വൈദ്യശാസ്ത്ര പ്രവർത്തകരാണ് ഈ മാറ്റങ്ങൾക്ക് മുൻനിരയിൽ ഉണ്ടാകേണ്ടത്. ചികിത്സിച്ചു ഭേദമാകാൻ സാധ്യതയില്ലാത്ത രോഗങ്ങൾ ബാധിച്ചവരോടും കോമയിൽ ആയവരുടെയും പ്രായാധിക്യത്തിന്റെ ദൈന്യതയിൽ വിഷമിക്കുന്നവരുടെയും ബന്ധുക്കളോടും അവർ സത്യസന്ധമായ സംഭാഷണങ്ങളിൽ ഏർപ്പെടണം. പാലിയേറ്റീവ് കെയർ ചികിത്സകളുടെ സാധ്യതകളും തീവ്ര ചികിത്സയുടെ ഭാരങ്ങളും ചർച്ച ചെയ്യുന്നത് ഇതിൽ ഉൾപ്പെടുന്നു. ചിലപ്പോൾ, സ്വാഭാവിക മരണം അനുവദിക്കുക എന്നതാണ് ഏറ്റവും അനുകമ്പയുള്ള തെരഞ്ഞെടുപ്പ്. ആ തെരഞ്ഞെടുപ്പ് നടത്തണമെങ്കിൽ മരണ അവബോധസാക്ഷരത അനിവാര്യമാണ്.
മരണ അവബോധസാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിന് മരണം ഒരു പരാജയമായിട്ടല്ല ജീവിതത്തിന്റെ സ്വാഭാവികമായ ഒരു പരിസമാപ്തിയായി കാണുന്ന ഒരു സംസ്കാരം വളർത്തിയെടുക്കാൻ മെഡിക്കൽ പ്രഫഷണലുകൾ, നയരൂപകർത്താക്കൾ, പൊതുപ്രവർത്തകൾ, സാമൂഹിക പ്രവർത്തകർ എന്നിവരുടെ ശ്രമങ്ങളെ സംയോജിപ്പിച്ച് ഒരു ബഹുമുഖ സമീപനം ആവശ്യമാണ്. മരണത്തെക്കുറിച്ചുള്ള തുറന്ന ചർച്ചകൾ വളർത്തിയെടുക്കുന്നതിലൂടെയും ആരോഗ്യ സംരക്ഷണ ദാതാക്കളെ ബോധവത്കരിക്കുന്നതിലൂടെയും കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിലൂടെയും ജീവിതാവസാന അനുഭവങ്ങളെ ഭയത്തിൽനിന്നും അനിശ്ചിതത്വത്തിൽനിന്നും സമാധാനത്തിന്റെയും അന്തസിന്റെയും ഒന്നാക്കി മാറ്റാൻ നമുക്കു കഴിയും. ജീവിതത്തിന്റെ മനോഹരമായ യാത്രയെ അവസാനം വരെ ആദരിച്ചുകൊണ്ട് മാന്യവും സമാധാനപരവുമായി കടന്നു പോകാനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നിർണായക ചുവടുവയ്പാണ് മരണ അവബോധസാക്ഷരത സ്വീകരിക്കുന്നത്.
ദയാവധം പാടുള്ളതല്ലഒരു വ്യക്തി തന്റെ സ്വതന്ത്രമായ തീരുമാനഫലമായി രൂപപ്പെടുത്തിയതല്ല അവന്റെ ജീവൻ. അതുകൊണ്ടുതന്നെ ഒരു കാരണവശാലും അതിന് വിരാമമിടാനും അവനു സാധിക്കില്ല. ആതുരസേവനരംഗത്ത് പ്രവർത്തിക്കുന്നവരുടെ കടമ ജീവൻ രക്ഷിക്കലും ജീവൻ നീട്ടികൊണ്ടുപോകലും മാത്രമല്ല, രക്ഷിക്കാൻ കഴിയാത്തവരെ മരണം വരെ സ്നേഹനിർഭരമായി പരിചരിക്കുക എന്നതും അത്രയുംതന്നെ പ്രാധാന്യമർഹിക്കുന്ന കർത്തവ്യമാണ്. ഉപകാരപ്രദമല്ലാത്ത ചികിത്സ ഉപേക്ഷിക്കാനും വേദനയിൽ നിന്നും സഹനത്തിൽനിന്നും ശമനം ലഭിക്കാനും മറ്റുള്ളവരുടെ സ്നേഹനിർഭരമായ സാമീപ്യവും ശ്രദ്ധയും ലഭിക്കാനും രോഗിക്ക് അവസരമുണ്ടാക്കണം.
