കാടിന്റെ സംരക്ഷകരായി പ്രദേശവാസികളെ ഇൻസെന്റീവുകളോടെ വിജയകരമായി ഇപ്പോൾത്തന്നെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. സംരക്ഷണച്ചുമതല ഒരു വരുമാനമാർഗം കൂടിയാകുന്പോൾ പ്രദേശവാസികളുടെ സഹകരണം ന്യായമായും വർധിക്കും. ഇങ്ങനെ ഭരണകൂടത്തിന്റെ ഇച്ഛാശക്തിവഴി ഇഎസ്എകളിലെ ജനജീവിതത്തിന് സംരക്ഷണവും ആ പ്രദേശങ്ങളിലെ ജൈവവൈവിധ്യത്തിന്റെ സംരക്ഷണത്തിന് വേതനവും ഉറപ്പുനല്കാമെങ്കിൽ ഗ്രാമസഭകൾതന്നെ തങ്ങളെ ഇഎസ്എയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടേക്കാം. എന്നാൽ ഇപ്പോൾ നടക്കുന്ന ഇഎസ്എ നിർണയ യജ്ഞങ്ങളെ ജനങ്ങൾ സംശയത്തോടെയാണ് കാണുന്നത്. യാതൊരു നഷ്ടപരിഹാരവും അനുവദിക്കാതെ വാസമേഖലകളിൽനിന്ന് തങ്ങളെ ക്രമേണ പുകച്ചുപുറത്തുചാടിക്കുന്ന പദ്ധതിയായിട്ടാണ് ജനങ്ങൾ ഇതിനെ വ്യാഖ്യാനിക്കുന്നത്. അതുകൊണ്ടാണ് ഇഎസ്എ ഒരു വിവാദവിഷയമായി ഇപ്പോഴും തുടരുന്നത്.
ആറാം കരടുവിജ്ഞാപനം2024 ജൂലൈ 31ന് കേന്ദ്രസർക്കാരിന്റെ പരിസ്ഥിതിമന്ത്രാലയം പുറപ്പെടുവിച്ച ആറാം കരടുവിജ്ഞാപനം കേരളത്തിലെ മലയോരമേഖലയിലെ ജനജീവിതത്തെ കൂടുതൽ ആശങ്കയിലാഴ്ത്തി. കാരണം, ജനവാസപ്രദേശങ്ങളും ജലാശയങ്ങളും തോട്ടങ്ങളും പാറപ്രദേശങ്ങളും ഒറ്റപ്പെട്ട വനപ്രദേശങ്ങളും ഒഴിവാക്കി സംരക്ഷിതവനപ്രദേശങ്ങളും റിസർവ് വനങ്ങളും അണക്കെട്ടുകളും ഉൾപ്പെടുന്ന 92 വില്ലേജുകളിലെ (വില്ലേജുകളുടെ അതിർത്തി പുനർനിർണയവും വിഭജനവും വഴി ഇപ്പോഴത് 98 വില്ലേജുകളായി) 8656.46 ചതുരശ്ര കിലോമീറ്റർ ഇഎസ്എ ആയി പ്രഖ്യാപിക്കണമെന്ന കേരളസർക്കാരിന്റെ ശിപാർശ ഈ കരടുവിജ്ഞാപനത്തിൽ ഇടംപിടിച്ചിട്ടില്ല. പകരം 131 വില്ലേജുകളുകളായി (123 വില്ലേജുകളാണ് കേന്ദ്രഗസർക്കാരിന്റെ പ്രാരംഭകണക്കിലുള്ളത്; മുകളിൽപ്പറഞ്ഞിട്ടുള്ള വില്ലേജുകളുടെ വിഭജനം വഴി 123 എന്നത് 131 ആയി ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നു) 9993.7 ചതുരശ്ര കിലോമീറ്റർ കേരളത്തിൽ ഇഎസ്എ ആണെന്ന നിലപാടിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അവസാനം പ്രസിദ്ധീകരിച്ച കരടുവിജ്ഞാപനത്തിലും ഉറച്ചുനിൽക്കുകയാണ്. കൂടാതെ 2018 മുതൽ സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ സമർപ്പിച്ചിട്ടുള്ള പ്രൊപ്പോസലുകൾ അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവുകളൊന്നും ഇതുവരെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നല്കിയിട്ടില്ല. യഥാർഥത്തിൽ ഈ വസ്തുതയാണ് കേരളത്തെ കൂടതൽ ആശങ്കയിലാഴ്ത്തുന്നത്.
