സോഷ്യൽ എൻജിനിയറിംഗിലെ ജയംഹരിയാനയിൽ കൃത്യമായ ആസൂത്രണവും സോഷ്യൽ എൻജിനിയറിംഗ് അടക്കമുള്ള തെരഞ്ഞെടുപ്പു തന്ത്രങ്ങളും ബിജെപിക്ക് ഹാട്രിക് ജയം ഉറപ്പാക്കി. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തിൽ അഞ്ചു സീറ്റും കിട്ടിയതിന്റെ അമിത ആത്മവിശ്വാസവും ഭൂപീന്ദർ സിംഗ് ഹൂഡയുടെ ഏകപക്ഷീയ നിലപാടുകളും പാളയത്തിലെ പടയും പ്രതിപക്ഷ വോട്ടുകൾ ചിതറിയതും കോണ്‍ഗ്രസിന്റെ സ്വപ്നങ്ങൾ ഇല്ലാതാക്കി. ജെജെപിയും ഐഎൻഎൽഡിയും എഎപിയും ബിഎസ്പിയും അടക്കമുള്ള പാർട്ടികളും വിമതരും സ്വതന്ത്രരും വോട്ടുകൾ ചിതറിച്ചതിന്റെ ഗുണവും ബിജെപിക്കായി.
പഞ്ചാബി ഖത്രിയായ മനോഹർ ലാൽ ഖട്ടറിനെ കേന്ദ്രമന്ത്രിസഭയിലേക്കു മാറ്റിക്കൊണ്ട്, ഹരിയാനയുടെ ചരിത്രത്തിൽ ആദ്യമായി പിന്നാക്ക നേതാവ് നയാബ് സിംഗ് സൈനിയെ മുഖ്യമന്ത്രിയാക്കിയതിലൂടെ ഒരു വെടിക്കു രണ്ടു പക്ഷിയെയാണു ബിജെപി നേടിയത്. ശക്തമായിരുന്ന ഭരണവിരുദ്ധ വികാരത്തെ മറികടക്കാനും 35 ശതമാനം വരുന്ന പിന്നാക്കവോട്ടുകളെ സ്വാധീനിക്കാനും ബിജെപിക്ക് ഇതിലൂടെ കഴിഞ്ഞു. സംസ്ഥാന സർക്കാർ ജോലികളിൽ പിന്നാക്ക സംവരണം വർധിപ്പിച്ചത് അടക്കം വെറും 70 ദിവസം ഭരിച്ച സൈനി സർക്കാരിന്റെ 126 തീരുമാനങ്ങളുടെ പരന്പര വോട്ടർമാർക്കു പ്രിയപ്പെട്ടതായി. ബ്രാഹ്മണർ, രജപുത്രർ, അഗർവാളുകൾ, പഞ്ചാബികൾ, അഹിർ, ഗുജ്ജർ തുടങ്ങിയവരുടെ വോട്ടുകൾ സ്വരൂപിക്കാൻ ബിജെപിക്കു പ്രയാസമുണ്ടായില്ല.
വജ്രായുധമാക്കി പിന്നാക്ക കാർഡ് 30 ശതമാനത്തിൽ താഴെ വരുന്ന ജാട്ടുകളും 16 ശതമാനം വരുന്ന ദളിതുകളും കോണ്‍ഗ്രസിന് അനുകൂലമായി ഏകീകരിക്കുമെന്ന പ്രചാരണവും ഇതര വിഭാഗങ്ങളുടെ വോട്ടുകൾ ധ്രുവീകരിക്കുന്നതിന് ബിജെപിയെ സഹായിച്ചു. ജാട്ടുകൾ കോണ്‍ഗ്രസിനെ അനുകൂലിക്കുമെന്ന പ്രചാരണത്തിലൂടെ 70 ശതമാനം വരുന്ന ജാട്ട് ഇതര വോട്ടർമാരെ ഏകീകരിച്ച് സാഹചര്യം ബിജെപി മുതലെടുത്തു. ജാട്ട് വോട്ടുകളിൽ ഒരു വിഭാഗം പോക്കറ്റിലാക്കാൻ ബിജെപിക്കു കഴിഞ്ഞതോടെ ഹരിയാനയിലെ കോണ്‍ഗ്രസിന്റെ കഥ കഴിഞ്ഞു! ശിഥിലമായ പ്രതിപക്ഷം ബിജെപിക്കു താലത്തിൽ വിജയം സമ്മാനിക്കാൻ സഹായിക്കുകയും ചെയ്തു.
പട്ടികജാതി വോട്ടർമാരെയും ബിജെപി ലക്ഷ്യമിട്ടു. പ്രത്യേകിച്ച് ഗ്രാമങ്ങളിലെ വനിതാ സ്വയംസഹായ സംഘങ്ങൾ വഴി. പലപ്പോഴും ദളിത് കുടുംബങ്ങളിൽനിന്നുള്ള ‘ലാഖ്പതി ദ്രോണ് ദിദീസ്’ ഈ പ്രചാരണത്തിന്റെ പ്രതീകങ്ങളായി മാറി. ഇവരിൽ പലരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു വിളിച്ചു. ഈ വികാരം യുവാക്കൾക്കിടയിലും പ്രതിധ്വനിച്ചു. പട്ടികജാതിക്കാരെ പൊതുവിഭാഗത്തിലേക്ക് മോദി ഉയർത്തുമെന്ന വാഗ്ദാനം കുറച്ചെങ്കിലും ഫലിച്ചു. ഹൂഡ മുഖ്യമന്ത്രിയായാൽ ദളിത്, പിന്നാക്ക വിഭാഗങ്ങൾ തഴയപ്പെടുമെന്ന പ്രചാരണം ബിജെപി സമർഥമായി നടത്തി.
