ഈ തുടർപരാജയങ്ങൾ മേനോനിലെ പോരാളിയെ തളർത്തിയില്ല. 1969ൽ ബംഗാളിലെ മിഡ്നാപുരിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച് കോൺഗ്രസ് സ്ഥാനാർഥിക്കെതിരേ മിന്നുന്ന വിജയം നേടി. ഒരു ലക്ഷത്തിലേറെയായിരുന്നു അദ്ദേഹത്തിന്റെ ഭൂരിപക്ഷം. മേനോന്റെ ഒടുവിലത്തെ തെരഞ്ഞെടുപ്പു പോരാട്ടവും വിജയത്തിലാണു കലാശിച്ചത്.
1971ൽ തിരുവനന്തപുരത്തുനിന്ന് സ്വതന്ത്രനായി മത്സരിച്ചപ്പോൾ മലയാളികൾ വിജയതിലകം ചാർത്തിക്കൊടുത്തു. അങ്ങനെ തിരുവനന്തപുരം ലോക്സഭാ മണ്ഡലം വിശ്വപൗരൻമാർക്കു വഴിതുറന്നു.
വെങ്ങാലിൽ തറവാട്ടിലെ അംഗമായി 1896ൽ ജനിച്ച കൃഷ്ണമേനോൻ കോഴിക്കോട്ട് പ്രാഥമിക വിദ്യാഭ്യാസം നേടിയശേഷം മദ്രാസ് പ്രസിഡൻസി കോളജിൽനിന്നു ബിരുദം നേടി. 1924ൽ ഉപരിപഠനത്തിനായി ഇംഗ്ലണ്ടിൽ പോയി. അവിടെ നെഹ്റുവുമായി പരിചയപ്പെട്ടതാണ് മേനോന്റെ രാഷ്ട്രീയജീവിതത്തിനു വഴിത്തിരിവായത്.
1932ൽ ഇന്ത്യയിൽ തിരിച്ചെത്തി സ്വാതന്ത്ര്യസമരത്തിന്റെ ഗതിവിഗതികൾ നിരീക്ഷിച്ച മേനോൻ ലണ്ടനിലേക്കു മടങ്ങി ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയിൽ നടത്തുന്ന മർദനങ്ങൾക്കും മനുഷ്യാവകാശ ധ്വംസനങ്ങൾക്കുമെതിരേ നിരന്തരം പ്രഭാഷണങ്ങളിലേർപ്പെട്ടു. ഫലത്തിൽ ലണ്ടൻ തെരുവുകളിലൂടെ സാമ്രാജ്യത്വത്തിനെതിരേ പ്രസംഗിച്ചുനടന്ന് അദ്ദേഹം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയാകുകയായിരുന്നു. ബ്രിട്ടീഷ് ജനതയുടെയും ഭരണവർഗത്തിന്റെയും ജനാധിപത്യ മനഃസാക്ഷിയെ തൊട്ടുണർത്താൻ പോരുന്നതായിരുന്നു മേനോന്റെ ലണ്ടൻ ഇടപെടലുകൾ.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറായി നിയമിച്ചുകൊണ്ടാണ് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു മേനോനെ ആദരിച്ചത്. പുഷ്പവർഷങ്ങളും കൂർത്ത ശരങ്ങളും ഏറ്റുവാങ്ങിയ പൊതുജീവിതത്തിലുടനീളം കൃഷ്ണമേനോൻ പ്രതിഭയുടെയും ധിഷണയുടെയും പ്രതീകമായിത്തന്നെയാണ് നിലകൊണ്ടത്. ലണ്ടനിൽ മേനോന്റെ അധ്യാപകനായിരുന്ന ഹരോൾഡ് ലാസ്കിയുടെ വാക്കുകൾ: “എന്റെ ഏറ്റവും മികച്ച വിദ്യാർഥികളിലൊരാളും ബുദ്ധിമാനുമായിരുന്നു മേനോൻ. ഒരു വിദ്യാർഥിയിൽനിന്ന് ഞാനെന്തെങ്കിലും പഠിച്ചിട്ടുണ്ടെങ്കിൽ അത് അയാളിൽനിന്നായിരുന്നു”.
1974 ഒക്ടോബർ ആറിന് കൃഷ്ണമേനോൻ അന്തരിച്ചപ്പോൾ ‘ട്രിബ്യൂൺ’ ദിനപത്രം എഴുതി: ലോക നയതന്ത്ര രംഗത്ത് മേധാവിത്വം പുലർത്തിയ ചുരുക്കം ഏഷ്യക്കാരിൽ ഒരാളായിരുന്നു കൃഷ്ണമേനോൻ. നിശ്ചയമായും അദ്ദേഹം 20-ാം നൂറ്റാണ്ടിലെ ശ്രദ്ധേയനായ രാഷട്രീയ വ്യക്തിയായിരുന്നു.