മതസ്വാതന്ത്ര്യം ചോദ്യംചെയ്യാനുള്ള നീക്കം ആശങ്കാജനകം
Tuesday, February 11, 2025 2:37 AM IST
ഭരണഘടനയുടെ വിവിധ മൗലികാവകാശ ആര്‍ട്ടിക്കിളുകളില്‍ ഉറപ്പാക്കുന്ന മതസ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്ന നിയമ നിര്‍മാണ പ്രക്രിയകള്‍ ഏറെ ആശങ്കാജനകമാണെന്ന് നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റിന്റെയും എക്യുമെനിക്കല്‍ പള്ളിയുടെയും റൂബി ജൂബിലി ആഘോഷ സമാപനത്തോടനുബന്ധിച്ച് ക്രൈസ്തവ സഭാ നേതൃസമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ വ്യക്തമാക്കുന്നു.
കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അവതരിപ്പിച്ച പ്രമേയത്തിൽ മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കുനേരേ നടക്കുന്ന അക്രമങ്ങളെ അപലപിക്കുന്നതിനോടൊപ്പം അവയ്ക്ക് അവസാനമുണ്ടാക്കുവാനുള്ള സത്വരനടപടികളുണ്ടാകണമെന്നും അഭ്യര്‍ഥിക്കുന്നു. പ്രമേയത്തിന്റെ പ്രസക്തഭാഗങ്ങൾ ചുവടെ:
മതന്യൂനപക്ഷ സംരക്ഷണം ഉറപ്പാക്കുന്ന ഭരണഘടനാ വ്യവസ്ഥകളെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ അംഗീകരിക്കാനാവില്ല. ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ വിവേചനങ്ങള്‍ അവസാനിപ്പിക്കണം. ന്യൂനപക്ഷ സ്കോളര്ഷിപ്പുവിഹിതങ്ങള് വെട്ടിക്കുറയ്ക്കുന്ന നീക്കങ്ങളില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണം. ജെ.ബി. കോശി ക്രൈസ്തവ പഠനറിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിടണം. ജനസംഖ്യയില്‍ ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ക്രൈസ്തവ, സിഖ്, ബുദ്ധര്‍, ജൈനര്‍, പാഴ്സി എന്നീ അഞ്ചു മതന്യൂനപക്ഷങ്ങളെ മൈക്രോ മൈനോരിറ്റിയായി പ്രഖ്യാപിച്ച് പ്രത്യേക ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ നീതി നിഷേധിക്കപ്പെട്ടിരിക്കുന്ന ദളിത് ക്രൈസ്തവരോടുള്ള വിവേചനം അവസാനിപ്പിച്ച് അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം.
ജീവന്റെ സംരക്ഷണം
ജീവന്റെ സംരക്ഷണം ക്രൈസ്തവ സഭകളുടെ എക്കാലത്തെയും വ്യക്തമായ സാമൂഹ്യ ദര്‍ശനമാണ്. മനുഷ്യജീവനുനേരേ നിരന്തരം ഉയരുന്ന വെല്ലുവിളികള്‍ക്കെതിരേ ശക്തമായ നിലപാട് തുടരാന്‍ നാം നിര്‍ബന്ധിതരാകുന്നു. മദ്യവും മയക്കുമരുന്നും യാതൊരു നിയന്ത്രണവും നിരോധനവുമില്ലാതെ ലഭ്യമാകുന്ന സംസ്ഥാനമായി കേരളമിന്ന് മാറിയിരിക്കുന്നു.
തലമുറകളെ നാശത്തിലേക്കു തള്ളിവിടുന്ന ഈ സാമൂഹ്യവിപത്തിനെതിരേ ഇടപെടലുകള്‍ നടത്താന്‍ ഭരണസംവിധാനങ്ങളും ശക്തമായി പ്രതികരിക്കാന്‍ പൊതുസമൂഹവും മുന്നോട്ടുവരണം. അസത്യവും തിന്മകളും പ്രചരിപ്പിച്ച് ജനങ്ങളെ വഴിതെറ്റിക്കുന്ന സമൂഹമാധ്യങ്ങളെ നിയന്ത്രിക്കുകയും അതിക്രൂരതയും അക്രമങ്ങളും വില്പനച്ചരക്കുകളാക്കി കൊടിയ സാമൂഹ്യ വിപത്തുകള്‍ക്ക് വഴിമരുന്നിടുന്ന സിനിമകള്‍ നിരോധിക്കുകയും വേണം.
