ജയരാജൻ കാണാത്തതും പറയാത്തതുംഇവിടെ, പ്രധാന പ്രശ്നം ‘പൊളിറ്റിക്കൽ ഇസ്ലാം’ അഥവാ ‘രാഷ്ട്രീയ ഇസ്ലാം’ എന്നാൽ എന്തെന്നോ അതിന്റെ ആശയലോകവും പ്രത്യയശാസ്ത്ര നിലപാടുകളും എന്തൊക്കെയെന്നോ, അതു ജനാധിപത്യത്തിനും മതേതര രാഷ്ട്രീയത്തിനും നിയമാവഴ്ചയ്ക്കുംനേരേ ഉയർത്തുന്ന വെല്ലുവിളി എന്തെന്നോ കേരളസമൂഹത്തിൽ രാഷ്ട്രീയ ഇസ്ലാമിന്റെ പ്രത്യയശാസ്ത്രവും പരിപാടികളും നടപ്പിലാക്കാനുള്ള പരിശ്രമം നടത്തുന്നത് ആരൊക്കെയെന്നോ, അതു പൊതുസമൂഹത്തിലും മുസ്ലിം സമുദായത്തിലും ലീഗിന്റേത് ഉൾപ്പെടെയുള്ള രാഷ്ട്രീയപാർട്ടികളുടെ പ്രവർത്തനങ്ങളിലും എങ്ങനെ സ്വാധീനം ചെലുത്തുന്നുണ്ടോ എന്നതൊക്കെ സംബന്ധിച്ചു ജയരാജൻ ഒന്നും പറയുന്നില്ല എന്നതാണ്.
യഥാർഥത്തിൽ, ആഗോളതലത്തിൽ ശക്തമായിക്കൊണ്ടിരിക്കുന്ന ഇസ്ലാമിക ഭീകരതയേക്കാൾ, അമേരിക്കയുടെ ‘ലോക പോലീസിംഗ്’ ആണു ലോകസമാധാനത്തിനു തുരങ്കം വയ്ക്കുന്നതെന്ന ജയരാജന്റെ നിലപാടിൽ പുതുതായി ഒന്നുമില്ല. ഒരു നൂറ്റാണ്ടായി കമ്യൂണിസ്റ്റുകൾ പറഞ്ഞുവന്ന പല്ലവിയാണത്. അതുതന്നെ ആവർത്തിക്കാൻ പ്രത്യേകിച്ച് പഠനമോ വിശകലനമോ പുസ്തകമോ ആവശ്യമുണ്ടെന്നു കരുതുന്നില്ല. പൊളിറ്റിക്കൽ ഇസ്ലാമിനെപ്പറ്റിയുള്ള ചർച്ചയിൽ ഒഴിവാക്കാനാകാത്ത ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടാം.
എന്താണു പൊളിറ്റിക്കൽ ഇസ്ലാം അഥവാ ഇസ്ലാമിക മതരാഷ്ട്രവാദം?19, 20 നൂറ്റാണ്ടുകളിൽ ഇസ്ലാമികലോകത്തു നിലനിന്ന സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളുടെയും സ്വത്വ പ്രതിസന്ധികളുടെയും പാശ്ചാത്യവിദ്യാഭ്യാസം കൊണ്ടുവന്ന വൈജ്ഞാനിക ഉണർവിന്റെയും പശ്ചാത്തലത്തിൽ, ഉരുത്തിരിഞ്ഞുവന്ന ചിന്താപദ്ധതികളുടെയും പൊളിറ്റിക്കൽ ആക്ടിവിസത്തിന്റെയും ആകെത്തുകയാണ് ‘പൊളിറ്റിക്കൽ ഇസ്ലാം’ അഥവാ ‘ഇസ്ലാമിക മതരാഷ്ട്രവാദം’ എന്നു പറയാം.
