ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 40,000 പേർ കൊല്ലപ്പെട്ടിട്ടും ഇരുപക്ഷത്തെയും യുദ്ധക്കൊതിയന്മാർക്ക് അടക്കമായിട്ടില്ല. ഹമാസ് ഇസ്രയേലിൽ നടത്തിയതും തിരിച്ച് ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണവും യുദ്ധക്കുറ്റങ്ങളാണ്. പക്ഷേ, വോട്ടുബാങ്ക് ലക്ഷ്യമിട്ട് ഇന്ത്യയിൽ ഏകപക്ഷീയമായ പ്രതിഷേധങ്ങളും ഐക്യദാർഢ്യ റാലികളും നടത്തിയവർ മതസ്പർധ വളർത്തുകയാണു ചെയ്തത്.
ഖമനയ്യുടെ ഭീഷണികൾഇസ്രയേൽ അധികകാലം നിലനിൽക്കില്ലെന്നും എല്ലാ മുസ്ലിം രാഷ്ട്രങ്ങളുടെയും ശത്രു ഒന്നാണെന്നും ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ് ഇന്നലെ നടത്തിയ പ്രസ്താവന സംഘർഷം കൂടുതൽ വഷളാക്കും. ഇസ്രയേലിൽ കടന്നുകയറി ഹമാസ് നടത്തിയ കൊടുംക്രൂരതകളെ പരസ്യമായി ന്യായീകരിക്കാനും ഖമനയ് മറന്നില്ല. കൊല്ലപ്പെട്ട ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ളയെ വാഴ്ത്തുകയും അദ്ദേഹത്തിന്റെ പാത പിന്തുടരാൻ ഹിസ്ബുള്ളയുടെ യുവാക്കളോട് ആവശ്യപ്പെടുകയും ചെയ്തു.
ഇസ്രയേലിന്റെ പ്രതിരോധകേന്ദ്രങ്ങളിലടക്കം ഇറാൻ നടത്തിയ ഇരുനൂറോളം മിസൈലാക്രമണങ്ങൾക്ക് ഇസ്രയേലിന്റെ തിരിച്ചടി ഏതുതരത്തിലായാലും പ്രശ്നം കലുഷിതമാകും. ഇറാന്റെ പിന്തുണയോടെ ലബനനിൽനിന്ന് ആക്രമണം നടത്തിയ ഹിസ്ബുള്ള തലവനെ വധിച്ച ഇസ്രയേലിന്റെ ആക്രമണം പലപ്പോഴും പ്രവചനാതീതമാണ്. ഇസ്രയേലിനെതിരേ 1982 മുതൽ ഇറാൻ വളർത്തിയ ഭീകര നേതാവിന്റെ അന്ത്യം സ്വാഭാവികമായും ആയത്തുള്ള ഖമനയ്ക്കുള്ള തിരിച്ചടിയായിരുന്നു.
പ്രതിസന്ധിയിലായ സമാധാനംഓരോ യുദ്ധത്തിനുശേഷവും സമാധാനത്തേക്കാളേറെ, സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള ലോകനേതാക്കളുടെയും യുദ്ധക്കൊതിയന്മാരുടെയും താത്പര്യം പലപ്പോഴും പ്രശ്നങ്ങൾ കൂടുതൽ സങ്കീർണവും ഗുരുതരവുമാക്കുന്നു. ഇറാക്ക്, അഫ്ഗാനിസ്ഥാൻ, മ്യാൻമർ, ലിബിയ, സിറിയ, യെമൻ തുടങ്ങിയവ മുതൽ യുക്രെയ്നും ഗാസയും വരെയുള്ള സംഘർഷങ്ങളിലെ സ്ഥിതി വ്യത്യസ്തമല്ല. കൊല്ലപ്പെടുന്നവർക്കും വീടും ഭൂമിയും നഷ്ടമായി പലായനം ചെയ്യേണ്ടി വരുന്നവർക്കും നീതിയും മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെടുന്നു.
