ഇത്തരം കാര്യങ്ങൾ രഞ്ജിത്തിനെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്തി. ഇതെങ്ങനെ നിയന്ത്രിക്കാം എന്ന് വിശദമായി ചർച്ചചെയ്തു. നിശ്ചിത സമയം മാത്രമേ ഫോണ്‍ ഉപയോഗിക്കൂ എന്ന് തീരുമാനമെടുത്തു. അത് പഠനാവശ്യത്തിന്, വിനോദത്തിന്, സൗഹ്യദത്തിന് അങ്ങനെ എന്തിനെല്ലാം എന്ന് തീരുമാനിച്ചു. അത് പാലിക്കുന്നു എന്നുറപ്പുവരുത്താൻ രക്ഷിതാക്കളെ ചുമതലപ്പെടുത്തി. രഞ്ജിത്തിന്റെ കാര്യത്തിൽ ചർച്ച ഇങ്ങനെ പുരോഗമിക്കാൻ കാരണം കൗണ്‍സലിംഗിന്റെ ആദ്യഘട്ടത്തിൽ അവനുമായി അടുപ്പം സ്ഥാപിക്കാൻ കഴിഞ്ഞതിനാലാണ്. അത് സാധിക്കാത്ത സന്ദർഭങ്ങൾ നിരവധിയാണ്.
കുട്ടികൾക്ക് രസകരവും ഉപകാരപ്രദവുമായ മറ്റുകാര്യങ്ങൾ കണ്ടെത്തി അതിലേക്ക് അവരെ എത്തിക്കാൻ ശ്രമിക്കണം. ഡാൻസ്, പാട്ട്, സംഗീതോപകരണങ്ങൾ, സ്പോർട്സ്, കായികമത്സരങ്ങൾ, നീന്തൽ, കളികൾ, യോഗ, ചിത്രരചന, അരുമ മൃഗങ്ങളെ/പക്ഷികളെ വളർത്തൽ, പാചകം, പൂന്തോട്ട നിർമാണം തുടങ്ങി പല കാര്യങ്ങളും ചെയ്തുനോക്കണം. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ഏതെങ്കിലും ചിലതൊക്കെ തുടരാൻ ശ്രമിക്കണം. ഉറങ്ങുമ്പോൾ നിർബന്ധമായും ഫോണ്‍ മാറ്റിവയ്ക്കണം. കുട്ടികളുമായി മുഖാമുഖം ഇടപഴകാൻ രക്ഷിതാക്കൾ സമയം കണ്ടെത്തണം. ഒന്നിച്ച് യാത്ര ചെയ്യാനും ഭക്ഷണം കഴിക്കാനും സമയം കണ്ടെത്തണം. അത്തരം അവസരത്തിൽ ഫോണ്‍ കഴിയുന്നതും ഉപയോഗിക്കരുത്.
രക്ഷിതാക്കൾ ഒപ്പം നിൽക്കണംപഠനം ആസ്വാദ്യകരമാക്കാൻ രക്ഷിതാക്കൾ കൂടെ ചേരണം. ഉദാഹരണത്തിന്, പഠനവുമായി ബന്ധപ്പെട്ടയാത്രകൾ, സന്ദർശനങ്ങൾ, അധികവായന, പഠനവുമായ ബന്ധപ്പെട്ട ഡോക്യുമെന്ററികളോ സിനിമകളോ കാണൽ, പ്രോജക്ട്, അസൈൻമെന്റ് എന്നിവ തയാറാക്കുന്പോൾ സഹായങ്ങൾ നൽകുക എന്നിങ്ങനെയൊക്കെ ചെയ്ത് അവരോടെപ്പം നിൽക്കുക.
ഫോണിന്റെ കാര്യത്തിൽ മാത്രമല്ല വായന, പഠനം, സ്വീകാര്യമായ പെരുമാറ്റം, വ്യായാമം തുടങ്ങിയ കാര്യങ്ങളിലെല്ലാം രക്ഷിതാക്കൾ കുട്ടികൾക്ക് മാതൃകയാവണം. ഇന്റർനെറ്റ് ഉപയോഗപ്പെടുത്തി തന്നെ പലകാര്യങ്ങളും പഠിക്കാൻ സാധിക്കും. സൗജന്യമായും ചെറിയ ഫീസ് മാത്രം നൽകിയും ആധികാരികമായി, യൂണിവേഴ്സിറ്റികളും സർക്കാർ അംഗീകൃത സ്ഥാപനങ്ങളും വിദേശത്തെ സ്ഥാപനങ്ങളുമൊക്കെ നടത്തുന്ന നിരവധി കോഴ്സുകൾ ലഭ്യമാണ്.
സ്കൂൾ പഠനത്തിന് തടസമാകാതെതന്നെ ചെയ്യാവുന്ന നിരവധി കോഴ്സുകൾ ഉണ്ട്. അതിലേതെങ്കിലും കോഴ്സിന് ചേർന്നാൽ ഫോണ്‍ അല്ലെങ്കിൽ ഓണ്‍ലൈനിൽ ഇരിക്കുകയുമാവാം ഒരു പഠനപ്രവർത്തനവും ആയി. മൊബൈൽ ഫോണ്‍ അഡിക്ഷൻ എന്നത് ഒരു ദിവസം കുട്ടി കരുതിക്കൂട്ടി ഉണ്ടാക്കിയതല്ല എന്നും അതിന്റെ പരിഹാരം എളുപ്പത്തിൽ സാധിക്കില്ല എന്നും തിരിച്ചറിയണം.
രക്ഷിതാക്കളുടെ നിയന്ത്രണത്തിൽ നിൽക്കില്ല എന്നു തോന്നിയാലും പെരുമാറ്റ പ്രശ്നങ്ങളുടെ കാരണം മനസിലാകാതിരുന്നാലും കൗണ്‍സലറുടെ സഹായം തേടണം. രഞ്ജിത്തിന്റെ കാര്യത്തിൽ രക്ഷിതാക്കൾക്കോ അവനുതന്നെയൊ സ്വഭാവമാറ്റത്തിന്റെ കാരണം മനസിലായിരുന്നില്ല. അത് തിരിച്ചറിഞ്ഞു എന്നതും കുടുംബം ഒന്നിച്ച് ഒരു മാറ്റത്തിനു തയാറായി എന്നതുമാണ് വരാനിരിക്കുന്ന ഒരു ദുരന്തത്തിൽനിന്ന് രക്ഷിച്ചത്.
(കോഴിക്കോട് രാമനാട്ടുകര ഒഡീജിയ ലേണിംഗ് സൊലൂഷൻസിൽ
കൗണ്‍സലിംഗ് സൈക്കോളജിസ്റ്റാണ് ലേഖകൻ)