വന്യജീവി ആക്രമണം
വന്യജീവികള്‍ അനേകം മനുഷ്യരുടെ ജീവനെടുക്കുന്ന അതിക്രൂരത ദിനംതോറും ആവര്‍ത്തിച്ചിട്ടും നിസംഗത പുലര്‍ത്തുന്ന ഭരണ നിയമ സംവിധാനങ്ങളുടെ പരാജയം ജനങ്ങളില്‍ വേദനയും അമര്‍ഷവും സൃഷ്ടിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമേകേണ്ട ഭരണാധികാരികള്‍ ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറരുതെന്ന് ഈ സമ്മേളനം ഓര്‍മിപ്പിക്കുന്നു. പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കപ്പെടണം.
ഇവയുടെ സംരക്ഷകര്‍ കര്‍ഷകരാണ്. തനതായ കാര്‍ഷിക സംസ്കാരമാണ് കേരളസമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് വിത്തുപാകിയത്. കാര്‍ഷികവൃത്തി മനുഷ്യനെ ചേര്‍ത്തുനിര്‍ത്തുന്ന സ്നേഹ സംസ്കാരമാണ്. കാര്‍ഷികമേഖലയുടെ തളര്‍ച്ച സൃഷ്ടിക്കുന്ന വലിയ ദുരന്തങ്ങളുടെ ആഘാതം അനേകായിരങ്ങളുടെ ജീവിതമിന്ന് പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഇതോടൊപ്പമാണ് പരിസ്ഥിതിലോലം, ബഫര്‍സോണ്‍, വന-വന്യജീവി നിയമങ്ങള്‍, നിയമഭേദഗതികള്‍, പട്ടയപ്രശ്നമുള്പ്പെടെ ഒട്ടനവധി ഭൂപ്രശ്നങ്ങള്‍ നാം നേരിടുന്നത്. ചുരുക്കത്തില്‍ പിറന്ന മണ്ണില്‍ ജീവിക്കാനാവാത്ത സ്ഥിതിവിശേഷം ബോധപൂര്‍വം സൃഷ്ടിക്കുന്നത് തിരുത്തപ്പെടണമെന്ന് അഭ്യര്ഥിക്കുന്നതിനോടൊപ്പം മുനമ്പം ജനതയുടെ അവകാശ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു.
ജനസംഖ്യാശോഷണവും കുടിയേറ്റവും
ജനസംഖ്യാശോഷണവും പുതുതലമുറയുടെ നാടുപേക്ഷിച്ചുള്ള പലായനവും കേരളത്തില്‍ വരുംനാളുകളില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികളും ആശങ്കാഭരിതമാണ്. ജനസംഖ്യാശോഷണത്തെ അതിജീവിക്കാന്‍ വിവിധ രാജ്യങ്ങളും ആന്ധ്ര, തമിഴ്നാട്, തെലുങ്കാന സംസ്ഥാനങ്ങളും ജനസംഖ്യാവര്‍ധനവിനായി പ്രഖ്യാപിച്ചിരിക്കുന്ന ക്ഷേമപദ്ധതികളെ സ്വാഗതം ചെയ്യുന്നതിനോടൊപ്പം കേരളവും ഇക്കാര്യത്തില്‍ സത്വരനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.
വിദ്യാഭ്യാസം, ആതുരശുശ്രൂഷ, ജീവകാരുണ്യം തുടങ്ങിയ മേഖലകളിലെ ക്രൈസ്തവ സേവനങ്ങളും ശുശ്രൂഷകളും നാടിനേകുന്ന സംഭാവനകളും ഏറെ നിസ്തുലങ്ങളും തലമുറകളുടെ രൂപീകരണത്തിന് കരുത്തേകുന്നതുമാണ്. പ്രാഥമിക-ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങളും ശക്തീകരണവുമുണ്ടാകണം. വിദ്യാഭ്യാസമേഖലയില്‍ സംജാതമാകുന്ന നിരവധി പ്രശ്നങ്ങള്‍ സൗഹാര്‍ദപരമായി പരിഹരിച്ച് ഈ രംഗത്ത് സമൂലവും സമഗ്രവുമായ പുത്തന്‍ കാഴ്ചപ്പാടുകള്‍ക്കും തുറന്ന ചര്‍ച്ചകള്‍ക്കും ബന്ധപ്പെട്ടവര്‍ തയാറാകണം.
സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനസമൂഹത്തെയൊന്നാകെ ചേര്‍ത്തുനിര്‍ത്തുന്നതാണ് ക്രൈസ്തവ സഭയുടെ സാമൂഹ്യ പ്രതിബദ്ധത. ഭീകരപ്രസ്ഥാനങ്ങളും തീവ്രവാദസംഘടനകളും വര്‍ഗീയ വിഷംചീറ്റലുകളും സമൂഹത്തില്‍ സൃഷ്ടിക്കുന്ന അസ്വസ്ഥതകളും ഭിന്നതകളും ഏറെ ഭീതിജനകമാണ്. സ്നേഹവും സമാധാനവും പങ്കുവച്ച് കൂടുതല്‍ ഒരുമയോടുകൂടി പ്രവര്‍ത്തനനിരതരാകാനും നാടിന്റെ സമഗ്രവളര്‍ച്ചയ്ക്കും ജനങ്ങളുടെ നന്മയ്ക്കും ക്ഷേമത്തിനും കരുത്തേകുന്ന കര്‍മപദ്ധതികളുമായി അണിചേരാനും ഏവരെയും ആഹ്വാനം ചെയ്യുന്നു.
ക്രൈസ്തവ സഭകള്‍ ഒരുമയോടെ നീങ്ങണം
വിവിധ ക്രൈസ്തവ സഭകള്‍ തമ്മിലും സഭകള്‍ക്കുള്ളിലും കൂടുതല്‍ ഐക്യവും അനുരഞ്ജനവും ഉറപ്പുവരുത്തി ഒരുമയോടെ നീങ്ങേണ്ടത് അനിവാര്യമാണ്. വിശ്വാസത്തില്‍ ക്രിസ്തീയവും സംസ്കാരത്തില്‍ ഭാരതീയവും ആരാധനക്രമത്തില്‍ പൗരസ്ത്യ പാരമ്പര്യവും സ്വീകരിച്ച് ഒരേ വിശ്വാസ പൈതൃകവും ജീവിത ശൈലിയും തലമുറകളായി കൈമാറിയ ക്രൈസ്തവ സമൂഹമെന്ന നിലയില്‍ എല്ലാവരും ഒന്നാകണം.
ആധുനിക ഇന്ത്യയുടെ നിര്മിതിയില്തന്നെ ഉദാത്തമായ പങ്കുവഹിച്ചവരാണ് ക്രൈസ്തവ സമൂഹം. ആധുനിക കാലഘട്ടങ്ങള്‍ക്കനുസരിച്ചുള്ള സാമൂഹ്യമാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ജനങ്ങളുടെ ക്ഷേമത്തിനും ജീവന്റെ സംരക്ഷണത്തിനും നവസമൂഹ നിര്മിതിക്കുമുതകുന്ന സാമൂഹ്യ മുന്നേറ്റമാണ് ക്രൈസ്തവ സമൂഹം അനുദിനം തുടരുന്നത്.
ഭരണ-രാഷട്രീയ രംഗമുള്‍പ്പെടെ വിവിധ തലങ്ങളില്‍നിന്ന് ജനങ്ങളുടെ ജീവനും ജീവിതത്തിനും സമൂഹത്തിന്റെ സംരക്ഷണത്തിനും വെല്ലുവിളികള്‍ ഉയരുമ്പോള്‍ നിലപാടുകളില്‍ അര്ഥശങ്കകളില്ലാതെ, വിമര്‍ശനങ്ങളില്‍ തളരാതെ ശക്തമായി പ്രതികരിക്കുക മാത്രമല്ല അടിയന്തര സാമൂഹ്യ ഇടപെടലുകള്‍ നടത്താനും സഹായഹസ്തങ്ങളുമായി മുന്നോട്ടിറങ്ങി ജാതിക്കും മതത്തിനും അതീതമായി സകല ജനങ്ങളെയും ചേര്‍ത്തുപിടിക്കുവാനും ക്രൈസ്തവ സഭകള്ക്കാകുന്നത് ക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസത്തിന്റെയും അതില്‍ നിന്നുരുത്തിരിയുന്ന സാമൂഹ്യപ്രതിബദ്ധതയുടെയും അടിസ്ഥാനത്തിലാണ്.
പൊതുസമൂഹത്തില്‍ ഉത്തരവാദിത്വപൂര്‍ണമായ കടമകള്‍ നിര്‍വഹിക്കുന്നവര്‍ എന്ന നിലയില്‍ സമൂഹം നിരന്തരം നേരിടുന്ന ഒട്ടേറെ പ്രതിസന്ധികളും ഒട്ടനവധി ആശങ്കകളും പ്രത്യേകം പങ്കുവയ്ക്കാന്‍ ഈ സമ്മേളനം നിര്‍ബന്ധിതമാകുന്നു.