►അവകാശവാദം അന്യായംജോസഫ് ബെന്നി പൊതുപ്രവര്ത്തകന്
1989 മുതല്‍ ഇവിടത്തെ താമസക്കാര്‍ ഫറൂഖ് കോളജില്‍നിന്നു വിലകൊടുത്തു ഭൂമി തീറുവാങ്ങി ആധാരം പോക്കുവരവ് ചെയ്ത് താമസിച്ചുവരികയായിരുന്നു. 35 വര്‍ഷത്തിനു ശേഷമാണ് വഖഫ് ബോര്‍ഡ് ഈ സ്ഥലത്തിന് അന്യായമായി അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. പ്രധാനമായും മത്സ്യബന്ധന മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ഈ പ്രദേശത്തെ നാനാജാതി മതസ്ഥരായ പാവപ്പെട്ട കുടുംബങ്ങള്‍ക്കുള്ള റവന്യു അവകാശങ്ങളാണ് ഇപ്പോള്‍ നിഷേധിക്കപ്പെടുന്നത്. ഭൂമിക്കുള്ള കരമടച്ച് ഈ കുടുംബങ്ങള്‍ കൈവശം വച്ചുപോന്ന സ്വത്താണിത്.
►ആടുകളെ വിറ്റ് വാങ്ങിയ ഭൂമിയാണ്; ഇറക്കിവിടരുത്വീടുപണി പൂര്‍ത്തിയായില്ല. അതിനായി പഞ്ചായത്ത് അനുവദിച്ച ഒരു ലക്ഷം രൂപ ഇനിയും കിട്ടാനുണ്ട്. അപ്പോഴാണ് വഖഫിന്റെ പേരു പറഞ്ഞുള്ള പുതിയ പ്രശ്നം.
ഉള്ള സ്ഥലത്തുനിന്നു കുടിയിറങ്ങേണ്ടിവന്നാല് രോഗിയായ ഭര്‍ത്താവിനെയുംകൊണ്ട് ഞാന്‍ എവിടേക്കു പോകും? പടിഞ്ഞാറ് കടലുണ്ട്. അവിടേക്കു പോവുകയാണ് മുന്നിലുള്ള മാര്‍ഗം..! ആത്മഹത്യയില്‍ അഭയം തേടാന്‍ കാത്തിരിക്കുന്നവര്‍ എന്നെപ്പോലെ ഇവിടെ എത്രയോ പേര്...! എന്തിനാണു വഖഫിന്റെ പേരു പറഞ്ഞ് പാവങ്ങളായ ഞങ്ങളോട് ഈ ക്രൂരത..?
വീടുകളില്‍ പണിക്കുപോയി ജീവിതം പുലര്‍ത്തുന്ന രതി അംബുജാക്ഷന്റേതാണു വാക്കുകള്‍.
എന്നെ വിവാഹം കഴിച്ചു കൊണ്ടുവന്നതിനു പിന്നാലെ 34 വര്‍ഷം മുമ്പു പണം നല്കിയ ഭൂമിയിലാണ് ഇപ്പോള്‍ വഖഫിന്റെ പേരില്‍ അവകാശത്തര്‍ക്കം. ആടിനെ വിറ്റു കിട്ടിയ പണമുപയോഗിച്ചാണു സ്ഥലം വാങ്ങിയത്. അവിടന്നാണ് ഇപ്പോള്‍ ഇറങ്ങിപ്പോകാന്‍ പറയാന്‍ ചിലര്‍ ശ്രമിക്കുന്നത്. ഞങ്ങള്‍ക്കു പോകാന്‍ വേറെ ഇടമില്ല. രതിയുടെ വാക്കുകളില്‍ സങ്കടവും പ്രതിഷേധവും.
►മുടങ്ങിയത് മകന്റെ പഠനം!വിദേശത്ത് ഉപരിപഠനത്തിനു പോകണമെന്നത് യേശുദാസിന്റെ വലിയ സ്വപ്നമായിരുന്നു. തീരജീവിതത്തിന്റെ ആകുലതകളില്‍നിന്ന് മാതാപിതാക്കള്‍ക്കും തനിക്കും സന്തോഷകരമായ പുതുജീവിതം ഉണ്ടാകണമെന്ന ആഗ്രഹം തന്നെയായിരുന്നു ആ സ്വപ്നങ്ങള്‍ക്കു വിത്തുപാകിയത്.
എന്‍ജിനിയറിംഗ് കോഴ്സ് പൂര്‍ത്തിയാക്കിയയുടന്‍ ഉപരിപഠനത്തിനു വായ്പ തേടി ബാങ്കിനെ സമീപിച്ചു. വീടും സ്ഥലവും ഈടു നല്‍കിയാണു വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിച്ചത്. വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചിട്ടുള്ള ഭൂമി ഈടുവച്ചു വായ്പ നല്‍കാനാവില്ലെന്ന നിലപാടിലാണ് യേശുദാസിന്റെ വിദേശപഠനസ്വപ്നം നിലച്ചത്.