കരടുവിജ്ഞാപനത്തിൽ മറ്റെല്ലാ സംസ്ഥാനങ്ങളുടെയും പ്രൊപ്പോസൽ കഡസ്റ്റർ മാപ്പുകളടക്കം കേന്ദ്രസർക്കാരിന്റെ പരിസ്ഥിതിമന്ത്രാലയ വെബ്സൈറ്റ് പ്രസിദ്ധപ്പെടുത്തിയപ്പോൾ കേരളത്തിന്റെ മാപ്പ് നൽകിയില്ല. പകരമായി കേരളത്തിന്റെ മാപ്പ് പ്രൊപ്പോസൽ കേരള സ്റ്റേറ്റ് ബയോ ഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ ലഭ്യമാണെന്നുള്ള അറിയിപ്പാണ് നൽകിയിരിക്കുന്നത്. ഈ മാപ്പ് പ്രൊപ്പോസൽ കരടുവിജ്ഞാനപത്തിൽ ഉൾപ്പെടുത്തിയാലേ അതിന് പൂർണമായ അംഗീകാരമാകുന്നുള്ളൂ. കൂടാതെ കേരളം സമർപ്പിച്ച മാപ്പ് പ്രൊപ്പോസലിനെ അടിസ്ഥാനപ്പെടുത്തി സംസ്ഥാനം ആവശ്യപ്പെട്ട സ്ഥലങ്ങൾ ഇപ്പോഴും കേന്ദ്രസർക്കാരിറക്കിയ കരടുവിജ്ഞാപനത്തിൽനിന്ന് ഒഴിവാക്കിയിട്ടില്ല. അതിനാലാണ് ഈ വിഷയത്തിന്റെ ഏകോപനച്ചുമതല സംസ്ഥാനസർക്കാർ കൂടുതൽ കാര്യക്ഷമമായി നിർവഹിക്കണമെന്ന് ഇവിടെ നിർദേശിക്കുന്നത്. കരടുവിജ്ഞാപനത്തിൽ ഇഎസ്എയിൽനിന്ന് ഒഴിവാക്കേണ്ടിയിരുന്ന കോട്ടയം ജില്ലയിലെ കൂട്ടിക്കൽ, മേലുകാവ്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര പ്രദേശങ്ങളിലെ ജനങ്ങൾ തങ്ങൾ ഇതുവരെയും ഉയർത്തിയ ഉത്കണ്ഠകളും പരാതികളും തമസ്കരിക്കപ്പെട്ടതിൽ തീർത്തും നിരാശരാണ്. വനഭൂമിയുടെ അംശംപോലുമില്ലാത്ത ഈ പ്രദേശങ്ങളും മറ്റു ജില്ലകളിലെ ഏതാനും പ്രദേശങ്ങളും ഒഴിവാക്കാനുള്ള കേരളത്തിന്റെ നിർദേശം റവന്യു-ഫോറസ്റ്റ് വകുപ്പുകളെ ഉൾപ്പെടുത്തിയുള്ള ഫിസിക്കൽ വെരിഫിക്കേഷന് ശേഷമുള്ളതാണ്. എന്നാൽ കേന്ദ്ര കരടുവിജ്ഞാപനത്തിൽ ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി സമർപ്പിച്ച ഉപഗ്രഹ മാപ്പിങ്ങിലെ പഴയ രേഖകൾ മാത്രമാണ് ഇപ്പോഴും അടിസ്ഥാനമാക്കിയിരിക്കുന്നത്. ഒരു ഫെഡറൽ സംവിധാനത്തിൽ സംസ്ഥാന സർക്കാർ മുന്നിട്ടു നടത്തിയ വിശദമായ പഠനത്തെ ഗൗരവമായി കണക്കിലെടുത്ത് കേന്ദ്ര സർക്കാർ അംഗീകരിക്കേണ്ടതായിരുന്നു.
പരിസ്ഥിതിയുടെ സംരക്ഷകർമനുഷ്യനും പ്രകൃതിയും തമ്മിലുള്ള സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുക എന്ന സദുദ്ദേശ്യത്തെ എല്ലാവരും പിൻതാങ്ങുന്നുണ്ട്. പരിസ്ഥിതിയെ തകർത്തുകൊണ്ടുള്ള വ്യാപാരനിക്ഷേപങ്ങൾ പരിസ്ഥിതിലോലമേഖലകളിൽ നടത്തിയത് റിയൽ എസ്റ്റേറ്റ്-ക്വാറി മാഫിയകളാണ്. ഇവർക്ക് മൂക്കുകയറിടാനുള്ള ഇച്ഛാശക്തി സർക്കാർ ആദ്യം കാണിക്കണം. വനമേഖല അൽപംപോലുമില്ലാത്ത തീർത്തും ജനവാസമേഖലയായിട്ടുള്ള പ്രദേശങ്ങളെ ഇഎസ്എ ആയി കണക്കാക്കരുതെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ വസ്തുതകളുടെ വെളിച്ചത്തിൽ ബോധ്യപ്പെടുത്താൻ ചീഫ് സെക്രട്ടറി തലത്തിൽ കേരളസർക്കാർ ഇടപെടണം.
കൃഷിയും കർഷകരും പരിസ്ഥിതിയുടെയും പ്രകൃതിയുടെയും യഥാർഥ സംരക്ഷകരാണെന്ന യുക്തിസഹവും പ്രഥമവുമായ അനുമാനത്തിലായിരിക്കണം കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾ പദ്ധതികൾ തുടർന്നും വിഭാവനം ചെയ്യേണ്ടത്. പ്രകൃതിയുടെ താളമാണ് കൃഷിയുടെ താളം. കർഷകൻ അന്നദാതാവാണ്. ബൈബിളിൽ ദൈവം ഏദൻതോട്ടത്തിൽ നിൽക്കുന്ന ആദ്യമനുഷനായ ആദത്തോട് സംസാരിക്കുന്നു. ഏദൻതോട്ടത്തിന്റെ സംരക്ഷകനായിരുന്നു ആദം. പരിസ്ഥിതിയുടെ സംരക്ഷണം മനുഷ്യനിയോഗമാണ്. യാഥാർഥ്യബോധമുള്ള പദ്ധതികൾ ആ സംരക്ഷണോദ്യമത്തെ ഏറ്റവും ഫലപ്രദമാക്കും.