പിന്നാക്കനേതാവായ സൈനിയെ മുഖ്യമന്ത്രിയായി മുൻകൂട്ടി ഉയർത്തിക്കാട്ടി ബിജെപി മത്സരിച്ചപ്പോൾ കോണ്‍ഗ്രസിൽ അധികാരത്തർക്കം നേരത്തേ തുടങ്ങി. ഭൂപീന്ദർ ഹൂഡയുടെ മേധാവിത്വത്തിനു തടയിടാൻ കുമാരി സെൽജയും രണ്‍ദീപ് സുർജേവാലയും അടക്കമുള്ള പ്രമുഖർ വെല്ലുവിളി ഉയർത്തിയതു രഹസ്യമല്ലായിരുന്നു. കോണ്‍ഗ്രസിന്റെ സ്ഥാനാർഥിനിർണയത്തിൽ ഹൂഡ പിടിമുറുക്കിയതും പ്രശ്നമായി. തോറ്റു തുന്നംപാടിയിരുന്ന പിസിസി അധ്യക്ഷൻ ഉദയ് ഭാൻ ഉൾപ്പെടെ നേരത്തേ പരാജയപ്പെട്ട 17 പേർക്ക് വീണ്ടും സീറ്റ് നൽകിയതും തിരിച്ചടിയായി.
വിനയായി ശിഥിലമായ പ്രതിപക്ഷം2014ൽ നേടിയ നാലു സീറ്റിൽനിന്നാണ് കോണ്‍ഗ്രസിന്റെ പഴയ കോട്ടയായിരുന്ന ഹരിയാനയിൽ ബിജെപി തുടർച്ചയായ ഉജ്വല വിജയം കരസ്ഥമാക്കിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തിൽ അഞ്ചു സീറ്റ് നേടിയ കോണ്‍ഗ്രസിന് 42 നിയമസഭാ മണ്ഡലങ്ങളിൽ നേടിയ ലീഡുപോലും പ്രയോജനപ്പെടുത്താനായില്ല. അഞ്ചു ലോക്സഭാ സീറ്റ് നേടിയ ബിജെപിക്ക് 44 സീറ്റിലായിരുന്ന ലീഡ്.
ആം ആദ്മി പാർട്ടിയെപ്പോലും കൂടെനിർത്താൻ കോണ്‍ഗ്രസിനു കഴിഞ്ഞില്ല. രണ്ടു ശതമാനം വോട്ടുണ്ടായിരുന്ന എഎപിയുടെ അമിത വിലപേശലും കാരണമാണ്. ബിഎസ്പിയുമായി സഖ്യമുണ്ടാക്കിയ ഇന്ത്യൻ നാഷണൽ ലോക്ദളും ആസാദ് സമാജ് പാർട്ടിയുമായി കൂട്ടുകൂടിയ ജെജെപിയും ബിജെപി വിരുദ്ധ വോട്ടുകൾ ചിതറിച്ചു. ബിജെപി വിരുദ്ധ വോട്ടുകൾ ചിതറിക്കുന്നതിൽ ബിജെപിയും അവരുടേതായ പങ്ക് പിന്നാന്പുറത്ത് നടത്തിയതു മനസിലാക്കുന്നതിലും പ്രതിപക്ഷം പരാജയപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭയെ മറികടക്കാൻ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇനിയും അധ്വാനിക്കേണ്ടതുണ്ടെന്ന സൂചനയും ജനവിധിയിലുണ്ട്.
ഹരിയാനയല്ല മഹാരാഷ്ട്രഹരിയാനയിലെ അപ്രതീക്ഷിത തോൽവിയിൽനിന്നു കോണ്‍ഗ്രസും ‘ഇന്ത്യ’ സഖ്യത്തിലെ പാർട്ടികളും പാഠം ഉൾക്കൊണ്ടുകൊണ്ട് മഹാരാഷ്ട്ര, ജാർഖണ്ഡ്, ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തന്ത്രം ആവിഷ്കരിച്ചാൽ ബിജെപിയുടെ പടയോട്ടം തടയുക പ്രതിപക്ഷത്തിന് പ്രയാസമാകില്ല. നാഷണൽ കോണ്‍ഫറൻസും കോണ്‍ഗ്രസും സഖ്യമുണ്ടാക്കിയ തന്ത്രമാണ് ജമ്മു കാഷ്മീരിൽ അധികാരം പിടിച്ചതെന്നതും ശ്രദ്ധേയമാണ്.
ഹരിയാനയല്ല മഹാരാഷ്ട്രയെന്ന് ജമ്മു കാഷ്മീരിലെയും ജനവിധി ബോധ്യപ്പെടുത്തും. ബിജെപിക്കും ‘ഇന്ത്യ’ സഖ്യത്തിനും ഒരുപോലെ വീതിച്ചുകിട്ടിയ നേട്ടമാകില്ല ഇനിയുള്ള തെരഞ്ഞെടുപ്പുകളിലുണ്ടാവുക. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുപിയിലടക്കം ഇളകിയ ബിജെപിയുടെ അടിത്തറ ഹരിയാനയിലേതുപോലെ ഉറപ്പിക്കുക എളുപ്പമാകില്ല.