മകന്റെ പഠനം മുടങ്ങിയതിനെക്കുറിച്ചു പറയുമ്പോള്‍ അമ്മ പ്രിന്‍സിയുടെ കണ്ണുകള്‍ നനഞ്ഞു.
മക്കളുടെ വിദ്യാഭ്യാസത്തിനുവേണ്ടി സ്വന്തം കിടപ്പാടം പണയം വയ്ക്കാന്‍ പോലും പറ്റാതാക്കിയവരോടു ദൈവം പോലും പൊറുക്കില്ല... സങ്കടത്തോടെ പ്രിന്‍സി പറയുന്നു. മൂത്ത മകളെ വിവാഹം കഴിച്ചയച്ചതിന്റെ സാമ്പത്തിക ബാധ്യതയും ബാക്കിയാണ്. ഇതിനെല്ലാം പരിഹാരം കാണണമെങ്കില്‍ ബാങ്ക് വായ്പ മാത്രമാണ് പരിഹാരം.
കടലില്‍ പണിക്കു പോകുന്നവര്‍ക്ക് അന്നന്നത്തെ ആഹാരത്തിനു വകയാണ് ചിലപ്പോഴെങ്കിലും കിട്ടുക. വിവാഹം, പഠനം, വീടുനിര്‍മാണം പോലുള്ള ആവശ്യങ്ങള്‍ക്ക് ബാങ്ക് വായ്പകളെ ആശ്രയിക്കാതെ മാര്‍ഗമില്ല. വഖഫ് വിഷയം നിലനില്‍ക്കുന്നതിനാല്‍ അതിനാവുന്നില്ല. സര്‍ക്കാര്‍ ഞങ്ങളുടെ സങ്കടം കാണണം. - പ്രിന്‍സി പറയുന്നു.
►‘സ്ഥലം വില്‍ക്കാനായെങ്കില്‍ കടം വീട്ടാമായിരുന്നു’ചോര്‍ന്നൊലിക്കുന്ന വീട് ഉള്‍പ്പെടെ സ്വന്തം പേരിലുള്ളതു മൂന്നു സെന്റ് ഭൂമി. ചികിത്സയ്ക്കും മറ്റുമായി പലരില്‍നിന്നായി വാങ്ങിയ കടങ്ങള്‍ തിരിച്ചുകൊടുക്കാനുണ്ട്. വൃക്കരോഗം ബാധിച്ചു ഭാര്യ ആനി മരിച്ചു. രണ്ടു മക്കളില്‍ ഒരാളെയും രോഗം അലട്ടുന്നുണ്ട്. ആകെയുള്ള ഭൂമിയൊന്നു വില്‍ക്കാനായെങ്കില്‍, കടം വീട്ടി വല്ല അനാഥനാശാലയിലേക്കും പോകാമായിരുന്നു..!
സങ്കടമടക്കാന്‍ വിഷമിക്കുന്ന മാത്യുവിന്റെ വാക്കുകള്‍ ആരു കേള്‍ക്കും ? അതു കേള്‍ക്കേണ്ട അധികാരികള്‍ കേള്‍ക്കുന്നുണ്ടോ? മുനമ്പത്തെ കോഴിവില്പനക്കടയില് തൊഴിലെടുക്കുന്ന പുന്നക്കപ്പറമ്പില്‍ മാത്യുവിനെപ്പോലെ, എത്രയോ പേരാണ് ജീവിതം നിലച്ചുപോകുന്നതിനു സമം ഇവിടെ കഴിയുന്നത്.
സ്വന്തം കിടപ്പാടത്തിന്റെ അവകാശത്തിനായി അധികാരികള്‍ക്കു മുന്നില്‍ സങ്കടത്തോടെ കൈനീട്ടുന്നുവര്..!
►വായ്പയെടുക്കാനാകാതെ വിഷമവൃത്തത്തില്‍ ചാക്കോ മത്സ്യത്തൊഴിലാളി മാത്രമായിരുന്നില്ല ചാക്കോ; മുനമ്പത്ത് മത്സ്യമേഖലയില്‍ ലക്ഷങ്ങളുടെ ബിസിനസ് നടത്തിക്കൊണ്ടിരുന്ന നല്ല കച്ചവടക്കാരന് കൂടിയായിരുന്നു. ജില്ലയിലും പുറത്തും മത്സ്യം വലിയതോതില്‍ ശേഖരിച്ച് ഉണക്കി പൊടിയാക്കുന്ന കമ്പനികളിലേക്ക് ആവശ്യമായ ചരക്കെത്തിക്കുന്ന കച്ചടവടത്തിലൂടെ ചാക്കോ പടമാട്ടുമ്മേല്‍ ഈ രംഗത്ത് മികവും മുന്നേറ്റവും തെളിയിച്ചു.
