മൃഗാധിപത്യ സ്ഥാപകരോ വനംവകുപ്പ്?
ബിഷപ് റെമീജിയോസ് ഇഞ്ചനാനിയിൽ
Sunday, February 16, 2025 12:45 AM IST
(ഇൻഫാം രക്ഷാധികാരി, കെസിബിസി ജാഗ്രതാ കമ്മീഷൻ വൈസ് ചെയർമാൻ)
വനം, വന്യജീവികൾ, വനാനുബന്ധ പരിസ്ഥിതി എന്നിവയുടെ സംരക്ഷണം ലക്ഷ്യമാക്കി, ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഇന്ത്യൻ ഫോറസ്റ്റ് ആക്ട് (1927) ഉൾപ്പെടെ ഏഴ് കേന്ദ്രനിയമങ്ങളും എട്ട് സംസ്ഥാന നിയമങ്ങളും 16 കേന്ദ്രചട്ടങ്ങളും 13 സംസ്ഥാന ചട്ടങ്ങളും ഇന്ന് നിലവിലുണ്ട്. അത്തരത്തിൽ 44 നിയമനിർമാണങ്ങളും പരിഷ്കരണങ്ങളുമാണ് കേന്ദ്ര-സംസ്ഥാന തലങ്ങളിൽ 1927 മുതൽ നടന്നിട്ടുള്ളത്. ഏറ്റവും ഒടുവിൽ, 1961ലെ കേരള ഫോറസ്റ്റ് ആക്ട് കൂടുതൽ ജനദ്രോഹപരമായി പരിഷ്കരിക്കാൻ കേരള സർക്കാർ നടത്തിയ നീക്കം കടുത്ത എതിർപ്പിനെത്തുടർന്ന് പിൻവലിക്കുകയുണ്ടായി.
ഈ നിയമങ്ങളിലും ചട്ടങ്ങളിലും ഏറിയപങ്കും വനത്തിന്റെയും വന്യമൃഗങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്താനുള്ളവയാണ്. പരിസ്ഥിതി സംരക്ഷണത്തിനായുള്ള നിയമങ്ങളും അവയിൽ പെടും. അടിസ്ഥാനപരമായി ഇവയെല്ലാം ഗുണകരവും അത്യന്താപേക്ഷിതവുമാണ്. കാരണം, പരിസ്ഥിതിയും വനവും വന്യജീവികളും സംരക്ഷിക്കപ്പെടേണ്ടതു മനുഷ്യരുടെയും ഈ ഭൂമിയുടെ തന്നെയും ആവശ്യമാണ്. എന്നാൽ, കുറേ വർഷമായി മൃഗങ്ങളിൽനിന്നു മനുഷ്യർ നേരിടുന്ന പ്രതിസന്ധികളിൽ ക്രിയാത്മക ഇടപെടലുകൾ നടത്താൻ തക്കവിധമുള്ള നിയമനിർമാണമോ നിയമപരിഷ്കരണങ്ങളോ ഇവിടെ ഉണ്ടായിട്ടില്ല എന്നതാണു വസ്തുത.
ജനുവരി 23ന് നിയമസഭയിൽവച്ച കണക്കുകൾ പ്രകാരം, 2019-20ൽ 6,341 വന്യമൃഗ ആക്രമണമാണ് ഉണ്ടായിരുന്നതെങ്കിൽ, 2023-24ൽ 9,838 ആയി. എട്ടുവർഷത്തിനിടെ 180 ജീവനുകൾ കാട്ടാന അപഹരിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം നാലു ജീവനാണു നഷ്ടമായത്. ഏറ്റവും ഒടുവിൽ സംഭവിച്ചതടക്കം പത്തു വർഷത്തിനിടെ വയനാട്ടിൽ എട്ടു മനുഷ്യരെ കടുവ ആഹാരമാക്കി. വളർത്തുമൃഗങ്ങളെ കൊന്നു തിന്നതും കൃഷി നശിപ്പിച്ചതുമുൾപ്പെടെ വന്യമൃഗങ്ങൾ കാർഷികമേഖലയ്ക്കു വരുത്തിവച്ചിട്ടുള്ള ആഘാതം ആയിരക്കണക്കിന് കോടി രൂപയുടേതാണ്. അനേകായിരം കുടുംബങ്ങൾ കടുത്ത സാമ്പത്തിക ബാധ്യതയിലും അരക്ഷിതാവസ്ഥയിലുമായി.
