വെറുപ്പും ഭിന്നതയും വെടിയാം
Monday, May 19, 2025 12:14 AM IST
വത്തിക്കാൻ സിറ്റി: ലോകസമാധാനത്തിനായി എല്ലാവരും ഒരുമിക്കണമെന്നും സമാധാനം പുലരുന്ന ഒരു പുതിയ ലോകത്തിലേക്കു നടക്കണമെന്നും ലെയോ പതിനാലാമൻ മാർപാപ്പ. സാർവത്രിക സഭയുടെ 267-ാമത് മാർപാപ്പയായി ഔദ്യോഗികമായി ചുമതലയേറ്റശേഷം വിശുദ്ധകുർബാനമധ്യേ വചനസന്ദേശം നൽകുകയായിരുന്നു മാർപാപ്പ.
“ഇതു സ്നേഹത്തിന്റെ സമയമാണ്. സ്നേഹിക്കാന്‍ മനുഷ്യനു സാധിക്കണം. ദൈവസ്നേഹം ഉള്ളില്‍ നിറയുമ്പോള്‍ മാത്രമേ അപരസ്നേഹം സാധ്യമാകുകയുള്ളൂ. സ്നേഹത്തിന്റെ പാലങ്ങള്‍ തീര്‍ക്കണം. അങ്ങനെ പരസ്പരം സ്നേഹിക്കുന്ന ഒരു ലോകത്തെ നമുക്ക് സൃഷ്ടിക്കാം” - മാര്‍പാപ്പ പറഞ്ഞു. ക്രിസ്തു ഒന്നായിരിക്കുന്നതുപോലെ സഭയും ഒന്നാണെന്നു പറഞ്ഞ മാർപാപ്പ, വിവിധ മതസ്ഥരുമായുള്ള ഐക്യം പ്രധാനമാണെന്നും വ്യക്തമാക്കി.
സ്വയം പിൻവാങ്ങാത്ത, ഐക്യമുള്ള, മിഷനറി സ്വഭാവമുള്ള ഒരു സഭയാണു വേണ്ടത്. ഐക്യത്തോടെയും സാഹോദര്യത്തോടെയും മുന്നോട്ടു പോകണം. സ്നേഹവും ഐക്യവും യേശു പത്രോസിനെ ഏൽപ്പിച്ച ദൗത്യത്തിന്റെ രണ്ടു മാനങ്ങളാണ്. ഐക്യസഭ അനുരഞ്ജന ലോകത്തിനായുള്ള പുളിമാവ് ആണ്. ഐക്യമുള്ള സഭയാണ് തന്റെ ആദ്യത്തെ ആഗ്രഹമെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
“ഫ്രാൻസിസ് മാർപാപ്പയുടെ അപ്രതീക്ഷിത വേർപാട് നമ്മെയെല്ലാം തളർത്തി. ഇടയനില്ലാത്ത ആടുകളെപ്പോലത്തെ അനുഭവം നമുക്കുണ്ടായി. എന്നിരുന്നാലും ഈസ്റ്റർ ഞായറാഴ്ച അദ്ദേഹത്തിന്റെ അന്തിമ അനുഗ്രഹം ലഭിച്ചപ്പോൾ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സന്തോഷത്തിന്റെയും കണ്ണുകളോടെ, കർത്താവ് തന്റെ ജനത്തെ ഒരിക്കലും ഉപേക്ഷിക്കുന്നില്ലെന്ന യാഥാർഥ്യം നമുക്കു ബോധ്യമായി” - മാർപാപ്പ പറഞ്ഞു.
കോൺക്ലേവിലായിരിക്കെ പ്രാർഥനയിൽ തങ്ങളോടോപ്പം കൂടെയായിരുന്ന എല്ലാവർക്കും മാർപാപ്പ നന്ദി പറഞ്ഞു. പരിശുദ്ധാത്മാവാണ് കോൺക്ലേവിൽ ഞങ്ങളെ നയിച്ചത്. സംഗീതോപകരണങ്ങൾപോലെ ഞങ്ങളുടെ ഹൃദയസ്പന്ദനങ്ങൾക്ക് ഒരൊറ്റ ഈണത്തിൽ പ്രകമ്പനം കൊള്ളിക്കാൻ കഴിയുന്ന തരത്തിൽ, ഐക്യത്തിലേക്ക് കൊണ്ടുവരാൻ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം ഇടയാക്കി. എന്റേതായ ഒരു യോഗ്യതയുമില്ലാതെയാണു ഞാൻ തെരഞ്ഞെടുക്കപ്പെട്ടത്.
നിങ്ങളുടെ വിശ്വാസത്തിന്റെയും സന്തോഷത്തിന്റെയും ദാസനാകാൻ ആഗ്രഹിക്കുന്ന ഒരു സഹോദരനായിട്ടാണ് ഞാൻ നിങ്ങളുടെ അടുക്കൽ വരുന്നത്. ദൈവസ്നേഹത്തിന്റെ പാതയിൽ നിങ്ങളോടൊപ്പം നടക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം, നമ്മളെല്ലാവരും ഒരു കുടുംബത്തിൽ ഒന്നായിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു - മാർപാപ്പ പറഞ്ഞു.