ലോക്ഡൗണും മാസ്ക് ഉപയോഗവും അലർജി, ആത്സ്മ, ജലദോഷം തുടങ്ങിയവയ്ക്കുള്ള മരുന്നു വില്പനയിൽ കുറവുവരുത്തിയെന്നതും കൗതുകം. കുട്ടികൾ വീട്ടിലിരുന്നതിനാൽ പീഡിയാക്ട്രിക് ഔഷധ വില്പന അൻപതു ശതമാനം കുറഞ്ഞു.
മാറണം മനോഭാവംദേശീയ ജനസംഖ്യയിൽ മൂന്നു ശതമാനമേയുള്ളുവെങ്കിലും കേരളീയർ മരുന്നുതീറ്റയിൽ മുന്നിലെത്താൻ ചികിത്സാ സൗകര്യം, ഡോക്ടർ രോഗി അനുപാതം, സ്പെഷലൈസ്ഡ് ചികിത്സ തുടങ്ങിയ ഘടകങ്ങളുണ്ട്. ജലദോഷത്തിനും സ്പെഷലിസ്റ്റിനെ കണ്ടു വിദഗ്ധ പരിശോധന നടത്തിയും മരുന്നു കുറിക്കണമെന്ന താത്പര്യക്കാരാണ് ഏറെയും. വില കൂടിയ ബ്രാൻഡഡ് മരുന്നുകളിലാണ് മലയാളികൾക്ക് വിശ്വാസം. ഭക്ഷണക്രമം, കാലാവസ്ഥ, വ്യായാമക്കുറവ് തുടങ്ങിയവയാൽ ശൈലീരോഗങ്ങൾ എല്ലാ പ്രായക്കാരിലും സാധാരണമായി. ആയുർദൈർഘ്യം കൂടിയതിനാൽ വയോധികരെ ബാധിക്കുന്ന രോഗങ്ങളും കൂടി. ഇൻഷ്വറൻസ് പരിരക്ഷയും സൂപ്പർ സ്പെഷാലിറ്റികളും ചികിത്സാ പാക്കേജുകളും വന്നതോടെ ചികിത്സയും മരുന്നും ജീവിതത്തിന്റെ ഭാഗമായി.
കേരളം വ്യവസായ സൗഹൃദമല്ലെന്നതാണ് മരുന്നുത്പാദനത്തിൽ പിന്നാക്കമായതിനു കാരണം. ലൈസൻസ് ചട്ടങ്ങളും ഉത്പാദനച്ചെലവ് വർധനയും മറ്റ് കാരണങ്ങൾ. സർക്കാർ ഇടപെടലിൽ മാത്രമേ ജീവൻരക്ഷാ ഔഷധനിരക്ക് വില കുറയ്ക്കാനാകൂ. വിലപിടിച്ച കാൻസർ മരുന്നുകൾ ലാഭമെടുക്കാതെ കന്പനി വിലയ്ക്ക് കാരുണ്യ ഫാർമസി വഴി നൽകാനുള്ള പദ്ധതിക്ക് കഴിഞ്ഞ ദിവസം സംസ്ഥാനത്തു തുടക്കംകുറിച്ചിരുന്നു. കാൻസർ വ്യാപനം കൂടുന്ന സാഹചര്യത്തിൽ വലിയ ആശ്വാസം ലഭിക്കുന്ന നടപടിയാണിത്. 247 ഇനം മരുന്നുകളാണ് കാരുണ്യവഴി കുറഞ്ഞ വിലയ്ക്ക് ലഭിക്കുക.
വർഷത്തിൽ പരമാവധി പത്തു ശതമാനമേ വില വർധന അനുവദിച്ചിട്ടുള്ളു. എന്നാൽ, വർധിച്ചുവരുന്ന ശൈലീരോഗങ്ങൾ, പകർച്ചവ്യാധികൾ എന്നിവയ്ക്കുള്ള മരുന്നിനു വില തോന്നിയപടി വർധിപ്പിക്കുന്നു. എംആർപിപോലും രേഖപ്പെടുത്താതെയാണ് ചില ജീവൻരക്ഷാമരുന്നുകളുടെ വില്പന.
പുതിയ പല രോഗങ്ങൾക്കും മരുന്നില്ലാത്തതിനാൽ നിലവിലുള്ളത് പ്രയോജനപ്പെട്ടേക്കാമെന്ന പ്രതീക്ഷയിൽ വിദേശത്തുനിന്നുൾപ്പെടെ മരുന്നുകൾ വരുത്തി രോഗിയിൽ പരീക്ഷിക്കുന്ന സാഹചര്യങ്ങളുമുണ്ട്. ഇന്ത്യയിൽ മരുന്നുവില നിയന്ത്രിക്കുന്നത് കേന്ദ്ര ആരോഗ്യവകുപ്പല്ല, വളം-രാസപദാർഥ വകുപ്പിനു കീഴിലുള്ള ഔഷധ വിലനിർണയ സമിതിയാണ്. ശതകോടികളുടെ വ്യവസായമാണ് മരുന്നു നിർമാണവും അതിന്റെ കന്പോളവും. മരുന്നുകൂട്ടിലെ രാസകങ്ങൾ ഒന്നാംതരം, രണ്ടാംതരം, മൂന്നാംതരം എന്നിങ്ങനെ തിരിവുകളുണ്ടായിരിക്കെ ഗുണമേൻമ അറിയുക എളുപ്പമല്ല. ഒരു കന്പനിയുടെ ബ്രാൻഡഡ് മരുന്നില്ലെങ്കിൽ അതേ രാസകങ്ങൾ ചേർന്ന മറ്റൊരു കന്പനിയുടെ മരുന്നു കൊടുക്കുക കടകളിൽ പതിവാണ്.
കാലാവസ്ഥാവ്യതിയാനവും പരിസ്ഥിതി മലീനീകരണവും ഭക്ഷണക്രമവുമൊക്കെ കേരളത്തെ രോഗാതുരമാക്കുകയാണ്. കൃത്രിമ നിറവും രുചിയുമുള്ള ന്യൂജെൻ ഭക്ഷണങ്ങളും നോണ്‍ വെജിലേക്കുള്ള മാറ്റവുമൊക്കെ രോഗനിരക്ക് വർധിപ്പിക്കുന്നു. കാൻസറും ഹൃദ്രോഗവും വൃക്കതകരാറും പ്രമേഹവും പ്രായ, ലിംഗഭേദമെന്യേ കൂടിവരുന്ന സാഹചര്യമാണ്.
കേരളം രാജ്യത്തെ നന്പർ വണ്‍ മരുന്നുവിപണി മാത്രമല്ല ഔഷധം എന്നു വിളിപ്പേരുള്ള പല രാസകങ്ങളുടെയും പരീക്ഷണശാലകൂടിയാണ്. ഭക്ഷ്യവിഷബാധയെക്കാൾ മാരകമാണ് പലപ്പോഴും മരുന്നു വിഷബാധ. കുട്ടികൾക്കുൾപ്പെടെ ഹോർമോണ്‍ സ്റ്റിറോയിഡ് ചേർന്ന ടിൻ ഫുഡുകളിലും അപകടമുണ്ട്. ഒരു പരിധിവരെ കുത്തക ഫാർമസികളുടെ മരുന്നുപരീക്ഷണത്തിനുള്ള ഇരകളാണ് കേരളീയർ.
(അവസാനിച്ചു)