ലഹരിയുടെ ഹബ്ബാക്കി എന്നതു മാത്രമാണ് നേട്ടം
വി.ഡി. സതീശൻ ( പ്രതിപക്ഷനേതാവ്)
Tuesday, May 20, 2025 12:02 AM IST
“മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പി. ശശിയെ കണ്ട് പരാതി കൊടുത്തപ്പോള്‍ വായിച്ചു നോക്കുകപോലും ചെയ്യാതെ മേശപ്പുറത്തിട്ടു. പരാതി കിട്ടിയാല്‍ പോലീസ് വിളിപ്പിക്കും. അതില്‍ പരാതിപ്പെട്ടിട്ട് കാര്യമില്ല. വേണമെങ്കില്‍ കോടതിയില്‍ പൊയ്ക്കോളൂ എന്നാണ് പറഞ്ഞത്.’’
മാല മോഷണക്കുറ്റം ആരോപിച്ച് 20 മണിക്കൂറില്‍ അധികം പോലീസ് മാനസികമായി പീഡിപ്പിച്ച തിരുവനന്തപുരം സ്വദേശിയായ ബിന്ദു എന്ന ദളിത് യുവതിയുടെ വാക്കുകളാണിത്. ഏപ്രില്‍ 23ന് പേരൂര്‍ക്കട സ്റ്റേഷനില്‍ നടന്ന ഈ സംഭവത്തില്‍ ഇതുവരെ ഒരു നടപടിയുമില്ല. ഇതാണ് സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന സ്ത്രീസുരക്ഷ! ഇതാണ് പ്രത്യേക പരിഗണന നല്‍കേണ്ട ജനവിഭാഗങ്ങളോടുള്ള സര്‍ക്കാരിന്റെ സമീപനം! മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് പോലീസിനെ നിയന്ത്രിക്കുന്നത്. സ്കോട്ലന്ഡ് യാര്‍ഡിനെ വെല്ലുന്ന കേരള പോലീസിനെ പാര്‍ട്ടിയുടെ അടിമകളാക്കി മാറ്റി.
“എന്റെ മോന് രാത്രി വരുമ്പോള്‍ കതകു തുറന്നു കൊടുക്കാന്‍ എനിക്കു പേടിയാണ്. അവനു ഭക്ഷണം വിളമ്പിക്കൊടുക്കാന്‍ ധൈര്യമില്ല. ലഹരി കഴിച്ചിട്ട് അവന് വരുമ്പോള്‍ എന്നെ അമ്മയായിട്ടല്ല കാണുന്നത്. വിദേശത്തുള്ള അച്ഛനെ കാര്യങ്ങള്‍ അറിയിച്ചിട്ടില്ല. അറിഞ്ഞാല്‍ അദ്ദേഹം നെഞ്ചുപൊട്ടി മരിക്കും. ഒറ്റ മകനാണ്. അവന് ഉണ്ടാക്കുന്ന അടിപിടിക്കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ പണം വാരിക്കോരി ചെലവഴിക്കുകയാണ്.’’ ഭയവിഹ്വലയായ ഒരമ്മയുടെ വാക്കുകളാണിത്. ലഹരി വലയില്‍പെട്ട് ജീവിതം ഹോമിക്കുന്ന മക്കളെ ഭയന്നു കഴിയുന്ന അമ്മമാരുടെ നാടായി കേരളത്തെ മാറ്റി എന്നതു മാത്രമാണ് പിണറായി വിജയന്റെ ഒന്‍പതു വര്‍ഷത്തെ ഭരണത്തിലൂടെ കഴിഞ്ഞത്.
