അല്ലെങ്കിൽ ഹോട്ട് സ്പോട്ടുകൾ കരുതുന്നത്ര അപകടകരമല്ല. വ്യക്തത വരുത്തേണ്ടത് ഉത്തരവാദിത്വപ്പെട്ടവരാണ്. പഞ്ചായത്തുകളിലോ വില്ലേജ് തലത്തിലോ പ്രാദേശികമായി മാനേജ് ചെയ്യേണ്ട വിഷയങ്ങൾ മറ്റ് നിയമങ്ങളിൽ കൂട്ടിച്ചേർക്കുന്നതിന്റെ ഉദ്ദേശ്യശുദ്ധിയാണ് കർഷകർ ചോദ്യം ചെയ്യുന്നത്.
ഇഎസ്എ ലിസ്റ്റിൽ ഉൾപ്പെടാത്ത വില്ലേജുകൾ മാപ്പിന്റെ ഭാഗമാകുന്നത് ഒഴിവാക്കണം ഇഎസ്എ ആയി നിശ്ചയിച്ചിട്ടില്ലാത്ത വില്ലേജുകൾകൂടി ഇഎസ്എ ഭൂപടത്തിൽ ഉൾപ്പെട്ടിരിക്കുന്നത് പരിശോധിക്കപ്പെടണം. ഉദാഹരണത്തിന്, കരിമ്പ-1 വില്ലേജും പൊറ്റശേരിയും പാലക്കാട് ജില്ലയിൽ ഇഎസ്എ മാപ്പിൽ ഉൾപ്പെട്ടിട്ടുണ്ട്. ജില്ലാതലത്തിൽ രൂപീകരിച്ചിട്ടുള്ള ഇഎസ്എ സ്ക്രൂട്ടിനൈസിങ്ങ് കമ്മിറ്റിക്ക് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിർദേശം ബന്ധപ്പെട്ട വകുപ്പുകൾ നല്കണം. കേന്ദ്രത്തിന് നല്കുന്ന ഇഎസ്എ മാപ്പും വില്ലേജ് അതിർത്തി മാപ്പും കൂടുതൽ അവ്യക്തത ക്ഷണിച്ചുവരുത്തും എന്ന കർഷകവാദം പരിസ്ഥിതി വകുപ്പ് ഗൗരവമായി പരിഗണിക്കണം. അന്തിമമായി നല്കുന്ന ഭൂപടത്തിൽ കൃഷിഭൂമിയും ജനവാസമേഖലയും ഉൾപ്പെട്ടിട്ടില്ല എന്ന് പഞ്ചായത്ത് തലത്തിൽ പരിശോധിച്ച് ഉറപ്പുവരുത്താനുള്ള അവസരം ജനപ്രതിനിധികൾക്കും കർഷക പ്രതിനിധികൾക്കും ബന്ധപ്പെട്ട വകുപ്പുകൾ നല്കണം. കാരണം ഇത് കേരളത്തിലെ ലക്ഷക്കണക്കിന് മനുഷ്യരെ ബാധിക്കുന്ന കാര്യമാണ്.
ഹൈക്കോടതി നൽകിയിരിക്കുന്ന സ്റ്റേയുടെ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണംഇഎസ്എ വിഷയത്തിൽ കേരള ഹൈക്കോടതി അനുവദിച്ചിരിക്കുന്ന സ്റ്റേയുടെ ആനുകൂല്യം കർഷകർക്ക് ലഭ്യമാകുംവിധം നടപടികൾ സ്വീകരിക്കണം. കാർഷികപ്രദേശങ്ങൾ ഉൾപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കാനും പഞ്ചായത്തുകൾ നല്കിയ ഷേപ്പ് മാപ്പുകൾ ഒത്തുനോക്കാനും പഞ്ചായത്തുതലത്തിൽ കർഷകപ്രതിനിധികളെ ബോധ്യപ്പെടുത്താനും ഈ അവസരം ക്രിയാത്മകമായി പ്രയോജനപ്പെടുത്താം.
കേരളത്തിന് എന്തുകൊണ്ട് പ്രത്യേക പരിഗണന?സഹ്യപർവതത്തിനും അറബിക്കടലിനും ഇടയിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് കൊച്ചു കേരളം. കേരളത്തെ എല്ലാക്കാലത്തും വിശേഷിപ്പിക്കുന്നത് ‘കൊച്ചു’ കേരളം എന്നാണ്, ഇത് നമ്മുടെ സംസ്ഥാനത്തിന്റെ കുറഞ്ഞ ഭൂവിസ്തൃതി സൂചിപ്പിക്കാനാണ്. കേരളത്തിൽ ഏകദേശം 29 ശതമാനം വനമാണ്. വലിയൊരു പ്രദേശം തോട്ടങ്ങളും. കൂടാതെ ജലാശയങ്ങളും പൊതു-സ്വകാര്യ വ്യവസായ പ്രദേശങ്ങളും ഉൾപ്പെടുന്നു.
കേരളത്തിന്റെ ജനസാന്ദ്രത ദേശീയ ശരാശരിയേക്കാൾ എത്രയോ അധികമാണ്. രാജ്യത്ത് കേരളത്തിലേതുപോലെ ആളോഹരി കൃഷിഭൂമി ഇത്ര കുറവുള്ള മറ്റൊരു സംസ്ഥാനം വിരളമാണ്. ഇഎസ്എ, ഇഎസ്സെഡ്, ഇഎഫ്എൽ, സിആർസെഡ് പോലുള്ള പരിസ്ഥിതി നിയമങ്ങൾ സംസ്ഥാനത്തിന്റെ ആവാസവ്യവസ്ഥയെ ചുരുക്കുമ്പോൾ നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ വസ്തുതകൾ ഉൾക്കൊണ്ടുകൊണ്ടാകണം. മറ്റു സംസ്ഥാനങ്ങളുടെ ഇഎസ്എ മാനദണ്ഡങ്ങൾ സംസ്ഥാനത്ത് മാറ്റിവരയ്ക്കണം എന്നു സാരം.
ഇഎസ്എ വിഷയത്തിൽ വിവിധ ഘട്ടങ്ങളിൽ സംഭവിച്ച പാളിച്ചകൾ പരിഹരിക്കാൻ ഈ ചുരുങ്ങിയ സമയം പ്രയോജനപ്പെടുത്താം. കർഷകർ പ്രത്യേകിച്ച് മലയോര കർഷകർ കേരളത്തിൽ അടിയന്തര പരിഗണന ലഭിക്കേണ്ട ഒരു വിഭാഗമെന്ന് കണ്ടുകൊണ്ട് സർക്കാരിനും സംവിധാനങ്ങൾക്കും കർഷക പ്രസ്ഥനങ്ങൾക്കും ഒന്നിച്ച് കർഷകർ നേരിടുന്ന വിഷയങ്ങളെ അതിജീവിക്കാനുള്ള അവസരം സൃഷ്ടിക്കപ്പെടണം.