2021ലെ തെരഞ്ഞെടുപ്പിൽ തോമസ് ഐസക്, ഇ.പി. ജയരാജൻ, ജി. സുധാകരൻ തുടങ്ങിയ നേതാക്കളെ വെട്ടുന്നതിന് അദ്ദേഹം ഉപയോഗിച്ച വാളായിരുന്നു തുടർച്ചയായി രണ്ടു തെരഞ്ഞടുപ്പിൽ മത്സരിച്ചവർക്ക് സീറ്റില്ല എന്നത്. അതനുസരിച്ചും കഴിഞ്ഞ പാർട്ടി കോണ്ഗ്രസിൽ പാർട്ടി തീരുമാനിച്ച 75 വയസ് പ്രായപരിധി വച്ചും പാർട്ടിയിലെയും സർക്കാരിലെയും എല്ലാ പദവികളിൽനിന്നും പിണറായി മാറേണ്ടതുണ്ട്. എന്നാൽ, അക്കാര്യത്തിൽ അദ്ദേഹം സ്വയം ഇളവു പ്രഖ്യാപിക്കുകയാണ്. എല്ലാം പാർട്ടി തീരുമാനിക്കും എന്നാണ് അദ്ദേഹം പറയുന്നത്. പാർട്ടിയെക്കുറിച്ചും സീതാറാം യെച്ചൂരിയെക്കുറിച്ചും അദ്ദേഹം നടത്തിയ പരാമർശങ്ങളും വിഷം നിറഞ്ഞവയാണ്.
യെച്ചൂരി ആദർശം നോക്കാതെ മറ്റു പാർട്ടികളുമായി ഇടപെടുന്ന ആളായിരുന്നു എന്നും അടുത്ത പാർട്ടി സെക്രട്ടറി അത്തരക്കാരനാവില്ലെന്നും അദ്ദേഹം പ്രഖ്യാപിക്കുന്നു. ഇതെല്ലാം ബിജെപിക്ക് ആശ്വാസകരമായ കാര്യങ്ങളാണ്. മദനിയോടു കൂട്ടുകൂടിയ പിണറായിയാണ് പറയുന്നത്!
കേരളത്തിൽ ബിജെപി ശക്തമാകുന്നുണ്ടെന്നും അവർക്ക് ഭാവിയിൽ വലിയ ശക്തി ആകാമെന്നും അദ്ദേഹം സൂചന നൽകുന്നു. ഇപ്പോൾ കേരളത്തിൽ രണ്ടു മുന്നണികൾക്കാണ് സാധ്യത ഉള്ളതെന്നും ബിജെപി ബദൽ ശക്തി ആയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. അതായത് ഇടതുപക്ഷം ജയിക്കാതെ വന്നാൽ കോണ്ഗ്രസ് കേരളത്തിൽ ജയിക്കുമെന്നും ഇന്നത്തെ ദേശീയ സാഹചര്യത്തിൽ ബിജെപിക്ക് അതു ദോഷമാകുമെന്നും അതിലൂടെ അദ്ദേഹം മുന്നറിയിപ്പു കൊടുക്കുന്നു. അങ്ങനെ മൂന്നാം ഊഴത്തിന് ശ്രമിക്കുന്ന താൻ വിജയിക്കുന്നതിനു വേണ്ട കരുക്കൾ ഒരുക്കുന്നു. ഇവിടെയാണ് എഡിജിപിയുടെ ബിജെപി ബന്ധത്തിന്റെ ആഴം മനസിലാകുന്നത്. അദ്ദേഹം ദേശീയ നേതാക്കളുമായി മാത്രമല്ല കേരളത്തിലെ നേതാക്കളുമായും ബന്ധപ്പെടുന്നതിന്റെ കഥകൾ പുറത്തുവരുന്നുണ്ട്.
യെച്ചൂരിയുടെ തിരോധാനത്തോടെ പിണറായി സംഘത്തിന്റെ ആധിപത്യത്തെ ചെറുത്തു നിൽക്കുന്നവരുടെ സംഖ്യ ദേശീയ നേതൃത്വത്തിൽ കുറയും. 2022ലെ കണ്ണൂർ കോണ്ഗ്രസിൽ യെച്ചൂരിയെ മാറ്റാൻ ഇവർ നീക്കം നടത്തിയതാണ്. താൻ മത്സരിക്കും എന്ന് യെച്ചൂരി ഭീഷണിപ്പെടുത്തിയതോടെയാണ് ആ നീക്കം പൊളിഞ്ഞത്.