ജനവിരുദ്ധ നിലപാടുകളും അഴിമതിയും; ഇതു തന്നെയാണ് നാലാം വര്‍ഷത്തില്‍ എത്തി നില്ക്കുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര. ഈ സര്‍ക്കാരിന്റെ അഴിമതിയും പിടിപ്പുകേടും പിന്‍വാതില്‍ നിയമനങ്ങളുമാണ് കേരളത്തെ സമാനതകളില്ലാത്ത കടക്കെണിയിലേക്കു തള്ളിവിട്ടത്. വിഴിഞ്ഞവും കൊച്ചി മെട്രോയും ഉള്‍പ്പെടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ പദ്ധതികളല്ലാതെ എന്തു വികസന പ്രവര്‍ത്തനങ്ങളാണ് ഒന്‍പതു വര്‍ഷത്തിനിടെ ഈ സര്‍ക്കാര്‍ നടപ്പാക്കിയത്? സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പ്രതിസന്ധിയിലാക്കിയ ഈ സര്‍ക്കാരാണ് ഖജനാവില്‍നിന്നു പൊതുപണമെടുത്ത് വര്‍ഷിക മാമാങ്കം നടത്തുന്നത്. അതിനുള്ള ഒരു അവകാശവും ഇവര്‍ക്കില്ല.
ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത ധനപ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. അടിസ്ഥാന വര്‍ഗങ്ങളെ പൂര്‍ണമായും അവഗണിച്ചു. ആരോഗ്യ കാര്‍ഷിക വിദ്യാഭ്യാസ രംഗങ്ങള്‍ അനിശ്ചിതത്വത്തിലായി. മലയോര ജനത വന്യജീവി ആക്രമണത്തില്‍ കഷ്ടപ്പെടുമ്പോള്‍ സര്‍ക്കാര്‍ തിരിഞ്ഞുനോക്കുന്നില്ല. തീരപ്രദേശം വറുതിയിലും പട്ടിണിയിലുമാണ്. ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ ക്ഷേമ- വികസന പദ്ധതികള്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കുന്ന സ്ഥിതിയിലേക്ക് കേരളം കൂപ്പുകുത്തി. ഖജനാവില്‍ പണമില്ല. ഈ സര്‍ക്കാരിന്റെ കാലാവധി കഴിയുമ്പോഴേക്കും കേരളം ആറു ലക്ഷം കോടി രൂപയുടെ കടക്കെണിയിലേക്ക് എത്തും.
സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ പല തവണ മുടങ്ങി. ക്ഷേമനിധി ബോര്‍ഡുകളും തകര്‍ച്ചയുടെ വക്കിലാണ്. പാവപ്പെട്ട തൊഴിലാളികള്‍ അവരുടെ ജീവിതകാലം മുഴുവന്‍ അധ്വാനിച്ച പണം അംശാദായമായി കൊടുത്ത ക്ഷേമനിധികളില്നിന്നുപോലും പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ നല്‍കുന്നില്ല. കെട്ടിട നിര്‍മാണ ക്ഷേമനിധി ബോര്‍ഡുകളിലേത് ഉള്‍പ്പെടെ പെന്ഷന് മുടങ്ങിയിട്ട് 16 മാസമായി. അങ്കണവാടി ജീവനക്കാര്‍ക്ക് പെന്ഷന് നല്‍കുന്നില്ല. ആശാ വര്‍ക്കര്‍മാരോടും അങ്കണവാടി ജീവനക്കാരോടും ദയാരഹിതമായാണ് പോലീസ് പെരുമാറുന്നത്. വേതനത്തിലെ തുച്ഛ വര്‍ധനവിന് വേണ്ടി സമരം ചെയ്യുന്നവരെ അപഹസിക്കുന്ന മന്ത്രിമാര്‍ കോര്‍പറേറ്റ് മുതലാളിമാരെപ്പോലെയാണ് പെരുമാറുന്നത്. സമരം ചെയ്യുന്നവരെ കളിയാക്കുന്ന തീവ്രവലതുപക്ഷ സര്‍ക്കാരായി ഇവര്‍ മാറി.