കുത്തനേ ഉയരുന്ന ഭീഷണി
കേരളത്തിലെ കർഷക, കുടിയേറ്റ ജനതയിൽ വലിയൊരു വിഭാഗം അതിരൂക്ഷമായ വന്യമൃഗഭീഷണിയിലാണ്. ഈ ഭീഷണി കുത്തനേ ഉയർന്നുകൊണ്ടുമിരിക്കുന്നു. ഇടുക്കി, വയനാട് ജില്ലകളിലും സമീപ മലയോര ജില്ലകളിലും കാട്ടാനകളുടെ ആക്രമണം രൂക്ഷമാണ്. വനാതിർത്തികളിൽ മാത്രല്ല ഭീഷണിയെന്നതും ശ്രദ്ധേയമാണ്. വയനാട് ജില്ലയിൽ വനത്തിൽനിന്ന് 15 കിലോമീറ്ററോളം അകലെ പുതുശേരി എന്ന സ്ഥലത്താണ് 2023 ജനുവരിയിൽ കർഷകനെ കടുവ ആക്രമിച്ചു കൊന്നത്. വനത്തിൽനിന്നു പതിനഞ്ച് കിലോമീറ്ററിലധികം അകലമുള്ള പ്രദേശങ്ങൾ വയനാട്ടിൽ ഏറെയില്ല എന്നു വരുമ്പോൾ വയനാട്ടിൽ എവിടെയും കടുവകളെ പ്രതീക്ഷിക്കാം. എറണാകുളം ജില്ലയിൽ, കോതമംഗലം കുളങ്ങാട്ടുകുഴിയിൽ പശുവിനെ കൊന്നതു കടുവയെന്ന് സ്ഥിരീകരിക്കപ്പെട്ടതിനെത്തുടർന്നു പ്രദേശവാസികൾ ഇപ്പോൾ ഭീതിയിലാണ്.
വർഷങ്ങൾക്കു മുമ്പേ വിദഗ്ധർ മുന്നറിയിപ്പു നൽകിയിരുന്ന ദുരന്തമാണ് ഇപ്പോൾ കേരളം നേരിടുന്നത്. കടുവയും ആനയും പോലുള്ള വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രണാതീതമായി വർധിക്കുന്നപക്ഷം വനങ്ങളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുകയും മൃഗങ്ങൾ നാട്ടിലേക്കിറങ്ങാൻ നിർബന്ധിതരാവുകയും ചെയ്യും. വളർത്തുമൃഗങ്ങളെയോ മനുഷ്യരെയോ ഇരയാക്കാൻ സാധാരണ താത്പര്യപ്പെടാത്ത മൃഗമാണ് കടുവ. കടുവകളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ചു വനത്തിനുള്ളിൽ കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടൽ (Territorial Fight) പതിവാകുന്ന സാഹചര്യം വരും.
ഇത്തരം ഏറ്റുമുട്ടലുകളിൽ പരാജിതരായി കാട്ടിലെ ഇടം നഷ്ടപ്പെടുന്ന, പരിക്കുകളാൽ സ്വാഭാവികമായി ഇരതേടാൻ കഴിയാതെ വരുന്ന, കടുവകൾ നാട്ടിലേക്കിറങ്ങുന്നു. ഈ സാധ്യത മുൻകൂട്ടി മനസിലാക്കി അത്തരം കടുവകളെ മാറ്റിപ്പാർപ്പിക്കാൻ വനംവകുപ്പിന് സംവിധാനങ്ങളുണ്ടാകണം. എണ്ണപ്പെരുപ്പത്തിനൊപ്പം വനത്തിൽ ഉണ്ടാകുന്ന ഭക്ഷ്യ-ജല ക്ഷാമമാണ് കാട്ടാനകൾ കാടുവിട്ടിറങ്ങാൻ കാരണമാകുന്നത്. അവയ്ക്കു വനത്തിൽതന്നെ ആവശ്യത്തിനുള്ള സംവിധാനങ്ങൾ ഒരുക്കിനൽകാനും എണ്ണം ക്രമീകരിക്കാനും വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണം. മാത്രവുമല്ല, ഇത്തരത്തിൽ വനംവിട്ടു വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്ന സംഭവങ്ങളിൽ ബന്ധപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥർ ഉത്തരവാദികളായി പരിഗണിക്കപ്പെടുകയും വേണം.
