കേരള സര്‍ക്കാരോ കേന്ദ്രസര്‍ക്കാരോ, റിലയബലിറ്റി ശാസ്ത്രജ്ഞർ മുല്ലപ്പെരിയാര്‍ ഡാം പരിശോധിക്കുന്നതില്‍ വിരോധമില്ലെന്നും അതിന്റെ ചെലവുകള്‍ കേരള സര്‍ക്കാര്‍ വഹിച്ചുകൊള്ളാമെന്നുമുള്ള സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാൻ തയാറാകണം. മുല്ലപ്പെരിയാര്‍ കേസ് തീരാൻ ഇതാണ് ഫലപ്രദമായ മാർഗം.
പെരുകുന്ന ഭൂകമ്പങ്ങൾകേരളത്തില് ഭൂകമ്പങ്ങള്‍ പെരുകുന്നുവെന്നതും കാണാതിരിക്കരുത്. 2011ല്‍ റിക്ടര്‍ സ്കെയിലില്‍ തീവ്രത രണ്ടില്‍ തുടങ്ങിയ ഭൂകമ്പങ്ങള്‍ ഇപ്പോള്‍ 3.4 തീവ്രതയില്‍ വന്നുനില്ക്കുന്നു. 2011 മുതല്‍ നൂറോളം ചെറുചലനങ്ങളാണ് ഉണ്ടായത്. രണ്ടുമാസം മുമ്പു മാത്രം തൃശൂരിലും പാലക്കാട്ടും 3.1 തീവ്രത വന്ന ചലനങ്ങളുണ്ടായി. തൃശൂരും കോട്ടയത്തും ഭൂമിക്കടിയില്‍നിന്നു വലിയ മുഴക്കങ്ങള്‍ ഉണ്ടായി. 1900ല്‍ പാലക്കാട് ചിറ്റൂര്‍ താലൂക്കില്‍ നല്ലേപ്പിള്ളി പ്രഭവകേന്ദ്രമായി റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായി.
കോയമ്പത്തൂര്‍ ഭൂകമ്പമെന്നാണ് ഇതറിയപ്പെടുന്നത്. അത് ആറു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ആവര്‍ത്തിക്കുമെന്നാണ് ഭൗമശാസ്ത്രജ്ഞര്‍ പറയുന്നത്. മുല്ലപ്പെരിയാര്‍ ഡാമിന്റെ അടിയില്‍ ഒരു ഭൂഗര്‍ഭ വിള്ളല്‍ കണ്ടെത്തിയിട്ടുണ്ട്. കൊടൈക്കനാല്‍ ഭ്രംശമേഖല 16 കിലോമീറ്റര്‍ മാത്രം അകലത്തിലാണ്. മുല്ലപ്പെരിയാര്‍ ഡാം കേന്ദ്രമായി 200 കിലോമീറ്റര്‍ റേഡിയസില്‍ 22 ഭ്രംശമേഖലകളുണ്ട്.
മുല്ലപ്പെരിയാര്‍ ഡാമിനടുത്ത് ഒരു ചെറിയ ചലനം ഉണ്ടായാല്‍തന്നെ ഡാം നിലംപതിക്കും. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്ന് താഴെയുള്ള ഡാമുകളെ തകര്‍ത്ത് കൊച്ചിയിലെത്തിയാല്‍ അവിടെ കെമിക്കല്‍ ഫാക്ടറികളുണ്ട്. വിഷവാതകങ്ങള്‍ ദ്രവരൂപത്തിലും വാതകരൂപത്തിലും സംഭരിച്ചുവച്ചിരിക്കുന്ന ഫാക്ടറികള്‍. ഈ ഫാക്ടറികള്‍ തകര്‍ന്നാല്‍ ജനങ്ങള്‍ വിഷവാതകം ശ്വസിച്ച് മരണമടയും. ഭോപ്പാല്‍ ഗ്യാസ് ദുരന്തത്തേക്കാള്‍ വലിയ ദുരന്തമായിരിക്കും.
റിഫൈനറി എയര്‍പോര്‍ട്ട്, സതേണ്‍ നേവല്‍ കമാന്‍ഡ്, നേവല്‍ ആര്‍മമെന്റ് ഡിപ്പോ, ഷിപ്യാര്ഡ്, എല്‍പിജി ടെര്‍മിനല്‍, പെട്രോള്‍ പമ്പുകള്‍, കത്തുന്ന വാതകങ്ങളുമായി പോകുന്ന ട്രക്കുകള്‍ ഇതെല്ലാമുണ്ടെന്നുള്ളതു ഞെട്ടലോടെ നാം ഓര്‍ക്കണം. അതിനാൽ ജനപ്രതിനിധികള്‍ അസംബ്ലിയിലും പാര്‍ലമെന്റിലും പ്രമേയം അവതരിപ്പിച്ച് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമര്‍പ്പിക്കാൻ സമ്മർദം ചെലുത്തണം.
പ്രധാനമന്ത്രിക്ക് നിവേദനം Change.org എന്ന Global Platform-ല്‍ പോസ്റ്റ് ചെയ്തിരിക്കുന്ന പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചിരിക്കുന്ന നിവേദനത്തിൽ എല്ലാവരും അവരുടെ ഇമെയില്‍ ഐഡി ഉപയോഗിച്ച് സൈന്‍ ചെയ്യുന്നതും പ്രയോജനകരമാണ്. Change.org എന്ന പ്ലാറ്റ്ഫോമില്‍ പോയി Save Kerala from Mullappeiryar Dam Disaster എന്നു ടൈപ് ചെയ്താല്‍ നിവേദനം ലഭിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് കമന്റ് ചെയ്ത് ഇതിൽ ഒപ്പിട്ടിട്ടുണ്ട്. ഇതില്‍ ഷെയറിംഗ് ഓപ്ഷന് ഉണ്ട്. നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചുകൊടുത്താൽ നമ്മുടെ ആശങ്ക പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താൻ സഹായിക്കും.