കുട്ടികളെ കേട്ടെങ്കിലും നമുക്കു പഠിക്കാം
പായിപ്ര രാധാകൃഷ്ണൻ
Sunday, March 23, 2025 12:32 AM IST
രാഷ്ട്രത്തെ നയിച്ച മഹാത്മജിയുടെ മുളവടിയുടെ മുന്നിൽ ഒരു കുട്ടിയും പിന്നിൽ ഗാന്ധിജിയും നടന്നുപോകുന്ന സാരവത്തായ ഒരു ചിത്രം സബർമതി ആശ്രമത്തിൽ കണ്ടതോർക്കുന്നു. ദണ്ഡിയാത്രയിൽ മഹാത്മാവിന്റെ ചിഹ്നമായി മാറിയ ആ വടി നല്കിയത് കവി മഞ്ചേശ്വരം ഗോവിന്ദ പൈയായിരുന്നുവെന്നത് ഇന്നധികം പേർക്കും അറിവില്ല. ഈ ചിത്രം ഇപ്പോൾ വീണ്ടും പ്രസക്തമാവുകയാണ്.
കുട്ടികളെ നേർവഴി നടത്തേണ്ട രക്ഷിതാക്കളും അധ്യാപകരും പ്രിയം പറയുന്നവരും ഫെലിസിറ്റേറ്റർ എന്ന നോക്കുകുത്തികളായി ഇന്ന് മാറിയിരിക്കുകയാണ്. ഇതിന്റെ ഫലമായി സമൂഹത്തിലെ അഴിഞ്ഞാട്ടങ്ങൾക്കും അധികാര ദുർവിനിയോഗങ്ങൾക്കുമെതിരേ കോടതി വടിയെടുക്കേണ്ടിവരുന്നു. അധ്യാപകരിൽനിന്നും രക്ഷിതാക്കളിൽനിന്നും ഉചിതമായ ശിക്ഷ വാങ്ങാനിടയാകാത്ത കുട്ടികൾ സമൂഹമധ്യത്തിൽ പലിശ സഹിതം ശിക്ഷ ഏറ്റുവാങ്ങേണ്ടിവരാറുണ്ട്. പഠനം പാൽപ്പായസമല്ലെന്ന് കുട്ടികൾ വൈകി തിരിച്ചറിഞ്ഞെന്നും വരും.
ലോക കഥപറച്ചിൽ ദിനത്തിൽ പാലക്കാട് പാട്ടൂർ എഎൽപി സ്കൂളിലെ മൂന്നാം ക്ലാസുകാരി നക്ഷത്ര കൂട്ടുകാർക്കു മുന്നിൽ പറഞ്ഞ കഥയാണിപ്പോൾ ചിന്താവിഷയമായത്. കാക്കയോട് മുയൽ മാന്പഴം കൊത്തിയിടാൻ ആവശ്യപ്പെടുന്നു. കാക്ക കൊത്തിയിട്ട മാന്പഴം ഒരു മുള്ളൻപന്നിയുടെ മേലാണ് വീണത്. മാന്പഴത്തിന്റെ അവകാശത്തർക്കത്തിൽ കാക്കയും മുയലും മുള്ളൻപന്നിയും ഏർപ്പെട്ടു. ഇതു കണ്ട് അതുവഴി വന്ന മുത്തശ്ശി പ്രശ്നം പരിഹരിച്ചു. മാന്പഴം പൂളി മൂന്നുപേർക്കും വീതിച്ചു കൊടുത്തു. കളിയല്ല കാര്യമാണ് കഥയെന്നാണ് പഞ്ചതന്ത്രം മുതലിങ്ങോട്ടുള്ള മഹാകഥകളെല്ലാം പറയുന്നത്. മഹാഭാരത കഥപോലും നാടുനീളെ പറഞ്ഞുനടന്നത് സൂതന്മാരായിരുന്നു. ശ്രീരാമനു മുന്നിൽ രാമായണകഥ ലവ-കുശന്മാരെക്കൊണ്ട് വാല്മീകി പാടിപ്പറയിക്കുന്നുണ്ടല്ലോ?
