പണത്തിനു മീതെ പരുന്തും... കോണ്‍ഗ്രസിനു ഭരണം നഷ്ടമാക്കിയതിൽ വിമത, സ്വതന്ത്ര സ്ഥാനാർഥികളുടെ പങ്കു നിർണായകമാണ്. ഏഴു സിറ്റിംഗ് സീറ്റുകളിലടക്കം കോണ്‍ഗ്രസ് തോൽക്കാൻ ഇതു കാരണമായി. ഐഎൻഎൽഡി, ബിഎസ്പി, ഹരിയാന ലോക്ഹിത് പാർട്ടി (എച്ച്എൽപി) സഖ്യവുമായി പല മണ്ഡലങ്ങളിലും ബിജെപി രഹസ്യധാരണ ഉണ്ടാക്കിയിരുന്നുവെന്നു റിപ്പോർട്ടുകളുണ്ട്. വോട്ടു ഭിന്നിപ്പിക്കാൻ ചെറുപാർട്ടികൾക്കും സ്വതന്ത്രന്മാർക്കും ബിജെപി പണം നൽകിയെന്നും ആരോപണമുണ്ട്. രണ്ടു ഡസൻ സീറ്റുകളിലെങ്കിലും ജനവിധി ബിജെപിക്ക് അനുകൂലമാക്കാൻ ഇതു കാരണമായി. തെരഞ്ഞെടുപ്പിലെ പണത്തിന്റെ സ്വാധീനം ഇല്ലാതാക്കുമെന്നു വീന്പിളക്കുന്ന തെരഞ്ഞെടുപ്പു കമ്മീഷന്, തെളിവുകളില്ലെന്ന ന്യായമാകും ബാക്കി.
കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്ന കൽക്കയിൽ കോണ്‍ഗ്രസ് വിമതൻ 31,688 വോട്ട് പിടിച്ചപ്പോൾ ബിജെപി ജയിച്ചു. അന്‍പതു ശതമാനം ജാട്ട് വോട്ടുകളുള്ള ഉചന കലാൻ സീറ്റിൽ വെറും 32 വോട്ടുകൾക്കാണ് ബിജെപിയുടെ ദേവേന്ദ്ര ആട്രിയോട് കോണ്‍ഗ്രസിന്റെ ബ്രിജേന്ദ്ര സിംഗ് തോറ്റത്. കോണ്‍ഗ്രസ് റിബലായ വിരേന്ദറിന് 31,456 വോട്ടുകളാണ് ഇവിടെ ലഭിച്ചത്. സ്വതന്ത്രരിൽ ഒരാൾക്ക് 13,458 വോട്ടുകളും മറ്റൊരാൾക്ക് 7,950 വോട്ടുകളും കിട്ടി. മഹേന്ദ്രഗഡിലും സംലാഖയിലും മൂന്നാമതും നാലാമതുമെത്തിയ സ്വതന്ത്രന്മാർ യഥാക്രമം 20,834 വോട്ടുകളും 21,132 വോട്ടുകളും സ്വന്തമാക്കിയപ്പോൾ, കോണ്‍ഗ്രസിന് സിറ്റിംഗ് സീറ്റുകളിൽ ബിജെപിയോട് അടിയറവു പറയേണ്ടി വന്നു.
തിരിച്ചടിയാകുന്ന വിഭാഗീയതകോണ്ഗ്രസിലെ ദളിത് മുഖമായ കുമാരി സെൽജയെ ഒതുക്കിയ ഹൂഡയുടെ കളികൾ പാർട്ടിക്കു വിനയായി. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനു വോട്ട് ചെയ്ത ദളിത് വോട്ടർമാരിൽ ഒരുവിഭാഗം ഇത്തവണ മാറി വോട്ട് ചെയ്തു. ഹൂഡയുടെ നേതൃത്വത്തിലുള്ള ജാട്ട് ലോബിയുടെ മേധാവിത്വത്തിനെതിരേ തിരിയാൻ ദളിത്, പിന്നാക്ക വോട്ടർമാരിൽ ഒരു വിഭാഗമെങ്കിലും തീരുമാനിച്ചതു സ്വാഭാവികം.
