മുങ്ങിമരണങ്ങളുടെ വേനലെത്തുമ്പോൾ...
മുരളി തുമ്മാരുകുടി
Sunday, March 30, 2025 1:48 AM IST
വീണ്ടും ഒരു വേനലവധി തുടങ്ങുകയാണ്. ഓരോ വേനലവധിക്കാലവും എനിക്ക് പേടിയുടെ കാലം കൂടിയാണ്.
ഈ വേനലവധി അവസാനിക്കുന്നതിന് മുൻപേ ഇരുനൂറോളം ആളുകൾ മുങ്ങിമരിച്ചിരിക്കും, അതിൽ കൂടുതലും കുട്ടികളായിരിക്കും. അവധി ആഘോഷിക്കാൻ കൂട്ടുകൂടി പോകുന്നവർ, ബന്ധുവീട്ടിൽ പോകുന്നവർ, അടുത്ത വീട്ടിലെ കുളത്തിൽ കുളിക്കാൻ പോകുന്നവർ എന്നിങ്ങനെ. നൂറിലധികം കുടുംബങ്ങൾക്ക് ഈ അവധിക്കാലം ഒരിക്കലും മറക്കാനാവാത്ത ദുഃഖത്തിന്റെ കാലമാകും. ഇതെല്ലാ വർഷവും പതിവാണ്.
റോഡപകടങ്ങൾ കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവുമധികംപേർ മരിക്കുന്നത് വെള്ളത്തിൽ മുങ്ങിയാണ്. ഓരോ വർഷവും 1200ലധികം ആളുകളാണ് മുങ്ങിമരിക്കുന്നത്. എന്നാൽ, റോഡപകടത്തെപ്പറ്റിയുള്ള വിവരങ്ങൾ, അതായത് എത്ര അപകടമുണ്ടായി, എത്ര പേർക്ക് പരിക്കുപറ്റി, എത്ര പേർ മരിച്ചു, ഏതൊക്കെ മാസങ്ങളിലാണ് കൂടുതൽ അപകടങ്ങളുണ്ടാകുന്നത് എന്നിങ്ങനെയുള്ള വിവരങ്ങൾ കേരളാ പോലീസിന്റെ വെബ്സൈറ്റിലുണ്ട്. എന്നാൽ, മുങ്ങിമരണത്തെക്കുറിച്ച് ഇത്തരം വിവരങ്ങളൊന്നും ലഭ്യമല്ല. ഇതിനൊരു കാരണമുണ്ട്. മുങ്ങിമരണം എന്നത് കേരളത്തിലെ സുരക്ഷാനിർവഹണ രംഗത്തെ അനാഥപ്രേതമാണ്. ഇതിനെപ്പറ്റി വിവരങ്ങൾ ശേഖരിക്കുന്നില്ലെന്നതോ പോകട്ടെ, ഇതിനെതിരേ ബോധവത്കരണം നടത്താൻ റോഡ് സുരക്ഷാ അഥോറിറ്റി പോലെ ഒരു അഥോറിറ്റിയോ, റോഡ് സുരക്ഷയ്ക്കുള്ളതുപോലെ ഫണ്ടോ ഇല്ല എന്നതാണ് യാഥാർഥ്യം. പനി ചികിത്സിക്കാൻ അറിയില്ലെങ്കിൽ രോഗിയുടെ ടെംപെറേച്ചർ എടുക്കരുത് എന്നൊരു ചൊല്ലുണ്ട്. മുങ്ങിമരണത്തിന്റെ കാര്യവും അങ്ങനെയാണ്. നമ്മൾ ഒന്നും ചെയ്യാത്ത സ്ഥിതിക്ക് മരണം എണ്ണിക്കൂട്ടി നോക്കിയിട്ട് എന്ത് കാര്യം?