കേവലം മതാനുഷ്ഠാനങ്ങൾക്കും ആധുനിക ദേശരാഷ്ട്രങ്ങൾക്കും ദേശീയതയ്ക്കും മതേതര സങ്കല്പങ്ങൾക്കും അതീതമായ ഒരു ഇസ്ലാമിക ഐക്യവും രാഷ്ട്രീയ യാഥാർഥ്യവും രൂപപ്പെടുത്തുക, അതോടൊപ്പം, മനുഷ്യനിർമിത നിയമങ്ങൾക്കുപരി ‘ശരിഅ’ അഥവാ ഇസ്ലാമിക നിയമത്തിന്റെ പരമാധികാരവും ഇസ്ലാമിക ഭരണക്രമവും (ഇസ്ലാമിക് സ്റ്റേറ്റ്/ ഖാലിഫേറ്റ്) പുനഃസ്ഥാപിക്കുക എന്നീ ലക്ഷ്യങ്ങളോടെ ഉയർന്നുവന്ന ഇസ്ലാമിക പുനരുജ്ജീവന ചിന്തയിൽനിന്നാണ് പൊളിറ്റിക്കൽ ഇസ്ലാം അഥവാ രാഷ്ട്രീയ ഇസ്ലാം രൂപംകൊള്ളുന്നത്. ഇതിനു നേതൃത്വം കൊടുത്തവരിൽ പ്രമുഖർ ജമാലുദ്ദീൻ അൽ അഫ്ഖാനി (1838 -1897), മുഹമ്മദ് അബ്ദു (1849 -1905), മുഹമ്മദ് റഷീദ് റീദ്ദ (1865 -1932), ഹസൻ അൽ ബന്ന (1906-1949), അബുൽ ആല മൗദൂദി (1903-1979), സയ്യിദ് ഖുത്തൂബ് (1906-1966), അബ്ദുള്ള യൂസുഫ് അസമ് (1941-1989) എന്നിവരാണ്.
ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റി കേന്ദ്രമായി വളർന്ന നവീന സലഫി ചിന്താപദ്ധതിയാണ്, ഇസ്ലാമിക് മോഡേണിസത്തിൽ തുടങ്ങി ആഗോള ജിഹാദിൽ എത്തിനിൽക്കുന്ന ആധുനിക സലാഫിയ പ്രസ്ഥാനങ്ങൾക്കും അവയെ നയിക്കുന്ന പ്രത്യയശാസ്ത്ര നിലപാടുകൾക്കും രൂപം നൽകിയത്. ഈ പ്രത്യയശാസ്ത്രങ്ങൾ സമകാലിക ഇസ്ലാമിക ലോകത്തിന്റെ ചരിത്രഗതിയിൽ നിർണായക സ്ഥാനമാണു വഹിക്കുന്നത്. ഈ പ്രത്യയശാസ്ത്ര അടിത്തറയിൽ നിന്നുകൊണ്ടല്ലാതെ, കേരളത്തിലേതെന്നല്ല, ലോകത്തെങ്ങുമുള്ള രാഷ്ട്രീയ ഇസ്ലാമിന്റെ സംഘടനാരൂപങ്ങളെയോ അവയുടെ പ്രവർത്തനശൈലിയെയോ മനസിലാക്കാനാകില്ല.
പ്രമുഖ ഇസ്ലാമിസ്റ്റ് ചിന്തകരും അവർ മുന്നോട്ടുവച്ച രാഷ്ട്രീയവും ഇരുപതാം നൂറ്റാണ്ടിലെ ഇസ്ലാമിസ്റ്റ് ചിന്തകർക്ക് ‘ഇസ്ലാമിക രാഷ്ട്രം’ അഥവാ ‘ഇസ്ലാമിക് സ്റ്റേറ്റ്’ എന്ന ലക്ഷ്യത്തോടുകൂടിയ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്ര നിർമിതിക്ക് പ്രചോദനം നൽകിയവരിൽ പ്രമുഖനായിരുന്നു മുഹമ്മദ് റഷീദ് റീദ്ദ. ‘തഫ്സീർ അൽ മനാർ’ എന്ന 12 വാല്യങ്ങളുള്ള ഖുർആൻ ഭാഷ്യം രചിച്ചുകൊണ്ട് അദ്ദേഹം ഇസ്ലാമികഭരണം ദൈവികനിയമത്തിനു (ശരിഅ) വിധേയമായിരിക്കണമെന്നു വാദിച്ചു. കൊളോണിയൽ ആധിപത്യത്തിന്റെ ഫലമായ പാശ്ചാത്യസംസ്കാരത്തിന്റെ കടന്നുകയറ്റത്തെ ചെറുക്കുന്നതിനും സമൂഹത്തിന്റെ ‘ഇസ്ലാമിക സ്വത്വം’ നിലനിർത്തുന്നതിനും ഭരണാധികാരികൾക്കുള്ള കടമ അദ്ദേഹം ഊന്നിപ്പറഞ്ഞു. കൂടാതെ, ‘ശരിഅ’ വ്യക്തിയുടെയും സമൂഹത്തിന്റെയും ആരാധനാജീവിതത്തെ മാത്രമല്ല, സാമൂഹിക-സാമ്പത്തിക ഇടപാടുകളെയും ഉൾക്കൊള്ളുന്നതിനാൽ, ഖുർആനും ഹദീസുകളും നൽകുന്ന അനുശാസനങ്ങൾക്കനുസൃതമായിരിക്കണം ഇസ്ലാമികജീവിതത്തിന്റെ എല്ലാ തലങ്ങളും മേഖലകളുമെന്ന് അദ്ദേഹം സമർഥിച്ചു.
(തുടരും)