ആശുപത്രികളില്‍ മരുന്നില്ല. പേവിഷ ബാധയ്ക്ക് വാക്സിന് എടുത്ത കുഞ്ഞുങ്ങള്‍ക്ക് പോലും ജീവന് നഷ്ടമായി. കാരുണ്യ പദ്ധതി പൂര്‍ണമായും മുടങ്ങി. റബറിന് 250 രൂപ തറവിലയാക്കുമെന്ന് പ്രകടനപത്രികയില്‍ പറഞ്ഞവര്‍ ആ വാഗ്ദാനം നടപ്പാക്കിയില്ല. എല്ലാ കാര്‍ഷിക ഉത്പന്നങ്ങളുടെയും വില ഇടിഞ്ഞു. നാളികേര സംഭരണം നടക്കുന്നില്ല. നെല്ലു സംഭരണം പൂര്‍ണമായും പാളിപ്പോയി. മില്ലുടമകളുമായി ചേര്‍ന്ന് കര്‍ഷകരെ കബളിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. വന്യജീവി ആക്രമണത്തിലും ഒരു നടപടിയുമില്ല. നാലു മാസത്തിനിടെ 18 പേരെയാണ് ആന ചവിട്ടിക്കൊന്നത്. എന്നിട്ടും സര്‍ക്കാര്‍ അനങ്ങാതിരിക്കുകയാണ്.
ആശ വര്‍ക്കര്‍മാക്ക് പണം നല്കാനില്ലാത്തവരാണ് പിഎസ്സി ചെയര്‍മാനും അംഗങ്ങള്‍ക്കും ശമ്പളവും പെന്‍ഷനും വര്‍ധിപ്പിച്ചു നല്‍കിയത്. വനിതാ സിപിഒ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടികള്‍ സഹന സമരം ചെയ്തിട്ടും നിങ്ങള്‍ അവരെ ഒന്നു കാണാനെങ്കിലും തയാറായോ?
കേരളത്തെ ലഹരിയുടെ ഹബ്ബാക്കി. സിപിഎം നേതാക്കളാണ് ലഹരി മാഫിയകള്‍ക്ക് രാഷ്ട്രീയരക്ഷാകര്‍തൃത്വം നല്‍കുന്നത്. ഏത് ഗ്രാമത്തിലും ഏത് ലഹരിയും ലഭ്യമാണ്. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഏതു കൊലപാതകം എടുത്താലും അതില്‍ ലഹരിയുടെ പങ്ക് കാണാം.
നിയമസഭയില്‍ ഈ വിഷയം ചൂണ്ടിക്കാട്ടിയപ്പോഴും കേസെടുത്തതിന്റെ കണക്കാണ് സര്‍ക്കാര്‍ പറഞ്ഞത്. എവിടെനിന്നാണ് ലഹരിമരുന്ന് എത്തുന്നതെന്നാണ് കണ്ടെത്തേണ്ടത്. രണ്ട് ഐജിമാരെ എന്‍ഫോഴ്സ്മെന്റിനായി നിയോഗിക്കണം. സപ്ലെ ചെയിന്‍ ബ്രേക്ക് ചെയ്യാതെ കേരളത്തെ രക്ഷിക്കാനാകില്ല. എക്സൈസിന്റെയും പൊലീസിന്റെയും ജോലിയല്ല ബോധവത്കരണം. ലഹരിയുടെ ലഭ്യത ഇല്ലാതാക്കുകയാണ് വേണ്ടത്. വചകമടി കൊണ്ട് ഒന്നും നടക്കില്ല.
മുനമ്പത്ത് സംസ്ഥാന സര്‍ക്കാര്‍ കാട്ടിയ കള്ളക്കളിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയെന്ന സംഘ്പരിവാര്‍ അജണ്ടയ്ക്കാണ് പിണറായി വിജയനും സംഘവും കുടപിടിച്ചു കൊടുക്കുന്നത്. മുനമ്പത്തെ ജനങ്ങള്‍ക്ക് അനുകൂലമായ തീരുമാനം വഖഫ് ട്രിബ്യൂണല്‍ സ്വീകരിക്കുമെന്ന ഘട്ടമെത്തിയപ്പോഴാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം വഖഫ് ബോര്‍ഡ് ട്രിബ്യൂണലിന് എതിരേ ഹൈക്കോടതിയെ സമീപിച്ചത്. യഥാര്‍ഥത്തില്‍ മുനമ്പത്തെ ഭൂമി വഖഫ് ആണെന്നാണ് വഖഫ് ബോര്‍ഡിനെക്കൊണ്ട് പിണറായി വിജയന് സര്‍ക്കാര്‍ പറയിപ്പിച്ചിരിക്കുന്നത്.