ഹൂഡയുമായുള്ള കുമാരി സെൽജയുടെയും രണ്‍ദീപ് സുർജേവാലയുടെയും ഭിന്നത മറനീക്കിയപ്പോൾ കോണ്‍ഗ്രസ് പ്രവർത്തകരിലും അതു ബാധിച്ചു. വിമത സ്ഥാനാർഥികളിൽ ചിലർക്കെങ്കിലും കോണ്‍ഗ്രസിലെ വിഭാഗീയതയും അതൃപ്തരായ നേതാക്കളുടെ രഹസ്യ പിന്തുണയും സഹായകമായി. ബിജെപിക്കും വിമതശല്യം ഉണ്ടായിരുന്നെങ്കിലും അവ പരിഹരിക്കാനും ബദൽ വഴികൾ തേടാനും പാർട്ടിയുടെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ ശ്രമിച്ചു.
പ്രബലമായ ജാട്ട് വോട്ടുകളുടെ ധ്രുവീകരണത്തിന് ജാട്ട് നേതാവായ ഹൂഡയുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് ശ്രമിച്ചപ്പോൾ മഹാഭൂരിപക്ഷം വരുന്ന ജാട്ട് ഇതര വോട്ടുകൾ അനുകൂലമാക്കി മാറ്റാൻ ബിജെപി ശ്രമിച്ചു. 25 ശതമാനം വരുന്ന ജാട്ടുകളെ മറികടക്കാനായി 40 ശതമാനമുള്ള പിന്നാക്ക വിഭാഗങ്ങളെ സ്വാധീനിക്കാൻ പ്രധാനമന്ത്രി മോദിയുടെയും മുഖ്യമന്ത്രി സൈനിയുടെയും പ്രചാരണത്തിനു കഴിഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം ശ്രദ്ധിക്കാതെ പോയ നിശബ്ദ ഘടകമായിരുന്നു ഇത്. സവർണ മേധാവിത്വമുള്ള ആർഎസ്എസിന്റെ നിയന്ത്രണത്തിലുള്ള ബിജെപിയുടെ രാജ്യത്തെ പ്രധാന വോട്ടുബാങ്കാണു പിന്നാക്കക്കാർ.
ഒറ്റാലിൽ കിടന്നതുമില്ല...ഉറപ്പായും ലഭിക്കുമായിരുന്ന ഭരണമാണ് കോണ്‍ഗ്രസിനു നഷ്ടമായത്. ഒറ്റാലിൽ കിടന്നതുമില്ല, കിഴക്കുനിന്നു വന്നതുമില്ല എന്ന പഴഞ്ചൊല്ല് അന്വർഥമായി. അമിത ആത്മവിശ്വാസവും വിഭാഗീയതയുമാണു കോണ്‍ഗ്രസിന്റെ കുഴിതോണ്ടിയ മറ്റു രണ്ടു കാരണങ്ങൾ. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കും മോദിക്കും ആയിരുന്നു അമിത ആത്മവിശ്വാസമെങ്കിൽ, ഹരിയാനയിൽ അതു കോണ്‍ഗ്രസിനും ഭൂപീന്ദർ സിംഗ് ഹൂഡയ്ക്കുമായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽനിന്നു പാഠം ഉൾക്കൊണ്ടു തിരുത്തലുകൾ വരുത്താനും പുതുതന്ത്രങ്ങൾ ആവിഷ്കരിക്കാനും ബിജെപി ശ്രമിച്ചു. എന്നാൽ, ഭരണവിരുദ്ധ വികാരം, കർഷകസമരം, ഗുസ്തി താരങ്ങളുടെ പ്രതിഷേധം, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയവയിൽ ജനം ബിജെപിയെ തിരസ്കരിക്കുമെന്ന അമിതവിശ്വാസത്തിലായിരുന്നു കോണ്‍ഗ്രസ്. ലോക്സഭാ തെരഞ്ഞെടുപ്പിലെ ചെറുനേട്ടങ്ങളിൽ മതിമറന്ന അഹന്തയിൽനിന്ന് ഇനിയെങ്കിലും കോണ്‍ഗ്രസ് പാഠം പഠിക്കേണ്ടതുണ്ട്. ചെറിയ സംസ്ഥാനമെങ്കിലും ഹരിയാന നൽകുന്ന പാഠം വലുതാണ്.