മണിപ്പുരിന്റെ ചരിത്രമറിയുന്നവർക്ക്, അവിടെ സാമൂഹിക സംഘർഷങ്ങളുടെ നീണ്ട ചരിത്രമുണ്ടെന്ന് അറിയാമെന്ന് മോദി പാർലമെന്റിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാമൂഹിക സംഘട്ടനത്തിന്റെ വേരുകൾ വളരെ ആഴത്തിലുള്ളതാണ്. മുൻ സർക്കാരുകളുടെ കാലത്ത് മണിപ്പുരിൽ പത്തു തവണ രാഷ്ട്രപതിഭരണം ഏർപ്പെടുത്തേണ്ടിവന്നതു കോണ്ഗ്രസുകാർ മറക്കരുത്. ഇത്തരമൊരു ചെറിയ സംസ്ഥാനത്ത് അതിനൊരു കാരണം ഉണ്ടായിരിക്കണം. 1993ലും ഇത്തരം സംഭവം മണിപ്പുരിൽ നടന്നു. അഞ്ചു വർഷം അതു തുടർന്നു. ഫലത്തിൽ, ചരിത്രത്തെ പഴിചാരി തലയൂരാനാണു പാർലമെന്റിൽ മോദി ശ്രമിച്ചത്.
പ്രതിവർഷം 31,000 ബലാത്സംഗംകുക്കി സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തിച്ചശേഷം കൂട്ടബലാത്സംഗം ചെയ്ത സംഭവം ഏതൊരു പരിഷ്കൃത സമൂഹത്തിനും ലജ്ജാകരമാണന്ന് 2023 ജൂലൈ 20ന് പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയും മറക്കരുതല്ലോ. “മണിപ്പുരിലെ സംഭവത്തിൽ എന്റെ ഹൃദയത്തിൽ ദുഃഖവും രോഷവും നിറയുന്നു. ഈ പാപം ചെയ്ത അക്രമികൾ ആരായാലും 140 കോടി ജനം ലജ്ജിക്കുന്നു. മണിപ്പുരിലെ പെണ്മക്കൾക്കു സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകില്ല. തെറ്റുകാരിൽ ഒരാളും രക്ഷപ്പെടില്ലെന്ന് ഉറപ്പുനൽകുന്നു. നിയമം അതിന്റെ എല്ലാ ശക്തിയോടെയും നടപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കും”- മോദിയുടെ ഈ വാക്കുകൾ വെള്ളത്തിൽ വരച്ച രേഖ പോലെയായി.
രാജസ്ഥാനിലോ ഛത്തീസ്ഗഡിലോ മണിപ്പുരിലോ, ഇന്ത്യയുടെ ഏതു കോണിലായാലും ഏതു സംസ്ഥാന സർക്കാരിന്റെ കീഴിലായാലും രാഷ്ട്രീയ തർക്കങ്ങൾക്ക് അതീതമായി ഉയരുകയെന്നതും നിയമവാഴ്ചയുടെ പ്രാധാന്യവും സ്ത്രീകളോടുള്ള ബഹുമാനവും നിലനിർത്തുകയെന്നതും നിർണായകമാണെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചിരുന്നു. പക്ഷേ, ഓരോ മിനിറ്റിലും ഇന്ത്യയിൽ 14 ബലാത്സംഗം നടക്കുന്നു എന്നാണ് ദേശീയ ക്രൈം റിക്കോർഡ്സ് ബ്യൂറോയുടെ കണക്ക്. 2022ൽ മാത്രം രാജ്യത്തു സ്ത്രീകൾക്കെതിരായ 4,45,256 അതിക്രമങ്ങളുണ്ടായി. ഇതിൽ 31,000 പെണ്കുട്ടികളാണു ക്രൂര ബലാത്സംഗത്തിനിരയായത്.
ഉറക്കത്തിലും ഭയന്ന് ജനം2023 മേയ് മൂന്നിനു തുടങ്ങിയ മണിപ്പുർ കലാപം 16 മാസത്തിനു ശേഷവും കത്തുകയാണ്. ഈ മാസമുണ്ടായ അക്രമങ്ങളിൽ ചുരുങ്ങിയത് 11 പേർ കൊല്ലപ്പെട്ടു. അര ലക്ഷത്തോളം പേർ ദുരിതാശ്വാസ ക്യാന്പുകളിലുണ്ട്. കലാപത്തിൽ 250ലേറെ പേർ മരിച്ചെന്നാണു റിപ്പോർട്ടുകൾ. കൃത്യമായ കണക്ക് ഒരിക്കലും പുറത്തു വന്നേക്കില്ല. കൊല്ലപ്പെട്ടവരുടെ എണ്ണത്തേക്കാൾ ഭയാനകമാണു മെയ്തെയ്-കുക്കി സമുദായങ്ങൾക്കിടയിലെ ആശങ്കകളും ഭീതിയും. ഏതു നിമിഷവും വീണ്ടും ശക്തമായ ആക്രമണം ഉണ്ടായേക്കുമെന്ന സ്ഥിതി ഉറക്കത്തിൽപ്പോലും ജനങ്ങളെ നടുക്കുന്നു. മന്ത്രിമാരും എംഎൽഎമാരും സുരക്ഷാ സൈനികരും പോലീസും പോലും സുരക്ഷിതരല്ല.
