ക് ഇന്ന് 4.64 ശതമാനമാണ്. 2016ൽ 1.7 ലക്ഷം ഹെക്ടറിലാണ് നെൽകൃഷി നടന്നിരുന്നതെങ്കിൽ ഇന്നത് രണ്ടര ലക്ഷം ഹെക്ടറിലേക്ക് വർധിച്ചിരിക്കുന്നു. നെല്ലിന്റെ ഉത്പാദന ക്ഷമത ഹെക്ടറിന് 4.56 ടണ് ആയി വർധിച്ചു. പച്ചക്കറി ഉത്പാദനം എഴു ലക്ഷം ടണ് ആയിരുന്നത് 16 ലക്ഷം ടണ്ണായി വർധിച്ചു. രാജ്യത്ത് ആദ്യമായി പച്ചക്കറികൾക്കും പഴങ്ങൾക്കും താങ്ങുവില ഏർപ്പെടുത്തുന്ന സംസ്ഥാനമായും നമ്മൾ മാറി.
ലഹരിവിപത്തിനെതിരെ ശക്തമായ പ്രതിരോധമാണ് കേരളം ഉയർത്തുന്നത്. ലഹരിപദാർത്ഥങ്ങളുടെ വിപണനവും സംഭരണവും ഉപയോഗവും തടയാൻ ഓപ്പറേഷൻ ഡി-ഹണ്ട് എന്ന കർമ്മപദ്ധതി കേരള പോലീസ് നടപ്പാക്കിവരികയാണ്. ഡി-ഹണ്ട് ഡ്രൈവിനു സഹായകരമായ ഇന്റലിജൻസ് ഇൻപുട്ട് നൽകുന്നതിനായി ഡ്രഗ് ഇന്റലിജെൻസ് (ഡി - ഇന്റ്) എന്ന സംവിധാനം സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്.
എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ചയുണ്ടാവും എന്ന ഉറപ്പാണ് നാലാം വാർഷികാഘോഷങ്ങളിലേക്ക് എത്തുന്ന ജനസാഗരങ്ങൾ. കേരളത്തിന്റെ ദീപശിഖ കൂടുതൽ പ്രകാശത്തോടെ ജ്വലിക്കുകയാണിപ്പോൾ. അത് അണയാതെ കാക്കാൻ, നവകേരളമെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ എൽ ഡി എഫ് ഭരണം തുടരാൻ ജനങ്ങളും ആഗ്രഹിക്കുകയാണ്. ആ ആഗ്രഹം സർക്കാരിനു നൽകുന്നത് വലിയ ഉത്തരവാദിത്വമാണ്. പ്രതിബദ്ധതയോടെ, വിട്ടുവീഴ്ചയില്ലാതെ അതു നിർവഹിച്ചു സർക്കാർ മുന്നോട്ടു പോകും.