കേന്ദ്ര ബജറ്റ് 2025: കേരളം എന്ന വാക്കുപോലുമില്ല
Monday, February 3, 2025 12:25 AM IST
അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്രബജറ്റിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഉണർത്താൻ ഉതകുന്ന പരിപാടികൾ ഉണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. സമ്പദ്വ്യവസ്ഥയുടെ മെല്ലെപ്പോക്ക് മറികടക്കാൻ സഹായകമാകുന്ന ഹ്രസ്വകാല, ദീർഘകാല പദ്ധതികളും പരിപാടികളുമായിരിക്കും ബജറ്റിലുണ്ടാകുകയെന്നായിരുന്നു പൊതുവെയുള്ള കണക്കുകൂട്ടൽ. എന്നാൽ, എല്ലാവിഭാഗം ജനങ്ങളെയും നിരാശപ്പെടുത്തുന്നതായി കേന്ദ്ര സർക്കാരന്റെ ബജറ്റ് എന്നതാണ് പൊതുപ്രതികരണങ്ങളിൽനിന്ന് മനസിലാകുന്നത്.
സമ്പദ്ഘടന ഇന്ന് നേരിടുന്ന ഒരു പ്രശ്നത്തിനും പരിഹാരം നിർദേശിക്കാൻ കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനു കഴിയുന്നില്ല. രാജ്യത്തിന്റെ സാമ്പത്തിക മുരടിപ്പിൽ ഏതാണ്ടെല്ലാ സാമ്പത്തിക ആസൂത്രകരും വിദഗ്ധരും ബിസിനസ് സമൂഹവും ആശങ്കയിലാണ്. അതു ശരിവയ്ക്കുന്നതാണ് ബജറ്റിന്റെ തലേദിവസം കേന്ദ്ര ധനകാര്യമന്ത്രി പാർലമെന്റിനു മുമ്പാകെ വച്ച സാമ്പത്തിക സർവേ 2024-25 റിപ്പോർട്ട്. നടപ്പു സാമ്പത്തികവർഷത്തെ സാമ്പത്തിക വളർച്ചാ നിരക്ക് 6.4 ശതമാനത്തിലേക്ക് കൂപ്പുകുത്തുമെന്നാണ് റിപ്പോർട്ട് പറയുന്നത്.
അടുത്തവർഷവും സാമ്പത്തിക വളർച്ചാ നിരക്കിൽ വർധന പ്രതീക്ഷിക്കുന്നില്ലെന്നാണ് സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഏതാണ്ട് 6.3 ശതമാനത്തിനും 6.8 ശതമാനത്തിനുമിടയിലാകുമെന്നാണ് അനുമാനം. പ്രധാനമന്ത്രി അവകാശപ്പെട്ട 2047ലെ വികസിത ഭാരതത്തിലേക്ക് എത്തണമെങ്കിൽ എട്ടു ശതമാനം വാർഷിക വളർച്ചാ നിരക്കുവേണം. 8.2 ശതമാനം പ്രതീക്ഷിത സാമ്പത്തിക വളർച്ചയാണ് 2023-24 വർഷത്തെ സാമ്പത്തിക സർവേ റിപ്പോർട്ടിൽ അവകാശപ്പെട്ടത്.
2023-24ൽ 8.2 ശതമാനവും, 2022-23ൽ 7.2 ശതമാനവും, 2021-22ൽ 8.7 ശതമാനവും വളർച്ച രേഖപ്പെടുത്തിയെന്നാണ് കേന്ദ്ര സർക്കാരിന്റെ നേരത്തേയുള്ള അവകാശവാദം. അങ്ങനെയെങ്കിൽ ഈ വർഷത്തെ സാമ്പത്തിക സ്ഥിതി തികച്ചും ഗരുതരമായ അവസ്ഥയിലാണ്. നടപ്പുവർഷം മൂലധന ചെലവിൽ 12.3 ശതമാനം ഇടിവുണ്ടായി എന്നതും വല്ലാത്ത ആശങ്ക ഉയർത്തുന്നു. നവംബർ വരെയുള്ള സ്ഥിതിവിവരങ്ങളെ ആശ്രയിച്ച് തയാറാക്കിയ അവലോകനത്തിൽ, ഭക്ഷ്യ വിലക്കയറ്റം 8.4 ശതമാനമാണ്. കഴിഞ്ഞവർഷം ഇതേ കാലയളവിലത് 7.5 ശതമാനവും.