സീതാറാം യെച്ചൂരിസീതാറം യെച്ചൂരിയെക്കുറിച്ചായിരുന്ന അടുത്ത ചോദ്യത്തിന്റെ ഉത്തരത്തിലും കൃത്യമായ ഒരു സന്ദേശം വായിച്ചെടുക്കാനാവും. പ്രതിപക്ഷ ഐക്യത്തിന്റെ ശില്പിയായ യെച്ചൂരിയെപ്പോലെ ഒരാളാകുമോ അടുത്ത സെക്രട്ടറി എന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു മറുപടി. ഇതായിരുന്നു ചോദ്യം: “പ്രതിപക്ഷ പാർട്ടികൾക്കിടയിലെ പാലമായിരുന്നു സീതാറാം യെച്ചൂരി എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യ ബ്ലോക്കിന്റെ ശില്പിയായിരുന്നു അദ്ദേഹം. കാരണം അദ്ദേഹം ഏറെ ഫ്ളക്സിബിൾ ആയിരുന്നു. വഴക്കമുള്ളവൻ. അദ്ദേഹത്തിന്റെ പിൻഗാമിക്കും അതിനു സാധിക്കും എന്ന് അങ്ങ് കരുതന്നുണ്ടോ?”
സീതാറാമിന് ഈ അനന്യ വൈഭവം ഉണ്ടായിരുന്നു- പിണറായി പറഞ്ഞു. ആദർശപരമായ കാഴ്ചപ്പാടുകൾ കണക്കിലെടുക്കാതെ അദ്ദേഹത്തിന് ആരുമായും ബന്ധപ്പെടാനാകും. ഇത് യെച്ചൂരിക്കെതിരേ ഒരു കുത്തായി വ്യാഖ്യാനിക്കാം. ആശയപരമായ കാഴ്ചപ്പാടുകൾ കണക്കിലെടുക്കാതെ ബന്ധം പുലർത്തുന്നയാളായിരുന്നു യെച്ചൂരി എന്ന് പിണറായി കരുതുന്നതായി ചിത്രീകരിക്കാം. കടുത്ത വി.എസ്. പക്ഷപാതിയായ യെച്ചൂരി എന്നും പിണറായിയുടെ കണ്ണിലെ കരടായിരുന്നു.
ഇന്നത്തെ ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യത്തിൽ മതേതര ശക്തികൾ ഒന്നിച്ചു പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്- പിണറായി തുടർന്നു. ഇന്ത്യ ബ്ലോക്കിലെ കക്ഷികളുമായി ഞങ്ങൾ സഹകരിക്കും. എന്നാൽ, മറ്റു പാർട്ടികളുടെ ആഗ്രഹം അനുസരിച്ച് ഞങ്ങൾക്കു ഞങ്ങളുടെ സെക്രട്ടറിയെ തെരഞ്ഞെടുക്കാനാവില്ല. അദ്ദേഹത്തിന്റെ പിൻഗാമി സീതാറാമിനെപ്പോലെ ആകണമെന്നില്ല. പാർട്ടിയുടെ താത്പര്യം സംരക്ഷിക്കാനാകുന്ന ഏറ്റവും മികച്ച വ്യക്തിയെ ഞങ്ങളുടെ നടപടിക്രമം അനുസരിച്ച് തെരഞ്ഞെടുക്കും. ഇതും ഒരു വലിയ സൂചനയാണ്.
ഒരുപക്ഷേ ഇന്ത്യ ബ്ലോക്കിനുള്ള പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രതിപക്ഷ ഐക്യം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കാമെന്ന് ബിജെപിക്ക് ഒരു സന്ദേശം. ചുരുക്കത്തിൽ ശക്തമായ ചില വെളിപ്പെടുത്തലുകൾക്കാണ് പിണറായി പിആർ ഏജൻസി വഴി അഭിമുഖം തരപ്പെടുത്തിയത്. അതെല്ലാം പറയുകയും ചെയതു. പക്ഷേ ഉദ്ദേശിച്ചതല്ല പരന്നത്. മലപ്പുറവും കള്ളക്കടത്തും ദേശദ്രോഹവുമായി.
യെച്ചൂരിക്കു പകരംവയ്ക്കാൻ കൊള്ളുന്ന ആരും സിപിഎമ്മിൽ ഇല്ല എന്നതാണ് സത്യം. പാർട്ടിയുടെ താത്പര്യം സംരക്ഷിക്കാനാകുന്ന പുതിയ വ്യക്തി എന്ന ചിത്രീകരണത്തിലും യെച്ചൂരിയെ പിണറായി കുത്തുന്നു എന്ന് മനസിലാക്കപ്പെടുന്നു.