എല്ലാ റോഡപകടത്തിലും ഒരു ‘വില്ലൻ’ ഉണ്ട്, വാഹനം. മരിച്ചയാളുടെ ബന്ധുക്കൾ, വണ്ടിയോടിച്ചിരുന്നത് വേറൊരാൾ ആയിരുന്നെങ്കിൽ അയാൾ, ഇൻഷ്വറൻസ് കമ്പനി, മരിച്ചയാൾക്കുവേണ്ടി വാദിക്കുന്ന വക്കീൽ എന്നിങ്ങനെ ഈ മരണവുമായി ബന്ധപ്പെട്ടവർ ഏറെയുണ്ട്. റോഡപകടമുണ്ടായി ഒരാൾ ആശുപത്രിയിലെത്തുമ്പോൾ തന്നെ ‘കേസ് പിടിക്കാൻ’ വക്കീലുമാരുടെ ഏജന്റുമാർ അവിടെത്തന്നെയുണ്ട്.
മുങ്ങിമരണത്തിൽ ഇതൊന്നുമില്ല. മുങ്ങിമരിക്കുന്ന 1,200 പേരിൽ ഒരു ശതമാനം പോലും ബോട്ട് മുങ്ങിയല്ല മരിക്കുന്നത്. അപ്പോൾ വെള്ളമല്ലാതെ മറ്റൊരു വില്ലനെ ചൂണ്ടിക്കാണിക്കാനില്ല. ഇൻഷ്വറൻസ് ഇല്ല, വക്കീൽ ഇല്ല, കേസ് ഇല്ല, ഏജന്റുമില്ല. നഷ്ടം കുടുംബത്തിനു മാത്രം.
വാസ്തവത്തിൽ കേരളത്തിലെ അപകടമരണങ്ങളിൽ ഏറ്റവും എളുപ്പത്തിൽ കുറവു വരുത്താവുന്നത് മുങ്ങിമരണത്തിലാണ്. കാരണം 1,200 മരണങ്ങൾ നടക്കുന്നതിൽ ഒരു ശതമാനംപോലും യാത്രയ്ക്കിടയിലോ ബോട്ട് മുങ്ങിയോ അല്ല. ആളുകൾ കുളിക്കാനും കളിക്കാനും ഒക്കെയായി വെള്ളത്തിൽ ഇറങ്ങുമ്പോൾ സംഭവിക്കുന്നതാണ്. അല്പം ജലസുരക്ഷാബോധം, വേണ്ടത്ര മേൽനോട്ടം, വെള്ളത്തിൽ വീഴുന്നവരെ രക്ഷിക്കാനുള്ള മിനിമം സംവിധാനം ഇത്രയും ഉണ്ടെങ്കിൽ ഒറ്റ വർഷം കൊണ്ട് മരണം പകുതിയാക്കാം.
കഴിഞ്ഞവർഷം കേരളത്തിലെ ദുരന്തനിവാരണ അഥോറിറ്റി, സിനിമ തിയറ്ററിലൊക്കെ ജലസുരക്ഷയെപ്പറ്റി മുന്നറിയിപ്പു കൊടുത്തിരുന്നു. ഈ വർഷവും അത് തുടരുമെന്നു കരുതാം. വാസ്തവത്തിൽ നമ്മുടെ എല്ലാ ടിവി ചാനലുകളും പത്രങ്ങളും ഒരല്പം സമയമോ സ്ഥലമോ ഇതിനായി നീക്കിവച്ചാൽ എത്രയോ ജീവൻ രക്ഷിക്കാം. പക്ഷേ, അതൊന്നും നമുക്ക് ഉറപ്പാക്കാവുന്ന കാര്യമല്ലല്ലോ. അതുകൊണ്ടു നമുക്കാവുന്നത് ചെയ്യാം.
ജലസുരക്ഷയ്ക്ക് ചില മാര്‍ഗങ്ങള്‍
1. ജലസുരക്ഷയെപ്പറ്റി ഇന്നുതന്നെ നിങ്ങളുടെ കുട്ടികളോട് സംസാരിക്കുക. ചുരുങ്ങിയത് എന്റെ വായനക്കാരിൽ ഒരാളുടെ കുട്ടിപോലും ഈ വേനലവധിക്കാലത്ത് മുങ്ങിമരിക്കാതിരിക്കട്ടെ.