കത്തിജ്വലിക്കുന്ന യുദ്ധങ്ങളും പ്രതിസന്ധിയിലായ സമാധാന ശ്രമങ്ങളുമാണു പുതുകാലത്തിന്റെ ദുരന്തം. അത്യന്താപേക്ഷിതമായ നയതന്ത്ര നീക്കങ്ങളും രാഷ്ട്രീയ ചർച്ചകളും പരാജയപ്പെടുന്നു. സമാധാനത്തിന്റെ വെള്ളരിപ്രാവുകളാകേണ്ട ഐക്യരാഷ്ട്ര സംഘടന നോക്കുകുത്തിയാകുന്നതാണ് ദുരന്തം. യുഎൻ രക്ഷാസമിതിയിലെ അഞ്ചു സ്ഥിരാംഗങ്ങളും സ്വന്തം താത്പര്യത്തിനായി പക്ഷം ചേരുന്പോൾ നീതിയും സമാധാനവും മരിക്കുന്നു. ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും അടക്കമുള്ളവരെ ചേർത്തു രക്ഷാസമിതി വികസിപ്പിക്കണമെന്ന ആവശ്യത്തോടുള്ള വൻശക്തികളുടെ നിഷേധ നിലപാട് സ്ഥിതി ഗുരുതരമാക്കുന്നു.
പ്രതീക്ഷയുടെ മിന്നിത്തിളക്കംപശ്ചിമേഷ്യയും യുക്രെയ്നും മാത്രമല്ല നിലവിലെ അപായമണികൾ. ദക്ഷിണ ചൈനാ കടൽ, ചെങ്കടൽ, തായ്വാൻ തുടങ്ങി ഇന്ത്യ- ചൈന അതിർത്തി തർക്കവും അമേരിക്ക-ചൈന വൻശക്തി തർക്കങ്ങളും വംശീയ, മത, രാഷ്ട്രീയ, സാന്പത്തിക പോരുകളും ലോകസമാധാനത്തിനു നേർക്കുള്ള വലിയ വെല്ലുവിളികളാണ്. മതത്തിന്റെ പേരിൽ ഒളിഞ്ഞും തെളിഞ്ഞുമുള്ള അധിനിവേശ ശ്രമങ്ങൾമൂലം പല രാജ്യങ്ങളും കടുത്ത പ്രതിസന്ധിയിലായിട്ടുണ്ട്. വെള്ളത്തിനും ഊർജത്തിനും ഭൂമിക്കും വേണ്ടിയുള്ള പോരാട്ടങ്ങളും ഭാവിയുടെ സമാധാനത്തിനു നേർക്കുള്ള ചോദ്യചിഹ്നമാണ്.
സമാധാനമില്ലെങ്കിൽ വികസനവും പുരോഗതിയും സാന്പത്തികവളർച്ചയും കൈവരില്ല. ജാതി, മത സ്പർധകൾ ഒഴിവാക്കാതെ സമാധാനമില്ല. സ്വന്തം സമൂഹത്തിലും ലോകത്താകെയും സമാധാനത്തിനുവേണ്ടി ശ്രമിക്കാനും രാഷ്ട്രനേതാക്കളെ സമാധാനത്തിനായി നിർബന്ധിക്കാനും ഓരോ പൗരനും ഉത്തരവാദിത്വമുണ്ട്. അക്രമവും വിദ്വേഷവും ഇല്ലാത്ത ലോകം സ്വപ്നമാകരുത്. യുദ്ധത്തിന്റെ അന്ധകാരത്തിനിടയിലും, നല്ല മനുഷ്യരുടെയും ധൈര്യശാലികളുടെയും ഹൃദയങ്ങളിൽ പ്രതീക്ഷയുടെ വെളിച്ചം മിന്നിത്തിളങ്ങുക പ്രധാനമാണ്.