ശ്രമകരമാണങ്കിലും ഇത് സാധ്യമാണെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചിട്ടുണ്ട്. മനുഷ്യന് ചിന്തയിലും വാക്കിലും പ്രവൃത്തിയിലും അഹിംസാനിഷ്ഠനാകാൻ സാധിക്കുമെന്ന് ഊന്നിപ്പറയാൻ ഗാന്ധിജി ഉന്നയിച്ച കാരണം, മനുഷ്യവ്യക്തിയുടെ ഗഹനമായ ആഭിമുഖ്യം അഹിംസയോട് അഥവാ സ്നേഹശക്തിയോടാണ് എന്നുള്ളതാണ്. ഈ സത്യം തിരിച്ചറിഞ്ഞ് ബോധപൂർവം പരിശ്രമിക്കുമെങ്കിൽ ഏതു മനുഷ്യനും സ്വന്തം ജീവിതത്തിൽ അഹിംസ പാലിക്കാൻ സാധിക്കും. സിദ്ധന്മാർക്കോ മഹാത്മാക്കൾക്കോ മാത്രമല്ല ഏതു സാധാരണക്കാരനും അഹിംസ പാലിക്കാൻ കഴിയും. അതിന് ആവശ്യമായ പരിശ്രമം ചെയ്യണമെന്നു മാത്രം. ഏതു തലത്തിലുള്ള ചൂഷണത്തിൽനിന്നും ഒഴിഞ്ഞു ജീവിച്ചാൽ മാത്രമേ അഹിംസയാവുകയുള്ളൂ എന്ന് ഗാന്ധിജി അഭിപ്രായപ്പെട്ടിട്ടുണ്ട്.
അതിഭൗതികത-ഹിംസാത്മകംഭൗതിക-ഇന്ദ്രിയ സുഖഭോഗങ്ങളോടും അധികാരത്തോടുമുള്ള തൃഷ്ണ സ്വാഭാവികമായും ഹിംസയിൽ അധിഷ്ഠിതമാണ്. ഉത്പാദന ശക്തികളെ കയറൂരിവിട്ട് മനുഷ്യന്റെ ജീവിതസൗകര്യങ്ങൾ വിപുലപ്പെടുത്താൻ ശ്രമിക്കുന്നത് മൗലികമായും ഹിംസയിലേക്കു നയിക്കും. മനുഷ്യനെയും പ്രകൃതിയെയും പരിധിയില്ലാതെ ചൂഷണം ചെയ്യുന്നതിൽ തെറ്റില്ലെന്നുള്ള ചിന്ത സ്വീകാര്യമാകുന്നത് ഈ കാഴ്ചപ്പാട് വഴിയാണ്. ഹിംസയുടെ സംസ്കാരം ലോകമാസകലം പടർന്നു പിടിച്ചുകൊണ്ടിരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.
അസമത്വങ്ങളും ചൂഷണങ്ങളുമുള്ള സമൂഹത്തിൽ ഹിംസയുടെ പൊട്ടിത്തെറികൾ ഉണ്ടായിക്കൊണ്ടിരിക്കും. ദാരിദ്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയും മറ്റ് വിവേചനങ്ങളുടെയും ഇരകളായി പുറന്തള്ളപ്പെട്ട മനുഷ്യർ ഗത്യന്തരമില്ലാതെ അക്രമത്തിലേക്കു തിരിയുക സ്വാഭാവികമാണ്. പ്രത്യാശാ രഹിതമായ ഒരു അഭിശപ്ത ജീവിതത്തെ നേരിടുന്നവർക്ക് ഉന്നതമായ മൂല്യങ്ങളെപ്പറ്റിയുള്ള ചിന്തകളിലൊന്നും താത്പര്യമെടുക്കാനാവില്ല. വിശക്കുന്നവന്റെ മുൻപിൽ ഭക്ഷണത്തിന്റെ രൂപത്തിൽ മാത്രമേ പ്രത്യക്ഷപ്പെടാൻ ഈശ്വരൻപോലും ധൈര്യപ്പെടുകയുള്ളൂ എന്നാണ് ഗാന്ധിജി പറഞ്ഞത്. സമൂഹ ഘടനകളിൽ ഒളിഞ്ഞിരിക്കുന്ന ഉച്ചനീചത്വം, ചൂഷണം, മേധാവിത്വം എന്നിവ ഹിംസയുടെ സൃഷ്ടിയാണ്. പ്രകടമായി കാണുന്ന അക്രമം, അതു പലപ്പോഴും തീവ്രവാദമായും തീവ്രഭീകരപ്രവർത്തനമായും പ്രത്യക്ഷപ്പെടുന്നു എന്നേയുള്ളൂ. തീവ്രവാദങ്ങളും ഭീകരപ്രവർത്തനങ്ങളും സൃഷ്ടിക്കുന്നത് മുഖ്യമായും സമൂഹഘടനയിൽ ഒളിഞ്ഞുകിടക്കുന്ന ഹിംസ തന്നെയാണ്. അതുകൊണ്ട് ഭീകരപ്രവർത്തനങ്ങളെ തടയണമെങ്കിൽ സമൂഹത്തെ ഘടനാപരമായി മാറ്റിത്തീർത്തേ മതിയാവൂ. അതായത് നീതിയിൽ അധിഷ്ഠമായ ഒരു സാമൂഹിക, രാഷ്ട്രീയ സംവിധാനം രൂപപ്പെടുത്തണം.