2. തീ പോലെ വെള്ളം കുട്ടികള്‍ക്ക് പേടിയോ മുന്നറിയിപ്പോ നല്‍കുന്നില്ലെന്നും മുതിര്‍ന്നവര്‍ ഇല്ലാതെ ഒരു കാരണവശാലും വെള്ളത്തിലേക്ക് ഇറങ്ങരുതെന്നും അവരെ നിര്‍ബന്ധമായും പറഞ്ഞു മനസിലാക്കുക. അത് ഫ്ളാറ്റിലെ സ്വിമ്മിംഗ് പൂള് ആയാലും ചെറിയ കുളമായാലും കടലായാലും.
3. നിങ്ങളുടെ കുട്ടിക്ക് നീന്താൻ അറിയില്ലെങ്കിൽ ഈ അവധിക്കാലം കുട്ടികളെ നീന്തല്‍ പഠിപ്പിക്കാന്‍ ശ്രമിക്കുക, ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും.
4. അതെ സമയം തന്നെ “അച്ഛൻ, അല്ലെങ്കിൽ അമ്മ പണ്ടെത്ര നീന്തിയിരിക്കുന്നു” എന്നും പറഞ്ഞു കുട്ടികളെയും കൊണ്ട് കുളത്തിലോ പുഴയിലോ പോകരുത്. പണ്ടത്തെ ആളല്ല നമ്മൾ, പണ്ടത്തെ പുഴയല്ല ഇന്നത്തെ പുഴ. നീന്തൽ പഠിപ്പിക്കൽ പ്രഫഷണലുകൾക്ക് വിടുന്നതാണ് സുരക്ഷിതം.
5. അവധിക്ക് ബന്ധുവീടുകളില്‍ പോകുന്ന കുട്ടികളോട് മുതിർന്നവരില്ലാതെ കൂട്ടുകാരുടെകൂടെ വെള്ളത്തില്‍ മീന്‍ പിടിക്കാനോ, യാത്രയ്ക്കോ കുളിക്കാനോ കളിക്കാനോ പോകരുതെന്ന് പ്രത്യേകം നിര്‍ദേശിക്കുക. വിരുന്നുപോകുന്ന വീടുകളിലെ മുതിര്‍ന്നവരെയും ഇക്കാര്യം ഓര്‍മിപ്പിക്കുന്നത് നല്ലതാണ്.
6. വെള്ളത്തില്‍വച്ച് കൂടുതലാകാന്‍ സാധ്യതയുള്ള അസുഖങ്ങള്‍ (അപസ്മാരം, മസില് കയറുന്നത്, ചില ഹൃദ്രോഗങ്ങള്‍) ഉള്ളവരെ പ്രത്യേകം ശ്രദ്ധിക്കുക. കൂട്ടുകാരോടും ബന്ധുക്കളോടും അതു പറയുകയും ചെയ്യുക.
7. അവധിക്കാലത്ത് ടൂറിന് പോകുമ്പോൾ വെള്ളത്തിൽ ഇറങ്ങി എന്തെങ്കിലും അപകടം പറ്റിയാല്‍ കൂട്ടുകാരെ രക്ഷപ്പെടുത്താനുള്ള സംവിധാനം കൂടെകരുതണമെന്ന കാര്യം ആളുകളെ ബോധ്യപ്പെടുത്തുക. ലൈഫ് ബോയ് കിട്ടാനില്ലാത്തവര്‍ വാഹനത്തിന്റെ വീര്‍പ്പിച്ച ട്യൂബില്‍ ഒരു നീണ്ട പ്ലാസ്റ്റിക് കയര്‍ കെട്ടിയാല്‍ പോലും അത്യാവശ്യ സാഹചര്യത്തില്‍ ഏറെ ഉപകാരപ്രദമായിരിക്കും.
8. ഒരു കാരണവശാലും മറ്റൊരാളെ രക്ഷിക്കാന്‍ വെള്ളത്തിലേക്ക് എടുത്തുചാടരുതെന്ന് എല്ലാവരെയും ബോധവത്കരിക്കുക. കയറോ കമ്പോ തുണിയോ നീട്ടിക്കൊടുത്തു വലിച്ചുകയറ്റുന്നതു മാത്രമാണ് സുരക്ഷിതമാര്‍ഗം.