നടപ്പുവർഷത്തെ ചരക്കു കയറ്റുമതി വളർച്ച 1.6 ശതമാനംമാത്രമാണ്. ചരക്കു ഇറക്കുമതി വർധന 5.2 ശതമാനവും. ബാങ്ക് വായ്പ വളർച്ചാതോതിലും ഇടിവാണ്. മുൻവർഷം നവംബർ വരെ കാലയളവിൽ 15.2 ശതമാനമായിരുന്നു. നടപ്പുവർഷം 11.8 ശതമാനം മാത്രം. ഈവർഷം നവംബർ വരെ 3.4 ലക്ഷം കോടി രൂപയുടെ വിദേശനിക്ഷേപം പിൻവലിക്കപ്പെട്ടുവെന്നതും കൂട്ടിച്ചേർക്കേണ്ടതുണ്ട്. ഈ അവസ്ഥയിൽ ജനങ്ങളുടെ വാങ്ങൽശേഷി ഉയർത്തുന്നതും, സാമ്പദ്വ്യവസ്ഥ ചലിപ്പിക്കാൻ ഉതകുന്നതുമായ നിർദേശങ്ങൾ വരുംവർഷത്തേക്കുള്ള ബജറ്റിൽ ഉണ്ടാകേണ്ടത് അനിവാര്യമായിരുന്നു.
എന്നാൽ, തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടുള്ള ഗിമ്മിക്കുകൾ എന്ന പതിവുശൈലി തന്നെയാണ് ഇത്തവണയും കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുള്ളത്. എല്ലാ സംസ്ഥാനങ്ങളെയും തുല്യനിലയിൽ കണ്ടുള്ള സമീപനം ഉണ്ടായിട്ടില്ല. തികച്ചും ബിഹാറിനെ കേന്ദ്രീകരിച്ചുള്ളതായി പ്രഖ്യാപനങ്ങളിൽ ഏറെയും. ഒപ്പം, ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ട് ആദായനികുതി നിരക്കിൽ വലിയ മാറ്റം വരുത്തുന്നുവെന്ന പ്രതീതി ജനിപ്പിക്കാനുമാണ് ശ്രമിച്ചിട്ടുള്ളത്.
കേരളവിരുദ്ധ ബജറ്റ്
കേരളത്തിനു ന്യായമായും അർഹതയുള്ള പ്രധാന ആവശ്യങ്ങൾ കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തിയിരുന്നു. കേന്ദ്ര ധനവിഹിതങ്ങളിൽ വലിയ തോതിൽ വെട്ടിക്കുറവ് നേരിടേണ്ടിവരുന്ന കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നത് ഇത്തവണയും കേന്ദ്ര സർക്കാർ ചെവിക്കൊണ്ടില്ല. കഴിഞ്ഞതവണയും കാര്യകാരണ സഹിതം നമ്മൾ മുന്നോട്ടുവച്ചിരുന്ന വിഷയമാണിത്. രണ്ടു ദശാബ്ദകാലത്തിനിടയിൽ ഇന്ത്യയിൽ ഉണ്ടായ ഏറ്റവും വലിയ കയറ്റുമതി പ്രോത്സാഹന അനുകൂല പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി.
കയറ്റുമതി പ്രോത്സാഹനത്തിന് ഊന്നൽ നൽകുമെന്ന് പ്രഖ്യാപിക്കുന്ന ബജറ്റിൽ വിഴിഞ്ഞം തുറമുഖ വികസന കാര്യങ്ങൾ പരാമർശിക്കാനും തയാറായിട്ടില്ല. വയനാട് മുണ്ടക്കൈ ദുരിതബാധിതരുടെ പുനരധിവാസത്തിന് സഹായിക്കാനും കേന്ദ്ര സർക്കാരിനു മനസുണ്ടായില്ല. പുതിയ സംരംഭങ്ങളൊന്നും കേരളത്തിനില്ല. പൊതുവിൽ കേരളവിരുദ്ധമായ ബജറ്റാണ് ഇത്തവണയും അവതരിപ്പിക്കപ്പെട്ടത്.