അത്യാധുനിക യന്ത്രത്തോക്കുകളും റോക്കറ്റ് ലോഞ്ചറുകളും ബോംബുകളും തീവ്ര കലാപകാരികൾ ഉപയോഗിക്കുന്നു. നിരീക്ഷണത്തിനായി ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. കൂട്ടമാനഭംഗങ്ങളും അതിക്രൂരമായ തലവെട്ടലുകളും അടക്കം മനുഷ്യത്വം മരവിപ്പിക്കുന്ന അക്രമപരന്പരകൾ നടുക്കുന്നതാണ്. യുദ്ധങ്ങളിൽപ്പോലും നടക്കാത്ത ക്രൂരതകളാണ് ആവർത്തിക്കുന്നത്.
ഒരു സംസ്ഥാനത്തെ രണ്ടു സമൂഹങ്ങൾ തമ്മിൽ വെറുപ്പും പകയും ശത്രുതയും വളർത്തിയെടുത്തതിന്റെ ബാക്കിപത്രമാണു മണിപ്പുരിലേത്. തികച്ചും സങ്കീർണമായ പ്രശ്നം. ഇതിൽ നേരിട്ടിടപെട്ടു സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കാൻ ഉത്തരവാദപ്പെട്ട കേന്ദ്രസർക്കാർ പാലിക്കുന്ന നിസംഗതയും പക്ഷപാത നടപടികളും പ്രശ്നം വഷളാക്കുകയാണ്. റോഡ്, ചരക്കുഗതാഗതം പോലും നേരെയായിട്ടില്ല. അരംബായ് തെങ്കോൾ അടക്കമുള്ള തീവ്ര മെയ്തെയ് ഗ്രൂപ്പുകളും സായുധ കുക്കി ഗ്രൂപ്പുകളും വൻതോതിൽ മാരകായുധങ്ങളുമായി അക്രമം തുടർന്നിട്ടും സർക്കാർ നോക്കുകുത്തിയാണ്.
ചേർത്തുപിടിക്കൂ ഏതൊരു സർക്കാരിനും അപമാനമാണു മണിപ്പുരിലെ സ്ഥിതി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ധാർമിക അടിത്തറ പോലും നഷ്ടമായി. മണിപ്പുരിലെ സ്ഥിതി പ്രായോഗികമായി നിയന്ത്രണാതീതമാണ്. ജനങ്ങൾക്ക് ഇപ്പോഴും സ്വൈരജീവിതവും സമാധാനവുമില്ല. എന്നിട്ടും, അക്രമം നിയന്ത്രിക്കുന്നതിൽ പൂർണമായി പരാജയപ്പെട്ട എൻ. ബിരേൻ സിംഗ് മുഖ്യമന്ത്രിയായി തുടരുന്നു. മണിപ്പുരിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അസ്വസ്ഥനായതും ഈയാഴ്ചയാണ്. സമാധാനം പുനഃസ്ഥാപിക്കാനായി കുക്കി, മെയ്തെയ് ഗ്രൂപ്പുകളുമായി കേന്ദ്രം ബന്ധപ്പെട്ടിട്ടുണ്ടെന്നു ഷാ പറഞ്ഞെങ്കിലും അതിൽ വലിയ കഴന്പില്ലെന്നു മണിപ്പുരിലെ ഇരുഗ്രൂപ്പുകളും പറയുന്നു.
മണിപ്പുർ സന്ദർശിക്കാൻ പ്രധാനമന്ത്രി വിസമ്മതിക്കുകകൂടി ചെയ്യുന്നതു വലിയ തെറ്റാണ്. ഏതു നിമിഷവും വീണ്ടും അക്രമം പൊട്ടിപ്പുറപ്പെടാമെന്ന നിലയാണ്. സമാധാനം പുനഃസ്ഥാപിക്കാനും ഇരകൾക്കു നീതി ഉറപ്പാക്കാനും ബാധ്യതപ്പെട്ട ഭരണകൂടവും നേതാക്കളും ഇനിയെങ്കിലും ഉണർന്നേ മതിയാകൂ; മണിപ്പുരിനെ കൈവിടരുത്.