ഭരണഘടനാവിരുദ്ധമായ മേൽപ്പറഞ്ഞ വകുപ്പ് പ്രകാരം വഖഫ് ബോർഡ് ഒരു അപ്രഖ്യാപിത സൂപ്പർ സുപ്രീംകോടതിയായി വിലസുന്നു. മുനമ്പം നിവാസികളുടെ അനുഭവത്തിൽ അത് എങ്ങനെയാണെന്ന് നോക്കാം.
കോടതി വിധി X വഖഫ് വിധി 1960-70കളിൽ ചെറായി മുനമ്പം പ്രദേശവാസികളും ഫാറൂഖ് കോളജും തമ്മിലുണ്ടായ വ്യവഹാരത്തിൽ, സിദ്ദിഖ് സേട്ട് ഒരു രജിസ്റ്റേർഡ് ഗിഫ്റ്റ് ഡീഡ് പ്രകാരം 1950 നവംബർ ഒന്നിന് ഫാറൂഖ് കോളജിനു നൽകിയ സ്ഥലം ഫാറൂഖ് കോളജിന്റെ മാത്രം സ്വകാര്യ സ്വത്താണെന്ന് 1975 സെപ്റ്റംബർ 30ന് കേരള ഹൈക്കോടതി ഡിവിഷൻ ബഞ്ച് (AS 600/71) അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. ആ വിധി ഇന്നും നിലനിൽക്കുന്നു.
ആ വിധി അസ്ഥിരപ്പെടുത്താൻ സുപ്രീംകോടതിക്കു മാത്രമാണ് നിലവിലുള്ള നിയമപ്രകാരം സാധിക്കുമായിരുന്നുള്ളൂ (ഇനി അതും സാധ്യമല്ല) എന്നിരിക്കെ, വെറുമൊരു സ്റ്റാറ്റ്യൂട്ടറി ബോഡി മാത്രമായ വഖഫ് ബോർഡ് 2019 മുതൽ ഒരു അപ്രഖ്യാപിത സുപ്രീംകോടതിയായി ചമഞ്ഞ് ഹൈക്കോടതി വിധിയെ കാറ്റിൽ പറത്തിക്കൊണ്ട് അതേ സ്ഥലം തങ്ങളുടേതാണെന്ന് പ്രഖ്യാപിച്ച് സ്വന്തമാക്കി. ഒരു കോടതിയലക്ഷ്യം കൂടിയായ ഈ നടപടി ഇന്ത്യൻ ഭരണഘടനയെയും ഇന്ത്യൻ ജുഡിഷറിയെയും നോക്കുകുത്തിയാക്കുന്ന ഏർപ്പാടല്ലാതെ മറ്റെന്താണ്?