കാലഹരണപ്പെട്ട വന്യജീവി സംരക്ഷണ നിയമം
വന്യജീവിശല്യം വർധിച്ചുവരുന്ന സാഹചര്യത്തിലും നിഷ്ക്രിയത തുടരുന്ന കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ സമീപനവും പ്രതിഷേധാത്മകമാണ്. വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ കഴിയുന്ന വിധത്തിൽ വന്യജീവി സംരക്ഷണ നിയമത്തിൽ (Wildlife Protection Act of 1972) ആവശ്യമായ ഭേദഗതി വരുത്താൻ തയാറാകണമെന്ന ആവശ്യം മന്ത്രി ഭൂപേന്ദ്ര യാദവ് നിരാകരിച്ചത് ഏതാനും ദിവസം മുമ്പാണ്. മനുഷ്യജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെപ്പോലെതന്നെ, സ്വത്തിനും കൃഷിക്കും വലിയ നാശനഷ്ടങ്ങൾ വരുത്തുന്ന കുരങ്ങ്, കാട്ടുപന്നി തുടങ്ങിയ മൃഗങ്ങളെ നിയന്ത്രിക്കേണ്ടതും കർഷകരുടെ കാലങ്ങളായുള്ള ആവശ്യമാണ്. വനത്തിൽനിന്നു വളരെ അകലെയുള്ള കൃഷിയിടങ്ങളിൽപോലും വലിയ നാശം വരുത്തിക്കൊണ്ടിരിക്കുന്ന, കേരളത്തിൽ സുലഭമായി കാണുന്ന നാടൻകുരങ്ങിനെ ഷെഡ്യൂൾ ഒന്നിൽ പെടുത്തിയ നടപടി തിരുത്തണമെന്ന ആവശ്യവും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചിട്ടില്ല.
വന്യജീവി സംരക്ഷണ നിയമം കാലഹരണപ്പെട്ടതും പൂർണമായി ഉപേക്ഷിക്കേണ്ടതുമാണെന്നാണ് പശ്ചിമഘട്ട ജൈവ വിദഗ്ധസമിതി ചെയർമാൻ കൂടിയായിരുന്ന പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനായ പദ്മഭൂഷൺ പ്രഫ. മാധവ് ഗാഡ്ഗിൽ 2023 ജനുവരിയിൽ അഭിപ്രായപ്പെട്ടത്. ആ നിയമം യുക്തിരഹിതവും വിഡ്ഢിത്തവും ഭരണഘടനാവിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. വയനാട്ടിൽ തുടരെയുണ്ടാകുന്ന കടുവ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കടുവകളുടെ എണ്ണം കള്ളിംഗിലൂടെ നിയന്ത്രിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
കാടിറങ്ങി മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗങ്ങൾ ഏതുതന്നെയായാലും അവയെ ആവശ്യമെങ്കിൽ കൊന്ന് പ്രശ്നം പരിഹരിക്കാനുള്ള പൂർണ അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു നൽകണമെന്നും ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നടത്തിയ പ്രഭാഷണത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. മനുഷ്യജീവന് ഭീഷണിയാകുന്ന മനുഷ്യർക്ക്, വധശിക്ഷവരെ കൊടുക്കാന് നിയമങ്ങളുണ്ടായിരിക്കെ മനുഷ്യജീവന് ഭീഷണിയാകുന്ന മൃഗങ്ങളെ കൊല്ലുന്നതിൽ എന്താണു തെറ്റെന്നും അദ്ദേഹം ചോദിച്ചു.
നിയമഭേദഗതി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ കേന്ദ്രത്തോട് ഉന്നയിക്കുന്നതായി ചീഫ് വൈൽഡ് ലൈഫ് വാർഡനും വനം മന്ത്രിയും മാധ്യമങ്ങൾക്കു മുന്നിൽ ആവർത്തിക്കുന്പൊഴും വന്യജീവി സംരക്ഷണവും നിയന്ത്രണവും സംസ്ഥാന വിഷയമാണെന്നു പറഞ്ഞ് കൈയൊഴിയുന്ന സമീപനമാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി സ്വീകരിച്ചത്. കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരി, വെറുംവാക്കിലൂടെ താത്കാലികമായി ജനരോഷമകറ്റുമ്പോഴും വന്യമൃഗശല്യം കൂടുകയാണ്. ഇങ്ങനെപോയാൽ ആയിരക്കണക്കിന് കുടുംബങ്ങൾ എല്ലാം ഉപേക്ഷിച്ചു നാടുവിടേണ്ടതായി വരും.
