സംസ്ഥാനത്തിന്റെ ആവശ്യങ്ങളോട് “യോജിക്കുന്ന സമീപനം കേന്ദ്ര മന്ത്രാലയം സ്വീകരിച്ചില്ല” എന്നാണ് നിയമസഭയിൽ നൽകിയ മറുപടിയിൽ പറഞ്ഞിരിക്കുന്നത്. ഇത് അത്യന്തം ആശങ്കാജനകമാണ്. 2018 മുതൽ സംസ്ഥാന സർക്കാർ നൽകിയിട്ടുള്ള പ്രപ്പോസലുകൾ കേന്ദ്ര മന്ത്രാലയം അംഗീകരിക്കാത്ത പക്ഷം പിന്നീട് പഠനങ്ങൾ നടത്തി ഒഴിവാക്കിയ 33 വില്ലേജുകൾ ഉൾപ്പെടെ ഒട്ടേറെ ജനവാസ മേഖലകൾ ഇഎസ്എ ആയി മാറും. കേരളത്തിന്റെ പ്രപ്പോസലുകൾ എന്തുകൊണ്ടാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അംഗീകരിക്കാത്തത് എന്ന് വ്യക്തമാക്കപ്പെടേണ്ടതുണ്ട്. സമർപ്പിച്ച റിപ്പോർട്ടുകളിലും പുനർനിർണയിക്കപ്പെട്ട ഇഎസ്എ മാപ്പുകളിലും ഏതെങ്കിലും വിധത്തിലുള്ള പാകപ്പിഴകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തലുകൾ വരുത്തി സമർപ്പിക്കാൻ ആവശ്യമായ നടപടികളും സർക്കാർ സ്വീകരിക്കേണ്ടതുണ്ട്.
രണ്ടാംഘട്ടത്തിൽ ഒഴിവാക്കപ്പെട്ട ഇഎസ്എ മേഖലകളിൽനിന്ന് റിസർവ് വനമേഖലകൾ
ഒഴിവാക്കപ്പെട്ടിട്ടുണ്ടോ? പൂർണമായി ഒഴിവാക്കപ്പെട്ട ചില വില്ലേജുകളിൽ റിസർവ് വനമേഖലകൾ ഉൾപ്പെടുന്നതായുള്ള ചില സൂചനകളുണ്ട്. ഖനന മാഫിയകളുടെ സമ്മർദങ്ങൾ മൂലം അത്തരം ചില പ്രദേശങ്ങൾ ഒഴിവാക്കപ്പെട്ടിരിക്കുന്നതായുള്ള ആരോപണങ്ങളും ഉയരുകയുണ്ടായിരുന്നു. അത്തരം കാരണങ്ങളാൽ സംസ്ഥാന സർക്കാരിന്റെ പ്രപ്പോസലുകൾ പൂർണമായി അവഗണിക്കപ്പെടുന്ന സാഹചര്യം ഉടലെടുത്താൽ അത് പതിനായിരക്കണക്കിന് കർഷക കുടുംബങ്ങളെയും സാധാരണക്കാരെയും ദോഷകരമായി ബാധിക്കുകയും ഒട്ടേറെ പ്രദേശങ്ങളെ വികസന മുരടിപ്പിലേക്കു നയിക്കുകയും ചെയ്യും. ഈ വിഷയം വളരെ ഗൗരവമായെടുത്ത് അന്വേഷണം നടത്താനും തുടർനടപടികൾ സ്വീകരിക്കാനും സർക്കാർ തയാറാകണം.
ജനങ്ങളുടെ ആശങ്കകൾ മുഖവിലയ്ക്കെടുക്കണംപ്രദേശവാസികൾക്ക് ഈ വിഷയവുമായി ബന്ധപ്പെട്ട് പരാതികളും അഭിപ്രായങ്ങളും പലതുണ്ട്. അവർക്ക് നിലവിലുള്ള നടപടികളെക്കുറിച്ചുള്ള നിജസ്ഥിതി വ്യക്തമാക്കിക്കൊടുക്കുക എന്നത് അടിയന്തരമായി ചെയ്യേണ്ട കാര്യമാണ്. ഇപ്പോഴും ഈ വിഷയം അവരെ സംബന്ധിച്ച് പുകമറയ്ക്കുള്ളിലാണ് എന്നതാണ് വാസ്തവം. ഇഎസ്എ മേഖലകളിലൂടെ കടന്നുപോകുന്ന റോഡുകൾ, മറ്റ് അവശ്യ നിർമിതികൾ തുടങ്ങിയവ സംബന്ധിച്ച ആശയക്കുഴപ്പങ്ങൾ, പുനർനിർണയിക്കപ്പെട്ട ഇഎസ്എ മാപ്പിലും ഉൾപ്പെട്ടിരിക്കാനിടയുള്ള ജനവാസ മേഖലകൾ സംബന്ധിച്ച അവ്യക്തത, നിർദിഷ്ട ഇഎസ്എ അതിർത്തിക്ക് പുറത്തും എന്നാൽ, ഒരേ വില്ലേജിലും ഉൾപ്പെടുന്ന ഭാഗങ്ങളിലെ നിർമാണ പ്രവൃത്തികൾ സംബന്ധിച്ച ആശയക്കുഴപ്പം, ഒരേ ആധാരത്തിൽ ഇഎസ്എ, നോൺ ഇഎസ്എ ഭാഗങ്ങൾ ഉൾപ്പെടാനുള്ള സാധ്യത സംബന്ധിച്ച ആശങ്കകൾ എന്നിങ്ങനെ സാധാരണക്കാരുടെയുള്ളിൽ ചോദ്യങ്ങൾ പലതുണ്ട്. അത്തരം വിഷയങ്ങളിൽ പ്രദേശവാസികളുടെ ആശങ്കകളെ ഉൾക്കൊണ്ടുകൊണ്ടുള്ള നിലപാടുകൾ സ്വീകരിക്കാനുള്ള നടപടികൾ സർക്കാർ ഇനിയെങ്കിലും സ്വീകരിക്കേണ്ടതുണ്ട്.