ലക്ഷ്യവും മാർഗവും ശുദ്ധമായിരിക്കണംഗാന്ധിജിക്ക് സത്യം മാർഗവും അഹിംസ ലക്ഷ്യവുമായിരുന്നു. സത്യവും അഹിംസയും പരസ്പര ബന്ധിതമാണ്. ഇഷ്ടമില്ലാത്തവരെ ഉപദ്രവിക്കാൻ പറ്റുമെങ്കിൽ അങ്ങനെ ചെയ്യുക എന്ന വിചാരംതന്നെ മനസിൽനിന്നു മാറ്റണം. ജീവനുള്ള ഒന്നിനെയും ഉപദ്രവിക്കാൻ പാടില്ലെന്നുള്ള ഉൽകൃഷ്ട ചിന്തയിലേക്ക് മനുഷ്യൻ ഉയരണം. ഓരോ ദുർവിചാരവും അനാവശ്യമായ തിടുക്കവും മറ്റുള്ളവർക്ക് ദോഷം ഉണ്ടാകണമെന്ന വിചാരവും മനസിൽനിന്ന് ഉപേക്ഷിച്ചാലേ യഥാർഥ അഹിംസാവാദിയാകാൻ സാധിക്കുകയുള്ളൂ. സമ്മിശ്ര സ്വത്വം ആണ് മനുഷ്യൻ. മനുഷ്യന്റെ പാരസ്പര്യം സാധ്യമാക്കുന്നത്, പ്രയോജനകരമാക്കുന്നത് സത്യവും അഹിംസയുമാണ്. മനുഷ്യനെ യോജിപ്പിക്കുന്നതും മനുഷ്യബന്ധങ്ങളെ അർഥപൂർണമാക്കുന്നതും അഹിംസയാണ്. മനുഷ്യൻ അടിസ്ഥാനപരമായി അഹിംസാവാദിയാകേണ്ടിയിരിക്കുന്നു. നമ്മുടെ ഉണ്മയുടെ നിയമമാണ് അഹിംസ. സ്വാഭാവികമായ അഭിവാഞ്ഛ അഹിംസയാണ്. ആത്മാഭിമാനവും ആത്മസാക്ഷാത്കാരവും ആത്മാവിഷ്കാരവും അഹിംസയിലൂടെയേ സാധ്യമാകൂ.
ലോകാസമസ്താ സുഖിനോ ഭവന്തുലോകത്തെ സ്നേഹിക്കുന്ന ഏവരും സമസ്ത ലോകത്തിന്റെയും സുഖവും ക്ഷേമവും ആഗ്രഹിക്കും. സ്ത്രീകൾക്കും കുട്ടികൾക്കും പ്രകൃതിക്കുമെതിരേ അപരാധവും അതിക്രമവും അനീതിയും നടമാടുന്ന ലോകത്ത് സമാധാനപരമായ സഹവർത്തിത്വം സാധ്യമാവില്ല. എല്ലാത്തരം മേധാവിത്വങ്ങളും വിവേചനങ്ങളും അസമത്വങ്ങളും അനീതികളും ഹിംസയാണ്. മനുഷ്യബന്ധങ്ങളുടെ അടിസ്ഥാനം സത്യസന്ധതയും അഹിംസയുമാണ്. മനുഷ്യരെ സംയോജിപ്പിക്കുന്ന ശക്തിയാണത്. മനുഷ്യന്റെ പാരസ്പര്യം സാധ്യമാക്കുന്നത്, രചനാത്മകമാക്കുന്നത്, പ്രയോജനകരമാക്കുന്നത് സത്യവും അഹിംസയുമാണ്.
വർത്തമാന കാലത്തിന്റെ ആകുലതകൾ നീങ്ങിപ്പോകണമെങ്കിൽ, സമാധാനവും ശാന്തിയും പുലരുന്ന ഒരു ജീവിതാന്തരീക്ഷമുണ്ടാകണെങ്കിൽ ആദ്യപടിയായി മനുഷ്യവ്യക്തികൾ സ്വയം മാറ്റത്തിന് വിധേയരാകണം. അഹിംസയോട് പ്രതിബദ്ധത പാലിക്കുന്ന നീതിയിലധിഷ്ഠിതമായ ഒരു നവസമൂഹത്തെ സ്വപ്നംകണ്ട് അതിന്റെ സാക്ഷാത്കാരത്തിനായി പ്രവർത്തിക്കണം. ആ സ്വപ്നം യാഥാർഥ്യമാക്കുന്നതിന് ലോകത്തെ പ്രേരിപ്പിക്കുന്നതിനുവേണ്ടിയാണ് 2007 ജൂണ് 15ന് ഐക്യരാഷട്രസഭയുടെ ജനറൽ അസംബ്ലിയിൽ ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ രണ്ട് ലോക അഹിംസാ ദിനമായി ആചരിക്കാൻ ഐക്യകണ്ഠേ്യന തീരുമാനിച്ചതും സമസ്തജനവിഭാഗങ്ങളോടും അഹിംസയുടെ പക്ഷം ചേരാൻ ആവശ്യപ്പെട്ടതും.
ഹിംസാലോകത്ത് മറുമരുന്നായി നിന്ന്, യേശുക്രിസ്തു കാണിച്ചുതന്ന ശത്രുസ്നേഹത്തിന്റെ വഴിയിലൂടെ സഞ്ചരിച്ച് അത് പ്രവർത്തനക്ഷമമാണെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്തിയ ഗാന്ധിജിയുടെ മാർഗത്തിലൂടെയേ ഹിംസാമുക്തമായ-അഹിംസാത്മകമായ നവലോകം കെട്ടിപ്പടുക്കാൻ സാധിക്കുകയുള്ളൂ.