കഥയില്ലായ്മയുടെ വല്ലാത്തൊരു കാലത്തിലൂടെ നാം ഇന്നു കടന്നുപോകുന്നു. വായന ലഹരിയാകുന്നതിനു പകരം ലഹരിമരുന്നാണ് യുവത്വത്തെ കീഴടക്കുന്നത്. ലഹരിയുടെ പിടിയിലായി കുറ്റവാസനയിലേക്ക് വഴുതിയ സ്വന്തം മകനെ ഒരമ്മയ്ക്ക് പോലീസിലേൽപ്പിക്കേണ്ടിവന്നു. മൊബൈൽ ഫോണും നവമാധ്യമങ്ങളും മറ്റൊരിനം ലഹരിയായി പരക്കുന്നു.
തിരുവനന്തപുരത്തെ ട്രഷറിക്കു സമീപത്ത് പണ്ടുണ്ടായിരുന്ന ഒരു ചായക്കടയെക്കുറിച്ച് ഒരു കഥ കേട്ടിട്ടുണ്ട്. അവിടെനിന്ന് ഒരു ചായ കുടിച്ചാൽ പിറ്റേന്ന് ആ സമയമാവുന്പോൾ വീണ്ടും അവിടെ വന്ന് അതേ ചായ കുടിക്കാൻ തോന്നും. ദൂരെനിന്നുപോലും ഒരു ചായയ്ക്കായി ആളുകൾ അവിടെ വരുമായിരുന്നു. ദിവസവും രാവിലെ ചായയടിക്കുന്ന പൂഞ്ചിന്റെ അരികിൽ ഒരിത്തിരി കറുപ്പ് പതിപ്പിച്ചുവയ്ക്കും. അതങ്ങനെ മെല്ലെ കലർന്ന് ചായയെ പ്രിയങ്കരമാക്കും! ഇന്നിപ്പോൾ പല നിറത്തിലും വീര്യത്തിലുമുള്ള പാനീയങ്ങളിൽ തീക്ഷ്ണതയുള്ള ലഹരി കലർത്തുന്നുവെന്ന് പറയുന്നു. ചില കടകളിലെ ജ്യൂസ് ഒരിക്കൽ രുചിച്ചാൽ മതി പിന്നെയതിന് അടിപ്പെട്ടുപോകുമത്രെ.
ഗുണ്ടകൾക്കും കൊലപാതകികൾക്കും സ്വർണക്കടത്തുകാർക്കും ലഹരി മാഫിയയ്ക്കും കുടപിടിക്കാൻ അധികാരികളും കക്ഷിരാഷ്ട്രീയവും മത്സരിക്കുന്നു. വെയിലത്തും മഴയത്തും കഴിയുന്ന ആശമാർക്ക് ആശ തളിർക്കുന്നതായില്ല. നിയമം വന്നിട്ടും സമൂഹം നിശിതമായി പരിഹസിച്ചിട്ടും നോക്കുകൂലി തഴച്ചുവളരുന്നു. കക്ഷിരാഷ്ട്രീയത്തിന്റെ ഇടുക്കുതൊഴുത്തിലൂടെയേ എന്തും നേടാനാവൂ എന്ന് വിദ്യാർഥികളും കണ്ടറിയുന്നു. ഇടിമുറികളും ആയുധപ്പുരകളും ലഹരി ഇടങ്ങളും കലാലയങ്ങളുടെ കൊടിയടയാളമായി മാറുന്നു.
ഈ മഹാന്ധകാരത്തെ ചെറുക്കാൻ ഒരു മൺചെരാതിനു കഴിയുമോ? ടാഗോറിന്റെ കവിതയിൽ സൂര്യൻ ചോദിച്ചു. ഞാൻ അസ്തമിക്കാൻ പോകുന്നു. ആര് ഈ ലോകത്തിന് വെളിച്ചമാകും? എല്ലാവരും മൗനം ഭജിക്കവേ ഒരു മൺചെരാത് സധൈര്യം പറഞ്ഞു; “ഞാനുണ്ടിവിടെ. അങ്ങ് ധൈര്യമായി പോകൂ. എന്റെ ചുറ്റുമുള്ള ഇരുട്ടിനെ ഞാൻ നേരിട്ടുകൊള്ളാം.” സൽക്കഥകൾ പറഞ്ഞ് പ്രകാശം പരത്താൻ ശ്രമിച്ച മൂന്നാം ക്ലാസുകാരി നക്ഷത്ര ഒരു പ്രത്യാശയാണ്. കുട്ടികളെ കഥപറഞ്ഞുറക്കിയ മുത്തശ്ശിക്കാലം പോയ്മറഞ്ഞു. കുട്ടികൾ കഥപറഞ്ഞ് സമൂഹത്തെ ഉണർത്തേണ്ടുന്ന കാലം വരുന്നു.