9. വെള്ളത്തില്‍ യാത്രയ്ക്കോ കുളിക്കാനോ കളിക്കാനോ പോകുന്ന സ്ത്രീകളും പെണ്‍കുട്ടികളും അവരുടെ വസ്ത്രധാരണത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക. മിക്ക കേരളീയവസ്ത്രങ്ങളും അപകടം കൂട്ടുന്നവയാണ്. ഒന്നുകില്‍ വെള്ളത്തില്‍നിന്നു രക്ഷപ്പെടാന്‍ ബുദ്ധിമുട്ടുണ്ടാക്കാത്ത വസ്ത്രങ്ങള്‍ ധരിക്കുക, അല്ലെങ്കില്‍ സുരക്ഷയിൽ കൂടുതല്‍ ശ്രദ്ധിക്കുക.
10. വെള്ളത്തിലേക്ക് എടുത്തുചാടാതിരിക്കുക. വെള്ളത്തിന്റെ ആഴം ചിലപ്പോൾ കാണുന്നതിനേക്കാൾ കുറവായിരിക്കാം. ചെളിയില്‍ പൂഴ്ന്നുപോകാം, തല പാറയിലോ മരക്കൊമ്പിലോ അടിക്കാം. ഒഴുക്കും ആഴവും മനസിലാക്കി സാവധാനം വെള്ളത്തിലേക്കിറങ്ങുന്നതാണ് ശരിയായ രീതി.
11. ഒഴുക്കുള്ള വെള്ളത്തിലും പുഴയിലും ആഴം ഇല്ലാത്തതു കൊണ്ടുമാത്രം കുട്ടികള്‍ സുരക്ഷിതരല്ല. ബാലന്‍സ്തെറ്റി വീണാല്‍ ഒരടി വെള്ളത്തിൽപോലും മുങ്ങിമരണം സംഭവിക്കാം.
12. സ്വിമ്മിംഗ് പൂളിലെ ഉപയോഗത്തിനായി കമ്പോളത്തില്‍ കിട്ടുന്ന വായു നിറച്ച റിംഗ്, പൊങ്ങിക്കിടക്കുന്ന ഫ്ളോട്ട്, കൈയില്‍ കെട്ടുന്ന ഫ്ളോട്ട് ഇവയൊന്നും പൂര്‍ണസുരക്ഷ നല്‍കുന്നില്ല. ഇവയുള്ളതുകൊണ്ടുമാത്രം മുതിര്‍ന്നവരുടെ ശ്രദ്ധയില്ലാതെ വെള്ളത്തില്‍ ഇറങ്ങാൻ കുട്ടികൾ മുതിരരുത്.
13. നേരം ഇരുട്ടിയതിനുശേഷം ഒരു കാരണവശാലും വെള്ളത്തില്‍ ഇറങ്ങരുത്. അതുപോലെ തിരക്കില്ലാത്ത ബീച്ചിലോ, ആളുകള്‍ അധികം പോകാത്ത തടാകത്തിലോ, പുഴയിലോ പോയി ചാടാന്‍ ശ്രമിക്കരുത്.
14. മദ്യപിച്ചതിനുശേഷം ഒരിക്കലും വെള്ളത്തിൽ ഇറങ്ങരുത്. നമ്മുടെ ജഡ്ജ്മെന്റ് പൂർണമായും തെറ്റുന്ന സമയമാണത്. അനാവശ്യ റിസ്ക് എടുത്താൽ കരകയറാൻ പറ്റാതെ വരികയും ചെയ്യും.
15. സുഖമില്ലാത്തപ്പോഴോ മരുന്നുകള്‍ കഴിക്കുമ്പോഴോ വെള്ളത്തില്‍ ഇറങ്ങരുത്.
16. ബോട്ടുകളില്‍ കയറുന്നതിനുമുൻപ് അതിൽ സുരക്ഷയ്ക്കുള്ള ലൈഫ് വെസ്റ്റ് ഉണ്ടെന്ന് ഉറപ്പാക്കുക.