വന്യമാകുന്ന വനംവകുപ്പ്
പ്രതിവിധികളെന്തെന്ന ചർച്ചയും വാഗ്ദാനങ്ങളും മാധ്യമങ്ങളിൽ നിരന്തരം പ്രത്യക്ഷപ്പെടുന്നുണ്ട്. മുമ്പു പലപ്പോഴായി ഉയരുകയും പാഴ്വാക്കുകളായി മാറുകയും ചെയ്ത വാഗ്ദാനങ്ങളുടെ ആവർത്തനങ്ങൾ തന്നെയാണവ. എല്ലാമൊന്നു തണുക്കുമ്പോൾ വീണ്ടും പഴയ അലസസമീപനത്തിലേക്കു വനം വകുപ്പ് ഒതുങ്ങിപ്പോകാനുള്ള സാധ്യതയുമുണ്ട്. സമാന്തര സ്വതന്ത്ര ഭരണ സംവിധാനം പോലെ പ്രവർത്തിക്കുന്ന വനംവകുപ്പിനുമേൽ ജനങ്ങൾക്കുവേണ്ടിയുള്ള വിവിധ വകുപ്പുകൾക്കോ മന്ത്രിസഭയ്ക്കുതന്നെയോ സ്വാധീനമില്ലാത്തത് എന്തുകൊണ്ടെന്നതിന് ഉത്തരം ലഭിക്കേണ്ടതുണ്ട്.
ജനദ്രോഹപരമായ വനനിയമ പരിഷ്കരണ ബിൽ പിൻവലിക്കുന്നതായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ, ആ തീരുമാനത്തിനെതിരേ കേരള ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷൻ പ്രമേയം പാസാക്കിയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, ചീഫ് വൈൽഡ് ലൈഫ് വാർഡൻ പങ്കെടുത്ത പ്രസ്തുത യോഗത്തിൽ അധ്യക്ഷനായിരുന്നതു വനംമന്ത്രി എ.കെ. ശശീന്ദ്രനാണ്.
ജനക്ഷേമ പരിപാടികൾ മുടക്കുക, റോഡ് വികസനം പോലുള്ള കാര്യങ്ങളിൽ തടസങ്ങൾ സൃഷ്ടിക്കുക, ജുഡീഷറിയെപ്പോലും കളങ്കപ്പെടുത്തുന്ന സ്ഥാപിതനീക്കങ്ങൾ നടത്തുക, നിരപരാധികളെ വേട്ടയാടുക എന്നിങ്ങനെ നിരവധി ആരോപണങ്ങളുടെ നടുവിലാണ് വനംവകുപ്പ് എന്നോർക്കണം. ജനങ്ങളോട് തീരെയും കൂറില്ലാത്ത, ജനങ്ങളുടെ സുരക്ഷയിൽ ആശങ്കയില്ലാത്ത സ്ഥാപിതതത്പരരായ ഒരാൾക്കൂട്ടമായി വനംവകുപ്പ് ഉദ്യോഗസ്ഥർ മാറുന്നതും വകുപ്പുമന്ത്രിക്കുപോലും വനംവകുപ്പിൽ സ്വാധീനമില്ലാതെവരുന്നതും വലിയ ചോദ്യചിഹ്നമാണ്. ജനങ്ങൾക്ക് ഹിതകരമല്ലാത്ത പല നീക്കങ്ങൾക്കു പിന്നിലും നിലവിൽ സർവീസിൽ ഉള്ളവരും വിരമിച്ചവരുമായ ഉയർന്ന വനംവകുപ്പ് ഉദ്യോഗസ്ഥർക്കു പങ്കുള്ളതായി സൂചനകളുമുണ്ട്.
നിലവിലുള്ള കരിനിയമങ്ങളുടെ പിൻബലത്തിൽ അഴിഞ്ഞാടുന്ന വനംവകുപ്പിന്റെ ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണ്. പത്തുവർഷത്തിനിടെ വനംവകുപ്പു വാങ്ങിക്കൂട്ടിയിട്ടുള്ള വാഹനങ്ങളുടെ വില 21 കോടിയിലധികം വരും. മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനായി നിരത്തിലോടുന്നവയല്ല ഇതിൽ ബഹുഭൂരിപക്ഷവും. കേരളത്തിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനുപാതം താരതമ്യം ചെയ്യുമ്പോൾ മറ്റ് ഫോഴ്സുകളേക്കാൾ വളരെയേറെ ഉന്നത ഉദ്യോഗസ്ഥർ നിയമിക്കപ്പെട്ടിരിക്കുന്നതും ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്. ഒരു ജനാധിപത്യ ഭരണസംവിധാനത്തിനു കീഴിൽ ജനങ്ങൾക്കു സംരക്ഷണം നൽകാൻ കഴിയാത്ത ഇത്തരമൊരു വകുപ്പിന് എന്തിനാണ് ഇത്രമാത്രം സന്നാഹങ്ങൾ എന്ന ചോദ്യം നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല.
