കഴിഞ്ഞ വർഷം 8.2 ശതമാനം വളർച്ച ഉണ്ടായിരുന്നു. ഈ വർഷം ഒന്നാം ത്രൈമാസത്തിൽ 6.7 ശതമാനമേ വളർന്നുള്ളൂ. ഏഴു ശതമാനത്തിലധികം വളരുമെന്ന പ്രതീക്ഷ നടപ്പാകാൻ പലിശ കുറയ്ക്കുന്നതാണു നല്ലത്.
പലിശ കുറച്ചാൽ കമ്പനികൾക്കു ലാഭം കൂടും. അത് ഓഹരിവിപണിയെ സഹായിക്കും. വിദേശപണം ഇങ്ങോട്ടു വരും. ഉത്പന്ന കയറ്റുമതി കുറഞ്ഞുവരുന്ന സമയത്ത് അത് സഹായകമാണ്. പലിശ കുറയുന്നത് സ്വാഭാവികമായും മൂലധന നിക്ഷേപം വർധിപ്പിക്കും. അതു തൊഴിലവസരം വർധിപ്പിക്കും.
വിപണികൾ കുതിക്കുന്നുഅമേരിക്ക പലിശ കുറച്ചതോടെ മറ്റു രാജ്യങ്ങളിലെല്ലാം ഓഹരി വിപണികൾ കുതിച്ചു കയറി. ഇന്ത്യയിൽ വ്യാഴാഴ്ച സൂചികകൾ റിക്കാർഡ് കുറിച്ച് ഉയർന്നെങ്കിലും ലാഭമെടുക്കാൻ വേണ്ടി നടത്തിയ വില്പനയിൽ ആ നേട്ടം നിലനിർത്തിയില്ല. അതിനെ ഒരു അപവാദമായി കണ്ടാൽ മതി. പലിശ കുറഞ്ഞാൽ യുഎസ് കടപ്പത്രങ്ങളിലെ നിക്ഷേപത്തിൽ കുറേ അവിടെയും പുറത്തുമുള്ള ഓഹരികളിലേക്കു മാറും. അതാണ് ഓഹരികളുടെ കയറ്റത്തിനു പിന്നിൽ.
വെട്ടിത്തിളങ്ങി സ്വർണംഓഹരികൾ മാത്രമല്ല സ്വർണവും ഇതേ കാരണത്താൽ കുതിക്കുന്നുണ്ട്. പലിശ കുറയ്ക്കും എന്ന് ഉറപ്പായപ്പോൾ തന്നെ സ്വർണം കയറി. ഔൺസിന് (31.1 ഗ്രാം) 2574 ഡോളർ വരെ എത്തി. ഇന്ത്യയിൽ കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കുന്നതിനു മുമ്പുള്ള റിക്കാർഡ് നിലവാരത്തിലേക്കു പവൻവില ഉയർന്നു. പിന്നീടു കുറഞ്ഞു. ഇന്നു വീണ്ടും സ്വർണം കയറി. വ്യാഴാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 5.30ന് സ്വർണം 2,590 ഡോളറിലാണ്. തലേന്നത്തേക്കാൾ ഒന്നേകാൽ ശതമാനം ഉയരത്തിൽ. ഈ വില നിലനിന്നാൽ നാളെ ഇന്ത്യയിൽ സ്വർണവില റിക്കാർഡിലേക്കു കയറും.
അവിടംകൊണ്ടു നിൽക്കില്ല എന്നു കാര്യവിവരമുള്ളവർ പറയുന്നു. സ്വർണം അടുത്ത വർഷം ഔൺസിനു 2,850-3,000 ഡോളറിലേക്കു കയറും എന്നാണ് അവരുടെ വിലയിരുത്തൽ. അതായതു പത്തു മുതൽ 15 വരെ ശതമാനം കയറ്റം.