ധനവിഹിത വിതരണം സംബന്ധിച്ച കേരളത്തോടുള്ള അവഗണനയുടെ ഒരു ഉദാഹരണംകൂടി ചൂണ്ടിക്കാട്ടാതിരിക്കാനാകില്ല. സംസ്ഥാനങ്ങൾക്കുള്ള ധന വിഹിതങ്ങളും ഗ്രാന്റുകളും വായ്പകളും കേന്ദ്രാവിഷ്കൃത പദ്ധതി വിഹിതങ്ങളുമായി 25,01,284 കോടി രൂപ അടുത്ത സാമ്പത്തിക വർഷത്തേക്ക് നിക്കിവച്ചിട്ടുണ്ടെന്നും, അത് 2023-24 വർഷത്തെ വകയിരുത്തലിനേക്കാൾ 4,91,668 കോടി രൂപ അധികമാണെന്നും ബജറ്റിൽ അവകാശപ്പെടുന്നു. അതനുസരിച്ച് 2023-24ൽ ജനസംഖ്യാനുപാതികമായി കേരളത്തിന് ഏകദേശം 72,500 കോടി രൂപയെങ്കിലും കിട്ടണം. തൻവർഷം എല്ലാംകൂടി കിട്ടിയത് 33,000 കോടി രൂപയോളമാണ്. 2025-26ൽ ആകെ വകയിരുത്തലിൽ അഞ്ചുലക്ഷം കോടിയോളം രൂപ വർധിക്കുമ്പോൾ ആനുപാതിക വർധനയായി 14,258 കോടി രൂപ സംസ്ഥാനത്തിന് അധികം ലഭിക്കണം.
യഥാർഥ വർധന വെറും 5,000 കോടിയോളം രൂപയിൽ ഒതുങ്ങുമെന്നാണ് കണക്കുകളുടെ പ്രാഥമിക വിശകലനത്തിൽ വ്യക്തമാകുന്നത്. ഈ ഗൗരവകരമായ വിവേചനമാണ് യഥാർഥ പ്രശ്നം. നിതി ആയോഗ് വിലയിരുത്തലുകളിലും സാമ്പത്തിക സർവേ റിപ്പോർട്ടിലുമൊക്കെ ഒട്ടേറെ കാര്യങ്ങളിൽ മുന്നിൽനിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്നത് അംഗീകരിക്കുന്ന കേന്ദ്രസർക്കാരാണ് ധനവിഹിതത്തിന്റെ കാര്യത്തിലും പൊതുവികസന കാഴ്ചപ്പാടിലും സംസ്ഥാനത്തെ അവഗണിക്കുന്ന നിലപാട് സ്വീകരിക്കുന്നത്. ആ സമീപനം അങ്ങേയറ്റം ദുഃഖകരവും പ്രതിഷേധാർഹവുമാണ്. അത് തിരുത്താൻ കേന്ദ്ര സർക്കാർ തയാറാകുമെന്നാണ് ഇപ്പോഴും സംസ്ഥാനം പ്രതീക്ഷിക്കുന്നത്.
സംസ്ഥാനങ്ങളുടെ കടമടുപ്പ് പരിധി മൂന്നു ശതമാനത്തിൽതന്നെ നിലനിർത്താൻ നിർബന്ധം പിടിക്കുന്ന കേന്ദ്ര സർക്കാരിന്റെ കടമെടുപ്പ് 4.4 ശതമാനമായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഞങ്ങൾ കടമെടുക്കും, നിങ്ങൾ എടുക്കാൻ പാടില്ലെന്നതാണ് സമീപനം.
എല്ലാ ഹയർ സെക്കൻഡറി സ്കൂളുകളിലും ഇന്റർനെറ്റ് സൗകര്യം, ടിങ്കറിങ് ലാബ് തുടങ്ങിയ കേന്ദ്രാവിഷ്കൃത പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, പ്രൈമറി സ്കൂളുകൾ അടക്കം എല്ലാ സ്കൂളുകളിലും ഇന്റർനെറ്റ് കണക്ഷൻ നിലവിലുള്ളപ്പോൾ ഇത്തരം പദ്ധതി പ്രഖ്യാപനംകൊണ്ട് കേരളത്തിന് ഒരു പ്രയോജനവുമുണ്ടാകുന്നില്ലെന്നതാണ് പ്രശ്നം. നമുക്ക് അനുയോജ്യമായ നിലയിലേക്കു മാറ്റംവരുത്തി ഉപയോഗിക്കാനുതകുന്ന അയവുള്ള മാനദണ്ഡങ്ങൾ വരാത്തപക്ഷം ഇത്തരം വിഹിതങ്ങളിൽ സംസ്ഥാനത്തിന് അവകാശമില്ലാതാകുന്ന സ്ഥിതിയുണ്ടാകും.