വേണ്ടതു ശാശ്വത പരിഹാരം
മൃഗശല്യത്തെക്കുറിച്ചു പറയുമ്പോൾ മാറ്റിനിർത്താൻ കഴിയാത്ത മറ്റൊരു വിഷയംകൂടിയുണ്ട്, തെരുവുനായ്ക്കളുടെ ശല്യം. കേരളത്തിൽ തെരുവുനായ ശല്യം അതിരൂക്ഷമായിട്ടു വർഷങ്ങളേറെയായി. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 13 ലക്ഷംപേരെ തെരുവുനായ്ക്കൾ ആക്രമിച്ചെന്നാണു കണക്കുകൾ. നൂറോളം പേർ ഇക്കാലയളവിൽ പേയ്വിഷബാധയേറ്റു മരിച്ചു. ദിവസം ശരാശരി 710 പേർ തെരുവുനായ്ക്കളാൽ ആക്രമിക്കപ്പെടുന്ന കേരളം പേയ്വിഷ ബാധയ്ക്കെതിരായ വാക്സിന്റെ സുസ്ഥിര മാർക്കറ്റ് കൂടിയാണ്. കാര്യങ്ങൾ ഇപ്രകാരമാണെങ്കിലും നിയമ സംവിധാനങ്ങളും ‘ബൗദ്ധിക’ സമൂഹവും ഇപ്പോഴും മനുഷ്യരുടെ പക്ഷത്തില്ല! ഈ നിശബ്ദതയ്ക്കു പിന്നിൽ മറ്റെന്തെങ്കിലും സ്ഥാപിത താത്പര്യങ്ങളുണ്ടോ എന്നും സംശയിക്കാവുന്നതാണ്.
മനുഷ്യജീവനും സ്വത്തിനും അർഹിക്കുന്ന പരിഗണന നൽകാൻ കഴിയാത്ത ഭരണകൂടത്തെ ജനകീയമെന്നോ, ഭരണസംവിധാനത്തെ ജനാധിപത്യമെന്നോ വിളിക്കാനാവില്ല. വനവും പരിസ്ഥിതിയും വന്യമൃഗങ്ങളും സംരക്ഷിക്കപ്പെടണം, എന്നാൽ പ്രഥമ പരിഗണന മനുഷ്യജീവനായിരിക്കണം. അത്തരം പരിഗണനകൾ അതർഹിക്കുന്നവർക്കു ലഭിക്കണമെങ്കിൽ അതിനുള്ള നിയമനിർമാണമാണ് ആവശ്യം. അതിരപ്പിള്ളി വനമേഖലയിൽ പരിക്കേറ്റ കാട്ടാനകളെ ചികിത്സിക്കാനും വയനാട്ടിൽ മൂന്നു കടുവകൾ ചത്തതിന്റെ കാരണം അന്വേഷിക്കാനും, വനംമന്ത്രി എ.കെ. ശശീന്ദ്രനും ഉദ്യോഗസ്ഥവൃന്ദവും പ്രകടിപ്പിക്കുന്ന ആവേശത്തിന്റെ ഒരംശം പോലും വന്യമൃഗങ്ങൾ കൊന്നുതള്ളുന്ന മനുഷ്യജീവനെക്കുറിച്ച് ചിന്തിക്കാനോ, അതിന് കാരണമാകുന്ന വീഴ്ചകളെക്കുറിച്ചു പഠിക്കാനോ കാണിക്കാറില്ല. വന്യമൃഗങ്ങളെ ഏതുവിധേനെയും സംരക്ഷിക്കുക എന്നതിനപ്പുറം മറ്റൊന്നുമില്ലാത്ത മൃഗാധിപത്യസംവിധാനമായി വനംവകുപ്പ് മാറിക്കഴിഞ്ഞിരിക്കുന്നു എന്നുവേണം കരുതാൻ.
മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ കഴിയുന്ന വിധത്തിൽ 1972ലെ വന്യജീവി സംരക്ഷണ നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. വന്യമൃഗങ്ങൾ കാടിറങ്ങുന്നതുമായി ബന്ധപ്പെട്ടു വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്തവും ചുമതലകളും നിശ്ചയിച്ചുകൊണ്ടും വീഴ്ചകളുണ്ടായാൽ നടപടികൾ ഉണ്ടാകുന്ന വിധത്തിലും 1961ലെ കേരള വനനിയമം പരിഷ്കരിക്കപ്പെടുകയും വേണം.
ഒപ്പം, വനം വിട്ടിറങ്ങുന്ന മൃഗങ്ങളിൽനിന്നും തെരുവുനായ്ക്കൾ പോലുള്ള മറ്റു ജീവികളിൽനിന്നും മനുഷ്യനു സംരക്ഷണവും നിയമ പരിരക്ഷയും നൽകാൻ ആവശ്യമായ സത്വരനടപടികളും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണം.