അൻവർ പുറത്തു പോയതു മുഖ്യമന്ത്രിക്കു ഗുണംഅൻവർ പുറത്തേക്കു പോയത് ഒരു കണക്കിനു മുഖ്യമന്ത്രിക്കു നല്ലതാണ്. അൻവർ പാർട്ടി ശത്രു ആയതോടെ പാർട്ടി ഒറ്റക്കെട്ടായി മുഖ്യമന്ത്രിയുടെ പിന്നിൽ അണിനിരന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയവും തുടർച്ചയായ ആരോപണങ്ങളുമെല്ലാമായി മുഖ്യമന്ത്രിക്കെതിരായ വികാരം പാർട്ടിക്കുള്ളിൽ ഉയർന്നുവരുന്നു എന്നു പറയപ്പെട്ട സമയത്താണ് അൻവറിന്റെ വെല്ലുവിളി. ഇതോടെ മുഖ്യമന്ത്രി പാർട്ടിയിൽ ശക്തനായി. ഇനി തത്കാലം പാർട്ടിയിൽ ആരും പിണറായി വിജയനെ ചോദ്യം ചെയ്യില്ല.
പിണറായിയുടേതു നിലപാടുമാറ്റമോ? ലോക്സഭാ തെരഞ്ഞെടുപ്പിൽ പൗരത്വനിയമ ഭേദഗതിയിൽ ഊന്നി നിന്നായിരുന്നു പിണറായി വിജയൻ തെരഞ്ഞെടുപ്പു പ്രചാരണം മുന്നോട്ടു കൊണ്ടുപോയത്. ലക്ഷ്യം വ്യക്തമായിരുന്നു. മുസ്ലിം വോട്ടിൽ കടന്നു കയറുക, യുഡിഎഫിനെ കുറെ സീറ്റുകളിലെങ്കിലും പരാജയപ്പെടുത്തുക. എന്നാൽ മുസ്ലിം വോട്ടുകൾ കിട്ടിയുമില്ല, പാർട്ടിയുടെ അടിത്തറയായ ഭൂരിപക്ഷ സമുദായത്തിലെ ചില വിഭാഗങ്ങൾ അകന്നു പോകുകയും ചെയ്തു. ഇതോടെ പിണറായിയും സിപിഎമ്മും മുസ്ലിം ന്യൂനപക്ഷ പ്രേമം തത്കാലം അവസാനിപ്പിക്കുന്നു എന്നാണ് ചില രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. മുന്പും സിപിഎം ഇങ്ങനെ നിലപാടു മാറ്റിയിട്ടുണ്ട്. 1987ൽ ഇടതു മതേതര നിലപാട് എന്നു പറഞ്ഞ് കൂടെയുണ്ടായിരുന്ന അഖിലേന്ത്യാ ലീഗിനെവരെ മുന്നണിയിൽനിന്നു പുറത്താക്കിയിട്ടുണ്ട്. അന്നു തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു. 1990ൽ ഗൾഫ് യുദ്ധം നടക്കുന്പോൾ സദ്ദാം ഹുസൈനെ പിന്താങ്ങി ജില്ലാ കൗണ്സിൽ തെരഞ്ഞെടുപ്പ് തൂത്തുവാരിയ ചരിത്രവുമുണ്ട്. ഇതുപോലെയൊരു നിലപാടുമാറ്റത്തിലേക്കാണോ സിപിഎം നീങ്ങുന്നത് എന്നു കാത്തിരുന്നു കാണണം.
ഏതായാലും കനത്ത പരാജയങ്ങളിൽനിന്നു തിരിച്ചുവന്ന ചരിത്രം പിണറായി വിജയനുണ്ട്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ മുന്നണിയെ രണ്ടു വർഷത്തിനു ശേഷം ഉജ്വലവിജയത്തിലേക്കു നയിച്ചത് പിണറായി ഒരാളുടെ മിടുക്കാണ്. അന്നു ശബരിമലയിൽ കൈ പൊള്ളിയെങ്കിൽ അതു പരിഹരിച്ചു പാർട്ടിയെ വിജയവഴിയിൽ എത്തിക്കാൻ പിണറായിക്കു സാധിച്ചു.