രോഗാവസ്ഥയിലും താൻ സ്നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന അനുഭവം രോഗിക്ക് ലഭിക്കണം. ദയാവധം, കാരുണ്യവധം എന്നിങ്ങനെ ആകർഷകമായ വിവിധ പേരിൽ വിളിക്കുമ്പോൾതന്നെ അത് ആത്മഹത്യയോ കൊലപാതകമോ തന്നെയാണ്. പ്രതീക്ഷയറ്റ മാറാരോഗികൾ ദയാവധം ആവശ്യപ്പെടുന്നുവെങ്കിൽ യഥാർഥത്തിൽ അവർ തേടുന്നതും ക്രൂരമായ വധമല്ല, മറിച്ച് അവർ നിരാശയിൽ സ്നേഹത്തിനും കരുതലിനും വേണ്ടി നിലവിളിക്കുകയാണന്ന് സമൂഹം തിരിച്ചറിയണം. സ്നേഹോഷ്മളമായ പരിചരണം രോഗികൾക്ക് നൽകുന്നതിനുള്ള കടമയുണ്ടെന്ന സങ്കല്പമാണ് ദയാവധ ചിന്തകൾ വഴി തകരുന്നത്.
പ്രതിസന്ധികൾ പരിഹരിക്കപ്പെടണംരാജ്യത്തെ ആരോഗ്യ പരിപാലനത്തിൽ വലിയൊരു പങ്കും സ്വകാര്യമേഖലയിലാണുള്ളത്. അവിടെ പാലിയേറ്റീവ് കെയർ ചെന്നെത്തണം. രോഗചികിത്സയോടൊപ്പം സാന്ത്വനപരിചരണവും ലഭിക്കണം. അത് ഇനിയും പൂർണമായും യാഥാർഥ്യമായിട്ടില്ല. പ്രയാസം അനുഭവപ്പെടുന്ന എല്ലാവർക്കും കിട്ടേണ്ടതാണ് സാന്ത്വനപരിചരണം. വലിയ ആരോഗ്യസ്ഥാപനങ്ങളിൽ ഇത് എത്തിയിട്ടുമില്ല. അതുകൊണ്ടുള്ള ബുദ്ധിമുട്ടുകൾ ധാരാളമുണ്ട്. പലപ്പോഴും രോഗികളെ മാസത്തിലൊരിക്കലോ മറ്റോ ആണ് നേരിട്ടു പോയി കാണാൻ കഴിയുന്നത്. അതു പോരാ. അവർക്ക് നിരന്തരം സാന്ത്വനം എത്തിക്കാൻ കഴിയുംവിധം സംവിധാനം വളരണം. പൊതുജനങ്ങളിലെ ബോധവത്കണം തുടരണം. പാലിയേറ്റീവ് രംഗത്തേക്ക് കൂടുതൽ പ്രഫഷണലുകളുടെ പങ്കാളിത്തം വരണം. ഫിസിയോതെറാപ്പിസ്റ്റുകൾ, മെഡിക്കൽ സോഷ്യൽ വർക്കേഴ്സ് തുടങ്ങിയവരുടെയെല്ലാം സേവനം പാലിയേറ്റീവ് കെയറിന് മുന്നോട്ടുപോകാൻ ആവശ്യമാണ്.
സാന്ത്വന പരിചരണത്തിന് നഴ്സുമാരുടെ എണ്ണം വർധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഒരു പഞ്ചായത്തിൽ ഒരു നഴ്സിന്റെ സേവനമേ ഇപ്പോഴുള്ളൂ. കിടപ്പുരോഗിക്ക് ആഴ്ചയിൽ ഒരിക്കലെങ്കിലും മുടങ്ങാതെ സേവനം ആവശ്യമാണ്. പഞ്ചായത്തുതലത്തിൽ നഴ്സുമാരുടെ എണ്ണം രണ്ടാക്കണം. 2019ൽ പുതുക്കിയ പാലിയേറ്റീവ് കെയർ നയത്തിൽ സർക്കാരും സന്നദ്ധസംഘടനകളും കൈകോർത്തു പ്രവർത്തിക്കണമെന്ന് ആവശ്യപ്പെടുന്നു. ജില്ലാ, താലൂക്ക്, പഞ്ചായത്ത് തലങ്ങളിലെ സന്നദ്ധ സംഘടനകൾക്കു സർക്കാർ രജിസ്ട്രേഷനും അക്രഡിറ്റേഷനും നൽകണം.