രാഷ്ട്രീയ തിന്മകൾക്കെതിരേ ഇന്ത്യൻ രാഷ്ട്രീയത്തിൽ പണത്തിന്റെയും അഴിമതിയുടെയും സ്വാധീനം വളർന്നുവരുന്നതിനെതിരേ രത്തൻ ടാറ്റ നിലപാടു വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ തെരഞ്ഞെടുപ്പുകൾ ചെലവേറിയ കാര്യമായി മാറി. തെരഞ്ഞെടുപ്പു നടത്തിപ്പിൽ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും പ്രചാരണച്ചെലവു വർധിച്ചതിൽ രത്തൻ ആശങ്ക പ്രകടിപ്പിച്ചു. സർക്കാരിന്റെ വിവേചനാധികാരം വർധിച്ചതോടെ, തങ്ങളുടെ ഇടുങ്ങിയ ലക്ഷ്യങ്ങൾക്കായി സർക്കാരിന്റെ വിവേചനാധികാരം വിനിയോഗിക്കാൻ ശ്രമിക്കുന്ന നിക്ഷിപ്ത താത്പര്യങ്ങളുടെ നിരയിൽ സത്യസന്ധതയില്ലാത്ത ബിസിനസുകാർ ചേർന്നതായി രത്തൻ ടാറ്റ 2019ലെ ലേഖനത്തിൽ എഴുതി.
ഭരിക്കുന്നവരും വ്യവസായികളും തമ്മിലുള്ള ബന്ധം സ്വാതന്ത്ര്യസമരകാലത്തെ നിസ്വാർഥമായ ദേശീയ താത്പര്യത്താൽ നയിക്കപ്പെടുന്നില്ലെന്നു പറയാൻ അദ്ദേഹം മടിച്ചില്ല. രാഷ്ട്രീയ, ഭരണ നേതാക്കളുമായുള്ള ഇന്ത്യൻ വ്യവസായത്തിന്റെ ബന്ധം ദേശീയ താത്പര്യങ്ങളാലല്ല ഇപ്പോൾ നയിക്കപ്പെടുന്നത്. രാഷ്ട്രീയത്തിന്റെ ധാർമിക ഘടനയിലെ അപചയത്തോടൊപ്പമാണിതെന്നും രത്തൻ ടാറ്റ ചൂണ്ടിക്കാട്ടി. ബിസിനസ്, രാഷ്ട്രീയ മേഖലകളിൽ ധാർമികതയ്ക്കു പ്രാധാന്യം നൽകുന്നതാണു ടാറ്റയുടെ പാരന്പര്യമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നും സാധാരണക്കാരനായിഇന്ത്യൻ വ്യവസായത്തിന്റെ തുടക്കക്കാരായ ജംഷെഡ്ജി ടാറ്റ, വാൽചന്ദ് ഹിരാചന്ദ് എന്നിവരെപ്പോലുള്ളവർ തീക്ഷ്ണ ദേശീയവാദികളായിരുന്നു. ബജാജിന്റെയും ബിർളയുടെയും കുടുംബങ്ങളുമായുള്ള ഗാന്ധിജിയുടെ ബന്ധം പ്രസിദ്ധമാണ്.
പ്രധാന സാന്പത്തിക വിഷയങ്ങളിൽ ജവഹർലാൽ നെഹ്റുവും ജെ.ആർ.ഡി. ടാറ്റയും എല്ലായ്പോഴും ഒരുപോലെ ചിന്തിച്ചിരുന്നില്ല. എന്നാൽ ഉയർന്ന പരസ്പര ബഹുമാനം പങ്കിട്ടു. സ്വാതന്ത്ര്യസമരകാലത്ത് ഇന്ത്യൻ നാഷണൽ കോണ്ഗ്രസിനു പ്രധാന ധനസഹായം നൽകുന്നതിൽ ഇന്ത്യൻ വ്യവസായം സന്തുഷ്ടരായിരുന്നു’ എന്നാണ് ‘ദ ഗ്രേറ്റ് മാർച്ച് ഓഫ് ഡെമോക്രസി: സെവൻ ഡിക്കേഡ്സ് ഓഫ് ഇന്ത്യാസ് ഇലക്ഷൻസ്’ എന്ന 2019ലെ സമാഹാരത്തിൽ രത്തൻ ടാറ്റ എഴുതിയത്.
വ്യവസായ സാമ്രാജ്യം ലോകത്തോളം വലുതായപ്പോഴും സാധാരണക്കാരനെപ്പോലെ എളിമ കാക്കാനും പരോപകാരത്തിൽ ശ്രദ്ധിക്കാനും രത്തൻ ടാറ്റയ്ക്കു കഴിഞ്ഞു. രാഷ്ട്രീയം അടക്കം അമിതമോഹങ്ങളിൽനിന്ന് അകന്നുനിൽക്കാനായതാണ് ഇതിനു കാരണം.
വ്യവസായം വളർന്നതിനോടൊപ്പം പാവങ്ങൾക്കായുള്ള ട്രസ്റ്റിന്റെ പ്രവർത്തനം വിപുലപ്പെടുത്താൻ അദ്ദേഹം മറന്നില്ല. വിദ്യാഭ്യാസം, ആരോഗ്യം അടക്കം ടാറ്റാ ട്രസ്റ്റ് നടത്തുന്ന സാമൂഹ്യസേവന പ്രവർത്തനങ്ങളുടെ പ്രേരകശക്തിയും പ്രചോദനവും എമരിറ്റസ് ചെയർമാൻ ആയിരുന്നു. സാധാരണക്കാരുടെയും പാവങ്ങളുടെയും സന്തോഷത്തിൽ സ്വയം സന്തോഷിക്കാനും സാധാരണക്കാരിലൊരാളായി മാറാനും അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു.
ഇന്ത്യയെ ലോകത്തോളം വളർത്തിയ വ്യവസായ പ്രമുഖനെന്നതിലേറെ മാനുഷികതയുടെ പ്രതിപുരുഷനെന്നതാകും രത്തൻ ടാറ്റയെ മനുഷ്യമനസുകളിൽ ജീവിക്കുക.