സ്വകാര്യ സർവകലാശാലാ ബിൽ: ആശയവും ആശയക്കുഴപ്പങ്ങളും
ഫാ. ആന്റണി വക്കോ അറയ്ക്കൽ (സെക്രട്ടറി, കെസിബി
Thursday, February 13, 2025 12:00 AM IST
സ്വകാര്യ സർവകലാശാലകൾക്കായുള്ള കേരള സർക്കാരിന്റെ നിയമനിർമാണം അഫിലിയേഷൻ, അക്രഡിറ്റേഷൻ സംബന്ധിച്ചുള്ള നടപടിക്രമങ്ങളുടെയും സങ്കീർണതകളുടെയും കാര്യത്തിൽ മാനേജ്മെന്റുകൾക്ക് ആശ്വാസകരമാണ് എന്നത് പ്രതീക്ഷകൾ നൽകുന്നുണ്ട്. അതേസമയം, ഏറെ ആശയക്കുഴപ്പങ്ങളുമുണ്ട്.
ഡീംഡ് ടു ബി യൂണിവേഴ്സിറ്റികൾക്കുള്ള അപേക്ഷകളിൽ എൻഒസി നൽകാൻ സംസ്ഥാന സർക്കാർ ഇതുവരെയും തയാറാകാത്തതാണ് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. നിലവിലുള്ള പ്രധാന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുകൂലമായ നിലപാട് ഇക്കാര്യത്തിൽ സ്വീകരിക്കുകയാണ് പ്രാഥമികമായ ആവശ്യം. അത്തരമൊരാവശ്യത്തെ തമസ്കരിച്ചുകൊണ്ടുള്ള പുതിയ നീക്കത്തിന്റെ ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണ്.
നാക് അക്രഡിറ്റേഷൻ സ്കോർ A, A+, A++ തുടങ്ങിയവ ലഭിക്കുന്ന കോളജുകളുടെ ന്യായമായ ആവശ്യങ്ങൾ മാനിച്ച് ഡീംഡ് ടു ബി യൂണിവേഴ്സിറ്റികളായി ഉയർത്താൻ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കണം. നിലവിലുള്ള പ്രധാന കോളജുകളെ സംബന്ധിച്ച് ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയായി അപ്ഗ്രേഡ് ചെയ്യപ്പെടാനുള്ള സാധ്യത തുറന്നുകിട്ടുകയാണ് യഥാർഥ ആവശ്യം. പുതിയ ബിൽ പ്രകാരം, നിലവിലുള്ള എയ്ഡഡ് ഓട്ടോണമസ് കോളജുകൾ നിയമത്തിന്റെ പരിധിയിൽ പെടുന്നില്ല എന്നതാണ് പ്രാഥമിക വിലയിരുത്തൽ.
കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡീംഡ് ടു ബി യൂണിവേഴ്സിറ്റികളിൽനിന്നു വ്യത്യസ്തമായി സംസ്ഥാനങ്ങൾ പാസാക്കുന്ന നിയമത്തിന്റെ നിയന്ത്രണത്തിലാണ് സ്വകാര്യ സർവകലാശാലകളുടെ പ്രവർത്തനം. നിലവിൽ വിവിധ സംസ്ഥാനങ്ങളിൽ പ്രബല്യത്തിലുള്ള നിയമങ്ങൾ വ്യത്യസ്തമാണ്. നിലവിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ മാനദണ്ഡങ്ങൾ പ്രകാരം പ്രൈവറ്റ് യൂണിവേഴ്സിറ്റികൾ പൂർണമായും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.
കേരളത്തിൽ മന്ത്രിസഭ തത്വത്തിൽ അംഗീകരിച്ചിരിക്കുന്ന പ്രൈവറ്റ് യൂണിവേഴ്സിറ്റി ബിൽ നിയമസഭയിൽ പാസാക്കപ്പെട്ടാൽ മറ്റു പല സംസ്ഥാനങ്ങളിലും നിലവിലുള്ള മാതൃകയിൽ കേരളത്തിലും സ്വകാര്യ സർവകലാശാലകൾ ആരംഭിക്കപ്പെടും. എന്നാൽ, നിലവിൽ ഈ മേഖലയിൽ കേരളത്തിൽ പ്രവർത്തനനിരതമായിരിക്കുന്ന സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറിയപങ്കും പ്രൈവറ്റ് യൂണിവേഴ്സിറ്റികളായി മാറാൻ സാധ്യതയില്ല. 25 കോടി രൂപ എൻഡോവ്മെന്റ് തുക കെട്ടിവയ്ക്കേണ്ടതുണ്ട് എന്നുള്ളതാണ് പ്രധാന വെല്ലുവിളി.
വലിയ മുതൽമുടക്കിലും വലിയ ഫീസ് ചുമത്തിയും പ്രൈവറ്റ് യൂണിവേഴ്സിറ്റികൾ ആരംഭിക്കാൻ തീരുമാനമെടുത്തേക്കാവുന്ന തദ്ദേശീയ വിദ്യാഭ്യാസ മാനേജ്മെന്റുകൾക്കു മുന്നിൽ ഉണ്ടായേക്കാവുന്ന പ്രധാന വെല്ലുവിളി വിദ്യാർഥികളുടെ ലഭ്യത തന്നെയായിരിക്കും. അത്രമാത്രം ക്വാളിറ്റിയും ജോലിസാധ്യതയും ഉറപ്പുള്ള കോഴ്സുകൾ ആരംഭിക്കുന്ന കാമ്പസുകൾക്കു മാത്രമായിരിക്കും ഈ മേഖലയിൽ ശരിയായ സാധ്യതയും നിലനിൽപ്പും ഉണ്ടാവുക. അത്തരത്തിൽ ചിന്തിച്ചാൽ, പ്രൈവറ്റ് യൂണിവേഴ്സിറ്റികളുടെ സ്ഥാപനം ഒരുപക്ഷേ മുഴുവൻ വിദ്യാഭ്യാസ മേഖലയ്ക്കും വെല്ലുവിളിയും ഗുണമേന്മ ഉയർത്താൻ നിർബന്ധിതമാക്കുന്ന ഘടകവുമായേക്കാം.
ഈ മേഖലയിൽ വലിയ ബിസിനസ് മുതൽമുടക്കുകളുണ്ടാകാനുള്ള സാധ്യതകൾ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ബിസിനസ് ലക്ഷ്യങ്ങളോടെ രംഗപ്രവേശം ചെയ്യുന്ന കമ്പനികൾക്ക് മാത്രമായിരിക്കും ഈ പുതിയ നിയമം വഴി അവസരങ്ങൾ ലഭിക്കുക. വിദേശ സർവകലാശാലകൾ ഈ മേഖലയിലേക്ക് വന്നേക്കാം.
അത്തരമുള്ള പ്രഫഷണൽ ഇടപെടലുകൾ ഒരുപക്ഷെ സംസ്ഥാനത്തിന് ഗുണകരമായിരിക്കാം എന്ന അഭിപ്രായങ്ങളുമുണ്ട്. സംസ്ഥാന സർക്കാരിന്റെ പരിഗണനയിലുള്ള ബിൽ പൂർണരൂപത്തിൽ പൊതുസമൂഹത്തിനും മാധ്യമങ്ങൾക്കും ലഭ്യമാകാത്ത സ്ഥിതിക്ക് അന്തിമമായ വിലയിരുത്തൽ അസാധ്യമാണ്.