നിനച്ചിരിക്കാത്ത നേരത്താണു കുടുംബത്തിന് ആഘാതമായി വലിയൊരു സാമ്പത്തികബാധ്യത നേരിടേണ്ടിവന്നത്. പ്രതിസന്ധി നേരിടാൻ ഭൂമി പണയത്തിനുവച്ചു ബാങ്ക് വായ്പയെടുത്തു ചാക്കോ അതിജീവിച്ചിട്ടുമുണ്ട്. മുനമ്പത്തെ ഭൂമിയില്‍ വഖഫ് പ്രശ്നം ഉരുണ്ടുകൂടിയതോടെ, വായ്പയെടുക്കാനുള്ള ചാക്കോയുടെ ശ്രമങ്ങളില്കൂടിയാണു കരിനിഴല്‍ വീണത്.
ഈ പ്രശ്നം ഈ കുടുംബത്തിന്റെ സാമ്പത്തികസ്ഥിതിയെ മാത്രമല്ല, ചാക്കോയുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചു. സമ്മര്‍ദങ്ങള്‍ താങ്ങാനാവാതെ, ചാക്കോയ്ക്കു ഹൃദ്രോഗവും പക്ഷാഘാതവും വന്നു. നീണ്ട ചികിത്സകള്‍ക്കുശേഷം ജോലികള്‍ക്കൊന്നും വയ്യാതായി.
35 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യത ഇപ്പോഴും വലിയ ചോദ്യചിഹ്നമായി ചാക്കോയുടെ കുടുംബത്തെ അലട്ടുന്നു. അതിജീവനത്തിനു തനിക്കാവുന്ന പരിഹാരം 19 സെന്റ് പറമ്പും വീടും പണയം വയ്ക്കുകയാണെന്ന് ചാക്കോ പറയുമ്പോഴും, ഇപ്പോഴത്തെ സ്ഥിതിയില്‍ നിയമത്തിന്റെ നൂലാമാലകളുടെ പേരില്‍ ബാങ്കുകളൊന്നും അതിനോടു സഹകരിക്കുന്നുമില്ല.
►മുനമ്പം നിവാസികളുടെ വാദം1. മുനമ്പത്ത് വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിക്കുന്ന സ്ഥലം, ഫാറൂഖ് കോളജിന് ദാനമായി ലഭിച്ച ഭൂമിയെന്നു കോടതി വിധിയുള്ളതാണ്. അത്തരമൊരു ഭൂമി വഖഫ് ആയി പരിഗണിക്കാനാവില്ല.
2. വഖഫ് ആയി നല്കുന്ന ഭൂമിക്ക് നല്കുന്നയാള് എന്തെങ്കിലും നിബന്ധനകള്‍ വയ്ക്കില്ല. കോളജിന് രജിസ്റ്റര്‍ ചെയ്തു നല്കിയ ഭൂമിയില്‍ സേഠ് നിബന്ധനകള്‍ വച്ചിരുന്നു. അതുകൊണ്ടുതന്നെ വഖഫ് അവകാശവാദം നിലനില്‍ക്കുന്നതല്ല.
3. തങ്ങളുടെ ഭൂമിയില്‍ വഖഫ് അവകാശമുന്നയിച്ചിട്ടുള്ള വിഷയം അധികാരികള്‍ പ്രദേശവാസികളായ ഭൂവുടമകളില്‍നിന്നു മറച്ചുവച്ചു. 2022ല്‍ ഒരാള്‍ നികുതിയടയ്ക്കാനെത്തിയപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്. ഇതു ചട്ടവിരുദ്ധമാണ്.
►വഖഫ് ബോര്‍ഡ് പറയുന്നത്എം.കെ. സക്കീര്‍ ഹുസൈന് ചെയര്മാന്, കേരള വഖഫ് ബോര്ഡ്നിയമപരമായ വഴികളിലൂടെയാണ് മുനമ്പം-ചെറായി മേഖലയിലെ ഭൂമി സംബന്ധിച്ച വിഷയത്തില്‍ വഖഫ് ബോര്‍ഡ് ഇടപെടുന്നത്. കോടതിയുടെ തീരുമാനങ്ങളും വഖഫ് നിയമവും അനുസരിച്ചു ബോര്‍ഡ് നിലപാടെടുക്കും.
നിലവില്‍ അവിടെയുള്ളവരെ കുടിയൊഴിപ്പിക്കാനോ മറ്റേന്തെങ്കിലും നടപടികള്‍ക്കോ വഖഫ് ബോര്‍ഡ് ശ്രമിക്കില്ല. കോടതികളുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങളില്‍ അവിടെനിന്നുള്ള ഉത്തരവിനായാണു കാത്തിരിക്കുന്നത്.