പ്രായമായവർക്കുള്ള ശരിയായ വ്യായാമ സൗകര്യങ്ങളോ വിനോദോപാധികളോ അതിനുള്ള സാഹചര്യങ്ങളോ കാര്യക്ഷമമായി നമ്മുടെ നാട്ടിലില്ല. വീട്ടുകാരും ഇക്കാര്യത്തിൽ വേണ്ടത്ര ബോധവാന്മാരല്ല. കൃത്യമായ ആരോഗ്യ ക്ഷേമ സേവനങ്ങളും സർക്കാർ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനുള്ള കാലതാമസവും ഉണ്ടാകുന്നു. ഇവരുടെ സംരക്ഷണമേഖലയിലുള്ള ഏറിയ ചെലവുകൾ, പരിചരണ കേന്ദ്രങ്ങളുടെയും കെയർടേക്കർമാരുടെയും അഭാവം എന്നിവയും ഇതര പ്രശ്നങ്ങളാണ്. അരങ്ങും ആരവവുമൊഴിഞ്ഞ് വിജനമായൊരിടംപോലെ സ്വന്തം ഭവനത്തിലോ വൃദ്ധസദനത്തിലോ ഒറ്റപ്പെട്ടവരായും കുട്ടികളോ ജീവിതപങ്കാളിയോ ഇല്ലാത്തവരായും പലരും മാറുന്നു. മക്കൾ വിദേശത്തോ ദൂരെയോ ആയിട്ടുള്ളവരും ഉപേക്ഷിക്കപ്പെട്ടവരും രോഗബാധിതരുമാണ് ഏറെ ബുദ്ധിമുട്ടേണ്ടിവരിക. ഡിമെൻഷ്യ പോലുള്ള രോഗബാധിതരുടെ ജീവിതസാഹചര്യം അതീവ ശോചനീയവുമാണ്.
വയോജന സംരക്ഷണത്തിലെ നാഴികക്കല്ല്ത്രിതല പഞ്ചായത്ത്, ജനകീയ സംഘടനകൾ, സമുദായ പ്രസ്ഥാനങ്ങൾ, ഇവയുടെ കൂട്ടായ പ്രവർത്തനം തുടങ്ങിയവ ഇവരുടെ ആവശ്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിൽ പ്രധാനപ്പെട്ടതാണ്. സായം-പ്രഭകേന്ദ്രം, പകൽവീട്, പാലിയേറ്റീവ് എന്നിവ ഏറെ ഗുണപ്രദമാണ്. എന്നാൽ, ഇവ വ്യാപകമല്ല. എല്ലാ സഹായങ്ങളും വാതിൽപ്പടി സേവനങ്ങളായി മാറ്റപ്പെടുകയും സ്വന്തം ഭവനത്തിൽതന്നെ വാർധക്യകാലം പൂർണമാക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കുകയും ചെയ്യുന്നതാണ് വയോജന സംരക്ഷണത്തിലെ നാഴികക്കല്ല് എന്നു പറയാം. സ്ഥാപനപരമായ പരിചരണം അവസാന ആശ്രയമാകട്ടെ. പ്രായമായി എന്നതുകൊണ്ട് മാറ്റിനിർത്തപ്പെടാതെ അവരുടെ അറിവുകളും കഴിവുകളും ഉപയോഗപ്പെടുത്തിയാൽ അവരുടെ ആയുസും ആരോഗ്യവും അന്തസും മെച്ചപ്പെടുകയും സമൂഹത്തിന് അവർ മുതൽക്കൂട്ടാവുകയും ചെയ്യും.
സാമ്പത്തികമായി മെച്ചപ്പെട്ടതെന്നു സമൂഹവും അധികാരികളും വിലയിരുത്തുന്നതും ഒറ്റപ്പെട്ടു കഴിയുന്നതുമായ വയോജനങ്ങൾ ഇന്നേറെയാണ്. ആരും സഹായിക്കാനില്ലാത്തവരും സഹായസേവനങ്ങൾ സ്വാഭിമാനപ്രശ്നമായി സ്വീകരിക്കാത്തവരും ഇതിലുൾപ്പെടുന്നു. വയോജന ക്ഷേമ സ്ഥാപനങ്ങളുടെ നടത്തിപ്പ് സുഗമമാക്കാനും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ചൂഷണങ്ങളിൽനിന്ന് സംരക്ഷിക്കാനും ഒറ്റപ്പെടലിൽനിന്നു മോചനം ലഭിക്കാനും ആവശ്യമായ നയപരമായ തീരുമാനങ്ങളെടുത്ത് നിയമനിർമാണത്തിലൂടെ നടപ്പിലാക്കുന്നതിനും അധികാരികളും ഭരണകർത്താക്കളും അടിയന്തരമായി ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഓർമകളിലെ ഇനിയും തോരാത്ത സങ്കടമഴകളും വിഷാദസ്മരണകളും മൂലം ഉള്ളിലെ വിങ്ങുന്ന പ്രശ്നങ്ങളിൽ ഒരിറ്റു കണ്ണീർപോലും ഒലിച്ചിറങ്ങാനുള്ള ശക്തിയില്ലാതെ മരണത്തിനു കീഴടങ്ങുന്നതിനു മുമ്പുതന്നെ അവർക്കായി സസുഖം ആനന്ദത്തോടെ ജീവൻ വിട്ടുപിരിയാനിടയാകും വിധം പരിചരിക്കാനും വേണ്ടത് ചെയ്തുനൽകാനും സമൂഹത്തിന് സാധിക്കട്ടെ.
(സംസ്ഥാന വയോജന ക്ഷേമപ്രവർത്തനത്തിനുള്ള 2023ലെ അവാർഡ് ജേതാവും
കുമളി ‘വൊസാർഡ്’ ഡയറക്ടറുമാണ് ലേഖകൻ)