സിപിഎമ്മിനു കാര്യങ്ങൾ എളുപ്പമല്ലബിജെപിയെ ചങ്കൂറ്റത്തോടെ എതിർക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം എന്ന് അവകാശപ്പെട്ടുകൊണ്ടിരുന്ന സിപിഎമ്മിനു നേരേയാണ് ഇപ്പോൾ ബിജെപിയുമായി രഹസ്യധാരണ എന്ന ആക്ഷേപം ഉയരുന്നത്. ചില സാഹചര്യത്തെളിവുകൾ ആ സംശയത്തിനു ബലം നൽകുന്നു. സ്വർണക്കടത്തു മുതലുള്ള ഇഡി അന്വേഷണങ്ങളിലെ മെല്ലെപ്പോക്കും ലാവ്ലിൻ കേസ് സുപ്രീംകോടതിയിൽ ഇഴയുന്നതുമെല്ലാം അന്തർധാരയ്ക്കു തെളിവായി പ്രതിപക്ഷം ഉയർത്തിക്കാട്ടുന്നു. ഭരണത്തിലെ വീഴ്ചകൾക്കൊപ്പം ഇത്തരം ആരോപണങ്ങൾ കൂടിയാകുന്പോൾ സിപിഎമ്മിനു കാര്യങ്ങൾ ഒട്ടും എളുപ്പമല്ല.
സന്തോഷിക്കുന്നതു മുസ്ലിംലീഗ്പിണറായി വിജയന്റെ മുസ്ലിം രാഷ്ട്രീയത്തിലെ പരീക്ഷണങ്ങളിൽ ഏറ്റവും പരിക്കേറ്റുകൊണ്ടിരുന്നതു മുസ്ലിം ലീഗിനായിരുന്നു. അവരുടെ ശക്തികേന്ദ്രങ്ങളിൽ വിള്ളലുണ്ടാക്കാൻ പിണറായിയുടെ തന്ത്രങ്ങൾ സഹായിച്ചു. ഇപ്പോൾ മലപ്പുറത്തെ അവഹേളിക്കലും ആർഎസ്എസുമായുള്ള അന്തർധാരയുമെല്ലാം ആരോപണങ്ങളായി കറങ്ങിത്തിരിഞ്ഞു നിൽക്കുന്പോൾ അതിന്റെ രാഷ്ട്രീയ നേട്ടം ഏറ്റവും കൂടുതൽ ലഭിക്കുന്നത് ലീഗിനായിരിക്കും. ആടി നിന്ന അണികൾ ലീഗിൽ ഉറയ്ക്കും.
പ്രതിപക്ഷത്തിന്റെ നീക്കങ്ങൾ നിർണായകംസിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരേ ഒരു ആഖ്യാനം രചിക്കുന്നതിൽ പ്രതിപക്ഷം വിജയിച്ചു. ഇപ്പോൾ വരെ മുഖ്യമന്ത്രി പ്രതിരോധത്തിലാണ്. ശക്തമായി തിരിച്ചടിക്കുന്നതിന്റെ സൂചനകൾ അദ്ദേഹം ഇന്നലെ നിയമസഭയിൽ നൽകി.
സംസ്ഥാനത്തെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും രണ്ടു നിയമസഭാ സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പു വൈകാതെ വരും. ഇപ്പോൾ കത്തിക്കയറി നിൽക്കുന്ന ആരോപണങ്ങളോടു ജനങ്ങളുടെ പ്രതികരണം ആദ്യമായി അറിയാൻ കഴിയുന്നത് ഈ തെരഞ്ഞെടുപ്പിലായിരിക്കും. തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് ഒരു വർഷത്തിലും അധികമുണ്ട്. അതിൽ രാഷ്ട്രീയ വിഷയങ്ങളേക്കാൾ കൂടുതൽ സ്വാധീനിക്കപ്പെടുന്നത് പ്രാദേശിക വിഷയങ്ങളായിരിക്കും. എങ്കിലും ജനങ്ങളുടെ പൊതുവികാരം അറിയാൻ സാധിക്കും. അതുകഴിഞ്ഞാൽ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഏതാനും മാസങ്ങൾ മാത്രമേ അവശേഷിക്കുകയുള്ളൂ. മറ്റെന്തൊക്കെ വിഷയങ്ങൾ അപ്പോഴേക്കും പുതിയതായി ഉരുത്തിരിഞ്ഞു വരുമെന്ന് ഇപ്പോൾ പറയാനാകില്ല. പക്ഷേ ഇപ്പോൾ സംസ്ഥാനത്തു നിറഞ്ഞു നിൽക്കുന്ന ഈ രാഷ്ട്രീയ വിഷയം അന്നും സംസ്ഥാന രാഷ്ട്രീയത്തിൽ ചർച്ചയാകുമെന്ന കാര്യത്തിൽ സംശയമില്ല.