അപ്പോള്‍ മുനമ്പം നിവാസികള്‍ കൈയേറ്റക്കാരാണെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. എന്നിട്ടും എന്തിനാണ് മുനമ്പത്തെ ജനങ്ങളെ സംരക്ഷിക്കുമെന്ന പച്ചക്കള്ളം മുഖ്യമന്ത്രി പറയുന്നത്. മുനമ്പത്തെ പ്രശ്നം പരിഹരിക്കാന്‍ പത്തു മിനിട്ട് മതി. യുഡിഎഫ് അധികാരത്തില്‍ എത്തുമ്പോള്‍ ഈ പ്രശ്നം പരിഹരിക്കുന്നത് എങ്ങനെയെന്നു കാണിച്ചു തരാം.
2016 മുതല്‍ ബാറുകളുടെ എണ്ണം 29ല്‍നിന്ന് 900ന് മുകളില്‍ എത്തിയിട്ടും മദ്യവില ഇരട്ടിയിലധികം വര്‍ധിച്ചിട്ടും ബാറുകളില്‍ നിന്നുള്ള ടിഒടി പിരിച്ചെടുക്കുന്നില്ല.
ദിവസേന മൂന്നും നാലും ലക്ഷം വരുമാനമുള്ള ബാറുകള്‍ ടേണ്‍ ഓവര്‍ കാണിക്കുന്നത് ഒരു ലക്ഷമായിട്ടാണ്. സ്വര്‍ണത്തില്‍ നിന്നുളള നികുതി പിരിവിലും കാര്യമായ നടപടിയില്ല. ഇതൊക്കെ കിട്ടിയാലല്ലേ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാകൂ. അത് ഇല്ലാതാകുമ്പോഴാണ് പദ്ധതി അടങ്കല്‍ വെട്ടിക്കുറയ്ക്കുന്നത്. സംസ്ഥാനങ്ങളുടെ സാമ്പത്തികനില വിലയിരുത്താന്‍ നീതി ആയോഗ് 2025ല്‍ പുറത്തിറക്കിയ 2023 വര്‍ഷത്തെ പ്രഥമ സാമ്പത്തിക ഭദ്രതാ സൂചികയുണ്ട്. ഇതില്‍ 18 പ്രധാന സംസ്ഥാനങ്ങളുടെ നിരയില്‍ കേരളം പതിനഞ്ചാമതാണ്.
സര്‍വമേഖലയിലും ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ കോടികള്‍ മുടക്കി പിആര്‍ വര്‍ക്ക് നടത്തുന്നതിലാണ് സര്‍ക്കാരിന്റെ ശ്രദ്ധ. കോര്‍പറേറ്റ് മുതലാളിത്തത്തിന്റെ എല്ലാ ജാഡകളുമുള്ള സര്‍ക്കാരും മന്ത്രിമാരുമാണ് കേരളത്തിലുള്ളത്. കേസുകള്‍ ഒത്തുതീര്‍പ്പാക്കാനും സ്വന്തം തടി രക്ഷിക്കാനും സംഘ്പരിവാറുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ഒരു മടിയും ഇല്ലാത്തവരാണിവര്‍. കേരളത്തില്‍ സര്‍ക്കാരില്ലായ്മയാണ്. അതുകൊണ്ടാണ് സര്‍ക്കാരിന്റെ വാര്‍ഷിക ദിനം യുഡിഎഫ് കരിദിനമായി ആചരിക്കുന്നത്.