റബറിന് അവഗണന
കാർഷികരംഗത്തടക്കമുള്ള വിഹിത വകയിരുത്തൽ കുറയുന്ന സ്ഥിതിയാണുള്ളത്. അടുത്ത സാമ്പത്തികവർഷം ചെലവിൽ മൂന്നരലക്ഷം കോടിയുടെ വർധനയാണ് ബജറ്റിൽ കണക്കാക്കുന്നത്. ഇതനുസരിച്ചുള്ള വർധനപോലും പൊതുവിൽ ജനങ്ങളെയാകെ ബാധിക്കുന്ന മേഖലകളിലുണ്ടാകുന്നില്ല. വളം സബ്സിഡിയിൽ 3,400 കോടി രൂപ കുറഞ്ഞു.
വിള ഇൻഷ്വറൻസിനും വകയിരുത്തലിൽ 3,600 കോടി രൂപ കുറച്ചു. കാർഷിക മേഖല ഒന്നാമത്തെ ഗ്രോത്ത് എൻജിൻ എന്ന് അവകാശപ്പെടുമ്പോഴാണ് ഈ വെട്ടിക്കുറയ്ക്കൽ എന്നത് വിചിത്രമാണ്. പെട്രോളിയം സബ്സിഡി 2,600 കോടി കുറച്ചു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതത്തിൽ നടപ്പുവർഷം 2023-24 വർഷത്തേക്കാൾ 3,600 കോടി രൂപയോളം കുറച്ചിരുന്നു. 2025-26 വർഷത്തേക്കു നിലവിലുള്ള വിഹിതത്തിൽനിന്ന് ഒരു രൂപപോലും കൂട്ടിയില്ല. ഗ്രാമീണമേഖലയിലെ ജനങ്ങളുടെ വാങ്ങൽശേഷി ഉയർത്താൻ സഹായകമാകുന്ന പദ്ധതികളെയാണ് ഇത്തരത്തിൽ അവഗണിച്ചത്. ‘മഖാന’യെ പരിഗണിക്കുന്നവർ റബറിനെ അവഗണിച്ചു. കയറ്റുമതി മറ്റൊരു ഗ്രോത്ത് എൻജിനാണെന്ന് അവകാശപ്പെടുന്ന ബജറ്റ് നടപ്പുവർഷത്തെ കയറ്റുമതിയിലെ വളർച്ചാ മുരടിപ്പും ഇറക്കുമതിയിലുണ്ടായ വർധനയും കാണാതെ പോകുന്നു.
ഹാനികരമായ തീരുമാനങ്ങൾ
രാജ്യത്തിന് ഹാനികരമായ മറ്റു ചില തീരുമാനങ്ങളും ഇത്തവണ ഉണ്ടായിട്ടുണ്ട്. ആണവോർജ മേഖല സ്വകാര്യവത്കരിക്കുകയാണ്. ഇൻഷ്വറൻസ് മേഖലയിൽ 100 ശതമാനം വിദേശനിക്ഷേപം വരുന്നതും അത്ര ശുഭകരമായ കാര്യങ്ങളല്ല. ഇത്തരം തീരുമാനം രാജ്യത്തെ എങ്ങനെയൊക്കെ ബാധിക്കുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.
ആദായനികുതിയിൽ അനൽപ്പമായ സന്തോഷം പ്രകടിപ്പിക്കാനാണ് കേന്ദ്ര ബജറ്റിൽ ശ്രമിച്ചിട്ടുള്ളത്. എന്നാൽ, വാർഷിക വരുമാനം 12 ലക്ഷം രൂപവരെയുള്ളവർക്ക് ആദായനികുതി ഒഴിവ് അവകാശപ്പെടുമ്പോൾ, അതിനുമുകളിലുള്ള സ്ലാബുകളിലെ നികുതിനിരക്കിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല. താഴെത്തട്ടിലുള്ള കുറച്ചാളുകൾക്കുമാത്രമായിരിക്കും എന്തെങ്കിലും പ്രയോജനമുണ്ടാകുക. ഈ ഇളവ് ലഭിക്കുന്നതിന് പുതിയ സ്കീം തെരഞ്ഞെടുക്കേണ്ടിവരുന്ന നികുതിദായകന് ഭവനവായ്പ തിരിച്ചടവ്, കുട്ടികളുടെ ട്യൂഷൻ ഫീസ്, ലഘുസമ്പാദ്യ പദ്ധതി നിക്ഷേപം, ദുരിതാശ്വാസ നിധികളിലേക്കുള്ള സംഭാവനകൾ, ലൈഫ് ഇൻഷ്വറൻസ്, ഹെൽത്ത് ഇൻഷ്വറൻസ് പ്രീമിയങ്ങൾ ഉൾപ്പെടെയുള്ള ഡിഡക്ഷൻസ് ക്ലെയിം ചെയ്യാനുള്ള അവസരവും ഇല്ലാതാകുന്നു. ഫലത്തിൽ മധ്യവർഗക്കാർക്ക് വലിയ പ്രയോജനമൊന്നും ഉണ്ടാക്കാൻ ഉതകുന്ന പ്രഖ്യാപനമല്ലിത്.
ജനങ്ങളുടെ വരുമാനവും വാങ്ങൽശേഷിയും ഉയർത്തുന്ന നിലയിൽ പൊതുചെലവ് ഉയർത്തുക, മൂലധന നിക്ഷേപം വർധിപ്പിക്കുക, കൂടുതൽ നിക്ഷേപങ്ങളെ ആകർഷിക്കാൻ സഹായകമായ പരിപാടികൾ നടപ്പാക്കുക തുടങ്ങിയവയാണ് സമ്പദ്ഘടനയുടെ മുരടിപ്പ് നേരിടാനുള്ള മാർഗങ്ങൾ എന്നത് പരക്കെ അംഗീകരിക്കപ്പെട്ടതാണ്. ലോക സാഹചര്യങ്ങൾ അതിവേഗം മാറുന്നു.
അമേരിക്കയിലടക്കമുണ്ടായ രാഷ്ട്രീയമാറ്റങ്ങൾ സാമ്പത്തികരംഗത്ത് പ്രവചനാതീതമായ ചലനങ്ങൾ സൃഷ്ടിക്കുന്നു. അതിനനുസരിച്ച് നമ്മുടെ രാജ്യത്തിന്റെ സമ്പദ്ഘടനയെ സ്വന്തം കാലിൽ ഉറപ്പിച്ച് നിർത്തുകയാണ് ആവശ്യം. അതിന് ഉത്പാദനം, കൃഷി, സേവനം ഉൾപ്പെടെ അടിസ്ഥാന മേഖലകളിലൊക്കെ ഉയർന്ന വളർച്ചാനിരക്ക് നേടേണ്ടതുണ്ട്. നമ്മുടെ മനുഷ്യവിഭവശേഷി രാജ്യത്തിനകത്തുതന്നെ വിനിയോഗിക്കപ്പെടുന്നുവെന്നതും ഉറപ്പുവരുത്തണം. അതിന് ഇന്ത്യയെ ഒന്നാകെ കണ്ടുള്ള ഒരു നയസമീപനമായിരുന്നു വേണ്ടിയിരുന്നത്. അത് ഇത്തവണത്തെ കേന്ദ്ര ബജറ്റിലുമില്ല. രാഷ്ട്രീയപരമായ സമീപനമല്ല കേന്ദ്രസർക്കാർ സ്വീകരിക്കേണ്ടത്. രാജ്യത്തെ ഒറ്റക്കെട്ടായി കൊണ്ടുപോകാനുതകുന്ന പരിപാടിയാണ് ആവശ്യം. അതിനുതകുന്ന നിലയിൽ കേന്ദ്ര സർക്കാരിന്റെ നിലപാടിൽ മാറ്റം വരുത്തുമെന്നുതന്നെയാണ് പ്രതീക്ഷ.
കെ.എൻ. ബാലഗോപാൽ ധനകാര്യ മന്ത്രി